2025 ജനുവരി 26, ഞായറാഴ്‌ച

ഏണിയും കുരലും

 

ഏണിയും കുരലും 


"അഹമ്മത്യല്ലേ ഈ കാട്ടണത്! വയസ്സെഴുവത്തൊന്നാ, ഓർമ്മ
വേണം ട്ടാ!"

കുരുമുളക് പടർന്നു കയറിയ കണിക്കൊന്ന മരച്ചുവട്ടിൽ നിന്നുകൊണ്ട് ആശങ്ക മുറ്റിയ സ്വരത്തിൽ കോണിക്കാരൻ്റെ വയസ്സറിയിക്കുന്നു വീട്ടുകാരി.

ഇതേ വയസ്സില് അച്ഛൻ വലിയ അഹമ്മതിക്കാരനായിരുന്നു എന്ന് അമ്മയും പറഞ്ഞിരുന്നത്തത്സമയം ഞാനോർത്തു...

അമ്പതു വർഷം മുമ്പാണ്. അന്ന് കേരള വർമ്മയിൽ പഠിക്കുന്നു. മദ്ധ്യവേനൽ അവധിക്കാലത്തെ ഒരു ഞായറാഴ്ച രാവിലെ പത്രം വായിച്ചു കൊണ്ടിരുന്നപ്പോൾ പടിഞ്ഞാപ്പുറത്തു നിന്ന് അച്ഛൻ ഉറക്കെ വിളിക്കുന്നതു കേട്ടു:

"ചന്നരാ!"

"ങ്ഹാ ദാ വരണു."

പത്രം മടക്കി വെച്ച് ഇറയത്തു ചെന്നപ്പോൾ വളപ്പിൽ തൈരാൻ മാവിനു താഴെ ഒരു മുളയേണി ചുമലിൽ വെച്ചുകൊണ്ട് അച്ഛൻ ചന്നരനെ കാത്തു നിൽക്കുന്നു. പച്ചമഷിയിൽ എംജിയാറിൻ്റെ മുഖം പ്രിൻ്റ് ചെയ്ത കുട്ടിച്ചാക്ക് അരയിൽ കെട്ടിത്തൂക്കി മാങ്ങ വിളവെടുപ്പിനുള്ള പുറപ്പാടാണ് അച്ഛൻ.

"ങ്ങട് വാ!"

അരികിൽ ചെന്നപ്പോൾ സ്ട്രിക്റ്റ് നിർദ്ദേശം കിട്ടി:

"ഏണി നല്ലണം പിടിക്കണം!"

മാങ്ങ നിറഞ്ഞ വലിയ മാവിൻ കൊമ്പിൻ്റെ അറ്റത്തെ ചെറിയ ചുള്ളൽക്കവരത്തിൽ ഏണി കൊളുത്തി വെച്ചുകൊണ്ട് അച്ഛൻ അതിലൂടെ കയറാൻ തുടങ്ങുകയാണ്. നടപടി തീരെ സുരക്ഷിതമല്ലെന്ന് കണ്ട് ഞാൻ അച്ഛനോട് പറഞ്ഞു:

"അച്ഛാ ചെറ്യേ കൊമ്പാണ്, ഭാരം താങ്ങില്ല്യ. വേണ്ട!. "

"മിണ്ടാണ്ട് നിക്ക്വാ! താൻ ഏണി നല്ലണം ബലത്തില് പിടിച്ചാ മതി."

കൂടുതലായാൽ പിതാശ്രീ വിശ്വരൂപം കാണിക്കുമെന്ന് അറിയാവുന്നതിനാൽ ഞാൻ തുടർന്നില്ല.

പ്രായത്തിൻ്റെ അവധാനമൊന്നും കാണിക്കാതെ അണ്ണാൻ വേഗത്തിൽ അച്ഛൻ ഏണി കയറിപ്പോകുമ്പോൾ ഉലഞ്ഞ മാവിൻകൊമ്പിൻ്റെ താളത്തിന് എൻ്റെ ഹൃദയം നകാരമടിച്ചു.

കൊമ്പെത്തിയപ്പോൾ അച്ഛൻ കൂസലൊന്നും കൂടാതെ മാങ്ങകൾ പറിച്ച് അണ്ണാച്ചിച്ചാക്കിൽ ഓരോന്നായി നിക്ഷേപിക്കാൻ തുടങ്ങി. എത്ര നേരം ഏണിയും പിടിച്ച് നില്ക്കേണ്ടി വരുമെന്ന ആധിയുമായി അച്ഛൻ്റെ വിക്രമം കണ്ടുകണ്ടങ്ങിരിക്കെ പെട്ടെന്നാണ് അതുണ്ടായത്. കയ്യെത്താത്ത അകലത്തിൽ നിന്നിരുന്ന ഒരു കുല മാങ്ങ വശത്തോട്ട് ഏന്തി വലിഞ്ഞ് പൊട്ടിക്കാൻ നോക്കിയതാണ് അച്ഛൻ. ഭാരം താങ്ങാതെ വന്നപ്പോൾ കവരത്തിലെ കൊളുത്ത് വിട്ട് എണി വലതു വശം ചെരിഞ്ഞ് ഇലച്ചാർത്തുകളെ അമർത്തി തലോടി താഴോട്ട്....

" അയ്യോ!!!"

ഏണി പിടിവിടീച്ചു പോയ രണ്ടു കൈകളുമുപയോഗിച്ച് ഞാൻ കണ്ണുപൊത്തി. ഈ ജന്മത്തിൽ അത്തരമൊരു നിലവിളി എന്നിൽ നിന്നുണ്ടായിട്ടില്ല എന്ന് ഈ എഴുപത്തൊന്നിലും എനിക്കു നിസ്സംശയം പറയാൻ കഴിയും.

ഭയംകൊണ്ട് കണ്ണുകൾക്കൊപ്പം അടഞ്ഞു പോയ ബോധം തുറന്നു കിട്ടിയത് അച്ഛൻ്റെ കോപം മുറ്റിയ സ്വരം കേട്ടപ്പോഴാണ്:

"എന്താണ്ടാ ചെക്കാ നെനക്ക്?"

കൈകളകത്തി കണ്ണുകൾ കുറേശ്ശ കുറേശ്ശ വിടർത്തി അച്ഛൻ്റെ ശബ്ദം കേട്ടിടത്തേക്ക് നോക്കിയപ്പോൾ കണ്ടത് തൊട്ടടുത്ത തെങ്ങിൻ്റെ കുരലിലിരിക്കുന്ന അച്ഛനെയാണ്. ഏണിത്തലപ്പ് തെങ്ങിൻ്റെ കുരലിൽ കൃത്യമായി ചെന്നിരുന്നിരിക്കുന്നു. വീണിടം വൃത്തിയാക്കി അച്ഛനും!.

"അച്ഛാ ഭാഗ്യം കൊണ്ടാ അച്ഛനിപ്പൊ രക്ഷപ്പെട്ടത്. മതി ഇന്യെറങ്ങ്വോ!"

നിലയ്ക്കാത്ത ഹൃദയമിടിപ്പോടെ ഞാൻ വിളിച്ചു പറഞ്ഞു.

"കൂക്കി വിളിച്ച് തള്ളേ കേപ്പിക്കാണ്ട് മിണ്ടാണ്ട്ക്കട! ഞാൻദൊന്ന് നന്നാക്കട്ടെ. രണ്ടാഴ്ച്ച്യായി ആ വേലായ്ധനോട് പറഞ്ഞട്ട്, ദ് വരെ തിരിഞ്ഞോക്കീല്ല്യാവൻ!"

തെങ്ങിൻ മണ്ടയിലെ കൊതുമ്പും കോഞ്ഞാട്ടയും വലിച്ച് പറിച്ച് താഴേക്ക് എറിഞ്ഞുകൊണ്ട് അച്ഛൻ പറഞ്ഞു.

തെങ്ങിൻ കുരലിൽ തങ്ങി ഒഴിഞ്ഞു പോയ ദുരന്തത്തിൻ്റെ വാർത്ത അന്നു വൈകിട്ട് ഞാൻ വിവരിച്ചു കേട്ടപ്പോൾ അമ്മ തലയിൽ കൈ വെച്ചു:

"ൻ്റെ ദൈവേ, ഇങ്ങനേണ്ടോ മൻഷ്യര്! അഹമ്മതിക്ക് കയ്യും കാലും വെച്ചാ പേരന്വേഷിക്കണ്ട! തേവര് കാത്തു!"

2023 ഒക്‌ടോബർ 23, തിങ്കളാഴ്‌ച

പ്രതിവിധി

 

പ്രതിവിധി

"ഓപ്പ ഒന്നും പറഞ്ഞില്ലിലോ. എത്ര കാലായി ഞാനോപ്പോട് വന്ന് കെഞ്ചുണു; ന്തെങ്കില്വോരു വാക്ക് പോയിട്ട് ഒരു മുക്കലോ ഒരു മൂളലോ ഇന്നേ വരെ ഓപ്പേന്ന്ണ്ടായോ?. ഞാഞ്ഞ്യെന്താ വേണ്ട് ഓപ്പേ?."

അച്ഛന്റെ മുറിയുടെ വാതിൽക്കൽ നിന്നു കൊണ്ട് അച്ഛൻ പെങ്ങൾ ചോദിച്ചു.

കൂടപ്പിറപ്പുകളില് ഒരാള് വന്ന് ഭാഗം ചോദിക്കുകയാണ്. അഞ്ചു നാഴിക അകലെയുള്ള ഗ്രാമത്തിലെ അച്ഛന്റെ തറവാട്. തറവാട്ടിക്കാരണവരായ അച്ഛൻ അത് ഉടൻ ഭാഗം ചെയ്തു കൊടുക്കണം. മറ്റാർക്കും വേണ്ടങ്കിൽ തനിക്ക് വേണം! വീതം തന്നാൽ താന് എങ്ങോട്ടെങ്കിലും പൊക്കോളാം എന്നാണ് സഹോദരിയുടെ നിലപാട്.

ആറു മക്കളാണ് അച്ഛമ്മക്ക്. നാലാണും രണ്ടു പെണ്ണും. അച്ഛനാണ് മൂത്തയാൾ. അനുജന്മാർ മൂന്നു പേരില് ഒരാള് വര്ഷങ്ങള്ക്കു മുമ്പ് മരിച്ചു. ആയിരം പൂര്ണചന്ദ്രമാരെ കണ്ടു കഴിഞ്ഞു അച്ഛന്. തനിക്കു താഴെയുള്ളവർ എഴുപത്തഞ്ചും താഴെയുമായി മൂക്കിൽ പല്ലു മുളച്ചു നില്ക്കുകയാണ്. അച്ഛനും രണ്ടനുജന്മാരും തറവാട് വിട്ട് അന്യദേശങ്ങളിലേക്ക് ജീവിതം പറിച്ചു നട്ടിട്ട് അര നൂറ്റാണ്ട് കഴിഞ്ഞു. അച്ഛൻ പെങ്ങന്മാരിൽ മൂത്തയാൾക്ക് മക്കളില്ല. അവരും ഭർത്താവും അനുജത്തിയും മകളുമാണ് തറവാട്ടില് താമസിക്കുന്നത്. അതില് മക്കളില്ലാത്ത പെങ്ങള്ക്കാണ് ഇപ്പോൾ ഭാഗം കിട്ടാന് തിടുക്കം. കാരണം അനുജത്തിയും മരുമകളുമായി യോജിച്ചു പോകാനാവില്ലത്രേ.

ഉടപ്പിറന്നവള് പറയുന്നത് കേട്ടും കേൾക്കാതെയും അച്ഛന് കിടക്കയിൽ കണ്ണടച്ചു കിടന്നു. ആദ്യമായൊന്നുമല്ല പെങ്ങൾ ഈ ആവശ്യവുമായി അകലെ നിന്ന് ബസ്സു പിടിച്ചു വരുന്നത്. ആഴ്ചയിലൊരിക്കല് എന്ന കണക്കില് കട്ടിലിന്റെ കാൽക്കൽ നിന്നുകൊണ്ടുള്ള ആവലാതി പറച്ചിലും ഭാഗം ചോദിക്കലും മൂക്കു പിഴിയലും തുടങ്ങിയിട്ട് വര്ഷം ഒന്നായി. വയസ്സ് കാലത്ത് ഒരു സമാധാനം തരില്ലെന്ന് വെച്ചാല്?.

ഷഷ്ടിപൂര്ത്തി കഴിഞ്ഞ മക്കൾ. പേരക്കുട്ടികൾക്ക് സ്കൂളില് പോകുന്ന മക്കൾ. എന്നിട്ടും കാരണവര് തറവാട് ഭാഗം വെക്കാത്തതെന്തുകൊണ്ട് എന്നത് പലരും ചോദിക്കുന്ന ചോദ്യമാണ്. അച്ഛന്റെ ഏറ്റവും താഴെയുള്ള സഹോദരനൊഴികെ മറ്റെല്ലാവരും അത് സ്വയം ചോദിക്കുന്നുമുണ്ട്. ഉള്ളത് കിട്ടണമെന്നുള്ളവരാണ് അവരും. പക്ഷേ അച്ചനെ പേടിച്ചും ബഹുമാനിച്ചും മിണ്ടാതിരിക്കുന്നു. ഭൂമി കച്ചവടക്കാര്ക്കാണ് തീരാത്ത വിമ്മിഷ്ടവും നിരാശയും!. ദെന്താ ആ വീടും പറമ്പും ഒന്നും ചെയ്യാതിങ്ങനെ ഇട്ടേക്കണതാവോ. അര മുക്കാലേക്ര ഭൂമീണ്ട്. തൃശ്ശൂർ കോഴിക്കോട് ഹൈവേയാണ് തൊട്ട് മുമ്പിക്കൂടെ പോണത്!. സെന്റിന് ഒന്നും ഒന്നരേണ്ട് ആ ഭാഗത്ത്. എന്നിട്ടാ!. ആ തന്തക്ക് ചിന്നന്റെ കേടാന്നേയ്!.

താനായിട്ട് ഉണ്ടാക്കിയ സ്വത്താണ്. അത് തന്റെ കാലം കഴിഞ്ഞിട്ടു മതി ഭാഗംവെപ്പ് എന്ന നിലപാടിലാണ് അച്ഛൻ. മക്കളേക്കാൾ കൂടുതൽ സഹോദരങ്ങളെയും വീടിനെയും സ്നേഹിച്ച അച്ഛന് ആ വീട് ഭാഗം വെക്കുന്നതും അവർ വേറിട്ടു പോകുന്നതും ആലോചിക്ക വയ്യ!.

അച്ഛന് സിദ്ധാന്തമൊക്കെ ഉപേക്ഷിച്ച് ഉള്ളത് ഭാഗം വെച്ചു കൊടുത്ത് സ്വസ്ഥമായിരുന്നു കൂടെ എന്ന ഞങ്ങൾ മക്കളുടെ ഉപദേശമൊന്നും അച്ഛന് ചെവികൊണ്ടില്ല. 'അക്കാര്യം ന്റെ മക്കളന്വേഷിക്കണ്ട!' എന്ന നിലപാടിലാണ് അച്ഛൻ. അതു കൊണ്ട് ഞങ്ങൾ മക്കൾ വിഷയത്തിൽ മാവിലായിക്കാരായി നിലകൊണ്ടു.

ബാംഗളൂരില് ഇടത്തരം ബിസിനസ്സുകാരനായ ഏറ്റവും താഴെയുള്ളവനും തന്റെ മൂത്ത മകന്റെ സമപ്രായക്കാരനുമായ അനുജനോട് പ്രത്യേക വാത്സല്യമാണ് അച്ഛന്. നാട്ടിൽ വല്ലപ്പോഴും വന്നാൽ തറവാട്ടിൽ ഉറങ്ങണം, അമ്പലക്കുളം നീന്തിക്കുളിക്കണം, ഗുരുവായൂരപ്പനെ തൊഴണം, കുത്തരിച്ചോറുണ്ണണം തുടങ്ങിയ ഗൃഹാതുര മോഹങ്ങൾ താലോലിച്ചു കഴിയുന്ന അനുജന്റെ പിന്തുണ കൂടിയായപ്പോൾ അച്ഛൻ നിലപാട് കടുപ്പിച്ചു.

സഹോദരിയുടെ നിരന്തരമായ പരിദേവനങ്ങള് ക്ഷമയുടെ നെല്ലിപ്പടി കാണിച്ചിരുന്നുവെങ്കിലും അച്ഛന് പ്രതികരിച്ചിരുന്നില്ല. ഒന്നും മിണ്ടാതെ നെഞ്ചിലെ രോമക്കാടിൽ വിരലോടിച്ച് രാമ രാമ ജപിച്ച് കിടക്കും. ആവശ്യം വന്നാൽ അമ്മയോട് ഇത്തിരി ചായ വേണമെന്ന് പറയും. ചായ കുടിച്ച് വീണ്ടും കിടക്കയിലേക്ക് മലരും. വീണ്ടും രാമ രാമ രാമ ..

ഇന്ന് രണ്ടിലൊന്നറിഞ്ഞേ പോകൂ എന്നൊരുമ്പെട്ടാണ് ഇത്തവണ അച്ഛൻ പെങ്ങള്‍‍ വന്നിരിക്കുന്നതെന്ന് അവരുടെ ശരീരഭാഷയും സ്വരവും തോന്നിച്ചു .

"എന്തെങ്കില്വൊന്നു പറ്യോ ഓപ്പേ!."

"പാറൂട്ട്യേ...."

പെട്ടെന്ന് അച്ഛന് ദുര്ബ്ബലമായ സ്വരത്തില് അമ്മയെ വിളിച്ചു.

"എന്തേ ഓപ്പേ?."

ചെറിയമ്മ പ്രത്യാശാപൂർവ്വം അച്ഛനടുത്തേക്ക് ചെന്നു ചേർന്നു നിന്നു.

"പാറൂട്ട്യേ വിളിക്ക്യാ."

ചെറിയമ്മ അടുക്കളയില് ചെന്നു.

"ഏട്ത്യേമ്മേ ഓപ്പ വിളിക്ക്ണ്ടലോ."

"ചായക്കാവും. ദേ കൊണ്ടര്ണു."

അമ്മ ഉറക്കേ വിളിച്ചു പറഞ്ഞു.

ചായ വെക്കുന്നതിനിടയില് നാത്തൂന്മാര് തമ്മിൽ താഴ്ന്ന സ്വരത്തിൽ വിഷയം ചർച്ച ചെയ്തു.

"കൊച്ചമ്മണ്യേ കൊച്ചമ്മണിക്ക് മക്കളില്ല്യ. വേറിട്ട് പോയി ജീവിച്ച് രണ്ടിലൊരാൾടെ കണ്ണടഞ്ഞാ പിന്നെ മറ്റാൾക്കാര്ണ്ട്?. തറവാട്ടിലാച്ചാ നല്ലണം പോലെ നിന്നാ നോക്കാൻ മര്വോള്ണ്ടാവില്ല്യേ?"

"ഇല്ല്യേട്ത്ത്യമ്മേ! അവര്യൊക്കെ ഇക്ക് മനസ്സിലായീണ്ട്!."

"പാറൂട്ട്യേ!."

"ങ്ഹാ ദാ വരണൂ."

അച്ഛൻ ചായ കുടിച്ചു ഗ്ലാസ് അമ്മക്ക് തിരികെ കൊടുക്കുമ്പോള് അച്ഛൻ പെങ്ങള് വീണ്ടും ചോദിച്ചു:

"ഓപ്പന്താ നിശ്ചയിച്ചേ?."

കൈകള് കിടക്കയില് കുത്തി തല കുമ്പിട്ടു കണ്ണടച്ചിരുന്ന അച്ഛന്റെ വാരിയെല്ലുകള്
ശ്വാസനിശ്വാസങ്ങൾക്കിടയിൽ തെളിഞ്ഞും മാഞ്ഞുമിരുന്നു. അച്ഛന് വല്ലാതായിരിക്കുന്നു!.

പെങ്ങളുടെ ചോദ്യം കേട്ടില്ലേ എന്ന മട്ടില് ആദ്യമായി ഈ വിഷയത്തിൽ അമ്മ ഇടപെട്ടു.

"അതേയ് എത്ര കാലായി കൊച്ചമ്മണി വന്നിങ്ങനെ നെലോളിക്കണൂ!. എന്താച്ചാ അതങ്ങട് ചീതൊടത്തൂടെ?."

"ന്റെ കണ്ണടഞ്ഞിട്ട്‌ എന്താച്ചാ ചിയ്യാം."

അച്ഛന് തല പൊന്തിക്കാതെ നേരിയ ഉറച്ച സ്വരത്തിൽ പറഞ്ഞു.

പെങ്ങൾക്ക് നിയന്ത്രണം വിട്ടു. ശബ്ദമുയർത്തി ഇടനെഞ്ഞു പൊട്ടിക്കൊണ്ട് അവർ ഉറക്കെ പറഞ്ഞു.

"ഒന്നൊന്നര കൊല്ലായി ഇക്കാര്യോം പറഞ്ഞ് ഓപ്പടെ മുമ്പില് വന്ന് യാചിക്കാൻ തൊടങ്ങീട്ട്. ഇന്നേ വരെ ഓപ്പ വായ തൊറന്നിട്ടില്ല. തൊറന്നപ്പ ദാ ഇങ്ങനേം. നിർത്തി!. കൊച്ചമ്മണി നിർത്തി. ഇന്യെന്താ വേണ്ടന്ന് ഞാന് നിശ്ചയിച്ച്ണ്ട്!."

അതു കേട്ടപ്പോൾ ലേശം സ്വരമുയർത്തി നിലത്തു നിന്നു മുഖമെടുക്കാതെതന്നെ അച്ഛൻ ചോദിച്ചു.

"എന്താ നിയ്യ് നിശ്ചയിച്ചേക്കണ്?."

"ഞാന് വല്ല വെഷോം വാങ്ങി കഴിക്കും!
."
കിടക്കയിൽ നിന്നും കൈകൾ സാവധാനത്തിൽ എടുത്ത് മലർത്തി യാചനാഭാവത്തിൽ പെങ്ങളുടെ നേർക്ക് നീട്ടിക്കൊണ്ട് അച്ഛൻ പറഞ്ഞു:

"അത് ഞാൻ മേടിച്ചരാം!."

തലയ്ക്കടിയേറ്റ പോലെ അച്ഛൻ പെങ്ങൾ നിന്നു.

"ന്റെ തേവരേ! ആങ്ങളേം പെങ്ങളും കൂടി എന്താ വരുത്തിക്കൂട്ട്വാവോ!. കൊച്ചമ്മണി പൂവ്വ്വോ!. ന്തെങ്കിലും സമാധാനം മ്മക്ക് പിന്നേണ്ടാക്കാം. പൂവ്വ്വോ പൂവ്വ്വോ!."

അമ്മ കണ്ണിറുക്കി കാട്ടി നയത്തില് ചെറിയമ്മയെ പുറത്ത് ഇറയത്തേക്കു കൊണ്ടു വന്ന് അതുമിതും പറഞ്ഞ് സമാശ്വസിപ്പിച്ചു. പിന്നെ എന്തോ എടുക്കാനായി വടക്കേ അകത്തേക്ക് പോയി അമ്മയുടെ മുണ്ടുപെട്ടി തുറന്നു. തിരിച്ച് വന്ന് ചുരുട്ടിപ്പിടിച്ച ഏതാനും നോട്ടുകൾ ചെറിയമ്മയുടെ കയ്യില് വെച്ചു കൊടുത്തു.

"ഞാൻ പോട്ടേ എട്ത്ത്യേമ്മേ. ഇനി ഇതും പറഞ്ഞ് ഓപ്പേ ബുദ്ധിമുട്ടിക്കാൻ കൊച്ചമ്മണി വരില്ല്യ!."

പണം വാങ്ങി മടിയില് വെച്ച് കണ്ണു തുടച്ചു പടിയിറങ്ങിപ്പോയ പെങ്ങളെ ജനലിലൂടെ നോക്കിക്കൊണ്ട് അച്ഛന് അമ്മയെ വിളിച്ചു.

"പാറൂട്ട്യേ!."

അച്ഛന്റെ വിളി എന്തിനാണെന്ന് അമ്മക്കറിയാമായിരുന്നു.

"ങ്ഹാ ഞാന് കൊടത്ത്ണ്ട്."
ഒരു ദീര്ഘനിശ്വാസമിട്ടുകൊണ്ട് കിടക്കയിലേക്ക് ചെരിയുമ്പോൾ അച്ഛൻ ഉറക്കെ വിളിച്ചു:

"ഈശ്വരാ.......!!"

അമ്മ പറഞ്ഞതുപോലെ സ്വന്തം പരാധീനത മനസ്സിലാക്കിയോ എന്തോ വൈകാതെ അച്ഛൻ പെങ്ങൾ സഹോദരിയും മകളുമായി രമ്യതയിലായി. വർഷങ്ങൾക്കു ശേഷം മരുമകളുടെ ശുശ്രൂഷകളിൽ പുത്രദുഃഖമറിയാതെ സമാധാനമായി മരിച്ചു. അവരുടെ ഭർത്താവിനും ആ ഭാഗ്യം ലഭിച്ചു. പിന്നീട് ഭാഗം കഴിഞ്ഞപ്പോൾ വലിയമ്മയുടെ മരണപത്ര പ്രകാരം അവരുടെ വീതം മരുമകൾക്ക് ലഭിക്കുകയും ചെയ്തു.

അച്ഛനും സഹോദരങ്ങളെല്ലാവരും മരിച്ച് ഒരു ദശകം കൂടി കഴിഞ്ഞാണ് തറവാട് ഭാഗം വെച്ചത്. അപ്പോഴേക്കും ഞങ്ങളുടെ മൂത്ത ജ്യേഷ്ഠന്റെ അശീതി കഴിഞ്ഞിരുന്നു!.

2023 ഒക്‌ടോബർ 11, ബുധനാഴ്‌ച

മാറാട്ടം

 

മാറാട്ടം 


"ബാലന്ദ്രാ!'
"ങ്‌ഹ!"
"എന്ത് പറേൺഡോ? താനൊന്നൊടഞ്ഞ പോലെ?"
"പോല്യല്ല, ഒടഞ്ഞു."
"ഒടഞ്ഞതോ ഒടച്ചതോ?"
"രണ്ടും."
"ന്തായാലും തന്റെ പ്രകൃതങ്ങട് മൊത്തം മാറി."
"ഹ ഹ!"
"തമാശ്യല്ല, കൊർച്ചാലം മുമ്പ് വരെ തനിക്കമ്മേടെ ഛായാർന്നു."
"ഇപ്പളോ?"
"മുറിച്ച് വെച്ചേക്ക്യല്ലേ അച്ഛനെ!"
:
:
:
പണമെടുപ്പൊക്കെ എ ടി എം വഴിയായത് ഭാഗ്യായി. പേ സെൽഫ് എഴുതി ഒപ്പിട്ടു കൊടുത്ത ചെക്കു വാങ്ങി കമ്പ്യൂട്ടർ മോണിട്ടറിലെ അമ്മയേയും മുഖദാവിലെ അച്ഛനേയും മാറി മാറി നോക്കി സംശയം ബലപ്പെട്ട് പേഴ്സണൽ ബാങ്കിങ്ങ് മാനേജരുടെ കണ്ണാടി ക്യാബിനിലേക്കോടുന്ന ടെല്ലറെ കാണേണ്ടി വരില്ലല്ലോ!. എന്തായാലും പുതിയ ഫോട്ടോ എടുത്തു കൊടുത്ത് നാളെത്തന്നെ കേവൈസി ഒന്നപ്ഡേറ്റ് ചെയ്തു കളയാം.
കളിച്ച് കളിച്ച് ജീവനുള്ള മുഖത്തു കയറി കൊത്തിത്തുടങ്ങിയോ
ആർട്ടിഫിഷ്യൽ ഇന്റെലിജൻസ്!.

സാഹസം

 സാഹസം 



പൂരാടച്ചൂട്. ഉച്ചതിരിഞ്ഞ് മൂന്നുമണി.
കവലയിലെ പഴം പച്ചക്കറിക്കടയുടെ മുമ്പിൽ ഒരാൾ കുഴഞ്ഞു വീണു. കണ്ടവരും കേട്ടവരും ഓടിക്കൂടി. വീണയാൾക്ക് ബോധമില്ലെന്നു കണ്ട് ഒരാൾ അടുത്ത മുറുക്കാൻ കടയിൽ നിന്നും ഒരു സോഡ വാങ്ങി പൊട്ടിച്ച് അയാളുടെ മുഖത്ത് തളിച്ചു. അമ്പതു വയസ്സു തോന്നിച്ച ആ മനുഷ്യൻ കണ്ണു മെല്ലെ ചിമ്മി ചിമ്മി തുറന്നു.
"ഹലോ? കൊഴപ്പൊന്നൂല്ലിലോ?"
മുഖത്ത് തളിച്ചയാൾ ചോദിച്ചു.
അയാൾ ഇല്ലെന്ന് തലയാട്ടി.
"ഒരു ചായ പറേട്ടെ?"
"വേണ്ട. ഒരോട്ടോർഷ വിളിച്ചര്വോ?"
അയാൾ തളർന്ന സ്വരത്തിൽ ചോദിച്ചു.
"പിന്നെന്താ."
ഓട്ടോറിക്ഷയിൽ കയറുമ്പോൾ ഒരാൾ ചോദിച്ചു.
"എവട്യാ വീട്?"
"പടിഞ്ഞാറ്റുമുറീല്."
"ആരെങ്കിലും കൂടെ വരണോ?"
"വേണ്ട."
അയാൾ എല്ലാവരേയും നോക്കി കൈ കൂപ്പി. ഓട്ടോ കാഴ്ചയിൽ നിന്നു മറഞ്ഞപ്പോൾ ഒരാൾ ചോദിച്ചു..
"അല്ലാ, എന്തേണ്ടായേ?"
"ആവോ. ഞാൻ ദേ വാസ്വേട്ടനായിട്ട് സംസാരിച്ച് നിക്ക്വാർന്നു. ശബ്ദം കേട്ട് തിരിഞ്ഞ് നോക്കീപ്പോ കണ്ടത് നെലത്ത് കെടക്കണതാ!"
"എന്താ ഗോലേട്ടാ എന്താണ്ടായീത്?
നിങ്ങക്കറ്യാലോ. "
എല്ലാവരും കടക്കാരനു നേരെ തിരിഞ്ഞു.
"ഒന്നുണ്ടായില്ല്യാന്നേയ്! അയാള് കേറി വന്ന് ഒരു പഴക്കൊല പിടിച്ച് നോക്കി അയ്ന്റെ വെല ചോയ്ച്ചു."
"ന്ന്ട്ട്?"
"വെല പറഞ്ഞതും അയാള് കായക്കൊലേടെ പിടി വിട്ട്ട്ട് വീണതും ഒപ്പാർന്നു! "
"അങ്ങനെ വരട്ടെ! "
"അപ്പതാണ് കാര്യം!."
"ചെറ്യേരു മോഹാൽസ്യത്തില് അവസാനിച്ചത് ഭാഗ്യം!"
"കഷ്ടം! ഓണക്കാലത്താരെങ്ങിലും ഒറ്റക്ക് വന്ന് നേന്ത്രക്കായേടെ വെല ചോദിക്ക്യോ!"
"ബെസ്റ്റ്! എല്ലാരും വന്നേ, വിളി ഒറക്കാത്ത കയ്യ് നെലത്ത്ട്ട്ട്ടാ വന്നേക്കണ്!"
ആദ്യം പിരിഞ്ഞത് അമ്പലപ്പറമ്പിലെ സപ്പോർട്ട് കളിക്കാരായിരുന്നു....

പിറന്നാൾ ചിന്തകൾ

 

പിറന്നാൾ ചിന്തകൾ

"ബാലകൃഷ്ണാ, നമുക്കൂണു കഴിക്കാം?."

"അയ്യോ വേണ്ട."

"ഏയ്, അത് പറഞ്ഞാ പറ്റില്ല്യ. നേരത്ര്യായില്ല്യേ, ഇനിവടെ കഴിക്കാം."

സുഹൃത്തിൻ്റെ വീട്ടിൽ സൌഹൃദ സന്ദർശനത്തിനു പോയതായിരുന്നു ചേട്ടൻ. സംസാരിച്ച് സമയം മറന്ന് ഉച്ചയായപ്പോൾ സുഹൃത്തും ഭാര്യയും വിട്ടില്ല.

പലതും പറഞ്ഞ് ഊണു കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സുഹൃത്തിൻ്റെ ഭാര്യ ചോദിച്ചു:

"ബാലഷ്ണൻ്റെ നാളേതാ?."

"ഉത്രട്ടാതി."

"മാസം?."

"ചിങ്ങം."

"അ: അത് നന്നായി!. അപ്പൊ ഇന്നല്ലേ ബാലഷ്ണൻ്റെ പെറന്നാള്?."

"ഓഹോ."

ചേട്ടൻ നിസ്സംഗൻ.

"ബാലകൃഷ്ണൻ മറന്നു പോയതാണോ അതോ.... "

സുഹൃത്ത് വല്ലാതായി.

"അതെ. പതിവുപോലെ."

"ഹ ഹ ഹ!. അപ്പൊ ഇദ് സ്ഥിരം പരിപാട്യാല്ലേ! സാരല്ല്യ പെറന്നാള് മറക്കണത് നല്ലതാന്ന് പറയാറ്ണ്ട്."

"മറന്നത് വെറും പെറന്നാളല്ല; അറുപതാം പെറന്നാളാ. എരട്ടി ഗുണം."

ചേട്ടൻ അപ്പോഴും നിർമ്മമൻ.

"ഓ... ഗോഷ്!. ബാലകൃഷ്ണാ സോറി, വല്ല്യൊരൊക്കേഷൻ.."

"ഏയ് അത് സാരല്ലിടോ. ഷഷ്ടിപൂർത്തി തൻ്റെ വീട്ടിലാഘോഷിച്ചൂന്ന് കൂട്ട്യാ മതി. പായസം വെളമ്പിക്കോളൂ."
:
:
:
:
മൂത്തോൻ അറുപതാം പിറന്നാളും മറന്നു എന്ന വിവരം കിട്ടിയപ്പോൾ അമ്മ ദീർഘനിശ്വാസമിട്ടു.

"ഇങ്ങനൊരു കുട്ടി!. ഷഷ്ടിപൂർത്തി വരെ വല്ലോരടെ വീട്ടിലും ഉണ്ണാനാ അതിന് യോഗം!."

സപ്തതി
അശീതി
ശതാഭിഷേകം
നവതി

ഷഷ്ട്യാനന്തര പെരുന്നാളുകളും ചേട്ടൻ മറന്ന വിവരമറിയാൻ അമ്മക്ക് പക്ഷേ യോഗമുണ്ടായില്ല!.

പിറന്നാളും തന്നെത്തന്നെ മറന്നും തൊണ്ണൂറ്റി മൂന്നിൻ്റെ പടി ചവിട്ടി ചേട്ടൻ ഇപ്പോഴും...
:
:
'ഫലശ്രുതി '
ചേട്ടന്റെ മറവികൾ അനിയന് ഊർജ്ജമാണ്. കൊപ്പക്കായ പുളിങ്കറിയും കോവയ്ക്ക പൊരിയലുമായി അറുപതു പോലെ എഴുപതാം പിറന്നാളും കെങ്കേമമാക്കാൻ വേറെ എവിടെനിന്നതു കിട്ടും!


ഉറവിടം

 

ഉറവിടം 


വിളക്കും കാൽ കവലയിൽ തലേന്ന് ഇസ്തിരിയിടാൻ കൊടുത്തത് വാങ്ങി വരുമ്പോൾ നടുറോഡിൽ ഒരു പൊതിച്ച തേങ്ങ കിടക്കുന്നതു കണ്ടു!. അതെടുത്തൊന്നു കുലുക്കി നോക്കുമ്പോഴേക്കും ഒരു ബൈക്ക് അടുത്തു വന്ന് നിന്നു.

"മാഷേ അതെന്റ്യാ!"

തേങ്ങ വാങ്ങുമ്പോൾ അയാൾ ക്ഷമാപണം പോലെ പറഞ്ഞു:

"പ്ലാസ്റ്റിക്ക് സഞ്ചീലാക്കി സൈഡില് തൂക്ക്യേർന്നതാ. സൈലൻസറിമ്മിര്ന്ന് സഞ്ചി ഉരുകീതറിഞ്ഞില്ല്യ. ഒക്കൂർന്നു പോയി."

"അയ് അപ്പൊ നാള്യേരം വേറേണ്ടാർന്ന്വോ?"

"അഞ്ചണ്ണം. ഓരോന്നായി പർക്കി വര്വാ. ഒരെണ്ണങ്കൂടീണ്ട്."

"ന്നാ വേം പൊക്കോളോ."

അയാൾ താങ്ക്സ് പറഞ്ഞ് പോയി.

പഴയ അമളികൾ ആവർത്തിക്കാതിരുന്നതിൽ ഞാൻ സ്വയം അഭിനന്ദിച്ചു.
പഴയ അമളികൾ...

ഓർമ്മകളുടെ പൊതിച്ച തേങ്ങകൾ വിട്രിഫൈഡ് ടൈൽ ഫ്ലോറിൽ ഉരുട്ടി വിട്ടപോലെ മനസ്സിൽ വന്നിടിച്ച് കൂന കൂടുന്നു....

പണ്ട്, കൃത്യമായി പറഞ്ഞാൽ 1977 ൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷയെഴുതാൻ തലസ്ഥാനത്ത് പോയത്...

കരമനയിലുള്ള അമ്മാമന്റെ മകളുടെ വീട്ടിൽ താമസിച്ചത്...

കസിന്റെ ഭർത്താവിന്റെ മരുമകനും നാട്ടുകാരനുമായ സുഹൃത്തും സുഹൃത്തിന്റെ സുഹൃത്തുക്കളുമടക്കം നാലു പേർ പരീക്ഷത്തലേന്ന് രാത്രി കോളനി ഇടവഴികളിലൂടെ കുറെ ദൂരം ചുറ്റിക്കറങ്ങാൻ പോയത്....

മലയാറ്റൂർ രാമകൃഷ്ണന്റെ വീട് കണ്ടത്...

പാതിരാത്രി തിരിച്ചുവരവിൽ പൊതിച്ച ഒരു മുഴു നാളികേരം ടാറിട്ട വഴിയിൽ കിടക്കുന്നതു കണ്ടത്...

അതിന്റെ റിഫ്ലക്സായി മുജ്ജന്മ ശാപം മൂലമോ എന്തോ മതിലരികിലുള്ള തെങ്ങിൻ തലപ്പിലേക്ക് ഞാനൊന്നു നോക്കിപ്പോയത്...

അതു കണ്ട് മറ്റു മൂന്നു പേരും ആർത്തും തലയറഞ്ഞും ചിരിച്ച് എന്നെ ആക്കിയത്...

ബഹളം കേട്ട് കോളനിയുടെ ചുറ്റുവട്ടത്തുള്ള വീടുകളിലെല്ലാം വിളക്കു തെളിഞ്ഞത്....

"ആരാ എന്താ?" ചോദ്യങ്ങൾക്ക് "തേങ്ങ തേങ്ങ " എന്നു വിളിച്ചു പറഞ്ഞ് ഞങ്ങൾ കുത്തനെ വിട്ടത്....

കൃത്യം ഒരു സംവത്സരത്തിനു ശേഷം ഒരു നാളികേരാന്തിക്ക് തന്നെ (സെപ്തംബർ 2 ) കേന്ദ്ര പൊതുമരാമത്ത് വകുപ്പിലേക്ക് നിയമനക്കത്ത് ലഭിച്ചത്...

ഇല്ല... ഒന്നും പൊട്ടച്ചു പോയിട്ടില്ല... സ്റ്റിൽ ഫ്രഷ്!