2026 ജൂലൈ 31, വെള്ളിയാഴ്‌ച

അന്യോന്യം

അന്യോന്യം


കൊച്ചുമകനെ സ്കൂളിലേക്കുള്ള കാബിൽ കയറ്റി വിടാൻ കൊണ്ടു പോകുമ്പോഴാണ് കക്ഷി ഇങ്ങോട്ട് കയറി പരിചയപ്പെട്ടത്. പത്തമ്പത് വയസ്സു കാണും

കുട്ടി ഏതു ക്ലാസ്സിലാണ്?

പ്രീസ്കൂൾ.

എത്ര വയസ്സായി?

മൂന്നര.

മുത്തച്ഛനാണ്.

എവട്യാ നാട്?

തൃശ്ശൂർ.

തൃശ്ശൂരെവടെ? ഞാൻ തൃശ്ശൂക്കാരനാ. വടക്കാഞ്ചേരി

പുറനാട്ടുകര.

പുറനാട്ടുകര. അവടെ എൻ്റൊരു പരിചയക്കാരൻ ഉണ്ടായിരുന്നു. പുള്ളി അപ്പോളോ ടയേഴ്‌സിലായിരുന്നു മരിച്ചു പോയി.

അറിയാം അവൻ എൻ്റെ ക്ലോസ് ഫ്രൻഡായിരുന്നു. മുരളീധരൻ.

മുരളീ... അല്ലാട്ടോ ഗംഗാധരൻ.

ഗംഗാധരനല്ല മുരളീധരൻ. നിങ്ങള് പറേണ ഗംഗാധരനെയും ഞാനറീം. ഗംഗേട്ടൻ എന്ന് നമ്മള് വിളിക്കും. നാട്ടീന്ന് വിവാഹം ചെയ്തയാളാ.പുള്ളി പക്ഷേ പ്രീമിയർ ടയേഴ്സി ലായിരുന്നു.

ഏയ്! കക്ഷി അപ്പോളോലായിരുന്നു.

ഗംഗേട്ടൻ കളമശ്ശേരി പ്രീമിയർ ടയേഴ്‌സിലായിരുന്നു. അപ്പോളോ അന്ന് വന്നട്ടില്ല്യ.

കളമശ്ശേരീല് അപ്പോളോ ആണ്സാർ.

അതെനിക്കറിയാം.

പിന്നെന്താ പ്രീമിയർ ടയേഴ്‌സ് എന്ന് പറഞ്ഞേ?

ഗംഗാധരൻ വർക്കീയണ കാലത്ത് അത് പ്രീമിയർ ടയേഴ്‌സായിരുന്നു സൂർത്തേ! അങ്ങേരതീന്ന് പോന്നേ പിന്ന്യാ ചാലക്കുടി പേരാമ്പ്രേല് അപ്പോളോ ടയേഴ്‌സ് വന്നതും പിന്നീട് റൌണക് സിങ്ങ് വാങ്ങി പ്രീമിയർ ടയേഴ്സ് അപ്പോളോ ടയേഴ്സായീതും.

പ്രീമിയർ ടയേഴ്സോ? അങ്ങനെഒന്നുണ്ടോ?

ഉണ്ടായിരുന്നു. ഇന്ത്യേലെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ്ബുകളില് ഒന്നവരട്യാർന്നു. സേവ്യർ പയസ്, സി.ഡി. ഫ്രാൻസീസ്, നജീബ്, ജാഫറ്, വില്യംസ്, പി.പി. പ്രസന്നൻ, വിക്ടർ മഞ്ഞില, സേതുമാധവൻ ന്നൊക്കെ കേട്ടിട്ടില്ല്യേ? ഒരു കേരള ടീമന്ന്യാർന്നു.

അ:അ:ആ! ആ പ്രീമിയർ ടയേഴ്സ്! അവർക്ക് ടയറ് കമ്പനീണ്ടാർന്ന്വോ!

മുത്തച്ഛാ കാബ്...
See less

വകതിരിവ്


വകതിരിവ് 

പണ്ട് ഗുരുവായൂർ ഉത്സവകാലത്ത് ദർശനത്തിനു പോയി. മേളക്കമ്പ ക്കാരനായതിനാൽ വൈകുന്നേരം നടന്നു വന്നിരുന്ന മേളം കേട്ടു. കേട്ട മേളം ഏതെന്ന് അക്കാദമിക്ക് ആയിട്ട് മനസ്സിലാക്കാനായില്ല. അല്ല ആറേഴു മേളമുണ്ടല്ലോ, ഈ മേളം അതിൽ ഏതാണ് എന്ന സംശയം പ്രബലമായി. പഞ്ചാരിയല്ല, ചെമ്പടയല്ല, പാണ്ടിയല്ല. അപ്പോ ഇതേതു മേളം? ധ്രുവം? ചമ്പ? അടന്ത? അഞ്ചടന്ത?

എന്തായാലും മേളം കഴിഞ്ഞപ്പോൾ ഇടന്തല ഗംഭീരമായി കൊട്ടിയിരുന്ന മേളക്കാരനെ വിളിച്ചു ചോദിച്ചു:

"നമസ്‌ക്കാരം."

"നമസ്‌കാരം."

"മേളം നന്നായി. ഇതേതാ മേളം?"

"ച്ചാൽ? "

"അല്ല മേളത്തിൻ്റെ പേര്?"

"അത്.... മേളം."

"എന്നാലും പേരു വേണല്ലോ? ധ്രുവം, അടന്ത, അഞ്ചടന്ത, ചമ്പ, അങ്ങിനെ? ഇതിലേതാണ്? മനസ്സിലാക്കാനാ."

"ഇതതിലൊരു മേളം അത്രന്നെ."

അധികം സംസാരിച്ച് കക്ഷിയേയും എന്നെത്തന്നെയും ക്ലേശിപ്പിക്കണ്ട എന്നു കരുതിയാവണം ഭാര്യ എന്നെതോണ്ടി വിളിച്ചു:

"അതേയ് സീനിയർ സിറ്റിസൺൻ്റെ വരീല് നിക്കാം വര്വോ!"
:
:
:
ഈ മിശിഹാ മെസ്സിയെ ടീവിയിൽ കാണുമ്പോൾ ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്, ഇയാൾ മഹാ പ്രതിഭ തന്നെ പക്ഷേ ഒരിക്കലും വായ തുറക്കുന്നതു കണ്ടിട്ടില്ലല്ലോ? മുഖത്ത് സദാ ഒരു പകച്ച ലുക്കാണല്ലോ? കളി കഴിഞ്ഞു നിൽക്കുന്ന സമയം സ്വന്തം ടീമിലെ കളിക്കാർ എതിരാളികളുടെ ചങ്കിന് പിടിക്കുന്നതും ചവിട്ടിക്കൂട്ടു ന്നതും കണ്ടിട്ടും ഇയാൾ എളിയിൽ കൈ കുത്തി നിൽക്കുന്നേയുള്ളല്ലോ? സ്പാനിഷ് ടീം കപ്പുയർത്തും നേരം അർജൻ്റീനിയൻ ടീം മൊത്തത്തിൽ അതിനും പുറം തിരിഞ്ഞു നിന്നപ്പോൾ ഇയാൾ എന്തു ചെയ്യുകയായിരുന്നു?എന്താണിത്!മാരാരെപ്പോലെ സ്വന്തം കർമ്മം വെടിപ്പായി ചെയ്യാൻ മാത്രമേ ഇയാൾക്ക് അറിയുകയുള്ളു എന്നുണ്ടോ?
See less

അറ്റ കൈ

 

അറ്റ കൈ


അത്തം നാളാണ് അന്നെന്നോർ ത്തപ്പോൾ റിട്ടയേഡ് താസിൽദാർ പരമേശ്വരമേനോൻ വായിച്ചിരുന്ന പത്രം ടീപോയിലിട്ട് എഴുന്നേറ്റു. ഭാര്യ ക്ഷേത്രത്തിൽ പോയിരിക്കുന്നു. തിരിച്ചു വരാറായിട്ടുണ്ട്.ഇനിയും വൈകിക്കണ്ട, ഇതാണ് അവസരം. മേനോൻ അകത്തു . പോയി ചിക്കാഗോയിലുള്ള മകനെ വിളിച്ചു.

"ഗുഡ് മോണിങ്ങ് അച്ഛാ!."

"നോട്ട് ദാറ്റ് ഗുഡ് മോനെ."

"എന്താച്ഛാ!. അസുഖം വല്ലതും!."

"നേരെ ചൊവ്വേ പറയാം, ഞാനും അമ്മയും വേർപിരിയുന്നു."

"ഒ ഗോഷ്!. അച്ഛാ, എന്തായിദ്!. ആർ യൂ കിഡിങ്ങ്!."

"ഇതു വരേയ്ക്കും നിങ്ങളോട് പറഞ്ഞില്ലെന്നേയുള്ളു. ഇനിയും വയ്യ!."

"നോ!! അച്ഛാ, ഹാവ് യൂ ഗോൺ ക്രേസി!?."

"നോട്ടറ്റോൾ!. ഞങ്ങൾക്ക് രണ്ടു പേർക്കും പരസ്പരം കണ്ടൂടാണ്ടാ യിരിക്കുന്നു, ഒരു നിമിഷം പോലും!."

"അച്ഛാ...!."

"നോ!. ചേച്ചിയോട് നീതന്നെ വിളിച്ചു പറയ്. എനിക്ക് വയ്യ!. ഞാൻ വെക്കുന്നു."

"അച്ഛാ വെക്കരുത്...! പ്ലീസ്.."

"ഡൂ വാട്ട് ഐ ഹാവ് സെഡ്!."

മേനോൻ ഫോൺ ശബ്ദത്തിൽ വെച്ചു.

ചിക്കാഗോയിൽ നിന്നും ലണ്ടനിലേക്ക് മകൻ്റെ വിളി പറന്നു.

"ചേച്ചീ....!."

"ഷട്ടപ്പ് യൂ.....!. എന്താടാദ്!. ആർ ദേ മാഡ്!. വയസ്സ് കാലത്തോരോ...!. ഇത് നടക്കില്ലട!. നടക്കാൻ പാടില്ല. നീ വെച്ചോ. ഇക്കാര്യം ഞാനേറ്റു."

മകൾ അച്ഛനെ വിളിക്കുമ്പോൾ ജ്വലിച്ചു.

"അച്ഛാ! വാട്ട് ദ ഹെല്ലീസ് ദിസ്!. എന്താച്ഛാ നിങ്ങൾക്ക് രണ്ടാൾക്കും ഭ്രാന്തായോ!. ഈ വയസ്സ് കാലത്ത്; ഇല്ല്യ, ഇത് നടക്കില്ല്യച്ഛാ!. ഞങ്ങള് സമ്മതിക്കില്ല്യ. ഞാനന്യേനെ തിരിച്ച് വിളിക്ക്ണ്ട്. ഞങ്ങള് രണ്ടു പേരും ഓണത്തിനു മുമ്പെത്തും. അതു വരെ ഒന്നും ചെയ്യരുതച്ഛാ, അച്ഛൻ്റെ മോളാ പറേണേ, പ്ലീസ്! "
:
:

2026 ജൂലൈ 8, ബുധനാഴ്‌ച

മുട്ടിറക്കൽ

 

മുട്ടിറക്കൽ 


ഇന്നലെ അർജൻ്റിന ഈജിപ്റ്റ് മത്സരം ആദ്യപകുതി കഴിഞ്ഞപ്പോൾ ഉറങ്ങാൻ കിടന്നു. ഉറക്കമിളയ്ക്കുന്നത് അധികം നല്ലതല്ലെന്ന് വൈദ്യോപദേശമുണ്ട്. ഒരു ഗോളിന് പിന്നിട്ടു നിന്ന് മെസ്സിയും കൂട്ടു കാരും മൈതാനത്തിലും ലയണൽ സ്കലോണിയും സിൽബന്ധികളും ഡഗൗട്ടിലും ഓടി വിയർക്കുന്നതു കണ്ടെങ്കിലും 'ഈ ഗോള് നോക്കണ്ട അർജൻ്റിന തന്നെ ജയിക്കും' എന്ന ഉത്തമ ബോദ്ധ്യത്തിൽ കിടക്കയിൽ മലർന്നു. അത്താഴം കഴിഞ്ഞുള്ള പതിവ് മൂന്ന് കി.മീ നടത്തത്തിൻ്റെ ക്ഷീണമുള്ളതിനാൽ വേഗം ഉറങ്ങി.

പ്രോസ്റ്റേറ്റ് ഗ്ലാൻ്റ് വികസനപാതയിൽ രാത്രി നാലു തവണ മൂത്രമൊഴിക്കൽ പതിവുള്ളതിൽ ആദ്യത്തെ ഷെഡ്യൂൾ സമയം പതിനൊന്ന് മണിക്ക് തന്നെ ഉണർന്നപ്പോൾ സ്വീകരണമുറിയിൽ ആരവം. മരുമകൻ കളി കാണുന്നുണ്ട്. ഒരു ഔത്സുക്യത്തിൽ മൊബൈൽ തുറന്നു നോക്കിയപ്പോൾ അർജൻ്റീന 0 ഈജിപ്റ്റ് 2...!

ഹെൻ്റെമ്മേ!

സംഗതി ബ്രസീൽ ഫാനാണെങ്കിലും അർജൻ്റീനയുടെ വിരോധിയല്ല. കിടക്കപ്പൊറുതിയില്ലാതെ വന്നപ്പോൾ വന്നപ്പോൾ ടീവിക്കു മുന്നിൽ ചെന്നു.

"ഈജിപ്റ്റ് ഒന്നു കൂടി അടിച്ചു!"

മരുമകൻ പറഞ്ഞു.

സമയം നോക്കി. ഇനി പതിനാലു മിനിറ്റ് മാത്രം. അർജൂസ് നൈലന്മാരെ ഇക്ഷ ഇഗ്ഗ ജിച്ച ജഞ്ഞ വരയ്പ്പിക്കുന്നുണ്ട്. അടുത്തിരുന്ന വെള്ളക്കുപ്പിയിൽ നിന്ന് ഒരു കവിൾ മോന്തിയ സമയമാണ് അതുണ്ടായത്....

റൊമേറോ.....

പിന്നാലെ മെസ്സി, ഫെർണാണ്ടസ്.... അങ്ങിനെ വഴിക്ക് വഴി പ്ടും പ്ടും മൂന്നെണ്ണം! പത്ത് മിനിറ്റിനുള്ളിൽ രണ്ട് ഈക്വലൈസർ ഒരു വിന്നർ! ദൈവമേ, അർജൻ്റീനയ്ക്ക് മാത്രമേ ഇതു കഴിയൂ!

ലോങ്ങ് വിസിൽ...

ടീവി നോക്കി ഒന്നു തൊഴുതെണീക്കു മ്പോഴുണ്ട് മെസ്സി എന്നെ തിരിച്ചു തൊഴുതുകൊണ്ട് പറയുന്നു:

"മാഷേ... വളരെ നന്ദി. ആ കാൽവരി യാണ് ഞങ്ങളെ ജയിപ്പിച്ചത്. ഈ നട്ടപ്പാതിരയ്ക്ക് രോഗം അവഗണിച്ച് വന്നിരുന്ന് മുട്ടറുത്തു തന്നില്ലേ! ഒരു മണിക്കൂറു കൊണ്ട് ഞങ്ങൾക്ക് സാധിക്കാതെ പോയതാണ് പത്ത് മിനിറ്റിൽ അങ്ങു കഴിച്ചു തന്നത് ! വാമോസ് വാമോസ്!"

ഞാനോർത്തു.
2007 ലെ ആദ്യ ടി20 ക്രിക്കറ്റ് ലോക കപ്പ് ഇന്ത്യക്ക് നേടി തന്നത് കളി കണ്ടിരുന്നി ടത്തു നിന്ന് ഭാര്യ എഴുന്നേറ്റ് അടുക്കള യിൽ പോയ സമയം നോക്കി വീണ മേത്തരം മൂന്നു പാക്ക് വിക്കറ്റുകളാണ്! അവസാന വിക്കറ്റ് അവശേഷിക്കേ ശബ്ദം കേട്ട് ടീവിക്ക് മുന്നിലേക്ക് ഓടി വന്ന അമ്മയെ മകൾ ബലമായി പിടിച്ച് അടുക്കയിലിട്ട് പൂട്ടിയതും ഡീപ് ഫൈൻ ലെഗിൽ ശ്രീശാന്തിൻ്റെ കയ്യിലതാ മിസ്ബാ ഉൾ ഹഖ്, കപ്പ് ഇന്ത്യയ്ക്ക്!

ഒരാൾ ടീവിക്കു മുന്നിൽ വന്നിരുന്നു ഒരാൾ എണീറ്റ് പോയി എന്ന വ്യത്യാസ മേയുള്ളു, രണ്ടിലും ജയപരാജയങ്ങൾ നിർണ്ണയിച്ച മുട്ടറുപ്പുകളാണവ!.

പോരാൻ നേരം ടീവിയിലേക്ക് ഒന്നു കൂടി നോക്കിയപ്പോൾ ഈജിപ്പിൻ്റെ മൊട്ടത്തലയൻ കോച്ചും കളിക്കാരും എന്നെ വിരൽ ചൂണ്ടി അലറുന്നു


"ഈജിപ്റ്റിന് പിണ്ഡം വെക്കാൻ വന്ന ഹറാമീ, നിനക്ക് ഞങ്ങൾ വെച്ചിട്ടുണ്ട്!"

സമയവും സൗകര്യവും ഒത്താൽ അടുത്ത വർഷം ഈജിപ്റ്റ് യാത്രയും പിരമിഡ് ദർശനവും പ്ലാൻ ചെയ്തതാ യിരുന്നു. അപ്പോൾ അത് ഖുദാ ഗവാ!

വെട്ടിക്കിറി നൈൽ നദിയിൽ ഒഴുക്കും അല്ലെങ്കിൽ പൊതിഞ്ഞു കെട്ടി മമ്മിയാക്കി പിരമിഡിലിട്ട് കരിങ്കല്ല് കെട്ടും ഈജിപ്റ്റുകാർ!
See less

ജെൻസീ

 


ജെൻസീ

കെട്ടും കൊട്ടും കുരവയും സദ്യയും കഴിഞ്ഞ് വരൻ്റെ വീട്ടിലേക്കു പോകാൻ മുറ്റത്ത് ഒരുക്കി നിർത്തിയ കാറിലേക്ക് വരനോപ്പം കല്ല്യാണമണ്ഡപത്തിൻ്റെ പടിക്കെട്ടിറങ്ങുമ്പോൾ നിരന്നു നിന്ന വീഡിയോ ക്യാമറകളിലേക്കും തൻ്റെ എഞ്ചിനീയറിങ്ങ് സഹപാഠികളുടെ മൊബൈലുകളിലേക്കും നോക്കി വധു വിസ്തരിച്ച് ചിരിച്ചു. അതു കണ്ടപ്പോൾ കൂട്ടുകാർ കൂവി.

"ഡീ കരയെടീ, ഇളിക്കാൻ നിക്കാണ്ട് കരയെടീ!"

കൂട്ടുകാരിലൊരുത്തൻ വിളിച്ചു പറഞ്ഞു. ആവശ്യം കോറസ്സായി.ആരവം മുത്തപ്പോൾ വരൻ വധുവിൻ്റെ ചെവിയിൽ മന്ത്രിച്ചു:

"കരേഡോ, അവരടാഗ്രഹല്ലേ?"

"ചളമാവോ?"

"ഏയ് നെവർ, കമോൺ!"

പിന്നെ കണ്ടത് വധു മൂക്കും വായും പൊത്തി.... വിങ്ങിപ്പൊട്ടി...കണ്ണു ചുവപ്പിച്ച്... വരൻ ആർദ്രനായി സഖിയുടെ തൊളിൽ കൈവെച്ച്...

ആരവം പതിന്മടങ്ങായി ഫ്ലാഷുകൾ മിന്നി മൊബൈലുകൾ ചറപറ ക്ലിങ്ങി.

"ഇപ്പൾത്തെ കുട്ട്യോൾടെ ഓരോരോ.... യ്യയ്യോ...!"

വധുവിനു പിന്നിൽ കേശവമാമൻ അക്ഷമനായി....
See less

ബൂമറാങ്ങ്

 

ബൂമറാങ്ങ്


ഇന്നലെ പൾസ് പോളിയോ വാക്‌സി നേഷൻ എടുക്കാൻ പേരക്കുട്ടി പുറപ്പെടുമ്പോൾ നാല്പതു വർഷം മുമ്പ് നാട്ടിൽ വായനശാലയുടെ സഹകരണ ത്തോടെ നടന്ന ഒരു ട്രിപ്പിൾ ആൻ്റിജൻ വാക്സിനേഷൻ ക്യാമ്പിൻ്റെ ഓർമ്മ മനസ്സിൽ ഓടിയെത്തി. വായനശാല പ്രസിഡണ്ടും ആത്മ സുഹൃത്തുമായ അശോകനും സെക്രട്ടറി തിരുമേനിയും ഞാനും ചേർന്ന് ആശ്രമം പ്രൈമറി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീധരൻ മാഷെ കാണാൻ പോയി. സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ വീട്ടുകാരെ അറിയിക്കണം അതിന് മാഷുടെ സഹായം വേണം. കാര്യമറി ഞ്ഞപ്പോൾ സസന്തോഷം മാഷ് സമ്മതിച്ചു. പിരിയും നേരം സംശയ നിവൃത്തിക്കായി ശ്രീധരൻ മാഷ് ചോദിച്ചു

"അല്ല അശോകാ കുത്തിവെപ്പിൻ്റെ പേരെന്താന്നാ പറഞ്ഞേ ആൻ്റി ട്രിപ്ളിജൻ അല്ലേ?"

ഉള്ളിൽ തികട്ടിവന്ന ചിരിയൊതുക്കി അശോകൻ പറഞ്ഞു:

"അല്ല മാഷേ, ട്രിപ്പിൾ ആൻ്റിജൻ."

സ്കൂൾ ഗേറ്റിനു പുറത്തു കടക്കാൻ കാത്തു നിൽക്കുകയായിരുന്നു ഞങ്ങൾ രണ്ടു പേരും ഒന്നു മുക്ത കണ്‌ഠം ചിരിക്കാൻ. അതു കണ്ട് ഒട്ടും ഇഷ്ടപ്പെടാതെ തിരുമേനി മസില് പിടിച്ച് ചോരച്ചു നിന്നു.

ഈ കാര്യം വായനശാലയിലും ആൽത്തറയിലുമുള്ള സുഹൃത്തു ക്കളോട് കാണുമ്പോഴൊക്കെ പറഞ്ഞു ചിരിച്ചു അശോകൻ..

ക്യാമ്പ് ദിവസം വന്നുചേർന്നു. ഉൽഘാടന സമ്മേളനത്തിൽ ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫീസറായിരുന്നു മുഖ്യാതിഥി. തിരുമേനിയുടെ സ്വാഗത പ്രസംഗം കഴിഞ്ഞ ഉടൻ അശോകൻ തൻ്റെ അദ്ധ്യക്ഷപ്രസംഗം തുടങ്ങി.

"പ്രിയപ്പെട്ടവരെ, ഞാൻ അധികം സംസാരിക്കുന്നില്ല. ഇന്നിവിടെ നടക്കാൻ പോകുന്ന..."

വാക്‌സിനേഷൻ്റെ പേര് മറന്നു പോയിട്ടാവണം ഒന്നു ശങ്കിച്ചു നിന്ന ശേഷം പെട്ടെന്ന് പിടി കിട്ടിയ പോലെ അശോകൻ തുടർന്നു:

"..ആൻ്റി ട്രിപ്ലിജൻ ക്യാമ്പിൻ്റെ..."

ശ്രീധരൻ മാഷുടെ നാക്കുപിഴക്കഥ അശോകനിൽ നിന്നു കേട്ടവരും സദസ്സിലുണ്ടായിരുന്നു.

കൂട്ടച്ചിരിയൊതുങ്ങി ബ്ലോക്ക് ഓഫീസർ ഉദ്ഘാടനപ്രസംഗത്തിന് എണീറ്റപ്പോൾ തിരുമേനി ചെരിഞ്ഞ് അശോകൻ്റെ ചെവിയിൽ മന്ത്രിച്ചു

"അശോകൻ ബൂമറാങ്ങ് എന്ന് കേട്ടിട്ടുണ്ടോ?"

"കേട്ടിട്ടേണ്ടാർന്നുള്ളൂ തിരുമേനീ, ദേ ഇപ്പൊ കണ്ടു... അല്ല കൊണ്ടു!"

സദസ്സിനൊപ്പം ചിലവഴിക്കാതെ റിസർവിൽ വെച്ചിരുന്ന ചിരി പുറ ത്തെടുത്തപ്പോൾ പൊട്ടിച്ചിരിയായിമാറിയത് തിരുമേനി അറിഞ്ഞില്ല. പ്രസംഗം തുടങ്ങിയിരുന്ന ബ്ലോക്ക് ഓഫീസർ നിരസത്തോടെ അവരെ നോക്കി. തിരുമേനിയും അശോകനും ചുവന്നു.
See less

2026 ജൂൺ 24, ബുധനാഴ്‌ച

മേതിൽ

 

മേതിൽ


അത്യന്താധുനിക ജാടക്കാലത്ത് ഒരു പേജു മറിച്ചു നോക്കാതെ സാർത്രിനും കാമുവിനും കാഫ്കയ് ക്കുമൊപ്പം സൂര്യവംശവും കക്ഷത്ത് വെച്ച് ബീഡി വലിച്ചു നടന്നിരുന്ന തല്ലാതെ മേതിലിനോട് ഒരു ദ്രോഹവും പ്രവർത്തിച്ചിട്ടില്ല. 'ഒരു വരിപോലും വായിക്കാതെ മേതിലിൻ്റെ ആരാധക രായവർ' എന്ന കൂട്ടത്തിൽ ചേരാനും അതിനാൽ താല്പര്യമില്ല. എന്നാൽ മേതിലിനെ അറിയില്ലെന്ന് പറയാനും വയ്യ. നേരിട്ടറിഞ്ഞ ഒരു മേതിലുണ്ട്. 1969 ൽ കേരളവർമ്മ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്ന സമയം ക്യാമ്പസ് ചുമരുകളിൽ പ്രത്യക്ഷപ്പെട്ട ആ പേര് ഇന്നും ഓർമ്മയിൽ സിഗരറ്റ് പുകച്ചു നടക്കുന്നുണ്ട്.

'ചെയർമാൻ സ്ഥാനാർത്ഥി മേതിൽ രാധാകൃഷ്ണനെ വിജയിപ്പിക്കുക.'

എസ് എഫ് ഐയുടെ പൂർവ്വരൂപമായ കെ എസ് എഫിൻ്റെ സ്ഥാനാർത്ഥി യായിരുന്നു മേതിൽ. എതിരാളി കെ.എസ് യുവിൻ്റെ ജീവൻ ബോസ്. കെ എസ് യു കോളേജിൽ സമ്പൂർണ്ണാ ധിപത്യം പുലർത്തിയിരുന്ന കാലം. മേതിലും കൂട്ടാളികളും പരാജയപ്പെട്ടു. ഫലപ്രഖ്യാപനത്തിനു പിന്നാലെ അടി പൊട്ടി. പ്രധാന സ്ഥാനാർത്ഥിയായി രുന്നെങ്കിലും അന്നാണ് മേതിലിനെ ആദ്യമായി കണ്ടത്. ഇഷ്ടികത്തുണ്ടു കളും സൈക്കിൾ ചങ്ങലകളുമായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നവരിൽ നിന്ന് സ്വന്തക്കാരെ തെറി പറഞ്ഞ് പിന്തിരിപ്പിക്കുന്ന മേതിൽ......

മേതിലിനെ ആദ്യമായി വായിക്കുന്നത്ആ വർഷത്തെ കോളേജ് മാഗസീനിൽ.
'സർ വാൾട്ടർ റാലി,
സിഗരറ്റൊന്നു പുകച്ചീടാം...'
എന്നു തുടങ്ങുന്ന വരികളുമായി ഒരു കൊച്ചു കവിത.
See less