റിവേഴ്‌സ് സ്വീപ്
സെപ്തംബർ ഒക്ടോബറിൽ വായനശാല ഗ്രഡേഷനുണ്ടാവും. അതിനു മുമ്പ് പുസ്തകങ്ങളുടെ ക്രമീകരണവും സ്റ്റോക്ക് രജിസ്റ്റർ അപ്ഡേഷനും മറ്റുമായി കുറച്ചു ജോലികൾക്കായി രാവിലെ മുതൽ ലൈബ്രറിയിലായിരുന്നു. ഇടയ്ക്ക് ഉച്ചഭക്ഷണത്തിന് ബ്രേക്കിട്ട് വീട്ടിൽ വന്നപ്പോൾ ഒരാൾ ഊണാസനത്തിൽ ഇരിപ്പാണ്. ഞാൻ കൈകഴുകി കസേരയിലിരുന്നു. തീൻമേശയിൽ വന്ന ദുരന്തത്തെ ഒരു നിമിഷം നോക്കിയിരുന്ന ശേഷം കക്ഷി ചോദിച്ചു:
"മുത്തച്ഛനെവട്യാർന്നു?"
"വായനശാലേല്?"
"മമ്മം കയിക്കാൻ വന്നതാ?"
"അതേ?"
"വാശനാലേല് മമ്മല്ല്യേ? "
പിന്നിൽ അടുക്കളയിൽ നിന്ന് അമ്മയമ്മൂമ്മമാർ പൊട്ടിച്ചിരി ബീജീയെമ്മിട്ടു. അത് ശരി! അപ്പോൾ തിരക്കഥാ പ്രോക്തമാണ് കുട്ടിയുടെ ഡയലോഗ്! ആത്മകഥ പറഞ്ഞു കേട്ടറിവുള്ളവരായിരിക്കണം രചന!.
ദുരന്തമായും പ്രഹസനമായും ചരിത്രം രണ്ടു തവണ സംഭവിക്കുമെന്ന് പറയുന്നത് ഇതാണ് !.
ചരിത്രാഖ്യായിക രണ്ടിലും ദുരന്തനായകനാവാൻ വിധി എനിക്കു തന്നെ. അര നൂറ്റാണ്ട് പുറകിലോട്ട് മനസ്സ് പെട്രോളെരിച്ചു. പ്രീഡിഗ്രി എഴുതിയിരിക്കുന്ന കാലം. കഥയിൽ വില്ലനായി വരുന്നത് അന്ന് അച്ഛനെങ്കിൽ ഇന്ന് പേരക്കുട്ടി എന്ന വ്യത്യാസം മാത്രം. പ്രമേയ പരിസരവും മുഹൂർത്തവും സെയിം; അതേ വായനശാലയും ഉച്ചയൂണും.
അമ്പലപ്പറമ്പും വായനശാലയും എന്നു കേട്ടാൽ ചോര തിളക്കുന്ന ബോഡി കോൺസ്റ്റിറ്റ്യുഷനാണ് അച്ഛൻ്റേത്. വാർഷിക ഗ്രാൻ്റ് തുകക്ക് വാങ്ങിയ പുസ്തകങ്ങൾ രജിസ്റ്ററിൽ കയറ്റുന്ന പണിയിൽ സെക്രട്ടറി തിരുമേനിയെ സഹായിക്കുന്നതിനിടയിൽ ഹാഫ് ടൈമെടുത്ത് ഉച്ചയൂണിന് പടി കയറുമ്പോൾ കാണുന്നത് ലഞ്ചടിച്ച് ഇറയത്ത് തിണ്ണയിൽ മുറുക്കാൻ ചവച്ചിരുന്ന അച്ഛനെ! കണ്ടയുടൻ പിതാശ്രീ അടുക്കളയിലേക്ക് വിളിച്ചു പറഞ്ഞു:
"പാറൂട്ട്യേ, ദാ യജമാനൻ എത്തി. "
യജമാനൻ എന്ന ഉച്ചാരണത്തിൻ്റെ വടിവിനുള്ളിൽ ചുര കുത്തുന്നത് വായനശാല വിരോധമാണെന്ന സത്യം മനസ്സിൽ കൊള്ളിയാൻ മിന്നിച്ചു!
നേർവഴി വിട്ട് വലം വെട്ടി വീടിൻ്റെ തെക്കു ഭാഗത്തെ കിണറ്റിൻ കര വഴി അടുക്കളയിലേക്ക് വെച്ചടി മാറ്റിയപ്പോൾ പിൻവിളി കേട്ടു:
"ഇയാളവടെ നിക്ക്വാ, ചോദിക്കട്ടെ."
എന്തേ എന്ന ഭാവത്തിൽ തിരിഞ്ഞ് തല കുമ്പിട്ടു മിണ്ടാതെ നിന്നു.
"എവട്യാർന്നു ഇതു വരെ?"
"വായനശാലേല്."
ഞാൻ നിരുദ്ധകണ്ഠനായി.
"എന്താവടെ വിശേഷം? "
"പുസ്തകം ശര്യാക്കാൻ പോയീതാ."
"അപ്പൊ ഈ വരവിൻ്റെ ഉദ്ദേശം?"
"ഉണ്ണാൻ വന്നതാ."
സമയമെടുത്ത് കഷ്ടിച്ച് പറഞ്ഞൊപ്പിച്ചു.
വായിൽ നിറഞ്ഞ മുറുക്കാൻ്റെ കൊരണ്ടൻ ഭ്റ് ഭ്റ് ശബ്ദത്തിൽ മുറ്റത്തേക്ക് വിക്ഷേപിച്ച് മുഖത്ത് ആശ്ചര്യഭാവം വിടർത്തി അച്ഛൻ
ചോദിച്ചു:
"അപ്പൊ വായനശാലേല് ഭക്ഷണം കിട്ടില്ല്യാ?"
അച്ഛൻ പുനർജ്ജനിയിലൂടെ ചോദ്യം ആവർത്തിക്കുന്നു:
