2026 ജൂലൈ 8, ബുധനാഴ്‌ച

മുട്ടിറക്കൽ

 

മുട്ടിറക്കൽ 


ഇന്നലെ അർജൻ്റിന ഈജിപ്റ്റ് മത്സരം ആദ്യപകുതി കഴിഞ്ഞപ്പോൾ ഉറങ്ങാൻ കിടന്നു. ഉറക്കമിളയ്ക്കുന്നത് അധികം നല്ലതല്ലെന്ന് വൈദ്യോപദേശമുണ്ട്. ഒരു ഗോളിന് പിന്നിട്ടു നിന്ന് മെസ്സിയും കൂട്ടു കാരും മൈതാനത്തിലും ലയണൽ സ്കലോണിയും സിൽബന്ധികളും ഡഗൗട്ടിലും ഓടി വിയർക്കുന്നതു കണ്ടെങ്കിലും 'ഈ ഗോള് നോക്കണ്ട അർജൻ്റിന തന്നെ ജയിക്കും' എന്ന ഉത്തമ ബോദ്ധ്യത്തിൽ കിടക്കയിൽ മലർന്നു. അത്താഴം കഴിഞ്ഞുള്ള പതിവ് മൂന്ന് കി.മീ നടത്തത്തിൻ്റെ ക്ഷീണമുള്ളതിനാൽ വേഗം ഉറങ്ങി.

പ്രോസ്റ്റേറ്റ് ഗ്ലാൻ്റ് വികസനപാതയിൽ രാത്രി നാലു തവണ മൂത്രമൊഴിക്കൽ പതിവുള്ളതിൽ ആദ്യത്തെ ഷെഡ്യൂൾ സമയം പതിനൊന്ന് മണിക്ക് തന്നെ ഉണർന്നപ്പോൾ സ്വീകരണമുറിയിൽ ആരവം. മരുമകൻ കളി കാണുന്നുണ്ട്. ഒരു ഔത്സുക്യത്തിൽ മൊബൈൽ തുറന്നു നോക്കിയപ്പോൾ അർജൻ്റീന 0 ഈജിപ്റ്റ് 2...!

ഹെൻ്റെമ്മേ!

സംഗതി ബ്രസീൽ ഫാനാണെങ്കിലും അർജൻ്റീനയുടെ വിരോധിയല്ല. കിടക്കപ്പൊറുതിയില്ലാതെ വന്നപ്പോൾ വന്നപ്പോൾ ടീവിക്കു മുന്നിൽ ചെന്നു.

"ഈജിപ്റ്റ് ഒന്നു കൂടി അടിച്ചു!"

മരുമകൻ പറഞ്ഞു.

സമയം നോക്കി. ഇനി പതിനാലു മിനിറ്റ് മാത്രം. അർജൂസ് നൈലന്മാരെ ഇക്ഷ ഇഗ്ഗ ജിച്ച ജഞ്ഞ വരയ്പ്പിക്കുന്നുണ്ട്. അടുത്തിരുന്ന വെള്ളക്കുപ്പിയിൽ നിന്ന് ഒരു കവിൾ മോന്തിയ സമയമാണ് അതുണ്ടായത്....

റൊമേറോ.....

പിന്നാലെ മെസ്സി, ഫെർണാണ്ടസ്.... അങ്ങിനെ വഴിക്ക് വഴി പ്ടും പ്ടും മൂന്നെണ്ണം! പത്ത് മിനിറ്റിനുള്ളിൽ രണ്ട് ഈക്വലൈസർ ഒരു വിന്നർ! ദൈവമേ, അർജൻ്റീനയ്ക്ക് മാത്രമേ ഇതു കഴിയൂ!

ലോങ്ങ് വിസിൽ...

ടീവി നോക്കി ഒന്നു തൊഴുതെണീക്കു മ്പോഴുണ്ട് മെസ്സി എന്നെ തിരിച്ചു തൊഴുതുകൊണ്ട് പറയുന്നു:

"മാഷേ... വളരെ നന്ദി. ആ കാൽവരി യാണ് ഞങ്ങളെ ജയിപ്പിച്ചത്. ഈ നട്ടപ്പാതിരയ്ക്ക് രോഗം അവഗണിച്ച് വന്നിരുന്ന് മുട്ടറുത്തു തന്നില്ലേ! ഒരു മണിക്കൂറു കൊണ്ട് ഞങ്ങൾക്ക് സാധിക്കാതെ പോയതാണ് പത്ത് മിനിറ്റിൽ അങ്ങു കഴിച്ചു തന്നത് ! വാമോസ് വാമോസ്!"

ഞാനോർത്തു.
2007 ലെ ആദ്യ ടി20 ക്രിക്കറ്റ് ലോക കപ്പ് ഇന്ത്യക്ക് നേടി തന്നത് കളി കണ്ടിരുന്നി ടത്തു നിന്ന് ഭാര്യ എഴുന്നേറ്റ് അടുക്കള യിൽ പോയ സമയം നോക്കി വീണ മേത്തരം മൂന്നു പാക്ക് വിക്കറ്റുകളാണ്! അവസാന വിക്കറ്റ് അവശേഷിക്കേ ശബ്ദം കേട്ട് ടീവിക്ക് മുന്നിലേക്ക് ഓടി വന്ന അമ്മയെ മകൾ ബലമായി പിടിച്ച് അടുക്കയിലിട്ട് പൂട്ടിയതും ഡീപ് ഫൈൻ ലെഗിൽ ശ്രീശാന്തിൻ്റെ കയ്യിലതാ മിസ്ബാ ഉൾ ഹഖ്, കപ്പ് ഇന്ത്യയ്ക്ക്!

ഒരാൾ ടീവിക്കു മുന്നിൽ വന്നിരുന്നു ഒരാൾ എണീറ്റ് പോയി എന്ന വ്യത്യാസ മേയുള്ളു, രണ്ടിലും ജയപരാജയങ്ങൾ നിർണ്ണയിച്ച മുട്ടറുപ്പുകളാണവ!.

പോരാൻ നേരം ടീവിയിലേക്ക് ഒന്നു കൂടി നോക്കിയപ്പോൾ ഈജിപ്പിൻ്റെ മൊട്ടത്തലയൻ കോച്ചും കളിക്കാരും എന്നെ വിരൽ ചൂണ്ടി അലറുന്നു


"ഈജിപ്റ്റിന് പിണ്ഡം വെക്കാൻ വന്ന ഹറാമീ, നിനക്ക് ഞങ്ങൾ വെച്ചിട്ടുണ്ട്!"

സമയവും സൗകര്യവും ഒത്താൽ അടുത്ത വർഷം ഈജിപ്റ്റ് യാത്രയും പിരമിഡ് ദർശനവും പ്ലാൻ ചെയ്തതാ യിരുന്നു. അപ്പോൾ അത് ഖുദാ ഗവാ!

വെട്ടിക്കിറി നൈൽ നദിയിൽ ഒഴുക്കും അല്ലെങ്കിൽ പൊതിഞ്ഞു കെട്ടി മമ്മിയാക്കി പിരമിഡിലിട്ട് കരിങ്കല്ല് കെട്ടും ഈജിപ്റ്റുകാർ!
See less

 


ജെൻസീ

കെട്ടും കൊട്ടും കുരവയും സദ്യയും കഴിഞ്ഞ് വരൻ്റെ വീട്ടിലേക്കു പോകാൻ മുറ്റത്ത് ഒരുക്കി നിർത്തിയ കാറിലേക്ക് വരനോപ്പം കല്ല്യാണമണ്ഡപത്തിൻ്റെ പടിക്കെട്ടിറങ്ങുമ്പോൾ നിരന്നു നിന്ന വീഡിയോ ക്യാമറകളിലേക്കും തൻ്റെ എഞ്ചിനീയറിങ്ങ് സഹപാഠികളുടെ മൊബൈലുകളിലേക്കും നോക്കി വധു വിസ്തരിച്ച് ചിരിച്ചു. അതു കണ്ടപ്പോൾ കൂട്ടുകാർ കൂവി.

"ഡീ കരയെടീ, ഇളിക്കാൻ നിക്കാണ്ട് കരയെടീ!"

കൂട്ടുകാരിലൊരുത്തൻ വിളിച്ചു പറഞ്ഞു. ആവശ്യം കോറസ്സായി.ആരവം മുത്തപ്പോൾ വരൻ വധുവിൻ്റെ ചെവിയിൽ മന്ത്രിച്ചു:

"കരേഡോ, അവരടാഗ്രഹല്ലേ?"

"ചളമാവോ?"

"ഏയ് നെവർ, കമോൺ!"

പിന്നെ കണ്ടത് വധു മൂക്കും വായും പൊത്തി.... വിങ്ങിപ്പൊട്ടി...കണ്ണു ചുവപ്പിച്ച്... വരൻ ആർദ്രനായി സഖിയുടെ തൊളിൽ കൈവെച്ച്...

ആരവം പതിന്മടങ്ങായി ഫ്ലാഷുകൾ മിന്നി മൊബൈലുകൾ ചറപറ ക്ലിങ്ങി.

"ഇപ്പൾത്തെ കുട്ട്യോൾടെ ഓരോരോ.... യ്യയ്യോ...!"

വധുവിനു പിന്നിൽ കേശവമാമൻ അക്ഷമനായി....
See less

ബൂമറാങ്ങ്

 

ബൂമറാങ്ങ്


ഇന്നലെ പൾസ് പോളിയോ വാക്‌സി നേഷൻ എടുക്കാൻ പേരക്കുട്ടി പുറപ്പെടുമ്പോൾ നാല്പതു വർഷം മുമ്പ് നാട്ടിൽ വായനശാലയുടെ സഹകരണ ത്തോടെ നടന്ന ഒരു ട്രിപ്പിൾ ആൻ്റിജൻ വാക്സിനേഷൻ ക്യാമ്പിൻ്റെ ഓർമ്മ മനസ്സിൽ ഓടിയെത്തി. വായനശാല പ്രസിഡണ്ടും ആത്മ സുഹൃത്തുമായ അശോകനും സെക്രട്ടറി തിരുമേനിയും ഞാനും ചേർന്ന് ആശ്രമം പ്രൈമറി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീധരൻ മാഷെ കാണാൻ പോയി. സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ വീട്ടുകാരെ അറിയിക്കണം അതിന് മാഷുടെ സഹായം വേണം. കാര്യമറി ഞ്ഞപ്പോൾ സസന്തോഷം മാഷ് സമ്മതിച്ചു. പിരിയും നേരം സംശയ നിവൃത്തിക്കായി ശ്രീധരൻ മാഷ് ചോദിച്ചു

"അല്ല അശോകാ കുത്തിവെപ്പിൻ്റെ പേരെന്താന്നാ പറഞ്ഞേ ആൻ്റി ട്രിപ്ളിജൻ അല്ലേ?"

ഉള്ളിൽ തികട്ടിവന്ന ചിരിയൊതുക്കി അശോകൻ പറഞ്ഞു:

"അല്ല മാഷേ, ട്രിപ്പിൾ ആൻ്റിജൻ."

സ്കൂൾ ഗേറ്റിനു പുറത്തു കടക്കാൻ കാത്തു നിൽക്കുകയായിരുന്നു ഞങ്ങൾ രണ്ടു പേരും ഒന്നു മുക്ത കണ്‌ഠം ചിരിക്കാൻ. അതു കണ്ട് ഒട്ടും ഇഷ്ടപ്പെടാതെ തിരുമേനി മസില് പിടിച്ച് ചോരച്ചു നിന്നു.

ഈ കാര്യം വായനശാലയിലും ആൽത്തറയിലുമുള്ള സുഹൃത്തു ക്കളോട് കാണുമ്പോഴൊക്കെ പറഞ്ഞു ചിരിച്ചു അശോകൻ..

ക്യാമ്പ് ദിവസം വന്നുചേർന്നു. ഉൽഘാടന സമ്മേളനത്തിൽ ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫീസറായിരുന്നു മുഖ്യാതിഥി. തിരുമേനിയുടെ സ്വാഗത പ്രസംഗം കഴിഞ്ഞ ഉടൻ അശോകൻ തൻ്റെ അദ്ധ്യക്ഷപ്രസംഗം തുടങ്ങി.

"പ്രിയപ്പെട്ടവരെ, ഞാൻ അധികം സംസാരിക്കുന്നില്ല. ഇന്നിവിടെ നടക്കാൻ പോകുന്ന..."

വാക്‌സിനേഷൻ്റെ പേര് മറന്നു പോയിട്ടാവണം ഒന്നു ശങ്കിച്ചു നിന്ന ശേഷം പെട്ടെന്ന് പിടി കിട്ടിയ പോലെ അശോകൻ തുടർന്നു:

"..ആൻ്റി ട്രിപ്ലിജൻ ക്യാമ്പിൻ്റെ..."

ശ്രീധരൻ മാഷുടെ നാക്കുപിഴക്കഥ അശോകനിൽ നിന്നു കേട്ടവരും സദസ്സിലുണ്ടായിരുന്നു.

കൂട്ടച്ചിരിയൊതുങ്ങി ബ്ലോക്ക് ഓഫീസർ ഉദ്ഘാടനപ്രസംഗത്തിന് എണീറ്റപ്പോൾ തിരുമേനി ചെരിഞ്ഞ് അശോകൻ്റെ ചെവിയിൽ മന്ത്രിച്ചു

"അശോകൻ ബൂമറാങ്ങ് എന്ന് കേട്ടിട്ടുണ്ടോ?"

"കേട്ടിട്ടേണ്ടാർന്നുള്ളൂ തിരുമേനീ, ദേ ഇപ്പൊ കണ്ടു... അല്ല കൊണ്ടു!"

സദസ്സിനൊപ്പം ചിലവഴിക്കാതെ റിസർവിൽ വെച്ചിരുന്ന ചിരി പുറ ത്തെടുത്തപ്പോൾ പൊട്ടിച്ചിരിയായിമാറിയത് തിരുമേനി അറിഞ്ഞില്ല. പ്രസംഗം തുടങ്ങിയിരുന്ന ബ്ലോക്ക് ഓഫീസർ നിരസത്തോടെ അവരെ നോക്കി. തിരുമേനിയും അശോകനും ചുവന്നു.
See less

2026 ജൂൺ 24, ബുധനാഴ്‌ച

മേതിൽ

 

മേതിൽ


അത്യന്താധുനിക ജാടക്കാലത്ത് ഒരു പേജു മറിച്ചു നോക്കാതെ സാർത്രിനും കാമുവിനും കാഫ്കയ് ക്കുമൊപ്പം സൂര്യവംശവും കക്ഷത്ത് വെച്ച് ബീഡി വലിച്ചു നടന്നിരുന്ന തല്ലാതെ മേതിലിനോട് ഒരു ദ്രോഹവും പ്രവർത്തിച്ചിട്ടില്ല. 'ഒരു വരിപോലും വായിക്കാതെ മേതിലിൻ്റെ ആരാധക രായവർ' എന്ന കൂട്ടത്തിൽ ചേരാനും അതിനാൽ താല്പര്യമില്ല. എന്നാൽ മേതിലിനെ അറിയില്ലെന്ന് പറയാനും വയ്യ. നേരിട്ടറിഞ്ഞ ഒരു മേതിലുണ്ട്. 1969 ൽ കേരളവർമ്മ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്ന സമയം ക്യാമ്പസ് ചുമരുകളിൽ പ്രത്യക്ഷപ്പെട്ട ആ പേര് ഇന്നും ഓർമ്മയിൽ സിഗരറ്റ് പുകച്ചു നടക്കുന്നുണ്ട്.

'ചെയർമാൻ സ്ഥാനാർത്ഥി മേതിൽ രാധാകൃഷ്ണനെ വിജയിപ്പിക്കുക.'

എസ് എഫ് ഐയുടെ പൂർവ്വരൂപമായ കെ എസ് എഫിൻ്റെ സ്ഥാനാർത്ഥി യായിരുന്നു മേതിൽ. എതിരാളി കെ.എസ് യുവിൻ്റെ ജീവൻ ബോസ്. കെ എസ് യു കോളേജിൽ സമ്പൂർണ്ണാ ധിപത്യം പുലർത്തിയിരുന്ന കാലം. മേതിലും കൂട്ടാളികളും പരാജയപ്പെട്ടു. ഫലപ്രഖ്യാപനത്തിനു പിന്നാലെ അടി പൊട്ടി. പ്രധാന സ്ഥാനാർത്ഥിയായി രുന്നെങ്കിലും അന്നാണ് മേതിലിനെ ആദ്യമായി കണ്ടത്. ഇഷ്ടികത്തുണ്ടു കളും സൈക്കിൾ ചങ്ങലകളുമായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നവരിൽ നിന്ന് സ്വന്തക്കാരെ തെറി പറഞ്ഞ് പിന്തിരിപ്പിക്കുന്ന മേതിൽ......

മേതിലിനെ ആദ്യമായി വായിക്കുന്നത്ആ വർഷത്തെ കോളേജ് മാഗസീനിൽ.
'സർ വാൾട്ടർ റാലി,
സിഗരറ്റൊന്നു പുകച്ചീടാം...'
എന്നു തുടങ്ങുന്ന വരികളുമായി ഒരു കൊച്ചു കവിത.
See less


മര്യാദ

 

മര്യാദ 


പ്രഭാത സവാരി മുണ്ടോപ്പാടം കഴിഞ്ഞ് പുത്തിശ്ശേരിയിലേക്ക് കയറിയ വഴി കണ്ടു മുട്ടിയ സുഹൃത്തിനോട് സംസാ രിച്ചു നിന്നപ്പോഴാണ് മുഖം മൊത്തം മൂടുന്ന ഹെൽമറ്റ് ധരിച്ചൊരാൾ ബൈക്കിൽ വന്നത്. ഞങ്ങളെ കടന്നു പോകുന്ന പോക്കിൽ കക്ഷി കയ്യുയർത്തി അഭിവാദ്യം ചെയ്തു:

"ഗുഡ് മോണിങ്ങ് ബാലേട്ടാ!"

"ങ്ഹ, വെരി ഗുഡ് മോണിങ്ങ്!"

ആളും സ്വരവും മനസ്സിലായില്ലെങ്കിലും അഭിവാദ്യം ചെയ്തവരെ തിരിച്ചഭിവാദ്ദ്യം ചെയ്യുന്ന മര്യാദ ശീലിച്ചിട്ടുണ്ട്.

"ആരാദ്?"

സുഹൃത്ത് ചോദിച്ചു.

"ആ .....ആരോ, മനസ്സിലായില്ല്യ."

"പിന്നെ തിരിച്ച് ഗുഡ്മോണിങ്ങൊ ക്കടിച്ചൂലോ?"

"അതിനെന്താ, ആൾക്കെന്നെ മനസ്സിലായീണ്ടലോ? "
S

സ്മൃതിഭംഗം

 

                                            സ്മൃതിഭംഗം 


എന്നെങ്കിലുമാരിക്കൽ പരിചയപ്പെട്ട് കാലാന്തരത്തിൽ മറന്നു പോയവരാ യിരിക്കും, ചിലർ കണ്ടുമുട്ടുമ്പോൾ ഹാർദ്ദമായി അഭിവാദ്യം ചെയ്യും:

"നമസ്‌കാരം ബാലേട്ടാ!"
മനസ്സിലായില്ലെങ്കിലും തിരിച്ച് അഭിവാദ്യം ചെയ്യുന്ന കാര്യത്തിൽ നല്ല നിഷ്‌കർഷ പാലിക്കാറുണ്ട്.

"നമസ്‌കാരം!"

"ബാലേട്ടനെന്നെ മനസ്സിലായില്ല്യാന്ന് തോന്നുണു?"

എത്ര വിദഗ്ദമായി അഭിനയിച്ചാലും കണ്ണിൻ്റെ കൃഷ്ണമണി നോക്കി കള്ളത്തരം കണ്ടു പിടിക്കുന്ന ചില വിരുതന്മാരുണ്ട്.

"ഓ പിന്നെന്താ മനസ്സിലാവാണ്ടിരി ക്കാൻ, സ്സലായി!"

"ആണോ , എന്നാ ഒന്നു പറഞ്ഞേ, ആരാ?"

മെത്തേഡ് ആക്റ്റിങ്ങിൻ്റെ മറുതല കണ്ടവനായിരിക്കും മറ്റവൻ.

കൈ കൂട്ടിയടിച്ച് തൊഴുത് കീഴടങ്ങും.

"സോറി തോറ്റു ട്ടാ, മനസ്സിലായില്ല്യ, പരിചയപ്പെടുത്തൂ പ്ലീസ്!"

"അങ്ങനെ വാ ബാലേട്ട, ബാലേട്ടൻ്റെ മോത്ത് നോക്ക്യാ അറിഞ്ഞൂടെ മനസ്സിലായിട്ടില്യാന്ന്!"

"ഗെറ്റിങ്ങ് മോർ..."

"ഓൾഡ് അല്ലേ? സാരല്ല്യ ബാലേട്ട, ടേക്കിറ്റീസി."

ഇപ്പോൾ നാണമൊക്കെ പോയി. അഭിനയവും നിർത്തി. അഭിവാദ്യം ചെയ്തവനോട് ഹൃദയം തുറക്കും:

"നമസ്കാരം, പക്ഷേ ആളെ ഓർമ്മ വരുന്നില്ല ക്ഷമിക്കണം."

"സാരല്യ ബാലേട്ട, ഞാൻ......, അന്ന് നാട്യഗൃഹത്തില്....?"

"ഓ....യെസ് യെസ്!"

അതാണ് സുഖം, ബീയിങ് നേചുറൽ....
See less

ഉച്ചവാദിനി

 

ഉച്ചവാദിനി 


മഠത്തിൽ വരവ് പഞ്ചവാദ്യം പതി കാലം റെക്കോഡ് ചെയ്യാൻ നിരത്തി വെച്ചിരിക്കുന്ന മൈക്ക് സ്റ്റാൻ്റുകൾ കണ്ടപ്പോൾ അര നൂറ്റാണ്ടു മുമ്പത്തെ നാട്ടിലെ പൂരവും കൊച്ചപ്പേട്ടനേയും ഓർമ്മ വന്നു.

അന്നൊക്കെ കല്യാണ വീടുകളിൽ വേലിയരികിലെ തെങ്ങിൽ കെട്ടിയ ഉച്ചഭാഷിണിയിൽ കായലരികത്ത് വളയണിഞ്ഞു നിന്ന മാപ്പിളപ്പെൺ കൊടിയുടെ പാട്ടു കേൾപ്പിച്ചിരുന്ന തുപോലെ പൂരം പഞ്ചവാദ്യവും മേളവും മൈക്ക് കെട്ടി ഉച്ചഭാഷി ച്ചിരുന്നത് കൊച്ചപ്പേട്ടനായിരുന്നു. അത് തൻ്റെ സവിശേഷാവകാശം ആണെന്ന മട്ടിലായിരുന്നു പൂരം ശബ്ദവും വെളിച്ചവും ചുമതലക്കാ രനായിരുന്ന കക്ഷിയുടെ പെരുമാറ്റം. തൃശ്ശൂരിലെ അന്നത്തെ പ്രശസ്ത ശബ്ദവ്യാപാരികളായിരുന്ന കേരള സൌണ്ട് ഇലക്ടിക്സിൻ്റെ ഡെപൂട്ടി കുൺസ്രാൾമാരിൽ ഒരാളായിരുന്നു കൊച്ചപ്പേട്ടൻ എന്ന വാസുദേവൻ.

പഞ്ചവാദ്യം മൈക്കിൽ കേൾപ്പിക്കുന്ന സമ്പ്രദായം നിരന്തര പരിഹാസത്തിന്നു വിധേയമാകുന്നത് കേട്ട് സഹിക്കാതെ വന്നപ്പോൾ അടുത്താരു വർഷം ഞങ്ങൾ ചെറുപ്പക്കാരെല്ലാവരും ചേർന്ന് കൊച്ചപ്പെട്ടൻ്റെ ശബ്ദാധിനി വേശത്തിനെതിരെ നേരിട്ടു തന്നെ പ്രതികരികരിക്കാൻ ഒരുമ്പെട്ടു. മദ്ദളം തിമില പ്രമാണിമാർക്കു മുന്നിൽ വെച്ച രണ്ട് മൈക്ക് സ്റ്റാൻ്റുകൾക്കൊപ്പം ഇടയ്ക്കക്കാരനരികിൽ ഞെളിഞ്ഞ് കൈകെട്ടി നിന്ന കൊച്ചപ്പേട്ടനോട് മൈക്ക് എടുത്തു മാറ്റാൻ ഞങ്ങൾ ചെന്നു പറഞ്ഞു. അഭിമാനമുണർ ന്നപ്പോൾ കക്ഷി അങ്ങളുടെ ആവശ്യം അവഗണിച്ചു. പിന്നെ താമസിച്ചില്ല ഞങ്ങളെല്ലാവരും ചേർന്ന് വയർ ചുരുട്ടിയെടുത്ത് മൈക്കുകൾ അമ്പലത്തിനുള്ളിൽ കൊണ്ടു വെച്ചു. സംഘബലവും ചോരത്തിളപ്പും കണ്ടാവണം കൊച്ചപ്പേട്ടൻ മൂക്കിപ്പൊടി വലിച്ചു ചോരച്ചു നിന്നതല്ലാതെ മിണ്ടിയില്ല. അധികം താമസിയാതെ തന്നെ സ്ഥലവും വിട്ടു. അമ്പലവുമായി ബന്ധപ്പെട്ട വൈദ്യുതി സേവനങ്ങൾ കക്ഷി അതോടെ അവസാനിപ്പിച്ചു.

ഇന്നും തായമ്പകയ്ക്ക് മൈക്ക് വെക്കുന്ന അനുഷ്ഠാനം ചിലയിടങ്ങളിലുണ്ട്.
See less