2012 ഓഗസ്റ്റ് 11, ശനിയാഴ്‌ച

ശങ്കരവിജയം



ശങ്കരവിജയം 



സിറ്റി എന്നു ഞങ്ങള്‍ അരുമയോടെ വിളിച്ചിരുന്ന ഞങ്ങളുടെ നാട്ടിലെ നാല്‍ക്കവലയായിരുന്നു വിളക്കുംകാല്‍. കടകളൊക്കെ അടഞ്ഞുകിടന്നാലും മറ്റേത് ദിവസത്തേക്കാളും സിറ്റിയെ ഊര്‍ജസ്വലമാക്കിയിരുന്നത് ഞായറാഴ്ച്ചകളായിരുന്നു. പടിഞ്ഞാറ്റുമുറിക്കാരന്‍ കൊച്ചാപ്പുവിന്‍റെ ആട്ടിറച്ചിക്കച്ചവടം, നാട്ടിലെ നര്‍മകേസരികള്‍ നിറഞ്ഞാടുന്ന വെടിവട്ടം, സപ്പോര്‍ട്ട് കളി, നാരായണന്‍റെ ബാര്‍ബര്‍ ഷാപ്പിലെ രാഷ്ട്രീയ ചര്‍ച്ചകള്‍, പ്രകോപനങ്ങള്‍, വെട്ടും ക്ഷൌരവും മുഴുമിപ്പിക്കാത്ത ഇറങ്ങിപ്പോക്കുകള്‍, വെല്ലുവിളികള്‍, കനാല്‍പരുങ്ങി സേവിച്ച കോമരങ്ങള്‍ നിറഞ്ഞാടുന്ന സന്ധ്യകൾ, ഗ്രാമസംസ്കൃതി ആവിഷ്കാരവൈവിധ്യങ്ങളില്‍ പൂത്തുലയുന്ന ദിവസം.
സസ്യേതര ഭോജനപ്രിയര്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന ദിവസമാണ് ഞായറാഴ്ച. ആടുവെട്ടി കൊച്ചാപ്പുവിന്‍റെ ആഴ്ചയിലൊരിക്കലുള്ള അജമാംസവിപണനമേള അരങ്ങേറുന്നത് അന്നാണ്.
വയറ്, തുട, കൊറു, കരള്‍, കരളിന്‍റെ കരള്‍, കപടലോകത്തിലെ അത്മാര്‍ത്ഥഹൃദയം, ബോട്ടി, ഇത്യാദി വരേണ്യ മാംസളഭാഗങ്ങളും തലയും കൈകാലുകളുമായി നിശ്ശബ്ദമാക്കപ്പെട്ട ആടുജീവിതം അപ്രത്യക്ഷക്ഷമാകുമ്പോഴേക്കും സമയം രാവിലെ പത്തായിരിക്കും.
പിന്നെയാണ് തമാശയുടെ പെരുമണ്‍ തന്ത്രിമാര്‍ സമ്മേളിക്കുന്ന ചിരിയുടെ പന്തീരടിപ്പൂജ. കിഴക്ക് വെള്ള കീറുന്നതിന് മുമ്പേ നാലുമുറി, ആക്കറ്റാന്‍, കുരുടന്‍കോള്‍ പടവുകളിലെത്തി വിതച്ച കണ്ടങ്ങളിലെ ജലനിരപ്പിന്‍റെ കര്‍ക്കശ പരിശോധനകള്‍ക്കും വിദഗ്ദസമിതി ചര്‍ച്ചകള്‍ക്കും ശേഷം തിരിച്ചു വീട്ടില്‍വന്ന് മുളക് തിരുമ്പിയതും മാന്തള്‍ ചുട്ടതും കൂട്ടി തലേന്നത്തെ വെള്ളച്ചോറ്‌ മടമടാന്ന്‌ വിഴുങ്ങിയാണ് കേസരികള്‍ നര്‍മസദസ്സില്‍ എത്തിച്ചേരുക.
അക്കളി തീക്കളി ജാതിമതങ്ങളൊക്കെ വീട്ടുപടിക്കല്‍ ബലിക്കളഞ്ഞ് നായരും, ഈഴവനും, നസ്രാണിയും എഴുത്തശ്ശനുമെല്ലാം ഓരൊറ്റ വയറിന്‍ പടപ്പുകളായി പങ്കെടുക്കുന്ന ഈ തമാശപ്പറ്റില്‍ പടിഞ്ഞാറ്റുമുറിക്കാര്‍ തന്നെയായിരുന്നു വിശാരദന്മാര്‍. പ്രമാണം എന്നും അവരുടെ കുട്ടനെഴുത്തശ്ശനും. അയ്യപ്പനെഴുത്തശ്ശന്‍റെ സൈക്കിള്‍ കടത്തിണ്ണയില്‍ സ്ഥിരം ഇരിപ്പിടങ്ങളില്‍ ആസ്ഥാന വിദ്വാന്മാര്‍ ആസനസ്ഥരാവുമ്പോള്‍ പഴയ പഞ്ചായത്ത്‌ മെമ്പര്‍ കൃഷ്ണേട്ടന്‍ ഒരുക്കുന്ന അധോവായു വിസ്ഫോടനത്തോടെ ആചാരവെടി മുഴങ്ങും. അതോടെ അരങ്ങ് നിശ്ശബ്ദമാവും. തൃപ്പുകയുടെ പ്രഹരശേഷി കുട്ടനേഴ്ശന്‍ വിലയിരുത്തുന്നതോടെ സദസ്സ് ആരംഭിക്കും . വിസ്ഫോടനത്തിന്‍റെ തരംഗ തീവ്രതയെ അടിസ്ഥാനപ്പെടുത്തി കീഴ്ശ്വാസങ്ങളുടെ ഗന്ധം നിര്‍ണയിച്ചിരിക്കുന്ന ഒരു മണിപ്രവാളശ്ലോകം ഈണത്തില്‍ ചൊല്ലി കുട്ടനെഴുത്തശ്ശന്‍ അര്‍ത്ഥം വിഗ്രഹിക്കുമ്പോള്‍ സദസ്സ് കത്തും.
" ഭും ഭും പരിമളം നാസ്തി; പീ പീ എന്നത് മധ്യമം
അശുകുശു മഹാദോഷം; നിശ്ശബ്ദം പ്രാണസങ്കടം"
"അതായത് ഭും ഭും എന്ന സ്ഫോടത്തോടെ നിര്‍ഗ്ഗമിക്കുന്നത് ഗന്ധരഹിതനും പീ പീ എന്ന സുഷിരനാദാനുസാരിയായവന്‍ മധ്യമഗന്ധിയും അശു കുശു സീല്‍ക്കാരങ്ങലോടെ ഫണം വിടര്‍ത്തുന്നവനോ മഹാദോഷകാരിയും ശബ്ദമില്ലാതെ ജാരസദൃശം പുറത്തുകടക്കുന്നവനാകട്ടെ നാസികളുടെ ഗ്യാസ് ചേംബറുമാകുന്നു"
ഇത്രയും വര്‍ണിച്ചു കേള്‍ക്കുന്നതോടെ തന്‍റേതു ഗന്ധരഹിതനാണെന്ന തിരിച്ചറിവ് നല്‍കിയ ആശ്വാസത്തില്‍ ഒരു ബോണസ് കുഴിമിന്നല്‍ കൂടി പൊട്ടിച്ച് കൃഷ്ണേട്ടന്‍ വിളക്കുംകാലിനെ പ്രകമ്പനം കൊള്ളിക്കും. പാണ്ടിമേളത്തില്‍ കതിനവെടിയെന്നപോലെ ഇടയ്ക്കിടെയുള്ള ഈ ആസനസേവയും ശുദ്ധ സഹൃദയത്വവുമല്ലാതെ മറ്റു സംഭാവനകളൊന്നും സദിരില്‍ കൃഷ്ണേട്ടന്‍റെ വകയായി പതിവില്ല. പരിപൂര്‍ണ നിശ്ശബ്ദന്‍.
സദസ്സ് ജീവത്തായിരിക്കുന്ന സമയമത്രയും വഴിയില്‍ പോകുന്ന മാവിലായിക്കാര്‍ പോലും ട്രോളിങ്ങിനു വിധേയരാവും. അമ്പേറ്റ കുരുക്കളുടെ എങ്ങലടികളും പ്രതിഷേധങ്ങളും ഭീഷണികളും വിളക്കുംകാല്‍ ചത്വരത്തില്‍ അലയടിക്കും. അരസികരായ വഴിപോക്കര്‍ക്ക് പരിക്കുകൂടാതെ ടോള്‍ഗേറ്റ് മറികടക്കണമെങ്കില് സമാന്തര പാതകള്‍ കണ്ടുവെയ്ക്കേണ്ടിയിരുന്നു. യൂ ടേണ്‍ അടിക്കുന്നവരെ പിന്നാലേ ചെന്നു പിടികൂടും.
പക്ഷിമൃഗാദികള്‍ക്കുപോലും നിയമപരിരക്ഷ ലഭിക്കാത്ത വസ്ത്രാക്ഷേപത്തിന്‍റെ പട്ടാപ്പകലുകളൊന്നില്‍ ഒരിക്കല്‍ ജീവശാസ്ത്രപരമായ ശാരീരികാവശ്യങ്ങള്‍ക്കായി ബാലാല്‍ക്കാരത്തിന് മുതിര്‍ന്ന ഒരു ചാത്തന്‍സും ചാരിത്ര്യസംരക്ഷണാര്‍ത്ഥം അക്രമിയില്‍നിന്നും രക്ഷപ്പെട്ട പിടക്കോഴിയും ഓട്ടപ്പന്തയത്തിനിടയില്‍ സദസ്സിനു മുന്നില്‍ വന്നുപെട്ട് പകച്ചു നിന്നപ്പോള്‍ കാമമോഹിതന്‍റെ പ്രണയപാരവശ്യം കണ്ട് അലിവു തോന്നിയ കുട്ടനെഴുത്തശ്ശന്‍ പിടയെ ഉപദേശിച്ചു :
" സാരല്ല്യടീ നീയ്യിപ്പോ മഠത്തില് ചേരാന്‍ പോവ്വ്വോന്ന്വല്ലലോ! വേറെ വഴീല്ല്യാത്തോണ്ടല്ലേ ? കഴിച്ചിട്ട് പോട്ടെ പാവം"
എഴ്ശന്‍റെ കൌണ്‍സലിങ്ങില്‍ യാഥാര്‍ത്യബോധം കൈവരിച്ചവള്‍ക്കൊപ്പം ചാരിതാര്‍ത്ഥ്യത്തോടെ മടങ്ങുമ്പോള്‍ തന്നെ നോക്കി കണ്ണിറുക്കിയ കുക്കുടവിടനെ ഒന്ന് അഭിനന്ദിക്കാന്‍ എഴുത്തശ്ശന്‍ മറന്നില്ല.
"ഔ ന്‍റെ കുട്ടാ..... നെന്‍റ്യൊക്കെ ഒരു ഭാഗ്യം!. ലോഡ്ജില് മുറീട്ക്കണ്ടാ, പോലീസിനേം പേപ്പറുകാരേം പേടിക്കണ്ടാ! ഔ! ഔ! ഭാഗ്യം ചെയ്ത ജന്മന്നെ !"
അനാശാസ്യം ഉയര്‍ത്തിയ ചിരിയുടെ അലയൊലികള്‍ ശമിക്കുന്നതിനു മുന്‍പേ ദാ വരുന്നു നമ്മുടെ കൃഷ്ണന്‍ നായര്. ഒരേറ്‌ (ജോഡി) പോത്തും അഞ്ചുപറക്കണ്ടം കോള്‍കൃഷിയും അത്യാവശ്യം രണ്ടു മൂന്നു തെങ്ങിന്‍ പറമ്പുകളില്‍ കാളത്തേക്കുമായി ജീവസന്ധാരണം നടത്തിയിരുന്ന ഒരു എ പീ എല്ലുകാരന്‍ കരയോഗി. മഹിഷങ്ങളിലൊന്നിനെ കഴുത്തില്‍ കയറിട്ട് ഗുരുവായൂര്‍ കേശവന്‍റെ ഒന്നാംപാപ്പാന്‍ നടിച്ച് ചുങ്കക്കാരുടെ കണ്ണുവെട്ടിക്കാന്‍ വ്യാമോഹിച്ച നായരെ കയ്യോടെ പിടികൂടി ദിനേശനാക്കിക്കൊണ്ട് ഉപാധ്യക്ഷന്‍ ശങ്കുണ്ണ്യേട്ടന്‍ ചോദിച്ചു :
"ആരെ കെട്ടീട്ക്കാനാടോ നായരേ തന്‍റെ വാഹനത്തിനേം കൂട്ടി എറങ്ങീരിക്കണ് "
" ഏയ്‌ ഒന്നൂല്ല്യ. ഞാന്‍ ദാ മൃഗാസ്പത്രീലിക്കാ."
നായര് ഭവ്യനായി.
" ആരക്കാസുഖം? തനിക്കാ പോത്തിനാ? "
" ദേ ശങ്കുണ്ണ്യേ വെളഞ്ഞ കണ്ടത്തിലിക്ക് തേവണ്ടാ ട്ടാ . നിക്ക് ത്തിരി ധിര്‍തീണ്ട്."
നായര് പ്രതിഷേധിച്ചു.
" ന്തൂട്ട് ധിര്‍തീ. താനവടെ നിക്ക്‌ടോ. ന്താ പോത്തിന് ദെണ്ണം? മൃഗാസ്പത്രീലൊന്നും പൂവ്വാണ്ടെ മ്മക്ക് വഴീണ്ടാക്കാം "
ശങ്കുണ്ണ്യേട്ടന്‍ വിട്ടില്ല.
"പോത്തിന് വായക്കു നല്ല രുചീല്ല്യാന്ന് തോന്നുണൂ. ഒരു തരി വയ്ക്കോല് തിന്നണില്ല്യ. മൂന്നാലീസായീന്നേയ് ."
നായര്‍ ഒന്നിണങ്ങി.
"വയ്ക്കോല് തീറ്റിക്കാന്‍ ഒരു വഴീണ്ട്രോ"
കുട്ടനെഴുത്തശ്ശന്‍ പറഞ്ഞു .
"ന്താദ് " നായര് കൌതുകം പൂണ്ടു.
"അഞ്ചു വല്ല്യേ നാളികേരം പൊതിച്ച്‌ ചെരക്യേല് രണ്ടു കിലോ ശര്‍ക്കര പൊടിച്ച് ചേര്‍ക്ക്വ. ന്നട്ടതില് നൂറ്റമ്പതീശ എലക്കായേം കരയാമ്പൂവും അണ്ടിപ്പരിപ്പും മുന്നാഴി എരുമനെയ്യും കൂട്ടി എളക്ക്വ. ഈ കൂട്ടില് ഒരു നാല് പൊട്ട് വയ്ക്കൊലിട്ട് കൊഴച്ചുരുട്ടി ഉണ്ടോളാക്കി കൊടുക്കുമ്പോ പോത്ത് തിന്ന്വോ തിന്നില്ല്യേന്ന് താനൊന്നു നോക്ക്വാ!."
കുട്ടനെഴുത്തശ്ശന്‍ കുറിപ്പടി കൊടുത്തത് കേട്ട് നായര് പറഞ്ഞു :
"ദേപ്പൊ നന്നായെ! ഈ നല്ലിരിപ്പിനു വകേണ്ടായിരുന്നൂച്ചാ നിക്കൊരു ആനേ വാങ്ങായിരുന്നൂലോ കുട്ടേഴ്ശാ!"
തന്‍റെ ഫലിതത്തിന്‍റെ കേമത്തത്തില്‍ പുളകംകൊണ്ട് കുലുങ്ങിച്ചിരിച്ചുകൊണ്ടിരുന്ന നായര്‍ക്ക് മറ്റാരും പിന്തുണ നല്‍കാതിരുന്ന സാഹചര്യത്തില്‍ ഒരു അശ്വാസച്ചിരി സമ്മാനിച്ചുകൊണ്ട് കുട്ടനെഴുത്തശ്ശന്‍ തുടര്‍ന്നു;
" അതിനു നൂര്‍ത്തീല്ലിങ്ങെ നായര് ഒരറ്റകൈ പ്രയോഗിച്ചു നോക്ക്വാ. പോത്ത് പച്ചപ്പുല്ല്‌ തിന്നണുണ്ടോ?"
" പച്ചപ്പുല്ലൊക്കെ തിന്നും. പക്ഷെ യ്യ് ചുട്ട വേനല്ക്ക് എവ്ട്ന്നു കിട്ടുണൂ പച്ചപ്പുല്ല് ?"
" അതിനൊക്കെ വഴീണ്ട്. വല്ല്യേ ചെലവൊന്നൂല്ല്യ. തൃശ്ശൂര് പോയിട്ട് ആ ഏനൂന്‍റെ കണ്ണടപ്പീടികേന്ന് ഒരു പച്ച കൂളിംഗ് ഗ്ലാസ്‌ വാങ്ങ്വ. അതാങ്ങ്ട് പോത്തിന് വെച്ച് കൊടുക്ക്വാ. പച്ചപ്പുല്ലാന്നു വിചാരിച്ചിട്ട് പോത്ത് വയ്ക്കോല് ജബജബാന്ന് തിന്നോളും "
പത്തിരുപത്തഞ്ചു പേരുടെ കൂട്ടച്ചിരിയും കൂക്കിവിളിയും കേട്ടപ്പോള്‍ പോത്ത് വിരണ്ട് മുക്രയിട്ടോടി. കയറു കൈവിട്ട കൃഷ്ണന്‍ നായര് 'ബടെ പോത്തെ ബടെ പോത്തെ' എന്നു വിലപിച്ചുകൊണ്ട് പോത്തിന്‍റെ പിന്നാലേയും. ആ കാഴ്ച കാണാന്‍ എല്ലാവരും എഴുന്നേറ്റു നിന്നു. . മൃഗവും മനുഷ്യനും കാഴ്ചയില്‍നിന്നും മറഞ്ഞപ്പോള്‍ എല്ലാവരും ചിരി നിര്‍ത്തി യഥാസ്ഥാനങ്ങളില്‍ വന്നിരുന്ന് ഇടവേളയ്ക്കായി ഓരോ കാജാ ബീടിക്കു തീകൊളുത്തി. അപ്പോഴാണ് കൊച്ചുമാത്തുവിന്‍റെ പലചരക്ക് കടയുടെ മുന്നിലിട്ട ഉപ്പുപെട്ടിക്കു മുകളിലിരുന്നു തേങ്ങി തേങ്ങി ചിരിക്കുന്ന ശങ്കരനെ എല്ലാവരും ശ്രദ്ധിച്ചത്. ആശാന്‍റെ ചിരി നിലക്കുന്നില്ല. നിശ്ചിത സമയ പരിധി കഴിഞ്ഞിട്ടും കണ്ണില്‍നിന്നും മൂക്കില്‍നിന്നും വെള്ളം ഒലിപ്പിച്ചും ആര്‍പ്പ് വിളിക്കാരെപ്പോലെ തലയില്‍ കൈവെച്ചും ഉറഞ്ഞു ചിരിച്ചുകൊണ്ടിരുന്ന ശങ്കരനെ രണ്ടു മൂന്നു പേര്‍ വട്ടംപിടിച്ച് കലിയിറക്കി. എന്നിട്ടും 'ഹയ്യൂ...ഹയ്യൂ' എന്ന് ശ്വാസം മുട്ടി നിന്ന ആചാരലംഘകനോട് ശങ്കുണ്ണ്യേട്ടന്‍ ചോദിച്ചു.
" എന്താണ്ടാ ശങ്കരാ നിര്‍ത്താറായില്ല്യെ നെന്‍റെ ദെണ്ണെളക്കം! ന്താ നെനക്ക്?"
ഒരു വിധം സമനില വീണ്ടെടുത്തു കൈരണ്ടും എളിയില്‍ കുത്തി വളഞ്ഞുനിന്നുകൊണ്ട് ശങ്കരന്‍ ചോദിച്ചു;
" അയ്യോ..... ന്‍റെ ചങ്കുണ്ണ്യേട്ടാ; യ്ക്കറിയാണ്ട് ചോയ്ക്ക്യാ; കൂളിംഗ് ഗ്ലാസ്സൊക്കെ വെച്ചാലും പോത്തിന് തിന്നുമ്പോ അറീല്ല്യേ അത് വയ്ക്കോലാന്ന് ഹ ഹ ഹ ഹ ഹ !!!"
"...........................................!!!!???".
അതെ, ചിലപ്പോള്‍ അങ്ങിനെയാണ് . ചരിത്രത്തിനും ഉത്തരം മുട്ടും; ചില ചോദ്യങ്ങള്‍ക്ക് മുന്നില്‍.....

വിളക്കുംകാല്‍ ചത്വരത്തിന്‍റെ കോട്ടമതിലുകളില്‍ തട്ടി പ്രതിധ്വനിച്ച ശങ്കരന്‍റെ മില്ല്യന്‍ ഡോളര്‍ ചോദ്യത്തിനുമുന്നില്‍ ധനുര്‍വ്വേദികള്‍ അമ്പൊഴിഞ്ഞ ആവനാഴികളുമായി നര്‍മാര്‍ത്ഥസദസ്സില്‍ തളര്‍ന്നിരുന്നു. മഹാദുരന്തത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് അപ്പുവെഴുത്തശ്ശന്‍റെ സൈക്കിള്‍ ഷാപ്പിലെ ആക്രിക്കൂട്ടത്തിലേക്ക് പ്രമാണത്തിന്‍റെ ഗാണ്ഡിവം വലിച്ചെറിഞ്ഞു കുട്ടനെഴുത്തശ്ശന്‍.



കുനിഞ്ഞ ശിരസ്സും നുറുങ്ങിയ ഹൃദയവുമായി വാണീവല്ലഭന്മാര്‍ പരാജയത്തിന്‍റെ ലഞ്ചിനായി പിരിയുമ്പോഴും കൊച്ചുമാത്തുവിന്‍റെ ഉപ്പുപെട്ടിപ്പുറത്തിരുന്ന് ശിശുസഹജമായ നിഷ്കളങ്കതയോടെ ഏതോ സിനിമയില്‍ വെള്ളപ്പൂതം ജനാര്‍ദ്ധനനെ കണ്ട ശ്രീനിവാസനെപോലെ ശങ്കരന്‍ ചിരിക്കുന്നുണ്ടായിരുന്നു.


2012 ജൂലൈ 22, ഞായറാഴ്‌ച

അന്തപ്പന്റെ സന്താപങ്ങള്‍

അന്തപ്പന്‍റെ സന്താപങ്ങള്‍ 

ഒരിടത്തരം കൂട്ടുകുടുംബാംഗമായിരുന്നു അന്തപ്പൻ.   അപ്പന്‍, അമ്മ, സഹോദരങ്ങള്‍, എളേപ്പന്മാര്‍, അവരുടെ കളത്രപുത്രാദികള്‍ എന്നിങ്ങനെ പത്തിരുപത്തഞ്ചുപേര്‍ ഒന്നായി വെച്ചുണ്ട് താമസിക്കുന്ന സമാധാനപരമായ സഹവര്‍ത്തിത്വത്തിൻ്റെ  പഞ്ചശീലപ്പൊറുതി. നെല്‍കൃഷി,കോഴിവളത്തല്‍, പശുപരിപാലനം ഇത്യാദികളായിരുന്നു സാമ്പദ് വ്യവസ്ഥയുടെ  മൂലാധാരം .  ഒമ്പതാം ക്ലാസ്സ്‌ ത്രിവല്‍സരവും ഗുസ്തി ഇന്ററും കഴിഞ്ഞ് പുരനിറഞ്ഞപ്പോള്‍ അന്തപ്പന്‍ നാട്ടാചാരമനുസരിച്ച് കോയമ്പത്തൂര്‍ക്ക്  ചാടിപ്പോയി ഉക്കടം ബസ്‌സ്റ്റാൻഡ്  തൊട്ട് നാല് നാൾക്കകം  തിരിച്ചുവന്നു. കുടുംബത്തിൻ്റെ  പാരമ്പര്യ നെല്‍കൃഷിയിലൊന്നും താല്പര്യമില്ലാതിരുന്നതുകൊണ്ടും   സ്വാശ്രയമോഹം കൊണ്ടും  നാട്ടില്‍തന്നെ അത്യാവശ്യം പണികള്‍  ചെയ്ത്  ചായക്കും ബീടിക്കും വഹയുണ്ടാക്കി.   'ഹോട്ടല്‍  & കാപ്പി' കളില്‍ ചായ വീശിയടി, പലചരക്കുകടയില്‍ എടുത്തു കൊടുപ്പ്, വിറകുവെട്ട്, കാളവണ്ടിയിൽ സെക്കന്റ് ഗ്രേഡ് അസിസ്റ്റന്റ്‌  എന്നിങ്ങനെ തസ്തികാവൈവിധ്യങ്ങളില്‍ മാറി മാറി സ്തുത്യര്‍ഹമായ സേവനം നടത്തിയിട്ടും ജീവിതം പച്ചപിടിക്കാതെ ഖിന്നനായി  നടന്ന കാലത്തിങ്കൽ അന്തപ്പൻ്റെ  അഭ്യുദയകാംക്ഷിയായിരുന്ന ഇടവക പള്ളീലച്ചനില്‍നിന്നും  ഒരിക്കല്‍  ഒരു വിളി കിട്ടി .

 വിളിച്ചതും പറഞ്ഞതും കേള്‍ക്കൽ , പള്ളിമുറ്റത്തെ പുല്ലു ചെത്തിയുരക്കല്‍, വിശേഷാവസരങ്ങളില്‍ പള്ളിക്കുശിനിയില്‍ കൂട്ടാന്‍വെപ്പ് തുടങ്ങിയ ഭൌമവൃത്തികള്‍ക്ക് പുറമെ ബൈബിള്‍ നാടകങ്ങളില്‍ രാജാപാര്‍ട്ട് കെട്ടി  സര്‍ഗാത്മകം കളിച്ചിരുന്ന അന്തപ്പൻ്റെ  ഒരാരാധകന്‍ കൂ ടിയായിരുന്നു  അച്ചന്‍  . വിളിച്ചുവരുത്തിയതെന്തിനാണെന്നു പോലും തിരക്കാതെ വന്നപാടെ തൻ്റെ കിടപ്പുമുറിയിലെ മേൽത്തട്ടില്‍ പടര്‍ന്ന മാറാല ശീമക്കൊന്നത്തണ്ടില്‍ കെട്ടിയ ചകിരിത്തൂപ്പുകൊണ്ട് പിരിച്ചുപിരിച്ചെടുക്കുന്നതിൽ വ്യാപൃതനായ അന്തപ്പനെ കുറെനേരം ആരാധനയോട നോക്കിയിരുന്ന  അച്ചൻ ഒമ്പതാം ക്ലാസില്‍ മൂന്നു കൊല്ലം തോറ്റ്
ഗുരുകുലം വിട്ട ഇവനാണോ വിവേകമൂർത്തിയായ സോളമൻ്റെ  വേഷം  കെട്ടിയാടുന്നതെന്നോർത്ത് വിസ്മയം കൊണ്ടു . 


വിളക്കുംകാല്‍ പ്രദേശം മുഴുവന്‍ അരിച്ചു പെറുക്കിയുള്ള മാര്‍ക്കറ്റ്‌ പര്യവേക്ഷണ വിവരങ്ങള്‍ കടഞ്ഞുകിട്ടിയ ഒരു ജീവസന്ധാരണോപായം  അന്തപ്പന് ഉപ ദേശിക്കാനായിരുന്നു സത്യത്തില്‍ അച്ചന്‍ അവനെ വിളിച്ചു വരുത്തിയത് .  ഒരു പച്ചക്കറിപ്പീടിക വിളക്കുംകാല്‍ ഭാഗത്ത്  ഇല്ലെന്ന യാഥാര്‍ത്ഥ്യം അന്തപ്പൻ്റെ  ഭാവി ഭാഗധേയങ്ങളെ സ്വാധീനിക്കാന്‍ പോന്ന സാധ്യതയായി അച്ചന്‍ ഗവേഷിച്ചിരുന്നു. 

അഞ്ചു  നിമിഷം പണിയ്ക്ക്  സുല്ലിട്ട്‌  "ദാ പോയ്‌ ദേ വന്നു" അന്തരാളഘട്ടത്തില്‍  താഴേ കുശിനിയില്‍  പോയി അടുപ്പിലെ തീക്കൊള്ളിയെടുത്ത്  ഒരു അപ്പിള്‍ഫോട്ടോ മാര്‍ക്ക് ബീടിയില്‍ അത്മജ്യോതി തെളിയിച്ച്  തിരിച്ചു വന്ന സമയത്തിങ്കല്‍ അച്ചന്‍ അന്തപ്പന് കര്‍മസൂത്രം ഉഴിഞ്ഞുപദേശിച്ചുകൊടുത്തു. 'വൈകാരി'കോപദേശം   ചെവിക്കൊണ്ട് മോഹിതനായെങ്കിലും ആരാൻ്റെ  ബീടിക്കൊരു തീപ്പെട്ടിയെടുക്കാന്‍ തുട്ടില്ലാത്ത കടുത്ത സാമ്പത്തികമാന്ദ്യത്തിൻ്റെ  ധവളപത്രം ഇറക്കി തട്ടുതുടപ്പ് തുടര്‍ന്ന അന്തപ്പനെ അഞ്ഞൂറ് രൂപയുടെ ഉത്തേജകം നല്‍കി ഹരിതവിപ്ലവത്തിൻ്റെ  ട്രാക്കിലേക്ക് കൈത്തോക്കു  പൊട്ടിച്ചു വെഞ്ചരിച്ചു അച്ചൻ. ഉത്തേജിച്ചു ബെന്‍ ജോണ്‍സണായപ്പോള്‍ മുന്‍പ് പണിക്കു നിന്നിരുന്ന എഴുത്തച്ഛന്റെ 'ചായള്‍ബ്ബി'നോട് ചേര്‍ന്നുള്ള ഒരു ചായ്പ്പ് വാടകക്കെടുത്ത് കുടികിടപ്പുകാരായ 'ഇഴയ'ന്മാരെയും 'തുരപ്പ'ന്മാരെയും നിഷ്കരുണം കണ്ണീര്‍വാതകം പ്രയോഗിച്ചോടിച്ച് അന്തപ്പന്‍ വ്യാപാരി വ്യവസായി 
ഏകോപനസമിതിയില്‍  പണമടച്ച്   രസീതി കൈപ്പറ്റി.



നാളുകളങ്ങിനെ നീങ്ങി. സ്കൂള്‍ പിള്ളേര് കല്ലെറിഞ്ഞുടച്ചതും സ്വാഭാവികമരണവുമായി അന്തപ്പന്റെ ഗ്രീന്‍ സ്ടോറിനു മുന്നിലെ വിളക്കുംകാലില്‍  ബള്‍ബുകളേറെ മാറി.  കച്ചവടം തുടങ്ങിയതില്‍പ്പിന്നെ അന്തപ്പന്‍ പള്ളിയിലേക്ക് ഇടംകാലോ വലംകാലോ പോയിട്ട് ഒരുകാലും  എടുത്തു കുത്തിയിട്ടില്ലെന്നു മനസ്സിലാക്കിയ അച്ചന്‍ അതിനെക്കുറിച്ച് ഒരു ഞായറാഴ്ചയിലെ കുര്‍ബ്ബാനോത്തര കുശലക്കൈമാറ്റവേളയില്‍ കുഞ്ഞാടുകളില്‍ ചിലരോട് ആരാഞ്ഞു. തന്റെ കാരുണ്യക്കീശയില്‍നിന്നും  ദുരിതാശ്വാസം ചെയ്തു  തുടങ്ങിയ കൊച്ചുപീടിക ഉത്തരോത്തരം വളര്‍ന്നു വലിയ 'വാള്‍മാര്‍ട്ടാ'യി വിളങ്ങുന്നത് മനസ്സില്‍ കണ്ടു പുളകിച്ചു  നടന്ന് വര്‍ഷമൊന്നു കഴിഞ്ഞിട്ടും  സംഗതി വെറും 'വാള്‍' മാത്രായി നില്‍ക്കുന്നു എന്ന അല്മായരുടെ വചനങ്ങള്‍ കേട്ടപ്പോള്‍ വികാരിയച്ചന്‍ ഉത്തരക്ഷണം വ്യാകുലപിതാവായി മാറി .



സന്ധിവാതം മൂത്ത് പരവശനായതുകൊണ്ട് ആഴ്ചയിലൊരിക്കലുള്ള നാടുകാണല്‍ സായാഹ്നസവാരി ഇനിയൊരയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചിരുന്നുവെങ്കിലും കേട്ട വാര്‍ത്ത ഇടവകക്കാരുടെ കുശുമ്പുകുത്താണോ അല്ലയോ എന്നറിയുവാനുള്ള ഉല്‍ക്കടമായ വ്യഗ്രതയില്‍ ദേഹരക്ഷയ്ക്ക് സ്വയം ഏര്‍പ്പെടുത്തിയ ചട്ടങ്ങള്‍ അള്‍ത്താരയില്‍ ബലി കഴിച്ച് ഒരു ദിവസം പുറപ്പെട്ടിറങ്ങുകതന്നെ ചെയ്തു അച്ചന്‍ .  കവലയില്‍ ആള്‍പ്പെരുമാറ്റമില്ലാതെ  രണ്ടു നിരപ്പലകകള്‍ മാത്രം തുറന്നു കിടന്ന  'അന്തപ്പന്‍ കലവറ' യുടെ മുന്നില്‍ രണ്ടു വിനാഴിക നേരം അച്ചന്‍ കിതച്ചു നിന്നു. പിന്നെ നിരപ്പലകപ്പഴുതിലൂടെ അകത്തേയ്ക്ക് ആകാംക്ഷാപൂര്‍വം എത്തിച്ചു നോക്കി. 'ജ്യോതിര്‍മാ തമസംഗമയ' ആയതുകൊണ്ടോ എന്തോ രണ്ടു നിമിഷം വേണ്ടിവന്നു കടയ്ക്കുള്ളിലെ കൂറ മണക്കുന്ന ഇരുട്ടിലെ ചിത്രങ്ങള്‍ തെളിഞ്ഞു കിട്ടുവാൻ . മാവിന്‍പലക തട്ടിക്കൂട്ടിയുണ്ടാക്കിയ ബെഞ്ചില്‍  വാടിയ കുന്നംകായപ്പടല തലയിണയാക്കി അന്തപ്പന്‍ ചുരുണ്ടുകൂടി കിടക്കുന്നതു കണ്ട്  അന്തംവിട്ടു നിന്ന  വികാരിയച്ചന്‍ ഇടറിയ സ്വരത്തില്‍ വിളിച്ചു:      
                                                  
"അന്തപ്പാ"

 " ഈശോംശായ്ക്ക്   സ്തുത്യാരിക്കട്ടെ. ന്താ വിശേഷച്ചോ ? " 

അച്ചനെ ശ്രവിച്ചപ്പോള്‍ അന്തപ്പന്‍ തട്ടിപ്പിടഞ്ഞെണീറ്റ്   അഭിവാദ്യം ചെയ്തു .


"വിശേഷം നീയിങ്ങട് പറേണ്ടത് ഞാനങ്ങട് പറേണന്നായാ ?" 

ശുണ്ടി മൂത്ത്  ചൊല്ലാന്‍ മറന്ന പ്രത്യുപചാരം തിടുക്കത്തില്‍ കൂട്ടി ചേര്‍ത്തുകൊണ്ട് അച്ചന്‍ തുടര്‍ന്നു:

 "ങ്ങ്ഹാ.. ഇപ്പോഴും എപ്പോഴും സ്തുത്യായിരിക്കട്ടെ.  ലാസറും വറീതും പറഞ്ഞപ്പോ ഇനിക്ക്  മുഴുവന്‍ വിശ്വാസായില്ല്യ. തീരെ വയ്യ! ന്നാലും സംശം  തീര്‍ക്കാംന്ന്വെച്ച്  ഒന്നെറങ്ങീതാ.  ഇപ്പ സംശം തീര്‍ന്നു.  എന്തേ അന്തപ്പാ നെണക്ക്   പറ്റീത് ?"  
കരിഞ്ഞ കായപ്പടലയെടുത്ത് മുറിയുടെ ഒരു മൂലയിലേക്കെറിഞ്ഞ് ബെഞ്ചിന്റെ തലയ്ക്കല്‍ അച്ചനിരിക്കാന്‍ സ്ഥലം വെടിപ്പാക്കിക്കൊണ്ട് അന്തപ്പന്‍ ആരോടൊക്കെയോ ഉള്ള അമര്‍ഷം തീര്‍ക്കുന്ന പോലെ പിറുപിറുത്തു.

" ഒന്നും പറ്റീല്ല്യ അച്ചോ ! കച്ചോടം ഗൊണം പിടിച്ചില്ല്യ  അത്രന്നെ." 

നടന്നു വന്ന ക്ഷീണത്തില്‍ ബെഞ്ചിലിരുന്നുകൊണ്ട് അച്ചന്‍ ചോദ്യം തുടര്‍ന്നു: 

" അയ്‌ ,   അതെന്താണ്ടാദ്   ഗൊണം പിടിക്കാണ്ടിരിക്കാന്‍ ?" 

" എങ്ങനെ ഗൊണം പിടിക്കാനാ അച്ചോ?  ഇബടെ വന്നു സാമാനം വാങ്ങാന്‍ ആള്‍ക്കാര് തോനേണ്ട്.    വാങ്ങ്യെന്റെ കാശു തരണോര്  മാത്രല്ല്യ !"

" ന്താ എല്ലാവരും കടാ?"

"കടായിരുന്നൂച്ചാ സമധാനണ്ടലോ.ചോദിച്ച് വാങ്ങാം.  വാങ്ങ്വേം  ചെയ്യും അന്തപ്പന്‍. "

"പിന്നാരാണ്ട്രാദ്  നെനക്ക്  ചോദിയ്ക്കാന്‍  പറ്റാത്തോരായി?"

"മ്മടെ വീട്ടുകാരന്നെ. അല്ലാണ്ടാരാ?ബാക്കീള്ളോന്‍ പച്ചക്കറിപ്പീടിക തൊറന്നന്നു മൊതല് മ്മടെ കുടുമ്മക്കാരൊക്കെ നമ്പൂര്യാരായില്ല്യേ ? " 

വ്യസനത്തിനിടയിലും ഉള്ളില്‍ ഖുമുഖുമാന്ന് കുമിഞ്ഞുപൊന്തിയ ചിരി ഒരു കള്ളച്ചുമയില്‍  ചാലിച്ചു പുറത്തേക്കു  തുപ്പിക്കൊണ്ട് ബെഞ്ചില്‍നിന്നും എഴുന്നേറ്റ പിതാവ്  ഒരു ഗോളാന്തരജീവിയെയെന്നപോലെ അന്തപ്പനെ കുറെ നേരം നോക്കി നിന്നു.
     കഴിഞ്ഞ കാനേഷുമാരിയില്‍ രണ്ടു ഡസനുമേല്‍ അംഗസംഖ്യ തെര്യപ്പെടുത്തിയിട്ടുള്ള അന്തപ്പന്റെ കുടുംബം സമൂലം ഒരു കൊച്ചുവെളുപ്പാന്‍കാലത്ത് ചാളയും   ഉണക്കമാന്തളും മുള്ളനും ഉപേക്ഷിക്കുകയും അവസരത്തിനൊത്തുയര്‍ന്ന് സ്വയം  സസ്യാഹാരികളായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ തന്റെ റിലയന്‍സ്, വാള്‍മാര്‍ട്ട് സ്വപ്‌നങ്ങളും അന്തപ്പന്റെ ശരീരവും ഒരേ സമയം ഉണങ്ങിക്കരിഞ്ഞു പോയതില്‍  അസ്വാഭാവികമായി  എന്തുള്ളൂ എന്ന് അച്ചന്‍ സമാധാനിച്ചു !

പിന്നെ " ങ്ങ്ഹും" എന്ന് അര്‍ത്ഥം വീര്‍ത്ത ഒരു മൂളല്‍ നടത്തി ളോഹക്കീശയുടെ അത്യഗാധതയില്‍നിന്നും ഒരു നൂറു രൂപ നോട്ടെടുത്ത് നീട്ടിക്കൊണ്ട് അച്ചന്‍ പറഞ്ഞു : 

" ന്നാ, ഇത് വെച്ചോ.   എല്ലാത്തിനും ഒരു കാലണ്ട്  ന്റന്തപ്പാ.   നെന്റെ കാലം തെളിഞ്ഞിട്ടില്ല്യേരിക്കും. ന്നാലും ആശ  കൈവെട്യേര്ത്.  കര്‍ത്താവ് നെന്നെ രെക്ഷിക്കട്ടെ!"


വത്തിക്കാന് പോലും ഇടപെടാന്‍ നിവൃത്തിയില്ലാത്ത ഒരു വിഷയത്തിന്റെ ഏനംകേടുകളില്‍നിന്ന് ദര്‍ശനവും അനുഗ്രഹവും ഇഴ ചേര്‍ത്ത് തോര്‍ത്തുമുണ്ടാക്കി തലയിലിട്ട്‌     നരച്ച ശീലക്കുടയുടെ കാല്‍ത്തൊപ്പി നിലത്തു കുത്തി പുറത്തേക്കിറങ്ങുമ്പോള്‍ അച്ചന്‍ അനുതാപപൂര്‍വം മൊഴിഞ്ഞു;

"  ഓണച്ചന്തേലെ നേന്ത്രക്കായത്തണ്ടുപോലെ  ഈ പൂപ്രച്ചാ യ്പ്പിലിങ്ങനെ വളഞ്ഞുകുത്തി കെടക്കാണ്ട് എടക്കൊക്കെ അങ്ങടൊന്നെറങ്ങ്യൂടെ നെനക്ക്?"

        തന്റെ പ്രതികരണത്തിന് കാത്തുനില്‍ക്കാതെ വേച്ചു വേച്ചു നടന്നു പോകുന്ന അച്ചനെ നോക്കി നിന്നപ്പോള്‍ അന്തപ്പന്റെ  ഉള്ളൊന്നു  തേങ്ങി......



                                     -0-0-0-0-0-0-




2012 ജൂലൈ 7, ശനിയാഴ്‌ച

അഗ്നേയ സ്വാഹ:

       അഗ്നേയ സ്വാഹ:


അടുക്കളയിൽ   ഒരു വിഭവത്തിന്‍റെ നിര്‍മാണപ്രക്രിയയില്‍ പരസ്പരധാരണയും വിശ്വാസവും ഇല്ലാത്ത രണ്ടുപേർ   പങ്കാളികളാവുന്നത് കുടുംബത്തിന്റെ    സമാധാനാന്തരീക്ഷത്തിനു നല്ലതല്ലെന്നതിനു ഒരു     ദൃഷ്ടാന്തം.

അന്നത്തെ കൂട്ടാൻ  സാമ്പാറ് . അമ്മായിയമ്മയും മരുമകളും ചേര്‍ന്ന സംയുക്ത സംരംഭം. അമ്മായിയമ്മ പരിപ്പ് വേവിച്ചു. വെണ്ടക്കാ മുരിങ്ങക്കായകള്‍  നുറുക്കി.   മരുമകള്‍ വറുത്തരച്ചു. എല്ലാം കൂട്ടിയിളക്കിയ  മിശ്രിതം അടുപ്പത്ത്‌ വെച്ച്  മരുമകള്‍ ' തുണി തിരുമ്പാന്‍ ' പോയി.   കറിവേപ്പില  പറിക്കാന്‍ പോയ കൂട്ടത്തില്‍  വേലിയിതക്കലെ ആവണക്ക് മരത്തിന്റെ കൊമ്പില്‍ പിടിച്ചുനിന്നുകൊണ്ട് അയലക്കക്കാരിയോടു  മരുമോളുടെ  നാല് ദോഷവും പറഞ്ഞ്‌ അമ്മായിയമ്മ അടുക്കളയില്‍ തിരിച്ചു വന്നപ്പോള്‍ സാമ്പാറതാ  വെട്ടിത്തിളക്കുന്നു.

  "അയ്യ്വോ! ഉപ്പിടാന്‍ മറന്നു" എന്നു വെപ്രാളപ്പെട്ടുകൊണ്ട്  ഭരണിയില്‍നിന്നും ഒരു പിടി  ഉപ്പെടുത്ത്  കറിയിലിട്ടതും  സംശയം  ഒരു ഞെട്ടലായി അമ്മായിയമ്മയുടെ  മനസ്സില്‍ പൊട്ടിയതും ഒരുമിച്ചായിരുന്നു. ഉടനെ വലിയ വായില്‍ വിളിച്ചു ചോദിച്ചു 

" കാര്‍ത്ത്യേനി  കൂട്ടാല്‍ല്  ഉപ്പ്ട്ട്വോ...?"

അവണക്കുംതറികൊണ്ട്  ചേനത്തണ്ടനെ  തല്ലുന്ന ഊക്കിലും ക്രൌര്യത്തിലും കിണറ്റുകരയിലെ തിരുമ്പുകല്ലില്‍ അമ്മായിയമ്മയുടെ ജഗന്നാഥന്‍മുണ്ട്  വീശിയടിക്കുന്ന ശബ്ദത്തിനിടയില്‍ തിരിയാതെപോയ  അടുക്കളയിലെ വിളിച്ചുചോദ്യം കേട്ട്  മരുമകള്‍ ഓടിച്ചെന്നു.

"അമ്മ വല്ലതും പറഞ്ഞ്വോ ?"
" കൂട്ടാല്‍ല്   ഉപ്പ്ട്വേണ്ടായ്യോ ?"
" ഉവ്വ് "

"സ്സലായി!  ന്നാദെന്നോട്  പറേണ്ടേ?  ഞാനൂട്ടു.."

" അയ്‌.  അപ്പ  അമ്മ ഇടണേന്  മുമ്പ് ചോയ്ക്കണ്ടേ?"

" ചോയ്ച്ചിട്ടു വേണോ പറയാന്‍ ?"

" ഞാപ്പെന്താ ചെയ്യ്വാ?  ഉപ്പുട്‌മ്പോ ദേ ഞാന്‍ കൂട്ടാല്‍ല്  ഉപ്പ്ട്ണൂ, കൂട്ടാല്‍ല്  ഉപ്പ്ട്ണൂന്ന് വിളിച്ചു പറേണോ  ?"

" അപ്പ പറഞ്ഞൂ  തറുതല!.  ങ്ങ്ഹും!  അല്ലെങ്കിലും  കാര്‍ത്ത്യേനിക്ക്  കൊറച്ചേറീണ്ടിപ്പോ. " 

അങ്ങിനെ അത് സംഭവിക്കുന്നു!

താളത്തില്‍  താളത്തില്‍  കത്തിക്കയറുന്ന  കടവല്ലൂര്‍   അന്യോന്യം കാലം കൂടണമെങ്കില്‍  ഒന്നുകില്‍ തിരുന്നാവായ അല്ലെങ്കില്‍  തൃശൂര്‍ ; ഏതെങ്കിലും ഒന്ന്  കടന്നിരിക്കണം.  അല്ലെങ്കില്‍ ഗൃഹനാഥന്‍ 'ചങ്ങലയഴിഞ്ഞ ചണ്ഡമാരുതനെപ്പോലെ' കുശിനിയില്‍  പ്രവേശിച്ച്  ആളുന്ന അടുപ്പിലേക്ക് തിളയ്ക്കുന്ന കൂട്ടാന്‍ തട്ടി മറിച്ചിട്ട്   അഗ്നേയ സ്വാഹ: ഉരുവിട്ട്  പാചകശാലയ്ക്ക് തീകൊളുത്തണം!

                                         -0-0-0-       



  

2012 മേയ് 27, ഞായറാഴ്‌ച

വിധിയെഴുത്ത്



വിധിയെഴുത്ത് 

അറുപതുകളിലെ ഒരു നിയമസഭാ തെരഞ്ഞെടുപ്പുകാലം. 'കോങ്ക്രസ്സും'  'കമ്മൂണിസ്റ്റും ' മാത്രമേ അന്ന് അങ്കത്തട്ടിലുള്ളൂ.  ഭീമ ദുര്യോധനന്മാരെ ഞാഞ്ഞൂള്‍ പത്തി വിരിച്ചു കാട്ടി വരച്ച വരയില്‍ നിര്‍ത്തിയിരുന്ന മുന്നണി ഘടകന്മാരൊന്നും അന്നില്ല.  ചുമരെഴുത്ത്, അരിവാള്‍ ചുറ്റിക നക്ഷത്രം, നുകം വെച്ച കാള  പോസ്ടറുകള്‍, കീ ജയ്, ഇങ്കുലാബ് ജാഥകളൊക്കെ ഉണ്ടായിരുന്നുവെങ്കിലും കറുത്ത റോഡിനെ വെളുപ്പിക്കുന്ന റോഡെഴുത്തും ചുറ്റിയ മുണ്ടിന്റെ കോന്തല ഇടംകൈക്കൊണ്ട് പിടിച്ച് വലം കൈ വാനിലുയര്‍ത്തിവീശി സെവന്റി എം എം ചിരി മുഖത്ത് ഘടിപ്പിച്ച് ( ഇത്രയൊക്കെ ചിരിക്കാനുണ്ടോ ! ) ആജന്മ സൗഹൃദം കളിച്ചു  നില്‍ക്കുന്ന സ്ഥാനാര്‍ഥിയുടെ ഫ്ലക്‌സും പ്രേത സിനിമളിലെ മുടിയഴിച്ചിട്ട വെള്ളസ്സാരിണികളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍  തുറന്ന ജീപ്പില്‍ കാല്‍ ചുവട്ടില്‍ നിന്ന് വരുന്ന സ്പോട്ട് ലൈറ്റില്‍ പ്രേതമുഖം തത്സമയം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പാതിരാ റോഡ്‌ ഷോകളും അന്നുണ്ടായിരുന്നില്ല.   തട്ടകത്തിലെ പ്രധാന'എലഷന്‍ വര്‍ക്ക് കൊടി നാട്ടലായിരുന്നു.    കൊടി സുനിമാരെ വെച്ച് രണ്ടു പാര്‍ട്ടിക്കാരും തങ്ങളുടെ കൊടികള്‍ മത്സരിച്ചു കെട്ടിയുയര്‍ത്തി. കവുങ്ങ്, കവുങ്ങിന്മേല്‍ കവുങ്ങ് കങ്കവുങ്ങ്, മുള മുളക്കുമേല്‍ മുള  മുമ്മുള, അതുക്കു മേല്‍ മാങ്ങാത്തോട്ടി എന്ന ക്രമത്തില്‍ കൊടിമരം കെട്ടിയുയര്‍ത്തിയാണ് മുവ്വര്‍ണക്കൊടിയും ചോരച്ചെങ്കൊടിയും വാനിലുയര്‍ത്തിപ്പറപ്പിച്ചിരുന്നത്.   നാല് കിലോമീറ്റര്‍ അകലെ പുഴയ്ക്കല്‍ പാടത്ത്  അയ്യന്തോള്‍ റോഡില്‍ നിന്നുകൊണ്ടാണ് കൊടിപ്പൊക്കം നിര്‍ണയിച്ചിരുന്നത്.  ഏറ്റവും ഉയരത്തില്‍ കൊടി പറപ്പിച്ചവര്‍ക്ക് ജയം.  മറ്റവര്‍ക്കു കൊടിപ്പൊക്കത്തോല്‍വി എന്ന എലഷന്‍ തോല്‍വിയേക്കാള്‍  ഭയാനകമായ പഞ്ചത്സര മനസ്താപം .

നാട്ടിലെ വാണിജ്യ സിരാകേന്ദ്രമായ വിളക്കുംകാലാണ് സംഭവസ്ഥലം. 'ആങ്ങളേം പെങ്ങളും ' മക്കളായ ലോനപ്പനും അന്തോണിയും തമ്മില്‍ പൊരിഞ്ഞ വാക്കേറ്റം.   അരിവാളാണ്  പൊക്കത്തിലെന്നു ലോനപ്പനും അത് പള്ളീല് പറഞ്ഞാ മതി ചര്‍ക്കേടെ   ചോട്ടിലേ  അരിവാള് നിക്കൂന്ന് അന്തോണിയും. ചേട്ടന്‍ അനിയന്മാര്‍ അടുത്തുള്ള അടാട്ട് ചന്തയില്‍ പോയി അന്തിക്കള്ള് മോന്തി തോളില്‍ കയ്യിട്ടു സന്താള്‍ നൃത്തം ചവിട്ടി   നാട്ടാരോടു ഉത്തമ സാഹോദര്യം  വിളംബരം   ചെയ്തു വീട്ടിലേക്കു മടങ്ങുന്ന വഴിക്ക് വെച്ചാണ് സര്‍ഗസംവാദം പൊട്ടിപ്പുറപ്പെട്ടത് .  വിളക്കുംകാല്‍ അന്യോന്യം മൂത്തു മൂത്ത്  'ബാലി സുഗ്രീവത്തി'നു തൊട്ടു മുന്‍പുള്ള വാടാ പോടാ ശംഖുവിളിയിലെത്തി നില്‍ക്കുമ്പോഴാണ് നമ്മുടെ ദേഹണ്ണക്കാരന്‍  ശേഖരന്‍ നായരുടെ വരവ്. ഏതോ വീടിലെ പതിനാറടിയന്തിരം കഴിഞ്ഞു വൈകീട്ടത്തെ   സബോതി   സ്വീകരിച്ച്      ആളും     '  ലെശന്നേ   പറഞ്ഞൂടൂ, ഒറങ്ങാന്‍ മാത്രള്ള '     ശൊക്കുമായാണ്   വരവ്.  നായര് രണ്ടു പേരുടെയും നല്ല അയല്‍ക്കാരന്‍.  

നായരെ കണ്ടതും ക്രിസ്ത്യന്‍ ബ്രദേര്‍സ്  അക്ഷരശ്ലോകം നിര്‍ത്തി  കേസ്   നായരുടെ  വിധിക്ക് വിടാന്‍ തീരുമാനിച്ചു.  ഞാന്‍ ഒരു വഴിപോക്കന്‍ എന്ന മട്ടില്‍ തടിയൂരാന്‍ ശ്രമിച്ച അയാളെ രണ്ടു പേരും ചേര്‍ന്ന് വിരട്ടി മധ്യസ്ഥനാക്കി.  നിയമനം സ്വീകരിക്കാതെ ശേഖരന്‍ നായര്‍ക്ക്‌ മറ്റു വഴിയില്ലായിരുന്നു.  തെങ്ങടിച്ചാല്‍ പന വീഴുന്ന തരം ഒത്ത ദേഹങ്ങള്‍. മേല് കീഴ്‌ നോക്കാത്തോറ്റ .  നായരാണെങ്കിലോ ദുര്‍ബലശരീരി.

 " പറേടോ നായരെ ഏത് കൊടിക്കാ പൊക്കം കൂടുതല് ? കോങ്ക്രസ്സാ കമ്മൂണിസ്റ്റാ ? ഇപ്പ പറേണം. ഇല്ലിങ്ങെ താനിന്ന്  കുടുമ്മം മോളേല്ല്യ. "

  നായര് നടുങ്ങി! പറഞ്ഞാല്‍ പറഞ്ഞ പോലെ ചെയ്യണ വര്‍ഗങ്ങളാണ് ! എന്താ ഇപ്പൊ പറയ്വാ? എന്ത് പറഞ്ഞാലും അടി ഒറപ്പ്.  കഴിഞ്ഞ കക്കടകത്തില്  ഗാരേജില് കേറ്റി ഉഴിച്ചല്‍  നടത്തി  കഷ്ടിച്ച് ഫിറ്റായി നടക്ക്വാണ്. അത് കേടാവും. ചെകുത്താനും കടലിനും ഇടയ്ക്ക് എന്ന് പറഞ്ഞതിന്റെ പൊരുള് ഇപ്പോഴാണ് നായര്‍ക്ക്‌  തിരിഞ്ഞത്.   ഏത്  കൊടിയാണ്  പൊക്കം കൂടുതല് എന്ന് അറിയില്ല. കാരണം  താന്‍ കാണുമ്പോള്‍ കൊടി കയറിയിട്ടില്ല, അക്കാര്യം പറഞ്ഞാലോ?  നന്നായി . അതെങ്ങാനും പറഞ്ഞാല്‍  കൊടി കാണാണ്ട് താന്‍ പിന്നെ  എവടെ  ഒളിച്ചിരിക്ക്യായിരുന്നുഡോ എന്ന്  ചോദിച്ച് തന്റെ ധര്‍മദാരങ്ങളെ കൂടി  കാന്‍വാസില്‍ കൊണ്ട് വരും! വേണ്ട ആ പാവത്തിന്റെ ശരീര ഭാഗങ്ങള്‍ക്ക്  താനായിട്ട്  ഇവറ്റോള്‍ടെ ലോങ്ങ്‌ റേഞ്ച്  'വാക്കേറ് ' ദോഷം   തട്ടണ്ട!

തെല്ലിട ചിന്തിച്ച ശേഷം അത് പറയാന്‍ തന്നെ ശേഖരന്‍ നായര്‍ തീരുമാനിച്ചു. മരണം ഉറപ്പായാല്‍ ഒരുവന് വരുന്ന ഒരു ധൈര്യമുണ്ടല്ലോ.  അത് വെച്ച് രണ്ടു പേരുടെയും ക്രൌര്യം പുകയുന്ന മുഖങ്ങളിലേക്ക് മാറി മാറി നോക്കി ഒറ്റ ശ്വാസത്തില്‍ ഒരു തട്ട് തട്ടി :

"ഉച്ചക്ക് ഞാന്‍ രണ്ടു കൊടീം  കണ്ടേര്‍ന്നു . ന്റെ അഭിപ്രായത്തില് രണ്ടു  കൊടിക്കും   ലേശം പൊക്കം  കൂട്തലാ  "   

 "ഇപ്പ എങ്ങനീണ്ട് ! ഇപ്പ  എങ്ങനീണ്ട് .  കേക്ക  ശവീ  നായര് റേണത്  കൊടുക്ക്രോ     നായരേ  കയ്യ്.  താനാണ്ട്രോ ആങ്കുട്ടി.." 

മാപ്പ്ലമ്മാര് ബ്രെസ്റ്റ്  വിരിച്ചും ആര്‍ത്തു വിളിച്ചും   നായരെ പൊക്കിയെടുക്കാന്‍ തിരിഞ്ഞപ്പോഴാണ് അറിയുന്നത്. നായരുടെ പൊടി പോലുമില്ല കണ്ടു പിടിക്കാന്‍ !

 *******

                                     

2012 മേയ് 24, വ്യാഴാഴ്‌ച

പെരുപ്പിക്കാതെ.,പെരുപ്പിക്കാതെ!



പെരുപ്പിക്കാതെ,പെരുപ്പിക്കാതെ!

തെക്കുനിനൂ വന്ന   ഒരദ്ധ്യാപകനുണ്ടായിരുന്നു ഞാൻ പഠിച്ചിരുന്ന ആശ്രമം സ്കൂളില്‍. ഒരു ഭീകരന്‍. ചുവന്ന ഉണ്ടക്കണ്ണുകള്‍, കൊമ്പന്‍ മീശ, ഉറക്കത്തിലൊഴിച്ച് സദാസമയം വാ നിറയെ മുറുക്കാന്‍.  ചെമ്പന്‍ കുഞ്ഞ് എന്ന പേരുള്ള പഴയ സിനിമാ നടന്‍റെ രൂപസാദൃശ്യം.  "കൊമ്പന്‍ മീശ പിരിച്ചും കൊണ്ടേ കുട്ടന്‍ മാഷ്‌ വരുന്നുണ്ടേ- വെറ്റ  മുറുക്കി ക്ലാസ്സുകള്‍ നീളെ ചുറ്റി നടന്നു വരുന്നുണ്ടേ" എന്നെഴുതാന്‍  സിപ്പി പള്ളിപ്പുറത്തിനു പില്‍ക്കാലത്ത്‌  പ്രേരകശക്തിയായത്  മൂപ്പിലാനെ വല്ലപ്പോഴും  കണ്ടതുകൊണ്ടാവാനിടയുണ്ട്. 

പെന്‍സില്‍  കൂട്ടിപ്പിടിച്ചു  ചെവിനുള്ളുക, ചോക്ക് കഷ്ണം ഉന്നം പിടിച്ചു നെറ്റിയില്‍ എറിയുക, പോലീസ് മാതൃകയില്‍ പൊക്കിളിനു മുകളില്‍  വയറു പിടിച്ച് വലിക്കുക, എഴുതി നിറഞ്ഞ ബ്ലാക്ക്‌ ബോര്‍ഡില്‍ ഇരകളുടെ മുഖം ചേര്‍ത്ത് പിടിച്ച് അക്ഷരങ്ങള്‍ മായ്ക്കുക, എന്നിങ്ങനെയാണ്         ഗുരുരാജന്‍റെ മൃഗയാവിനോദങ്ങൾ. ഹൈസ്കൂളിൽ എത്തേണ്ടി വന്നു പൊതു വിദ്യഭ്യാസവകുപ്പിന്‍റെ ആ മർദ്ദനോപകരണത്തിൽനിന്നു നിന്നു രക്ഷനേടാൻ.  ചെമ്പൻ കുഞ്ഞിന്‍റെ സാമ്രാജ്യം യൂ പി സ്കൂളില്‍ ഒതുങ്ങിയിരുന്നു.

സ്കൂൾ കോളേജ് പഠനങ്ങളൊക്കെ  പൂർത്തിയാക്കി വെള്ളക്കോളര്‍  തൊഴിലന്വേഷകനായി നടക്കുന്ന നാളുകൾ.  പിഎസ്സിക്ക്  അപേക്ഷ അയക്കാനായി പോസ്റ്റ്‌ ഓഫീസിൽ പോയി മടങ്ങുമ്പോഴാണ് ഒരു ദിവസം  അതു കാണേണ്ടി വന്നത്   . സമീപത്തുള്ള സ്റ്റേഷനറി  കടയുടെ തിണ്ണയില്‍   കടക്കാരനോട്  സൊറ പറഞ്ഞും വഴിയില്‍ പോകുന്ന പരിചയക്കാരെയും അല്ലാത്തവരേയും മൂപ്പിച്ചും  നമ്മുടെ കുട്ടന്‍മാഷുണ്ട് മുറുക്കിച്ചുവന്നു ചെമ്പരത്തിയായി  ഇരിക്കുന്നു. ആ സമയം തലയിലും  തോളുകളിലും   കൈകളിലും കമ്പിളിവസ്ത്രങ്ങൾ തൂക്കിയിട്ടു കുമ്മാട്ടിപ്പരുവത്തിൽ നടന്നു കച്ചവടം  നടത്തുന്ന ഒരു നേപ്പാളി കടയുടെ മുന്നിലൂടെ പോയി .  ചെമ്പന്‍ കുഞ്ഞ്  അയാളെ പാഠപുസ്തകഹിന്ദിയിൽ  കൈകൊട്ടി വിളിച്ചു:

" ഹേ ഭായ് ..ഇദര്‍ ആവോ. "

നേപ്പാളി സന്തോഷത്തില്‍ അടുത്ത് ചെന്ന് മുഖത്ത് നൂറു ചുളിവുകൾ വിരിയിച്ചും   കണ്ണു ചിമ്മിയും മഞ്ഞപ്പല്ലുകാട്ടി   ഇളിച്ചു നിന്നു .  തിരച്ചിലും പരിശോധനയും  ഒന്നുമില്ലാതെ   വസ്ത്രക്കൂമ്പാരത്തിനുള്ളില്‍നിന്നും വളരെ പെട്ടെന്ന് ഒരു സ്വെറ്റര്‍ വലിച്ചെടുത്തു  ചെമ്പന്‍കുഞ്ഞ് വില ചോദിച്ചു:

" യഹ് സ്വെറ്റര്‍ കോ കിത്‌നാ രൂപയാ ഹേ? "  (ഈ സ്വെറ്ററിന് എത്ര വേണം) 

സൌ റുപ്യ  ഭായ് സാബ് . അച്ഛാ സ്വെറ്റര്‍ ഹൈ  "  (നൂറു രൂപ സര്‍ , നല്ല സ്വെറ്റര്‍ ആണ് )

"നഹി നഹി.  മേം ആപ് കോ പച്ചാസ് റുപിയാ ദേ ദൂംഗാ  " (ഇല്ലില്ല  അമ്പത് രൂപ തരും) 

പറഞ്ഞതിന്‍റെ പാതി എന്ന സാമ്പ്രദായിക വിലപേശല്‍ ചിട്ടവട്ടമനുസരിച്ച്  ചെമ്പന്‍ നേപ്പാളി പറഞ്ഞ വിലയുടെ  നടു വെട്ടി. 

" ടീക്കെ സാബ് ,   നബ്ബെ രുപ്യ ദേ ദോ " ( ശരി .  തൊണ്ണൂറു രൂപ കൊട്  സര്‍ ) 

"നഹി നഹി പചാസ് " ( ങ്ങുഹും...  അമ്പത് മതി  ) 

"ടീക്കെ. പചാസ് ഹൈ തോ പചാസ്. ലേ ലോ  സാബ്" (ശരി. അമ്പതെങ്കില്‍  അമ്പത്. സാറെടുത്തോ) 
നേപ്പാളി കച്ചവടം ഉറപ്പിച്ചു.

കളിയിൽ കാര്യമില്ലല്ലോ!ചോദിച്ചതിന്റെ പകുതി എന്നതാണ് വിലപേശലിന്റെ രീതിശാസ്ത്രം.  യാതൊരു ഭാവഭേദവുമില്ലാതെ കഥാപുരുഷന്‍ തുടര്‍ന്നു :

"നഹി നഹി പച്ചീസ് രുപ്യ"(വേണ്ട വേണ്ട ഇരുപത്തഞ്ചുറുപ്പിക മതി) 

മുറുക്കാൻ ചവച്ചുകൊണ്ട് തന്നെ  നോക്കി കുലുങ്ങികുലുങ്ങി ചിരിക്കുന്ന ബദ്മാശിനെ കണ്ടപ്പോള്‍ ഗോതമ്പു  നിറമുള്ള നേപ്പാളി ചുവന്നു തെച്ചിപ്പൂവായി . പിന്നെ വസ്ത്രങ്ങളെല്ലാം കുടഞ്ഞു നിലത്തിട്ട് ഒരൊറ്റ ചാട്ടത്തിനു ചെമ്പന്‍റെ കഴുത്തില്‍ കയറിപിടിച്ചു.മനുഷ്യവംശത്തിന്‍റെ നൈരന്തര്യത്തിന്  അത്യന്താപേക്ഷിതമെന്നു പറയപ്പെടുന്ന ചില   ശരീരഭാഗങ്ങളുടെ ഭാഷാഭേദങ്ങളും  ഉല്ലൂ കേ പട്ടേ , സുവർ കേ ബച്ചേ  ഇത്യാദി പ്രചാര്‍ സഭാ ഭാഷയിലെ മധുര കോമള കാന്ത പദാവലികള്‍ക്കൊണ്ടുമുള്ള സഹസ്രനാമ പുഷ്പ്പാഞ്ജലിയുമായിരുന്നു  പിന്നീടങ്ങോട്ട്. ഗളമഥനം പരമകാഷ്ടയിലെത്തിയപ്പോള്‍ ചേരുവകളൊക്കെ കൃത്യമായിരുന്നതുകൊണ്ട് സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട്‌ നിര്‍മിതിയായി ഗുരുവദനത്തില്‍നിന്നും നിര്‍ഗ്ഗമിച്ച ചൊക ചൊകാ മുറുക്കാൻചാറ്  കഥാപുരുഷന്‍റെ ശുഭ്രവസ്ത്രാസകലം ചിത്രപടം   വിരിയിച്ചതു  കണ്ടപ്പോൾ നീചൻ ചോര ചര്‍ദിച്ചതാണെന്നു കരുതി നേപ്പാളി കഴുത്തിലെ പിടി വിട്ടു പകച്ചുനിന്നു.  ഉപരോധം നീങ്ങി വീണ്ടുകിട്ടിയ ശ്വാസം ചുമച്ചും കുരച്ചും നോർമലാക്കാൻ പാടുപെട്ടു  നിന്ന ചെമ്പനെ വിഷയത്തിൽ ഇടപെട്ട് ഐക്യരാഷ്ട്രസഭ കളിച്ച   കടക്കാരൻ   ഗുണദോഷിച്ചു: 

"അല്ല മാഷേ, മാഷക്കെന്തിന്‍റെ കേടാര്‍ന്നു.?. അരിക്കാശ്ണ്ടാക്കാന്‍    അന്യനാട്ട്‌ന്ന് വന്ന്     വെട്ടോഴി തെണ്ടണ ആ പാവത്തിന്‍റെ   പിരി എളക്കണ്ട  വല്ല ആവശ്യോണ്ടാര്‍ന്ന്വോ മാഷക്ക്?"

കടക്കാരന്‍ പറയുന്നതെങ്ങാനും ഊഹിച്ചെടുത്ത് ഹിമാലയവാസന്‍  'പാലാഴിമഥനം രണ്ടാംദിവസം' ആടിയെങ്കിലോ എന്നു ഭയപ്പെട്ട്‌ ചെമ്പൻകുഞ്ഞ് കടക്കാരനോട് അടക്കിയ സ്വരത്തില്‍ കെഞ്ചി:

" നായരേ...പെരുപ്പിക്കാതെ, പെരുപ്പിക്കാതെ !"

0000000