2012 മേയ് 27, ഞായറാഴ്‌ച

വിധിയെഴുത്ത്



വിധിയെഴുത്ത് 

അറുപതുകളിലെ ഒരു നിയമസഭാ തെരഞ്ഞെടുപ്പുകാലം. 'കോങ്ക്രസ്സും'  'കമ്മൂണിസ്റ്റും ' മാത്രമേ അന്ന് അങ്കത്തട്ടിലുള്ളൂ.  ഭീമ ദുര്യോധനന്മാരെ ഞാഞ്ഞൂള്‍ പത്തി വിരിച്ചു കാട്ടി വരച്ച വരയില്‍ നിര്‍ത്തിയിരുന്ന മുന്നണി ഘടകന്മാരൊന്നും അന്നില്ല.  ചുമരെഴുത്ത്, അരിവാള്‍ ചുറ്റിക നക്ഷത്രം, നുകം വെച്ച കാള  പോസ്ടറുകള്‍, കീ ജയ്, ഇങ്കുലാബ് ജാഥകളൊക്കെ ഉണ്ടായിരുന്നുവെങ്കിലും കറുത്ത റോഡിനെ വെളുപ്പിക്കുന്ന റോഡെഴുത്തും ചുറ്റിയ മുണ്ടിന്റെ കോന്തല ഇടംകൈക്കൊണ്ട് പിടിച്ച് വലം കൈ വാനിലുയര്‍ത്തിവീശി സെവന്റി എം എം ചിരി മുഖത്ത് ഘടിപ്പിച്ച് ( ഇത്രയൊക്കെ ചിരിക്കാനുണ്ടോ ! ) ആജന്മ സൗഹൃദം കളിച്ചു  നില്‍ക്കുന്ന സ്ഥാനാര്‍ഥിയുടെ ഫ്ലക്‌സും പ്രേത സിനിമളിലെ മുടിയഴിച്ചിട്ട വെള്ളസ്സാരിണികളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍  തുറന്ന ജീപ്പില്‍ കാല്‍ ചുവട്ടില്‍ നിന്ന് വരുന്ന സ്പോട്ട് ലൈറ്റില്‍ പ്രേതമുഖം തത്സമയം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പാതിരാ റോഡ്‌ ഷോകളും അന്നുണ്ടായിരുന്നില്ല.   തട്ടകത്തിലെ പ്രധാന'എലഷന്‍ വര്‍ക്ക് കൊടി നാട്ടലായിരുന്നു.    കൊടി സുനിമാരെ വെച്ച് രണ്ടു പാര്‍ട്ടിക്കാരും തങ്ങളുടെ കൊടികള്‍ മത്സരിച്ചു കെട്ടിയുയര്‍ത്തി. കവുങ്ങ്, കവുങ്ങിന്മേല്‍ കവുങ്ങ് കങ്കവുങ്ങ്, മുള മുളക്കുമേല്‍ മുള  മുമ്മുള, അതുക്കു മേല്‍ മാങ്ങാത്തോട്ടി എന്ന ക്രമത്തില്‍ കൊടിമരം കെട്ടിയുയര്‍ത്തിയാണ് മുവ്വര്‍ണക്കൊടിയും ചോരച്ചെങ്കൊടിയും വാനിലുയര്‍ത്തിപ്പറപ്പിച്ചിരുന്നത്.   നാല് കിലോമീറ്റര്‍ അകലെ പുഴയ്ക്കല്‍ പാടത്ത്  അയ്യന്തോള്‍ റോഡില്‍ നിന്നുകൊണ്ടാണ് കൊടിപ്പൊക്കം നിര്‍ണയിച്ചിരുന്നത്.  ഏറ്റവും ഉയരത്തില്‍ കൊടി പറപ്പിച്ചവര്‍ക്ക് ജയം.  മറ്റവര്‍ക്കു കൊടിപ്പൊക്കത്തോല്‍വി എന്ന എലഷന്‍ തോല്‍വിയേക്കാള്‍  ഭയാനകമായ പഞ്ചത്സര മനസ്താപം .

നാട്ടിലെ വാണിജ്യ സിരാകേന്ദ്രമായ വിളക്കുംകാലാണ് സംഭവസ്ഥലം. 'ആങ്ങളേം പെങ്ങളും ' മക്കളായ ലോനപ്പനും അന്തോണിയും തമ്മില്‍ പൊരിഞ്ഞ വാക്കേറ്റം.   അരിവാളാണ്  പൊക്കത്തിലെന്നു ലോനപ്പനും അത് പള്ളീല് പറഞ്ഞാ മതി ചര്‍ക്കേടെ   ചോട്ടിലേ  അരിവാള് നിക്കൂന്ന് അന്തോണിയും. ചേട്ടന്‍ അനിയന്മാര്‍ അടുത്തുള്ള അടാട്ട് ചന്തയില്‍ പോയി അന്തിക്കള്ള് മോന്തി തോളില്‍ കയ്യിട്ടു സന്താള്‍ നൃത്തം ചവിട്ടി   നാട്ടാരോടു ഉത്തമ സാഹോദര്യം  വിളംബരം   ചെയ്തു വീട്ടിലേക്കു മടങ്ങുന്ന വഴിക്ക് വെച്ചാണ് സര്‍ഗസംവാദം പൊട്ടിപ്പുറപ്പെട്ടത് .  വിളക്കുംകാല്‍ അന്യോന്യം മൂത്തു മൂത്ത്  'ബാലി സുഗ്രീവത്തി'നു തൊട്ടു മുന്‍പുള്ള വാടാ പോടാ ശംഖുവിളിയിലെത്തി നില്‍ക്കുമ്പോഴാണ് നമ്മുടെ ദേഹണ്ണക്കാരന്‍  ശേഖരന്‍ നായരുടെ വരവ്. ഏതോ വീടിലെ പതിനാറടിയന്തിരം കഴിഞ്ഞു വൈകീട്ടത്തെ   സബോതി   സ്വീകരിച്ച്      ആളും     '  ലെശന്നേ   പറഞ്ഞൂടൂ, ഒറങ്ങാന്‍ മാത്രള്ള '     ശൊക്കുമായാണ്   വരവ്.  നായര് രണ്ടു പേരുടെയും നല്ല അയല്‍ക്കാരന്‍.  

നായരെ കണ്ടതും ക്രിസ്ത്യന്‍ ബ്രദേര്‍സ്  അക്ഷരശ്ലോകം നിര്‍ത്തി  കേസ്   നായരുടെ  വിധിക്ക് വിടാന്‍ തീരുമാനിച്ചു.  ഞാന്‍ ഒരു വഴിപോക്കന്‍ എന്ന മട്ടില്‍ തടിയൂരാന്‍ ശ്രമിച്ച അയാളെ രണ്ടു പേരും ചേര്‍ന്ന് വിരട്ടി മധ്യസ്ഥനാക്കി.  നിയമനം സ്വീകരിക്കാതെ ശേഖരന്‍ നായര്‍ക്ക്‌ മറ്റു വഴിയില്ലായിരുന്നു.  തെങ്ങടിച്ചാല്‍ പന വീഴുന്ന തരം ഒത്ത ദേഹങ്ങള്‍. മേല് കീഴ്‌ നോക്കാത്തോറ്റ .  നായരാണെങ്കിലോ ദുര്‍ബലശരീരി.

 " പറേടോ നായരെ ഏത് കൊടിക്കാ പൊക്കം കൂടുതല് ? കോങ്ക്രസ്സാ കമ്മൂണിസ്റ്റാ ? ഇപ്പ പറേണം. ഇല്ലിങ്ങെ താനിന്ന്  കുടുമ്മം മോളേല്ല്യ. "

  നായര് നടുങ്ങി! പറഞ്ഞാല്‍ പറഞ്ഞ പോലെ ചെയ്യണ വര്‍ഗങ്ങളാണ് ! എന്താ ഇപ്പൊ പറയ്വാ? എന്ത് പറഞ്ഞാലും അടി ഒറപ്പ്.  കഴിഞ്ഞ കക്കടകത്തില്  ഗാരേജില് കേറ്റി ഉഴിച്ചല്‍  നടത്തി  കഷ്ടിച്ച് ഫിറ്റായി നടക്ക്വാണ്. അത് കേടാവും. ചെകുത്താനും കടലിനും ഇടയ്ക്ക് എന്ന് പറഞ്ഞതിന്റെ പൊരുള് ഇപ്പോഴാണ് നായര്‍ക്ക്‌  തിരിഞ്ഞത്.   ഏത്  കൊടിയാണ്  പൊക്കം കൂടുതല് എന്ന് അറിയില്ല. കാരണം  താന്‍ കാണുമ്പോള്‍ കൊടി കയറിയിട്ടില്ല, അക്കാര്യം പറഞ്ഞാലോ?  നന്നായി . അതെങ്ങാനും പറഞ്ഞാല്‍  കൊടി കാണാണ്ട് താന്‍ പിന്നെ  എവടെ  ഒളിച്ചിരിക്ക്യായിരുന്നുഡോ എന്ന്  ചോദിച്ച് തന്റെ ധര്‍മദാരങ്ങളെ കൂടി  കാന്‍വാസില്‍ കൊണ്ട് വരും! വേണ്ട ആ പാവത്തിന്റെ ശരീര ഭാഗങ്ങള്‍ക്ക്  താനായിട്ട്  ഇവറ്റോള്‍ടെ ലോങ്ങ്‌ റേഞ്ച്  'വാക്കേറ് ' ദോഷം   തട്ടണ്ട!

തെല്ലിട ചിന്തിച്ച ശേഷം അത് പറയാന്‍ തന്നെ ശേഖരന്‍ നായര്‍ തീരുമാനിച്ചു. മരണം ഉറപ്പായാല്‍ ഒരുവന് വരുന്ന ഒരു ധൈര്യമുണ്ടല്ലോ.  അത് വെച്ച് രണ്ടു പേരുടെയും ക്രൌര്യം പുകയുന്ന മുഖങ്ങളിലേക്ക് മാറി മാറി നോക്കി ഒറ്റ ശ്വാസത്തില്‍ ഒരു തട്ട് തട്ടി :

"ഉച്ചക്ക് ഞാന്‍ രണ്ടു കൊടീം  കണ്ടേര്‍ന്നു . ന്റെ അഭിപ്രായത്തില് രണ്ടു  കൊടിക്കും   ലേശം പൊക്കം  കൂട്തലാ  "   

 "ഇപ്പ എങ്ങനീണ്ട് ! ഇപ്പ  എങ്ങനീണ്ട് .  കേക്ക  ശവീ  നായര് റേണത്  കൊടുക്ക്രോ     നായരേ  കയ്യ്.  താനാണ്ട്രോ ആങ്കുട്ടി.." 

മാപ്പ്ലമ്മാര് ബ്രെസ്റ്റ്  വിരിച്ചും ആര്‍ത്തു വിളിച്ചും   നായരെ പൊക്കിയെടുക്കാന്‍ തിരിഞ്ഞപ്പോഴാണ് അറിയുന്നത്. നായരുടെ പൊടി പോലുമില്ല കണ്ടു പിടിക്കാന്‍ !

 *******

                                     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ