2016 നവംബർ 20, ഞായറാഴ്‌ച

വിധ്വംസകം

വിധ്വംസകം

പത്തു നാല്‍പ്പതു കൊല്ലം മുമ്പ് നാട്ടില്‍ നടന്ന ഒരു സാംസ്കാരിക ദുരന്തത്തിന്‍റെ കഥ പറയാം.


വായനശാല പ്രവര്‍ത്തനവും അമ്പലത്തിലെ വേലയും ഒരുമിച്ചു കൊണ്ടുനടന്നിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. നാടകം റിഹേഴ്സലും സംഭാവന പിരിവും സ്റ്റേജ് പണിയുമായി ഒന്നൊന്നര മാസം നീണ്ടുനില്‍ക്കുന്ന ഓണക്കാലത്തെ വായനശാല വാര്‍ഷികപ്രവര്‍ത്തനങ്ങള്‍. ഓലപ്പടക്കം കെട്ടലും ഗുണ്ടിനും മിന്നലിനും അമിട്ടിനും കോറ തീര്‍ക്കലും മരുന്ന് നിറയ്ക്കലുമായി തേവരുടെ പത്താമുദായവേലക്കുള്ള വെടിക്കെട്ടുപണിക്ക് രണ്ടു മാസം. അങ്ങിനെ നാട്ടിലെ ഏറ്റവും വലിയ രണ്ടു സാംസ്കാരിക സംഭവങ്ങളുമായി മൊത്തം നാലു മാസത്തോളം നേരമ്പോക്കിനുള്ള വക ഞങ്ങള്‍ ചെറുപ്പക്കാര്‍ക്ക് അക്കാലത്ത് കിട്ടിയിരുന്നു.

ഓണത്തിന് പതിവുള്ള വാര്‍ഷികം കഴിഞ്ഞുള്ള ഒരു ഒക്ടോബര്‍ മാസം. വായനശാലക്ക് കുറച്ചു പണത്തിന്‍റെ അത്യാവശ്യം നേരിട്ടു. വൈറ്റ് വാഷിങ് നടത്തിയിട്ട് നാലഞ്ചു കൊല്ലമായി. കെട്ടിടമാകെ മുഷിഞ്ഞു കൂറപിടിച്ചു കിടക്കുകയാണ്. ബെഞ്ച്, ഡെസ്ക്ക് ഇത്യാദി ഫര്‍ണീച്ചറുകളെല്ലാം കയ്യും കാലും ഇളകി തീരെ അവശനിലയിലാണ്. പുറംചട്ട പോയ നൂറോളം പുസ്തകങ്ങള്‍ ബയന്‍റ് ചെയ്യാനുണ്ട്. ഡിസംബറില്‍ പൂരത്തിനു മുമ്പ് അടിയന്തിരമായി ആ പണികളൊക്കെ കഴിക്കണമെന്നുണ്ട്. ഗ്രന്ഥശാല സംഘം ഗ്രാന്‍റ് കിട്ടി കാര്യം നടത്താന്‍ പറ്റില്ല. അന്നൊക്കെ ഗ്രാന്‍റ് വേനല്‍ മഴ പോലെയാണ്. പെയ്താലായി. ഇന്ന് സ്ഥിതി മാറി.

“എന്താ വേണ്ട്?.”

ആയുഷ്ക്കാല സെക്രട്ടറിയും വായനശാലയുടെ ജീവാത്മാവും പരമാത്മാവുമായ തിരുമേനിമാഷ് കമ്മിറ്റി വിളിച്ചുകൂട്ടി മെമ്പര്‍മാരായ ഞങ്ങള്‍ സോള്‍ ഗഡികളോട് അഭിപ്രായം ചോദിച്ചു.

“എന്തു ചെയ്യും?“

ചോദ്യം ഞങ്ങളൊന്നായി കൂട്ടുപലിശ സഹിതം തിരുമേനിയിലേക്ക് തിരിച്ചയച്ചു.


"എന്താപ്പോ ചെയ്യ്വാ തിര്മേനി?."

വാര്‍ഷികപ്പിരിവില്‍ ചെലവു കഴിച്ചു മിച്ചം വന്നതുപയോഗിച്ചു സംഗതി നടത്താമെന്നാണ് കരുതിയിരുന്നത്. പക്ഷേ പോയ മാസത്തെ കറണ്ട് ചാര്‍ജിനു തികഞ്ഞില്ല നീക്കിയിരുപ്പ്!. വിഷയവുമായി ഇനിയുമൊരു സംഭാവന പിരിവ് അചിന്ത്യം. വാര്‍ഷികം  കഴിഞ്ഞിട്ട് മാസം ഒന്നേ ആയിട്ടുള്ളൂ!. റെസീറ്റ് പുസ്തകവുമായി പടി കടന്നു ചെന്നാല്‍ വീട്ടുകാര്‍ ചൂലെടുക്കും!. പോരാത്തതിന് നവംബറില്‍ പൂരപ്പിരിവും തുടങ്ങും. പോരേ പൂരം!.

ഓ...പൂരം!.

പെട്ടെന്നാണ് തലയില്‍ ഒരാശയം മിന്നിയത്..

“ഇക്കൊരൈഡിയ!.” ഞാന്‍ പറഞ്ഞു

“എന്താദ്?.” എല്ലാവരും ഒരുമിച്ച് ചോദിച്ചു.

“പറഞ്ഞാ തല്ലാന്‍ വരരുത്!.”

“അയ്, നിയ്യ് കാര്യം പറേടാ!.” ഉണ്ണി അക്ഷമനായി.

“മ്മക്ക് പൂരത്തിനൊരു ചായക്ലബ്ബ് ഇട്ടാലോ?. ”

പെട്ടെന്ന് പ്രതികരണമൊന്നുമുണ്ടായില്ല. എല്ലാവരും രണ്ടു നിമിഷം മൌനം ദീക്ഷിച്ചു. കാരണമുണ്ട്. ചായക്ലബ്ബില്‍ ശ്രമദാനം നടത്തി പൂരം നഷ്ടപ്പെടുത്താന്‍ ആര്‍ക്കും താല്‍പര്യമില്ല. വാര്‍ഷികം കഴിഞ്ഞാല്‍ കൊല്ലത്തിലൊരിക്കല്‍ ഷൈന്‍ ചെയ്യാന്‍ കിട്ടുന്ന അവസരമാണ് പൂരം. വിശേഷിച്ച് വെടിക്കെട്ടുപണി. ഗ്ലാമര്‍ കൂടിയ ഫീല്‍ഡാണ്. കരിമരുന്നു പുരണ്ട വേഷവുമായി പൂരത്തിരക്കില്‍ വിലസുന്നത് ഒരു ഹരമാണ്!. അതൊഴിവാക്കാന്‍ വയ്യ!. വാര്‍ഷിക നാടകത്തില്‍ വേഷമിട്ടും ഗാനമേളയില്‍ പാടിയും കഷ്ടപ്പെട്ടു തുറന്നു കിട്ടിയ പ്രണയവഴികളില്‍ സൈക്കിള്‍ ബെല്ലടിച്ചു നടക്കുന്ന ഞങ്ങളിലെ നവകാമുകന്‍മാരുടെ മുഖത്ത് കാര്‍മേഘങ്ങള്‍ പടര്‍ന്നു. അവരെ പ്രതിനിധീകരിച്ച് ഹരി പറഞ്ഞു:

“ഉണ്ണ്യേട്ടന്‍ കൊപ്രക്കും ട്ടാ!.”

സംഗതി ശരിയാണ്. പൂര ദിവസം വെടിക്കെട്ട്പണി വിട്ട് ഹോട്ടലിലേക്ക് ചേക്കേറാന്‍ വെടിക്കെട്ടു കമ്മിറ്റി ലീഡര്‍ ഉണ്ണ്യേട്ടന്‍ സമ്മതിക്കുകയില്ല. പുള്ളി ചൂടാവും. പിന്നെ ഒരിയ്ക്കലും ഓരോലപ്പടക്കം കെട്ടാന്‍ പോലും ഞങ്ങളെ അനുവദിക്കില്ല. ആ അവസ്ഥ  മൃതിയേക്കാള്‍ ഭയാനകം!.

ഞങ്ങള്‍ക്കിടയില്‍ ധര്‍മസങ്കടം പുകഞ്ഞു.

“ഒരു കാര്യം ചെയ്യാം. നമ്മള് പത്തു പന്ത്രണ്ടു പേരില്ല്യേ?. ചായക്ലബ്ബ് നടത്ത്വന്നെ!. ഊഴമിട്ട് ഡ്യൂട്ടി. ഒരു ടീമ്  പൂരത്തിനു പോയാ മറ്റേ ടീമ്  ചായക്ലബ്ബ്. എന്തേ?.”

പ്രായോഗിക ബുദ്ധിയില്‍ എന്നും ഒരു മുഴം മുന്നിട്ടു നിന്നിരുന്ന പുഷ്ക്കരന്‍ സജഷനിട്ടു.

“അത് നല്ല നിര്‍ദ്ദേശാ. ന്നാ അങ്ങന്യന്നെ തീരുമാനിക്കാം.”

അശോകന്‍ പുഷ്ക്കരനെ പിന്തുണച്ചു.

" എറ്റൂലോ ?."

തിരുമേനി പതിവു പോലെ വെല്ലുവിളി നടത്തി.

“ഏറ്റു!.”

പാതിമനസ്സുകളായ പ്രണയലോലരടക്കം തീരുമാനം ഏകകണ്ഠത്തില്‍ ഏറ്റുപാടി.

ധനശേഖരാർത്ഥം ഈ വര്‍ഷത്തെ വേലക്ക് ഹോട്ടല്‍ വായനശാല വക!.

പ്രതീക്ഷിച്ച പോലെ വിവരമറിഞ്ഞപ്പോള്‍ ഉണ്ണ്യേട്ടന്‍ ഇളകിയെങ്കിലും പുഷ്കരനും ഉണ്ണിയും ചേര്‍ന്ന് ആളെ ഒത്തുതീര്‍പ്പില്‍ മെരുക്കി. പൂരത്തിന് രാത്രി വെടിക്കെട്ടുപുരയില്‍ ഞങ്ങളില്‍ രണ്ടുമൂന്നു പേരുടെ സാന്നിദ്ധ്യം, പൂരപ്പിറ്റേന്ന് എല്ലാവർക്കും ക്ഷീണം തീര്‍ക്കാന്‍ ഒരു ഹെര്‍ക്കുലീസ് ഫുള്ള്. അതായിരുന്നു എഗ്രീമെന്‍റ്.

പിന്നെയെല്ലാം പടപടാന്നായി. പതിവായി ഹോട്ടല്‍ നടത്താറുള്ള കൃഷ്ണേട്ടനെ കണ്ടു വിഷയത്തിന്‍റെ പ്രാധാന്യം പറഞ്ഞു ബോധവല്‍ക്കരിച്ച് നടത്തിപ്പവകാശം കരസ്ഥമാക്കി. ഭേദപ്പെട്ട പ്രതിഫലത്തിന്മേല്‍ കൃഷ്ണേട്ടനെ ചായയടി പോസ്റ്റില്‍ നിയമിക്കാം എന്നതായിരുന്നു ഉഭയകക്ഷി കരാര്‍. വിറകുവെട്ട്, ഗ്ലാസ്സും പ്ലേറ്റും കഴുകല്‍, മേശതുട തുടങ്ങിയ പണികള്‍ക്ക് സഹായിയായി വേലായുധനെയും കൂട്ടി. ചായ, കടി വിതരണങ്ങളൊക്കെ ഞങ്ങള്‍ കമ്മിറ്റി മെംബര്‍മാര്‍. തിരുമേനി ക്യാഷ് ഓഫീസര്‍ എന്നിങ്ങനെയായിരുന്നു തൊഴില്‍ വിഭജനം. പൂരപ്പറമ്പിനും വായനശാലക്കും അടുത്തുള്ള പുറമ്പോക്കില്‍ ഷെഡ് കെട്ടാനും നിലമൊരുക്കാനുമൊക്കെ പന്തല്‍ വര്‍ക്സ് നടത്തുന്ന ഉണ്ണ്യേട്ടന്‍റെ സഹായം. പ്രവര്‍ത്തന മൂലധനം അദ്ധ്യാപകനായ തിരുമേനി മെയിന്‍, തൊഴിലില്ലാത്ത ഞങ്ങള്‍ കമ്മിറ്റിക്കാര്‍ സബ്.

ധനുമാസത്തിലെ പത്താമുദായം കഴിഞ്ഞുള്ള ആദ്യ ശനിയാഴ്ചയായിരുന്നു പൂരം.

പകല്‍പൂരം ബിസിനസ്സൊക്കെ നിരാശാജനകമായിരുന്നു. കൊട്ടാനെത്തിയ വാദ്യക്കാര്‍ മൂന്നു നേരം വന്നു ചായ കുടിച്ചു കാശ് പൂരക്കമ്മിറ്റി കണക്കില്‍ പറ്റി പോയതായിരുന്നു കാര്യമായ ഇടപാട്. പൂരം നഷ്ടത്തിലോടിയാല്‍ ആ കാശും സ്വാഹ!.

“രാത്രി മോശം വരില്ല്യാന്ന് വിചാരിക്ക്വാ. നാടകോം വെടിക്കെട്ടും ഒക്കേണ്ടലോ!.”

തിരുമേനി പ്രതീക്ഷ കൈവിട്ടില്ല.

“അതൊന്നും പേടിക്കണ്ടാന്നേയ്. പകലൊന്നും അല്ലെങ്കിലും വല്ല്യേ കച്ചോടം കിട്ടില്ല്യാ. ങ്ഹാ!. രാത്രീലാ ആള്‍ക്കാര് വര്വാ. കാലാകാലായിട്ട് കാണണതല്ലേ? ങ്ഹാ!.”

പൂരോത്സാഹത്തിനിടയില്‍ ഇടക്കൊന്ന് അന്വേഷണത്തിന് ഓടി വന്ന വായനശാലയുടെ പ്രസിഡണ്ടും ക്ഷേത്രക്കമ്മിറ്റി ഭാരവാഹിയുമായ തങ്കപ്പേട്ടന്‍ സമാധാനിപ്പിച്ചു.

“അതന്ന്യ ഒരു പ്രതീക്ഷ തങ്കപ്പേട്ടാ!.” ഉണ്ണി പറഞ്ഞു.

“പാലൊക്കെ വേണ്ടത് കരുതീട്ടില്ല്യേ?.”

തങ്കപ്പേട്ടന്‍ ഔപചാരികമായി ആശങ്കപ്പെട്ടു.

“ഒന്നരപ്പറ പറ പാല് വൈകീട്ട് വരും."

തിരുമേനി പറഞ്ഞു.

“ഓ ധാരാളം!. പാല് കാച്ചി സൂക്ഷിച്ചു വെച്ചോളോ ട്ടാ. വല്ലതും പറ്റ്യാ പിന്നെ പറഞ്ഞിട്ട് കാര്യല്ല്യാ. ങ്ഹാ!. ”

അതും പറഞ്ഞുകൊണ്ട് തങ്കപ്പേട്ടന്‍ പൂരത്തിരക്കിലേക്ക് അന്തര്‍ദ്ധാനം ചെയ്തു.
തങ്കപ്പേട്ടന്‍റെ ആ വാക്ക് അറം പറ്റി!.

രാത്രിയാണ് കുഴപ്പമുണ്ടായത്.

പള്ളിപ്പാട്ട് അച്യുതമാരാരുടെ പഞ്ചവാദ്യം മതില്‍ക്കെട്ട് കടന്നു പുറത്ത് അമ്പലപ്പറമ്പില്‍ കയറിയ നേരം. വെടിക്കെട്ടിനാശാന്‍ മഠത്തില്‍ കുട്ടമ്മാന്‍, ഉണ്ണ്യേട്ടന്‍, എഗ്രീമെന്‍റ് പ്രകാരം ഞാന്‍, പുഷ്ക്കരന്‍, ഉണ്ണി എന്നിങ്ങനെ അഞ്ചു പേരും ചേര്‍ന്ന് മുളക്കുംഭത്തില്‍ ഗുണ്ട് നിറക്കുന്ന പണിയില്‍ മുഴുകിയിരിക്കുമ്പോഴാണ് രാത്രി ഡ്യൂട്ടിക്കാരന്‍ ഹരി ഓടിക്കിതച്ചു വന്നു പറഞ്ഞത്:

“ഡാ വേഗം വാ, അവടെ ഇപ്പോ അടി പൊട്ടും.”

“എന്താണ്ടാ, എന്താ കാര്യം?” പുഷ്ക്കരന്‍ ചോദിച്ചു.

“പിരിഞ്ഞ പാലോണ്ട് ചായേട്ടൂന്നും പറഞ്ഞ് വിജയനും ഭാസ്കരനും ഏളകീണ്ട്!. കടേടെ മുമ്പിലാള്‍ക്കാരൊക്കെ കൂടീണ്ട്!."

“അയ്യയ്യോ!. ശര്യാണോടാ, പാല് പിരിഞ്ഞത് നേരാ?.”

“സംഗതി നേരാ!.”

“ദൈവമേ ഒന്നരപ്പറ പാല്!. ബാലന്ദ്രാ, ഉണ്ണ്യേ എണീക്ക്!. ഉണ്ണ്യേട്ടാ ഒന്നു വായോ!.”

പുഷ്ക്കരന്‍ എല്ലാവരെയും എഴുന്നേല്‍പ്പിച്ചു. കുട്ടമ്മാനെ വെടിക്കെട്ടുപുരയിലിരുത്തി ഉണ്ണ്യേട്ടന്‍റെ പിന്നിലായി ഞങ്ങളെല്ലാവരും ഓടിച്ചെന്നപ്പോള്‍ ക്ലബ്ബിന് മുമ്പില്‍ പുരുഷാരം!. പൊരിഞ്ഞ ബഹളം.!.

“ അറ്യേണ പണി ചെയ്താ  പോരറാ!. അവന്‍റോരു ചായള്‍ബ്!.”

“ ചെരക്കാന്‍ പൊക്കൂട്രാ നിങ്ങക്കൊക്കെ.”

“പാല്‍ച്ചായ കുടിച്ചിട്ട്ണ്ട്. തൈര്ചായ ആദ്യായിട്ടാ!.”

“പുളിച്ച പാലെടുത്ത് ഹനുമാന്‍ പറമ്പിലെ പൊട്യേനീടെ കടക്കലൊഴിക്കടാ, നാട്ടുകാരെ കുടിപ്പിക്കാണ്ട്!."

“നാട്ട്വാരായോണ്ട് ക്ഷമിക്ക്യാ!. സകലെണ്ണത്തിന്‍റേം പല്ലടിച്ചു കൊഴിക്ക്വാ വേണ്ട്!.”

“പൂട്ട്രാ നെന്‍റെ ഹോട്ടല്!.”

പാല് പിരിഞ്ഞതറിയാതെ അതൊഴിച്ചുണ്ടാക്കിയ ചായ കുടിച്ച് ക്ഷുഭിതനായ വിജയനാണ് ആദ്യവെടി പൊട്ടിച്ചതത്രേ. അവന് വലിയ ഈര്‍ഷ്യ വായനശാല കമ്മിറ്റിയോടുണ്ട്. കഴിഞ്ഞ വാര്‍ഷികത്തിലെ നാടകത്തില്‍ കക്ഷിക്ക് വേഷം നല്‍കിയിരുന്നില്ല. അന്നൊക്കെ അങ്ങിനെയാണ്. നാടകത്തിലഭിനയിക്കാന്‍ നടന്മാര്‍ ഏറെ. ആറു കഥാപാത്രങ്ങളുള്ള നാടകത്തിലഭിനയിക്കാന്‍ പതിനാറു പേരുണ്ടാവും. സോപ്പിട്ടും കാല് പിടിച്ചും അടുത്ത വര്‍ഷം വേഷം ഓഫര്‍ ചെയ്തും മിക്കവരെയും ഒഴിവാക്കും. അല്ലാത്തവര്‍ വാര്‍ഷികം അലമ്പാക്കും എന്ന ഭീഷണി മുഴക്കി ഇടഞ്ഞു നില്‍ക്കും. വെള്ളമടിച്ചു റിഹേഴ്സലിന് വരുന്നതിന്‍റെ പേരില്‍ വിജയന് കുറെക്കാലമായി വേഷം നല്‍കാറില്ല. കഴിഞ്ഞ വര്‍ഷികത്തിനും അതുതന്നെയാണ് ഉണ്ടായത്. അതിന്‍റെ ഈര്‍ണം വെച്ച് വിജയന്‍ പക വീട്ടുകയാണ്!.

ഉണ്ണ്യേട്ടന്‍ ശക്തമായി ഇടപെട്ടതോടെ ലഹളക്ക് ശമനം കിട്ടി. ഉണ്ണ്യേട്ടന്‍ എല്ലാവര്‍ക്കും സ്വീകാര്യനും സമ്മതനുമായ നേതാവായിരുന്നു.

“ഉണ്ണ്യേ, നിയ്യ് പറഞ്ഞോണ്ട് നിര്‍ത്ത്വാട്ടാ!. ആ പുളിച്ച പാലെടുത്തു കളയാന്‍ പറേടാ പിള്ളേരോട്!.”

അതും പറഞ്ഞു പിരിഞ്ഞു പോവുമ്പോള്‍ വിജയന്‍ സമപ്രായക്കാരനായ ഉണ്ണ്യേട്ടന്‍റെ തോളില്‍ തട്ടി കണ്ണിറുക്കി.

ബഹളമൊതുങ്ങിയെന്ന് കണ്ടു ഹോട്ടലില്‍നിന്നും പുറത്തു വന്ന അശോകന്‍ ഇടനെഞ്ചു പൊട്ടിക്കൊണ്ടു പറഞ്ഞു.

"ഒന്നരപ്പറ പാല് മുഴൻ പിരിഞ്ഞു!."

“എന്തേണ്ടായേടാ ഇത്ര വേഗം കേടു വരാന്‍?. വൈകീട്ട് പുത്യേ പാല് വാങ്ങി കാച്ചി വെച്ചതല്ലെ?” ഞാൻ ചോദിച്ചു.

“അതൊക്കെ ശര്യാ. പക്ഷേ വേലായുധനാ പറ്റിച്ചേ.”

“എന്താവന്‍ ചെയ്തേ?.”

അശോകന്‍ സംഭവം വിവരിച്ചു:

വൈകീട്ട് പലഹാര ഷെല്‍ഫിലിരുന്നിരുന്ന ഒരു തൂക്കുപാത്രത്തില്‍ കുറച്ചു പാലിരിക്കുന്നതു കണ്ടപ്പോള്‍ വേലായുധന്‍ അതെടുത്ത് കൃഷ്ണേട്ടന്‍റെ അരികില്‍ ചെന്നു ചോദിച്ചു:

“ഈ പാലെന്താ ചെയ്യണ്ട് കൃഷ്ണേട്ടാ?.”

ഒന്നരക്കോല്‍ നീളത്തില്‍ ചായ വീശിയടിക്കുന്ന ഊക്കില്‍ കൃഷ്ണേട്ടന്‍ കണ്ണെടുക്കാതെ പറഞ്ഞു:

“പണി മെനക്കെടുത്താന്‍ നിക്കാണ്ട് നിയ്യതാ അലുമിനിയക്കലത്തില് കൊണ്ടൊഴിക്കെന്‍റെ വേലായുധാ.”

കേട്ട പടി വേലായുധന്‍ അലുമിനിയക്കലത്തിന്‍റെ മൂടി തുറന്നു പാത്രത്തിലിരിപ്പ് അതിലൊഴിച്ചു.

"അപ്പെങ്ങന്യാണ്ടാ പിരിയണത്? കൊണ്ടൊഴിച്ചത് പാലായിരുന്നില്ല്യേ?. ഉണ്ണി ചോദിച്ചു.

“അല്ലലോ!.” അശോകന്‍.

“പിന്നെ?.”

“കാലത്ത് ദോശക്കും ഇട്ളിക്കും ചട്ട്ണീണ്ടാക്കി ബാക്കി വന്ന തൈരാര്‍ന്നു അത്!.”

എരവത്ത് അപ്പു മാരാര്‍ പാണ്ടി കൊട്ടി പൂരം കാലം കൂട്ടുന്നതുവരെ കട്ടന്‍ ചായ കൊടുത്ത് നേരം വെളുപ്പിച്ചവരുടെ മുഖം ചായക്കട പൂട്ടി പുറത്തിറങ്ങുമ്പോള്‍ ഉറക്കം, ധനം, മാനം, എന്നിങ്ങനെ ത്രിവിധ ചേതങ്ങളാല്‍ വിളറി വെളുത്തിരുന്നു. പിരിഞ്ഞ പാല് തൈരായി മാറിയത് വില്‍ക്കുകയാണെങ്കില്‍ ആ കാശുകൊണ്ട് ഒക്ടോബര്‍ മാസത്തെ കറണ്ട് ബില്ലടക്കാനാവുമെന്ന പ്രത്യാശ ഞങ്ങള്‍ക്കു സമ്മാനിച്ചുകൊണ്ടാണ് തിരുമേനി വീട്ടിലേക്ക് മടങ്ങിയത്!.

അടുത്ത മാസം കമ്മിറ്റി കൂടിയപ്പോള്‍ ചായക്കട
ദുരന്തത്തിന് കാരണം വേലായുധന്‍റെ കയ്യബദ്ധമാണെന്ന് ഐകകണ്ഠ്യേന വിലയിരുത്തിയെങ്കിലും അശോകന്‍റെ കുസൃതി ചോദ്യത്തിന് മുന്നില്‍ എല്ലാവരും ഒന്നമ്പരന്നു പോവാതിരുന്നില്ല:


“അല്ലാ, ഇനീപ്പോ കഴിഞ്ഞ വാര്‍ഷികനാടകത്തിനു വേഷം കിട്ടാണ്ട് പോയോരടെ കൂട്ടത്തില് വേലായുധനൂണ്ടാര്‍ന്ന്വോ ആവോ!."

2016 ഒക്‌ടോബർ 31, തിങ്കളാഴ്‌ച

നിർമ്മായ കർമ്മണാ ശ്രീ:


നിർമ്മായ കർമ്മണാ ശ്രീ: 

തമാശ പറഞ്ഞും തര്‍ക്കിച്ചും കളിയാക്കിയും ശാസിച്ചുപദേശിച്ചും ഞങ്ങള്‍ക്കിടയില്‍ ജീവിച്ച ഒരു സുഹൃത്തുതന്നെയായിരുന്നു ശക്രാനന്ദസ്വാമി. അത്രമേല്‍ ആകര്‍ഷകമൊന്നുമല്ലെങ്കിലും നമ്മുടെ ഉള്ളിന്‍റെ ഉള്ളളക്കുന്ന തിളങ്ങുന്ന കണ്ണുകളും പ്രകാശം പരത്തുന്ന പുഞ്ചിരിയും നമ്മെ എളുപ്പത്തില്‍ വശീകരിച്ചുകളയും. അപ്പർ പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞങ്ങൾ കണ്ടിരുന്ന, ആശ്രമം ഹോസ്റ്റലിലെ  കുട്ടിപ്പോക്കിരികളുടെ കൈവെള്ളയിൽ   ചൂരൽ വിളക്കിയിരുന്ന   മാറാജിനെ (മഹാരാജ്)  ഞങ്ങള്‍ക്ക് തീരെ ഇഷ്ടമായിരുന്നില്ല. പക്ഷെ മധ്യവേനല്‍ അവധിക്കാലത്തൊരുനാള്‍ വിഷുപ്പടക്കത്തിനു പണമുണ്ടാക്കാനായി ആശ്രമം ഗ്രൌണ്ടിലെ കശുമാവുതോപ്പിൽ   ഒളിച്ചുകടന്ന് കശുവണ്ടി പെറുക്കിക്കൊണ്ടിരിക്കുമ്പോൾ  ഇടവഴിയിലൂടെ കടന്നു പോകുന്നതിനിടയില്‍ ഞങ്ങളെ  കയ്യോടെ പിടി കൂടി ചോദ്യം ചെയ്ത കാഷായവസ്ത്രധാരിയില്‍ ഇഷ്ടപ്പെടാതിരിക്കാന്‍ വയ്യാത്ത ഒരു മനുഷ്യനുണ്ടായിരുന്നു!.

“ആരാണത്? ആ കുട്ടികള്‍ ഇവിടെ വരൂ!.” 

വേലിപ്പഴുതിലൂടെ കണ്ണോടിച്ച് സ്വാമി കല്‍പ്പിച്ചപ്പോള്‍  ഞങ്ങള്‍ നടുങ്ങി.  !

ഓടിപ്പോകാൻപോലും ധൈര്യമില്ലാതിരുന്നതുകൊണ്ട് വിറക്കുന്ന ശരീരവും  മനസ്സുമായി ഞങ്ങള്‍ സ്വാമിക്കു  മുന്നില്‍ചെന്നു തല താഴ്ത്തി നിന്നു.

“എന്താണ് നിങ്ങളവിടെ ചെയ്തോണ്ടിരുന്നത്?”

“അണ്ടി പറക്ക്വാര്‍ന്നു”

“ആശമത്തില്‍ ചോദിച്ചു സമ്മതം വാങ്ങിയിരുന്നോ?”

“ഇല്ല്യ.”

“അങ്ങിനെയെങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് തെറ്റല്ലേ?”

“.......”

“എന്താണ് കുട്ടികള്‍ മിണ്ടാത്തത്?”

അതെ.”

“തെറ്റാണെന്നറിഞ്ഞിട്ടും അതു ചെയ്തു അല്ലേ?”

“......”

“അങ്ങിനെയൊക്കെ ചെയ്യാന്‍ പാടുണ്ടോ? ചോദിക്കട്ടെ; നിങ്ങളൊക്കെ ആശ്രമം സ്ക്കൂളില്‍ പഠിക്കുന്ന കുട്ടികൾ  തന്നെയല്ലെ?”

“അതെ.”

“എന്നിട്ടാണൊ ഇങ്ങിനെയൊക്കെ?”

“......”

“ഇതാണോ  നിങ്ങളുടെ അദ്ധ്യാപകര്‍ നിങ്ങളെ പഠിപ്പിക്കുന്നത്?”

“......”

“കുട്ടികളേ,   അനുവാദമില്ലാതെ   ആരുടെയും    മുതല്‍   കൈവശപ്പെടുത്തരുത്!.
അതു മോഷണമാണ്. മോഷ്ടാക്കളാകാ നല്ലല്ലോ അച്ഛനമ്മമാര്‍ നിങ്ങളെ സ്‌കൂളിൽ പറഞ്ഞയക്കുന്നത്?."


“അല്ല.”

“ഗുഡ്!. ഇനിയും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുത്. ആശ്രമവളപ്പിലെ അണ്ടിയും മാങ്ങയും ചക്കയും പേരക്കയും എല്ലാം നിങ്ങൾക്കുകൂടി ഉള്ളതുതന്നെ. പക്ഷേ അതെല്ലാം വേണമെന്ന് ‌തോന്നുമ്പോള്‍ ആശ്രമത്തില്‍ വന്നുചോദിച്ച് അനുവാദം വാങ്ങണം. അങ്ങിനെ കയറിച്ചെന്നു ചോദിക്കുവാനുള്ള ധൈര്യവും സാമര്‍ത്ഥ്യവും നിങ്ങള്‍ക്കുണ്ടാവണം. അതിനൊക്കെയാണ് നിങ്ങള്‍ക്ക് വിദ്യഭ്യാസം തരുന്നത് അല്ലേ?”

“അതെ.”

“ഗുഡ്. ഇതെപ്പോഴും ഓര്‍മ്മ വെച്ചു വളരുക. നിങ്ങളൊക്കെ നല്ല കുട്ടികളാണ് കേട്ടോ. ശരി, ഇനി നിങ്ങളുടെ പോക്കറ്റ് നിറയാനുള്ള കശുവണ്ടി മാത്രം പെറുക്കിയെടുത്തുകൊണ്ട് പോയ്ക്കോളൂ. പോകുമ്പോള്‍ ഗ്രൌണ്ടിന്‍റെ ആശ്രമത്തിനു മുന്നിലുള്ള ഗേറ്റ് കടന്നു പോകണം. വന്നപോലെ വേലി ചാടിയാകരുത് മനസ്സിലായല്ലോ? ഗേറ്റിന്‍റെ വാതിലടക്കാന്‍ മറക്കുമോ?”

“ഇല്ല്യ സ്വാമി!.”

കോറസ്സിൽ മറുപടി പറയുമ്പോൾ  വല്ലാത്തൊരു ഒരൂർജ്ജം  ഞങ്ങളിൽ നിറഞ്ഞതായി അനുഭവപ്പെട്ടു  . 

“ഗുഡ്!. ശരി, ഇനി നിങ്ങളുദ്ദേശിച്ച  കാര്യം നടക്കട്ടെ.”

കാലന്‍കുട  നിലത്തുകുത്തി വഴിയോരത്തൊടികളിലേക്ക് ഇടംവലം നോക്കി നടന്നു നീങ്ങിയ  സ്വാമിയെ  അന്നാദ്യമായി ഞങ്ങള്‍ക്കിഷ്ടപ്പെട്ടു!.

ആശ്രമം സ്‌കൂളിന്  ഹയര്‍ സെക്കണ്ടറി വിഭാഗം അനുവദിച്ചു കിട്ടിയ കാലം . അനുമതിക്കൊപ്പം   സ്വാഭാവികമായ ആശങ്കകളും തലപൊക്കി !. നിലവിലുള്ള സ്കൂള്‍ സമുച്ചയത്തിന്റെ  പരിമിതിയിലൊതുക്കി  പ്ലസ് ടൂ ക്ലാസുകള്‍ നടത്തുന്നത് അപ്രായോഗികം. സർക്കാർ മാന്വൽ പ്രകാരമുള്ള പുതിയ കെട്ടിടം  പണിയണം. സ്ഥലം ഇഷ്ടംപോലെ. പക്ഷേ പണം എങ്ങിനെ സമാഹരിക്കും? ഒരു കോടിക്കുമുകളിലാണ്  എസ്റ്റിമേറ്റ്!

ഈ സാഹചര്യത്തിലൂടെ  കടന്നുപോകുന്ന  അവസരത്തിലാണ്  ഒരു സായാഹ്നത്തിൽ ഞാൻ സ്വാമിയെ കാണാന്‍ ചെന്നത്.  പ്ലസ് ടൂ സ്കൂളിനു വേണ്ട കെട്ടിടം, ലാബ് തുടങ്ങിയ അടിസ്ഥാനസൌകര്യങ്ങള്‍ അടിയന്തിരമായി ഒരുക്കേണ്ടതിന്‍റെ ആവശ്യകതയും അതിനുവേണ്ടിയുള്ള വിഭവസമാഹരണത്തിന്‍റെ സാദ്ധ്യതകളും വഴികളും   സ്വാമി എന്നോടു വിവരിച്ചു.

“അദ്ധ്യാപകനിയമനത്തിനായി അഞ്ചു  തരാം ആറു  തരാം എന്നൊക്കെ പറഞ്ഞു നിരവധി പേര്‍ ഇവിടെ ദിവസേന വരുന്നുണ്ട്. രാഷ്ട്രീയക്കാരും സംസ്കാരികപ്രവര്‍ത്തകരുമായി സമൂഹത്തിലെ വലിയ വലിയ വ്യക്തികളുടെ ശുപാര്‍ശകള്‍ വേറെ. പക്ഷേ ആ വഴി പോകാനാവില്ല. അത് ധര്‍മ്മവിരുദ്ധമാണ്. കിട്ടാവുന്ന ഏറ്റവും നല്ല ചെറുപ്പക്കാരെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമിക്കാനാണുദ്ദേശിക്കുന്നത്. വിദ്യഭ്യാസവകുപ്പുദ്യോഗസ്ഥരും, സബ്ജക്റ്റ് എക്സ്പേര്‍ട്ടുകളും പ്രിൻസിപ്പാളും  സ്കൂള്‍ മാനേജരും ചേര്‍ന്ന ഒരു ഇന്‍റര്‍വ്യൂ പാനൽ  അവരെ തെരഞ്ഞെടുക്കും. പാനൽ റെഡിയായി വരുന്നു. ”

അദ്ധ്യാപകനിയമനത്തിനായി അഞ്ചും   ആറുമല്ല   ദശലക്ഷങ്ങളുടെ നോട്ടുകെട്ടുകള്‍ മുങ്ങിയും പൊങ്ങിയും   കോഴപ്പുഴയില്‍ ഒഴുകിനടക്കുന്ന ഒരശ്ലീലകാലത്ത് ആശ്രമമുറ്റത്തുനിന്നും ഉയര്‍ന്നുകേട്ട ആ വിശുദ്ധപ്രഖ്യാപനം എനിക്കു വിശ്വസിക്കാനായില്ല!. പക്ഷേ വിശ്വസിക്കേണ്ടി വരികതന്നെ തന്നെ ചെയ്തു.

“അത്തരം ഡൊണേഷനൊന്നും ആശ്രമത്തിനു വേണ്ട. അല്ലാതെതന്നെ ഈ നല്ല കാര്യത്തിനുള്ള  പണം ഈ മുറ്റത്തു വന്നു ചേരും.”

ചെടിച്ചട്ടികൾ വെച്ചലങ്കരിച്ച ആശ്രമക്ഷേത്രമുറ്റത്തെ  കിണര്‍മതിലിനരികില്‍ വെച്ച്  ആരാത്രികത്തിനു  ക്ഷേത്രത്തില്‍ കയറുന്നതിനു തൊട്ടുമുമ്പായി സ്വാമി എന്നോടു ആത്മവിശ്വാസം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു.

“എങ്ങിനെ?”

അവിശ്വസനീയതയും വെല്ലുവിളിയും അൽപ്പം ധാർഷ്ട്യവും കലർന്ന    എന്‍റെ ചോദ്യത്തിനു  മറുപടിയായി ക്ഷേത്രത്തിനുള്ളിലെ പരമഹംസ പ്രതിഷ്ഠയിലേക്ക് നോക്കി കൈകൂപ്പിക്കൊണ്ട് സ്വാമി  മന്ത്രിച്ചു

“തരും,  ഭഗവാന്‍ ശ്രീരാമകൃഷ്ണന്‍ തരും!.”

വൈതരണികള്‍ ഏറെ തരണം ചെയ്യേണ്ടി വന്നെങ്കിലും അന്തിമവിജയം സ്വാമിയുടെ അചഞ്ചലമായ ശ്രീരാമകൃഷണഭക്തിക്കുതന്നെയായിരുന്നു!. ഇടവും പ്രൌഡിയും സൌകര്യങ്ങളും തികഞ്ഞ സ്കൂള്‍ സമുച്ചയവും ഭൂമിമലയാളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം ഡൊണേഷന്‍ എന്ന ചെല്ലപ്പേരിലൊളിപ്പിച്ച  കോഴ വാങ്ങാതെ നിയമിക്കപ്പെട്ട റാങ്ക് ജേതാക്കളും ഊര്‍ജസ്വലരും ദിശാബോധമുള്ളവരുമായ  അദ്ധ്യാപകരുടെ വലിയൊരു നിരയുമായി പ്രവര്‍ത്തനം ആരംഭിച്ച ആശ്രമം  സ്കൂള്‍ ഇന്ന് കേരളത്തിലെ മികച്ച ഹയര്‍ സെക്കണ്ടറി സ്കൂളുകളിലൊന്നാണ്!.

ബാല്യത്തിലും  മധ്യവയസ്സിലുമായി  നേരിട്ടനുഭവിച്ച ഈ  രണ്ടു ദൃഷ്ടാന്തങ്ങള്‍തന്നെ എനിക്കു വേണ്ടതിലധികമായിരുന്നു; ആ കര്‍മയോഗിയെ ഒരാരാധനാപാത്രമാക്കി ഹൃദയത്തിൽ സൂക്ഷിക്കാൻ!.

2011 ജൂലായ് മാസം 29ന് സ്വാമി ഇഹത്തോടു വിടവാങ്ങി.

മാഹഗുരോ, ഒരിക്കലും മങ്ങാത്ത അങ്ങയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം....സ്നേഹം!.






2016 ഓഗസ്റ്റ് 17, ബുധനാഴ്‌ച

ഗോപാലന്‍ കുട്ടി


ഗോപാലന്‍ കുട്ടി 

സംഭാഷണങ്ങള്‍ക്കിടയില്‍ ഒരനുഷ്ഠാനംപോലെ “കുട്ടികളെത്രയുണ്ട്?” എന്നു കുശലം ചോദിക്കുന്ന ഒരു ഫീല്‍ഡ് ഓഫീസറുണ്ടായിരുന്നു കുന്നംകുളത്തെ ബാങ്ക് ശാഖയില്‍ ജോലി ചെയ്യുമ്പോള്‍ എനിക്കു മേലാളനായി. ഒരിക്കല്‍ ചോദിച്ചവരോടുതന്നെ സംഗതി വീണ്ടും വീണ്ടും ചോദിച്ചു മുഷിപ്പിക്കും പുള്ളി. പത്തുമുപ്പതു കൊല്ലം മുമ്പത്തെ കാര്യമാണ്. ആളിപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നുപോലുമറിയില്ല. ഉണ്ടെങ്കിലും ഇല്ലെങ്കിലും പാവത്താന്‍റെ ആത്മാവ് എന്നോടു പൊറുക്കട്ടെ. കണ്ടീഷന്‍ ഓഫ് അനോനിമിറ്റി മാനിച്ച് ഞാന്‍ അദ്ദേഹത്തിന് ഗോപാലന്‍കുട്ടി എന്നു പേരിടുന്നു.

ആപ്പീസറായി ശാഖയില്‍ ചാര്‍ജെടുത്ത ദിവസം അസോസിയേഷന്‍ ലോക്കല്‍ സെക്രട്ടറിയുമൊത്ത് സീറ്റ് സീറ്റാന്തരങ്ങളില്‍ ചെന്ന് സഹപ്രവര്‍ത്തകരെ പരിചയപ്പെട്ട് സ്വന്തം കസേരയില്‍ വന്നിരിക്കുമ്പോള്‍ അസിസ്റ്റന്‍റായ എന്നോട് മുറുക്കി ചുവപ്പിച്ച വായില്‍ ആദ്ദേഹം ചോദിച്ചു:

"ബാലു നാടകൊക്കെ അഭിനയിക്കും ല്ലേ?"

പരിചയപ്പെടുത്താന്‍ കൂടെ നടന്ന ആപ്പീസറുടെ ഫീഡ്ബാക്കാവും ചോദ്യത്തിനു പ്രചോദനം. എന്തായാലും പരിചയപ്പെട്ട ക്ഷണം ബാലചന്ദ്രനെ ബാലുവാക്കിയ സൌഹൃദം എനിക്കിഷ്ടപ്പെട്ടു.

"ഓ വല്ലപ്പോഴൊക്കെ.."

"അമച്വറോ പ്രൊഫഷണലോ?'

"പ്രൊഫഷണലോ!. നല്ല കാര്യായി!. നമ്മടെ പ്രൊഫഷനൊക്കെ ബാങ്കിലല്ലെ സാറേ!"

"ഓ...... ഹ ഹ ഹ! ബാലുവിന് എത്ര കുട്ടികളാ?."

"ഒരാള്‍.."

മോനോ മോളോ?

"മോന്‍."

“എത്രേലാ?.”

“രണ്ടില്.”

ഗോപാലന്‍ കുട്ടി ആളൊരു പുലിയായിരുന്നു. നല്ല വായന. മലയാളത്തിലും ഇംഗ്ലിഷിലും അസ്സലായി സംസാരിക്കും. നല്ല ബൊംബാസ്റ്റിക്ക് ഇംഗ്ലിഷ്. ഷായും ഷേക്സ്പിയറും എലിയറ്റും ഹെമിങ്ങ് വേയും കരതലാമലകം. ഹെമിങ്ങ് വേയുടെ ആരാധകനാണ് ആശാന്‍. പഠനകാലത്ത് എ.കെ. ആന്‍റണിക്കൊപ്പം സാംസ്ഥാനനതലത്തില്‍ കെ എസ് യൂവില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടത്രേ. അപ്പറയുന്നതൊട്ടും ഭോഷ്കല്ലെന്ന് അറിവുള്ള ചിലര്‍ തെര്യപ്പെടുത്തിയിട്ടുണ്ട്. വള്ളുവനാട്ടിലെ പ്രശസ്ത നായര്‍ കുടുംബാംഗം. ഇതൊക്കെയെങ്കിലും നമ്മുടെ നാട്ടുഭാഷയില്‍ ലേശം കുറവുണ്ടായിരുന്നു പുള്ളിക്ക്. അതിലൊന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം അപരന്‍റെ പുത്രസമ്പത്ത് തിട്ടപ്പെടുത്തുന്ന ആ ചോദ്യം തന്നെ:

"ബാലൂനെത്ര കുട്ട്യോളാ?"

"ഷെല്ലിക്കെത്ര കുട്ട്യോളാ?".

"ഹനീഫക്കെത്ര കുട്ട്യോളാ?."

ഒരിക്കല്‍ ഉച്ചഭക്ഷണം കഴിഞ്ഞ് ചാക്കപ്പായി സൈക്കിള്‍ സ്റ്റോറിനു മുന്നില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. റീഗല്‍ ഹോട്ടല്‍ അന്‍റ് ബേക്കറിയില്‍നിന്നും ചെലുത്തിയ മട്ടണ്‍ ബിരിയാണി പനാമപ്പുകയില്‍ സ്ഫുടം ചെയ്തെടുക്കുന്ന നിര്‍വൃതിയുടെ നിമിഷങ്ങള്‍ ആസ്വദിച്ചുകൊണ്ടിരിക്കെ മുറുക്കി ചുവപ്പിച്ചു കാളീജിഹ്വനായി പ്രൊട്ടഗോണിസ്റ്റ് മുന്നില്‍ വന്നു നിന്നു.

”ബാലു നീ കഴിച്ചോ?.”

“കഴിച്ചു.”

“ശ്ശെടാ ! നീ സ്മോക്കീയും ല്ലേ?”

“കണ്ടൂടെ സാറേ?.”

പനാമയുടെ പാതിക്കുറ്റി ചുണ്ടില്‍ ഫിറ്റ് ചെയ്തുകൊണ്ട് ഞാന്‍ ഞെളിഞ്ഞുനിന്നു.

"ഒരു ദിവസം നീയെത്രണ്ണം വലിക്കും?."

"ആങ്, ഒരു പാക്കറ്റ്."

“ഓ ഗോഷ്! ടെന്‍ സിഗരറ്റ്സ് എ ഡേ! ഇറ്റ്സ് റ്റൂ മച്ച്! നെനക്കെത്ര കൂട്ടികളാ?.”

“ഒന്ന്.”

“ ബാലൂ നീയൊരു ഗ്രാജ്വേറ്റല്ലേ?; നിന്നോട് ഞാന്‍ പറേണോ? സ്മോക്കിങ് വില്‍ റൂയിന്‍ യോര്‍ ഹെല്‍ത്ത്!.”

“പൊകല കൂട്ടിയുള്ള മുറുക്കാനും അതേപോല്യന്ന്യാ ട്ടാ!.”

“ഹ ഹ ഹ!. തെമ്മാടി! നെനക്കെല്ലാത്തിനും ഒരു തറുതലേണ്ടലോ ബാലു!”

ബസ്സില്‍ ഒരേ സീറ്റിലിരിക്കുമ്പോഴും, ദേശമംഗലത്തും ആറങ്ങോട്ടുകരയിലും തിരുമിറ്റക്കോടും ഇന്‍സ്പെക്ഷനു പോകുമ്പോള്‍ ഒരു രസത്തിന് കാറില്‍ കൂടെ കൂട്ടുമ്പോഴും മടക്കം വൈകീട്ട് ഒറിസോണ്‍ ഹോട്ടലില്‍ ഒരുമിച്ചിരു ചായയും മസാലദോശയും ശാപ്പിടുമ്പോഴും എന്നു വേണ്ട ഇടംവലം തിരിഞ്ഞാല്‍ പോലും സംഭവിക്കുമായിരുന്ന ആ കാനേഷുമാരി ചോദ്യം ഓരൊഴിയാബാധയായി എന്നെ പിടികൂടി.

അങ്ങിനെയിരിക്കെ ഒരു നാള്‍...

നല്ല പിടിപ്പതു ജോലിയുണ്ടായിരുന്ന ഒരു തിങ്കളാഴ്ചയായിരുന്നു അത്. പത്തിരുപത് ഐ ആര്‍ ഡീ പി വായ്പാ ഡോക്യൂമെന്‍റുകള്‍ പൂരിപ്പിക്കണം. ഒപ്പിടീപ്പിക്കണം. ഇടപാടുകാര്‍ മിക്കവരും നിരക്ഷരരാണ്. അവരെക്കൊണ്ടൊക്കെ കയ്യൊപ്പിടീക്കണം. പിന്നെ വൌച്ചറെഴുതണം. ഗുമസ്തപ്പണി തനിക്ക് ഹറാമാണ് എന്ന മട്ടില്‍ ചുമ്മാ പല്ലിട കുത്തി ‘ഫ്ലുപ് ഫ്ലുപ്പ്’ ശബ്ദത്തില്‍ മുറുക്കാന്‍ പിശറുകള്‍ വായില്‍നിന്നും വിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ് ഫീല്‍ഡാപ്പീസര്‍. കൂട്ടത്തില്‍ എന്‍റെ സാഹിതീപരിചയം അളക്കാനായി ചില ചോദ്യാവലികളും വിക്ഷേപിക്കുന്നുണ്ട്.

"ബാലു നിയ്യ് എസ്ക്കേടെ ദേശത്തിന്‍റെ കഥ വായിച്ചിട്ടില്ല്യെ?."

"ഉണ്ട്."

"ചേനക്കോത്ത് ശ്രീധരന്‍, അതിരാണിപ്പാടം. ഹയ് എന്തു രസാല്ലേ എസ്കേടെ എഴുത്ത്? എസ്ക്കേടെ സണ്‍ ഇന്‍ ലോ നമ്മടെ ബാങ്കിലുണ്ട്. രവി. നീയറിയ്വോ?"

"ഇല്ല്യ."

"നിയ്യ് ഫേര്‍വെല്‍ ടു ആംസ് വായിച്ച്ണ്ടോ?. "

"ഇല്ല്യ!."

"വിജയന്‍റെ ഖസാക്ക്?."

". സാര്‍, ഞാനിതൊന്നു ഫിനിഷീയട്ടെ! പ്ലീസ്!."

"ഓ സോറി ബാലു !. കാരിയോണ്‍ കാരിയോണ്‍ ഞാന്‍ ശല്ല്യപ്പെടുത്തുന്നില്ല. "

അതിനിടയില്‍ മാനേജരുടെ മുറിയില്‍ എനിക്കൊരു ഫോണ്‍ വന്നിട്ടുണ്ടെന്ന് പ്യൂണ്‍ ശങ്കരങ്കുട്ടി വന്നു പറഞ്ഞപ്പോള്‍ ഞാന്‍ എഴുന്നേറ്റുപോയി. ഫോണ്‍ അറ്റന്‍റ് ചെയ്തു തിരിച്ചുവന്നപ്പോള്‍ വീണ്ടും ചോദ്യം:

“എന്തായിരുന്നു ബാലൂ ഫോണ്‍?."

“ഒന്നൂല്യ പേഴ്സണലാ. ഭാര്യ.”

“ഓ. നിന്‍റെ ഭാര്യ എമ്പ്ലോയ്ഡാണല്ലേ?"

“അതെ.”

“എവടെ?.”

“ഏജീസ് ഓഫീസ്.”

“ഓഹോ?."

പിന്നെയാണതുണ്ടായത്....

"ബാലൂന് എത്ര കുട്ടികളാ?.”

എനിക്കു കേശാദിപാദം ഒരു പുകച്ചിലുണ്ടായി!. എങ്കിലും മുമ്പില്‍ നില്‍ക്കുന്ന ഇടപാടുകാരെ ഓര്‍ത്ത പ്പോള്‍ പൊട്ടിത്തെറിക്കാന്‍ വന്നത് അടക്കി. പേന മേശമേല്‍ വെച്ചു പതുക്കെ അദ്ദേഹത്തിന്‍റെ ചെവിയിലേക്കു ചാഞ്ഞുകൊണ്ട് ഞാന്‍ വൃത്തിയായി പറഞ്ഞു:

“മുപ്പത്തിരണ്ട്!.”

അപ്പുറം അന്തംവിടുന്നതു കണ്ടപ്പോള്‍ എനിക്കു വല്ലാത്ത മന:സുഖം തോന്നി. കുറെ കാലമായി ഇത് തൊടങ്ങീട്ട്! ഇതിങ്ങനെ തുടര്‍ന്നാല്‍ മക്കളെക്കൊണ്ട് നാടുനിറയും! മനസ്സാന്നിദ്ധ്യം വീണ്ടുകിട്ടിയപ്പോള്‍ ഗോപാലന്‍ കുട്ടി പരിഭവചിത്തനായി.

"അയ് അയ് ബാലു, നീയെന്നെ പരിഹസിക്ക്യാണോ?"

“അല്ല സത്യം പറഞ്ഞതാ സാറേ. സാറിക്കാര്യം എന്നോടു ചോദിക്കുന്നത് ഇതു മുപ്പത്ത്രണ്ടാമത്തെ തവണയാണ്!.”

കുന്നംകുളത്തുനിന്ന് മാറ്റമായശേഷം മറ്റു ശാഖകളില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് കണ്ടുമുട്ടിയിരുന്ന പൊതു സുഹൃത്തുക്കളോട് പാവം എന്നെപ്പറ്റി സ്നേഹത്തോടെ അന്വേഷിക്കാറുണ്ടായിരുന്നുവത്രെ. കൂട്ടത്തില്‍ ആ പരിഭവവും ആവര്‍ത്തിക്കാറുണ്ട്:

“പൂവര്‍ ഗൈ; ഞാനവനെ വല്ലാണ്ട് ബോറടിപ്പിച്ച്ണ്ട്! അവന്‍ പരിഹസിച്ചത് എന്നേം വല്ലാണ്ട് വേദനിപ്പിച്ചു ട്ടോ!.”

2016 ജൂലൈ 27, ബുധനാഴ്‌ച

ക്ഷുരസ്യ ധാരാ


ക്ഷുരസ്യ ധാരാ

ആയിരം പൂര്‍ണചന്ദ്രന്‍മാരെ കണ്ടവനാണെങ്കിലും   ആരോഗ്യശ്രീമാനായിരുന്നു രാമന്‍ നമ്പൂരി. തന്നോളം പ്രായം ചെന്ന  ഹെര്‍ക്കുലീസ് സൈക്കിളും  കുലസിദ്ധമായ നര്‍മ്മവും സന്തതസഹചാരികള്‍.  

ഒരിക്കല്‍ പുകയില വാങ്ങാന്‍ വേച്ചു വേച്ചു കടയില്‍ കയറിവന്ന  ശതാഭിഷിക്തനെ  കണ്ടപ്പോള്‍ പീടികക്കാരന്‍ കൊച്ചുദേവസ്സി ചോദിച്ചു.

സൈക്കിളിനെന്തേ പറ്റ്യേ തമ്പ്രാന്‍?”

“സൈക്കിള്‍നൊന്നും പറ്റീല്ല്യ ന്‍റെ ദേവസ്സ്യേ. പറ്റീതെനിക്കാ.”

“അയ് എന്തു പറ്റീ?”

“എന്താറീല്ല്യ. രണ്ടീസായിട്ട് മുട്ടിന് വല്ലാത്ത വേദന. ഇപ്പന്നെ ഇങ്ങന്യായാ ഇനി വയസ്സാവുമ്പോ എന്താ കണ്ടേക്കണേശ്ശല്ല്യ!.”

പരമരസികനും പൊട്ടന്‍ കളിയില്‍ വിശാരദനുമായിരുന്നു രാമന്‍ നമ്പൂരി. നമ്പൂരിവിഡ്ഡിത്തം എന്ന ഇമ്മ്യൂണിറ്റിക്കുപ്പായം സ്വയമെടുത്തണിഞ്ഞ് കളിയാക്കാന്‍ വരുന്നവരെ അരച്ചു ഘൃതമാക്കി ചുമരില്‍ തേയ്ക്കുന്ന വിരുതുണ്ട് കയ്യില്‍. നമ്പൂതിരിയെ സൂപ്പാക്കാന്‍ പോയവരൊന്നും വടക്കന്‍ ഭാഷയില്‍ പറഞ്ഞാല്‍ പോയപോലെ മടങ്ങിയിട്ടില്ല. നടുവരമ്പത്ത് തന്നെയാണ് കൂലി. നീട്ടി വെക്കുന്ന പണിയില്ല തിരുമേനിക്ക്.

ഒരിക്കല്‍ വായനശാലയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന തിരുമേനിയെ  ഒന്നു തോണ്ടാന്‍ തോന്നി മേപ്പറമ്പിലെ കുട്ടന്.

“എന്താ തിരുമേനി വനജേല് സിനിമെന്താന്ന് നോക്ക്വാ?”

( ഷോയ്ക്കിടയില്‍   ഒന്നു രണ്ടു തുണ്ടുകളിട്ടു കൊടുത്ത് ഇടപാടുകാരുടെ ക്ഷുല്‍പിപാസകളകറ്റിയിരുന്നു അക്കാലത്ത് വനജ  ടാക്കീസില്‍)

“അല്ലടാ, അതിനൊക്കെപ്പൊ വനജേല് പോണോ?. അതിരിക്കട്ടെ; നെനക്കിന്ന് പണ്യൊന്നും കിട്ടീല്ല്യേ?”

ഏലക്ട്രീഷ്യനായിരുന്നു കുട്ടന്‍.

“ഇന്നൊന്നും തരായില്ല്യ തിരുമേനി.”

“ന്നാ വാ മ്മക്ക് പോസ്റ്റാപ്പീസില് പോയി പോസ്റ്റ്മാഷ്യൊന്നു കണ്ടോക്കാം. തൽക്കാലത്തക്ക് ഒരാളെ തരാക്കിക്കൊടുക്കാന്‍ കൊറാളായി അയാളെന്നോട് പറേണു.”

“അതെന്താ തിരുമേനി?” 

താല്‍ക്കാലികായാലും   കൊറേ കഴിഞ്ഞാ സ്ഥിരാവും. പോസ്റ്റപ്പീസ്സിലോക്കെ അങ്ങന്യാ . കേന്ദ്രസര്‍ക്കാര്‍ ജോല്യാ! കൂട്ടന്‍ മനക്കോട്ട കെട്ടി.

“അതൊക്കേണ്ട്. അവടെ വരാന്തേല് കെടക്കണ മേശേമില് ഒരു പശക്കുപ്പി ഇരിക്കണ കണ്ടണ്ടോ നിയ്യ്?”

“ഉവ്വ്.”

“അതിലെന്നെങ്കിലും ഒരു തോണ്ടിന് പശേണ്ടായിട്ട്ണ്ടോ?”

“ശ്ശെവടെ!.”

“അവട്യാ നെന്‍റാവശ്യം.”

“ഞാനെന്തീയാനാ തിരുമേനി?”

“നിയ്യോന്നും ചെയ്യണ്ട വെറുതവടെ നാവും നീട്ടി ഇരുന്നാ മതി. സ്റ്റാമ്പൊട്ടിക്കാള്ളോര്‍ക്കേയ് ഒരു സഹായാവും.”

ഷഷ്ടിപൂര്‍ത്തി വര്‍ഷത്തില്‍ ഒരിമ്പത്തിന് താടിയും മുടിയും വളര്‍ത്തി നടക്കുന്ന കാലത്താണ് രാമന്‍നമ്പൂരിക്ക് ഹെര്‍ണിയ രോഗം കലശലായത്.  ചികിത്സക്കായി നഗരത്തിലെ പ്രമുഖ ആശുപത്രിയില്‍ നമ്പൂതിരി ചെന്നു. പരിശോധനകള്‍ക്കു ശേഷം ഡോക്ട്ടര്‍ ഹെര്‍ണിയക്കുള്ള ഓപ്പറേഷനും ദിവസവും നിശ്ചയിച്ചു.  ഓപ്പറേഷന്‍ ദിവസം രാവിലെ ബാര്‍ബറേയും കൂട്ടി നേഴ്സ് നമ്പൂതിരിയുടെ കിടക്കക്കരികില്‍ വന്നു. കണ്ണടച്ചുകിടക്കുന്ന തിരുമേനിയെ നേഴ്സ് തൊട്ടു വിളിച്ചു.

“തിരുമേനി...?”

മയക്കത്തില്‍നിന്നും കണ്ണു തുറന്നപ്പോള്‍ കട്ടിലിനരികില്‍ പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന നേഴ്സിനെ തിരുമേനി കണ്ടു.

“എന്താവോ?”

“തിരുമേനി എണീക്കൂ, എന്നിട്ട് നാണൂന്‍റൊപ്പം ചെന്നോളൂ.”

"നാണുവോ; ഏതു നാണു?"

"ബാർബർ."

"ദെന്തിനാപ്പൊ ബാർബറൊക്കെ?"

“ഷേവ് ചെയ്യണം.”

“ഷേവോ? ഇപ്പളോ?  അസ്സലായി! എനിക്കു ദീക്ഷയാണ്. ഈ സമയത്ത് അതൊന്നും പറ്റില്ല്യ!.”

“അങ്ങിനെയല്ല തിരുമേനി..”

“എങ്ങന്യായാലും പറ്റില്ല്യ. അതില്ല്യാത്ത ഓപ്പറേഷനൊക്കെ മതി!. ഹല്ലാ പിന്നെ! ഓപ്രേഷന്‍ ചെയ്യാന്‍ ഷേവീയണത്രേ!.”

വല്ലാത്ത അവസ്ഥയിലായ നേഴ്സ് ദ്വേഷ്യപ്പെട്ട്  വാര്‍ഡിന് പുറത്തു പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ ഡോക്ട്ടറേയും കൂട്ടി തിരിച്ചു വന്നു. ഡോക്ട്ടര്‍ വളരെ ശാന്തമായി തിരുമേനിയോട് ചോദിച്ചു.

“എന്താ തിരുമേനി ഇങ്ങനെയൊക്കെ?. നമുക്ക് ഓപ്പറേഷന്‍ നടത്തണ്ടേ?”

“ വേണലോ. പക്ഷേ അതിനെന്തിനാ ഷേവ് ചെയ്യണന്നൊക്കെ ഇവര് പറേണ്? അതൊക്കെ ബുദ്ധിമുട്ടാ!.”

“തിരുമേനിക്ക് അങ്ങേടെ അസുഖം എന്താന്നറ്യോ?”

“ഒക്കെനിക്കറ്യാം. ഹിരണ്യ. ന്താ അല്ലാന്നുണ്ടോ?”

“ഹിരണ്യയല്ല. ഹെര്‍ണിയ.”

“ഹെര്‍ണിയ്വോ ഹിരണ്യകശിപ്വോ എന്തായാലും വേണ്ടില്ല്യ; മോറ് വടിക്കാന്‍ പറ്റില്ല്യ!.”

“അയ്യോ തിരുമേനി ഓപ്പറേഷന്‍ അങ്ങയുടെ അടിവയറ്റിലാണ്!”

“ അടിവയറ്റില് ഓപ്പറേറ്റ് ചെയ്യാന്‍ എന്തിനാ മുഖക്ഷൌരം?”.

“മുഖത്തല്ല തിരുമേനി. അടിവയറ്റിലാണ്  ഷേവിങ്ങ്.”

“അത്യോ? അസ്സലായി!. ന്നാ ഇതങ്ങട് നേര്‍ത്തേ പറ്യാര്‍ന്നില്ല്യേ ഇവര്‍ക്ക്! കഷ്ടം! എവട്യാ ബാര്‍ബറ്? ടോ ന്നാ എങ്ങടാച്ചാ നടക്ക്വാ!

ഓപ്പറേഷന്‍ ചെയ്യുമ്പോള്‍ ചിരി വന്നു കൈ പാളിപ്പോകാതിരിക്കാന്‍ പ്രാര്‍ഥിച്ചു ഡോക്ട്ടര്‍ നേഴ്സിനോടൊപ്പം പുറത്തു കടന്നപ്പോള്‍ തിരുമേനി ബാര്‍ബറോട് കണ്ണിറുക്കി:

“കയ്യിന് പകരം കാല്, ചെവിക്ക് പകരം കണ്ണ്‍, ഓപ്രേഷന്‍ കഴിഞ്ഞോന്‍റെ വയറ്റില് കത്തിര ഇങ്ങന്യൊക്ക്യാ ഇപ്പോ ആശ്വത്രി നടപട്യോള്ന്ന് കടലാസില് വായിക്ക്വേണ്ടായി . ച്ചാല്‍ മ്മടെ രക്ഷ മ്മളന്നെ നോക്കണന്നര്‍ത്ഥം! അതോണ്ട് ചെയ്യാന്‍ പോണ കാര്യത്തില് ഡോക്ട്ടര്‍ക്ക് നല്ല നിര്‍ണ്ണയല്ല്യേന്നു പരീക്ഷിച്ചോക്കീതാ ഞാനേയ്.”

തിരുമേനി കട്ടിലില്‍നിന്നും നിലത്തിറങ്ങി.