അവിഘ്നമസ്തു
2 0 1 3 ജൂണ്‍ രണ്ട് പ്രവേശനോൽസവം
കട്ട് ബാക്ക് ....
ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിയൊമ്പത് ജൂണ്‍ ഒന്ന്...!
ഈയുള്ളവന്റെ ഒന്നാം ക്ലാസ് സങ്കടപ്രവേശം.
അമ്മയുടെ മന്ദ്രമധുരമായ താരാട്ടിൽനിന്നും ഷാരടിമാഷുടെ 'കൂ കൂ തീവണ്ടി ' ഖരഖരപ്രിയയിലേക്കുള്ള അതിഭീകരമായ രാഗസംക്രമണം....
പണ്ട് ഗാന്ധിയപ്പൂപ്പൻ അന്തിയുറങ്ങിയ ആനന്ദകുടീരത്തിലെ ഇടവപ്പാതി ഇരുട്ടു നിറച്ച 'ഒന്ന് എ.' യിലെ പുത്തൻ കുമ്മായച്ചൂരും മാഷുടെ ഖദർ ജുബ്ബയുടെ കഞ്ഞിപ്പശച്ചൂരും വീർപ്പു മുട്ടിച്ചപ്പോൾ ആയുധമെടുക്കാൻ താമസിച്ചില്ല .
"ന്താ ഇയാള് കരേണ് ?"
മാഷുടെ ഉള്ളംകയ്യിലെ പാറത്തഴമ്പ് പുറം തലോടി .
"ഇച്ച് വീട്ടിൽച്ച് പോണം. "
" എന്തിനാ വീട്ടിൽക്ക് പോണ് ?"
" ചൂച്ചുത്താൻ ."
"ചൂച്ചുത്താൻ ന്തിനാ വീട്ടില് പോണ്. ഇബടെ മൂത്രപ്പെരേണ്ടലോ. ബെല്ലടിക്കുമ്പൊ പൂവാം ട്ടോ ."
" ഇച്ച് വീട്ടില് ചൂച്ചുത്തണം ."
മാഷുടെ ജുബ്ബക്കീശയിൽ ഒളിച്ചിരുന്ന നാരങ്ങസത്ത് നിറവും മണവും കാട്ടി പുറത്തു വന്നു.
" ഇച്ച് വീട്ടിൽച്ച് പോണം ." കുടുക്കിൽ വീണില്ല. നാണം കേടേണ്ടെന്നു കരുതി നാരങ്ങസത്ത് കീശയിലേക്ക് തിരിച്ചു ചാടി നിദ്രയിലാണ്ടു .
"വീട്ടിൽക്ക് പോയാ എങ്ങന്യാ ? ഇയാൾക്ക് പഠിച്ചു വല്ല്യേ ആളാവണ്ടേ ? "
" മാണ്ട . ഇച്ച് വീട്ടിൽച്ചു പോണം. "
പിന്നെ വന്നത് സാക്ഷാൽ മറ്റവൻ . മാഷുടെ കറുത്ത കയ്യിലിരുന്ന് മേലാസകലം ഇളക്കി അവൻ പിപ്പിടി കാട്ടി.
" ഇത് കണ്ട്ണ്ടോ ഇയാള് ?. തൊടേലെ തോലൂരണ സാധനാ . സ്വാദ് നോക്കണോ ?"
" ഇച്ച് വീ ....ട്ടിൽച്ച് പോ .....ണം .!"
സങ്കടപ്പുറമെ വരാനിരിക്കുന്ന തോലുരിയലിന്റെ നീറ്റവും കൂടിയായപ്പോൾ കരച്ചിൽ കീഴ് സ്ഥായി വിട്ട് മച്ചിൻ മുകളിൽ കയറി കാറിപ്പൊളിച്ചു.
സാംക്രമികം പടർന്ന് സമൂഹഗാനമാവാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാവണം കഞ്ഞിപ്പുരയിലെ പണിക്കാരി കാർത്ത്യായനി വഴി അടിയന്തിരനിർദ്ദേശം പോയതും അഞ്ചാം ക്ലാസിൽ പഠിക്കുന്ന ചേട്ടൻ ഓടിക്കിതച്ചു വന്നതും പൊതിരെ പെയ്ത മഴയിൽ ഒറ്റക്കുടയിൽ കെട്ടിപ്പിടിച്ച് രാമലക്ഷ്മണന്മാർ ഗൃഹം പൂകിയതും അമ്മയുടെ "ഗോപുരം തിങ്ങീ രണ്ടീച്ച ചത്തൂ " താരാട്ടു സാന്ത്വനങ്ങളിൽ ഇല്ലാത്ത മൂത്രം ഒഴിഞ്ഞുപോയതും പിന്നെ പിന്നെ ചൂരല് കാട്ടി പേടിപ്പിക്കലല്ലാതെ തല്ലാൻ അറിയാത്ത ഷാരടി മാഷുടെ നാരങ്ങസത്തും അമ്മിണി ടീച്ചറുടെ ആനയും തുന്നല്ക്കാരനും സൂചിയും കണ്ണിനു കുളിരും കർണാമൃതവുമൊക്കെയായതും ഗൃഹാതുരശബ്ദകോശമനുസരിച്ച് "ഒക്കെ ഇന്നലെ കഴിഞ്ഞത് പോലെ ".
xxxxxxxxxxx
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ