2015 മേയ് 20, ബുധനാഴ്‌ച

നുറുങ്ങുകള്‍

നുറുങ്ങുകള്‍


മധുരം സൌമ്യം ദീപ്തം 

നാട്ടിലെ വായനശാലയുടെ പുതിയ കെട്ടിടത്തിന്‍റെ ഉത്ഘാടനമാണ് ഈ മാസം. സാംസ്കാരിക സമ്മേളനത്തിന് മുഖ്യാതിഥിയായി ഒരു വലിയ കലാകാരനെ ക്ഷണിക്കാന്‍ തീരുമാനിച്ചു.
"ആള് വര്വോ?."
"നോക്കാന്നേയ്!."

കലാകാരനുമായി വളരെ അടുപ്പമുള്ള സുഹൃത്തിനോടു വിളിച്ചു ചോദിച്ചു

"ശര്യാവ്വോ?."

"അതൊക്കെ ശര്യാവും. കാണാന്‍ പോകുന്നതിനു മുമ്പ് ഒന്ന് വിളിച്ചു ചോദിച്ചോളൂ. അവൈലബിള്‍ ആണോ എന്നറിയാലോ."

"ഓക്കേ."

വിളിച്ചു. എടുത്തത് ആള്‍ തന്നെ.
"പൊറാട്രേന്നാ."
"എന്താ? "
"അങ്ങയെ കാണാനായി ഞങ്ങളിപ്പോള്‍ അങ്ങോട്ടു വന്നാല്‍ അസൌകര്യമാവുമോ?."
"എന്താ കാര്യന്നു പറയ്വാ!"
"ഞങ്ങളുടെ നാട്ടിലെ വായനശാലയുടെ സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി അങ്ങയെ ക്ഷണിക്കാനാണ്."
"പറ്റില്ല്യ. വരണ്ട!."
"സാര്‍!."
"പറ്റില്ല്യാന്ന് മലയാളത്തില് പറഞ്ഞത് കേട്ടില്ല്യേ!? ഇങ്ങട് ആരും വരണ്ട!."
ടക്!
ഞാന്‍ കവിളത്തൊന്നു തലോടി. (റിഫ്ലെക്സ് ആക്ഷന്‍) ഇല്ല്യ.....! നീര് വന്നിട്ടില്ല്യ!.
ഈ മധുരം മലയാളം, മധുരം മലയാളന്നൊക്കെ പറേണത് ഇതാവും ല്ലേ!?.

ഉമ്മ

മകളും മകളുടെ മകളും പേരക്കുട്ടിയുമായി ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു മുത്തശ്ശി. ബസ്സിലാണ് യാത്ര. ഇടക്ക് പേരക്കുട്ടിയും അമ്മയും യാത്രപറഞ്ഞ് അവരുടെ വീട്ടിലേക്കുള്ള സ്റ്റോപ്പില്‍ ബസ്സിറങ്ങി. കണ്ടക്ട്ടറുടെ വിചിത്രമായ ശബ്ദസൂചനയില്‍ ബസ്സ്‌ നീങ്ങാന്‍ തുടങ്ങുമ്പോഴാണ് മുത്തശ്ശി പാതിമയക്കത്തില്‍നിന്നുണര്‍ന്നത്‌. കാര്യം ഓര്‍മ വന്ന പകപ്പോടെ സീറ്റില്‍ നിന്നും എഴുന്നേറ്റുകൊണ്ട് അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു:
"അതേയ് വണ്ടി നിര്‍ത്ത്വാ! വണ്ടി നിര്‍ത്ത്വാ...!"
"എന്തേ അമ്മേ!?" കൂടെയുള്ള മകള്‍ക്ക് പരിഭ്രമമായി.
"ഒന്നൂല്ല്യ. ഒരു കാര്യം മറന്നു. കണ്ടട്ടറെ വണ്ടി നിര്‍ത്ത്വോ!"
കണ്ടക്ട്ടര്‍ ബെല്ലടിച്ചു വണ്ടി നിര്‍ത്തി.
വെപ്രാളത്തോടെ മുന്നിലെ ഫുട്ബോഡില്‍ ഇറങ്ങിനിന്നുകൊണ്ട് മുത്തശ്ശി പേരമകളെ വിളിച്ചു :
"മോളേ, ഇങ്ങട് വാ.."
പരിഭ്രമിച്ചു ബസ്സിന്‍റെ വാതിലക്കലേക്ക് ഓടി വന്ന പേരമകളുടെ തോളില്‍ സുഖനിദ്രയിലായിരുന്ന ഒരു വയസ്സുകാരനെ കൊരിയെടുത്തു തെരുതെരേ അഞ്ചാറ് തവണ മുത്തമിട്ടുകൊണ്ട് നേരിയ വിഹ്വലതയോടെ മുത്തശ്ശി പറഞ്ഞു.
"മോളെറങ്ങീത് അമ്മൂമ്മ അറിഞ്ഞില്ല്യ! ഉം.....ന്യെന്‍റെ മക്കള് പൊക്കോളോ ട്ടാ. ഗുരുവാരപ്പാ!"
കുട്ടിയെ തിരിച്ചു കൊടുത്തു മടങ്ങുമ്പോള്‍ അരിശവും പരിഹാസവും കലര്‍ന്ന സ്വരത്തില്‍ കണ്ടക്ട്ടര്‍ അവരോടു ചോദിച്ചു:
"പഷ്ട്! അപ്പൊ ഇതിനാ അമ്മൂമ്മ ബസ്സ്‌ നിര്‍ത്തിച്ചത്!?"
മകള്‍ക്കരികില്‍ വന്നിരിക്കുന്നതിനിടയില്‍ കണ്ടക്ട്ടര്‍ക്കു നേരെ രൂക്ഷമായൊരു നോട്ടം എറിഞ്ഞുകൊണ്ട് മുത്തശ്ശി പ്രതിവചിച്ചു:
"പിന്നല്ലാണ്ട്! കുട്ട്യേ ഉമ്മക്കണ്ടേ!? "

ജസ്റ്റ് സിമ്പിൾ! 

വിവാഹം ഉറപ്പിച്ചു. കച്ചവടക്കരാർ ഒപ്പിട്ടു . നൂറ്റൊന്നു പവനും കാറും. ഇനി നിശ്ചയം. ച്ചാൽ താംബൂലനിശ്ചയം.
"എങ്ങന്യൊക്ക്യാ വേണ്ട്? വല്ലാണ്ട് ഘോഷം വേണോ?." 
ലേലം വിളിച്ചു ചിലമ്പിച്ച സ്വരത്തിൽ പെണ്ണിന്റച്ഛൻ ചോദിച്ചു
" ഏയ്‌ ഛെ ഛെ ! അതൊക്കെ പേരിനു മതീന്ന്! വാട്ട്‌ ഫോർ ദിസ്‌ എക്സ്റ്റ്രവഗൻസ !?." ചെക്കന്റച്ഛൻ പ്രോഗ്രസ്സീവ് ഡെമോക്രാറ്റായി.
"അപ്പൊ നിങ്ങൾ എത്ര പേര് വരും?."
പെണ്ണിന്റച്ഛൻ നെഞ്ചു തടവി.
"സീ മിസ്റ്റർ നായർ, ഞാനിക്കാര്യത്തിലൊക്കെ വളരെ ലിബറലാണ്. വീ ഷുഡ് ബി പ്രാക്റ്റിക്കൽ. "
"അപ്പൊ ലളിതായിട്ട്‌ നടത്ത്യാൽ മതി അല്ലെ?."
വധൂപിതാവിന് രജതരേഖാദർശനം.
"ജസ്റ്റ് സിമ്പിൾ!. ഘോഷങ്ങളൊക്കെ വിവാഹത്തിനാവാമല്ലോ! മാത്രോല്ല ഞങ്ങൾ അത്യാവശ്യം ആൾക്കാർക്കേ നിശ്ചയത്തിനു വരാനൊക്കൂ."
"എന്നാലും ഒരൈഡിയ കിട്ടണലോ."
" തീർച്ചയായും! ഞങ്ങള് മാക്സിമം ഒരു നാനൂറ്റമ്പത് പേർ . അതിനപ്പുറം പോകാൻ എനിക്കിഷ്ടമല്ല!."
"...........!!!."
"ങ്ഹാ പിന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം! വിവാഹമാല! യു നീഡ്‌ നോട്ട് വറി എബൌട്ടിറ്റ്. അതു ഞങ്ങൾ കൊണ്ടു വരും. ഇറ്റ്സ് അവർ പ്രിവിലേജ്! അപ്പൊ ശരി മിസ്റ്റർ നായർ. ബാക്ക്യൊക്കെ വഴിയെ. എന്നാൽ ഞങ്ങളിറങ്ങട്ടെ. അംബുജoooooo....!. എറങ്ങിക്കോളൂ! "

 വിത്തുകാശ്

പണ്ട് പൊറാട്രക്കാരനായ ഒരു കാരണവർ തൃശ്ശൂരിലെ മുനിസിപ്പൽ സ്റ്റാൻഡിൽനിന്നും നാട്ടിലേക്ക് ബസ്സ് കയറി . കണ്ടക്റ്റർ പുറനാട്ടുകര ആശ്രമം സ്റ്റോപ്പിലേക്കുള്ള ചാർജ് കഴിച്ചു ബാക്കി തിരിച്ചു കൊടുത്തതിൽ മോശപ്പെട്ട ഒരു രൂപ നാണയം കണ്ടപ്പോൾ കാരണവർ അത് തിരിച്ചു നീട്ടികൊണ്ട് പറഞ്ഞു:
"അതേയ്, ഇതൊന്നു മാറ്റി തര്വാ! ."
"അതെന്തേ?." കണ്ടക്റ്റർ
"ഇതിന്റെ വക്ക് ലേശം പൊട്ടീണ്ട്!."
"ഔ പിന്നേ ! ഒണക്കി വിത്തിന് സൂക്ഷിക്കാള്ളതൊന്ന്വല്ലലൊ; കയ്യില് വെക്ക് കാർന്നോരെ! അവടെ... ഇന്യാരാ ടിക്കറ്റ്ട്ക്കാള്ള്?."


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ