2018 ജൂലൈ 2, തിങ്കളാഴ്‌ച

പിള്ളമനസ്സ്

പിള്ളമനസ്സ് 

കഴിഞ്ഞ ദിവസം  വൈകീട്ട് സംഗീത നാടക  അക്കാദമി നാട്യഗൃഹത്തിൽ നടക്കുന്ന രംഗചേതനയുടെ പ്രതിവാര നാടകം കാണാൻ സ്‌കൂട്ടറിൽ പോവുകയായിരുന്നു ഞാൻ. ദേവസ്വം ബോർഡ് ജംക്ഷനിൽനിന്ന് വലംതിരിഞ്ഞു  സാഹിത്യ അക്കാദമിക്കുനേരെ പോകുന്ന റോഡിലൂടെയാണ് യാത്ര. (ആ റോഡിനു പേരുണ്ടോ?)  തൊട്ടു മുന്നിൽ അഞ്ചു പത്തു വയസ്സ് പ്രായം തോന്നിക്കുന്ന പയ്യനെയും പിന്നിലിരുത്തി എന്റേത്‌ പോലത്തെ വെളുത്ത  ആക്ടീവ സ്‌കൂട്ടറിൽ  ഒരാൾ നേരെ പോകുന്നുണ്ടായിരുന്നു.  എന്നെപ്പോലെ തന്നെ അയാളും  ഒരു സാവകാശാനന്ദൻ . കൂടിയാൽ   ഇരുപതു കി.മീ വേഗത. 

വൈലോപ്പിള്ളി റോഡിലേക്കുള്ള തിരിവെത്തിയപ്പോൾ യാതൊരു സൂചനയും നൽകാതെ അയാൾ വണ്ടി  വലത്തോട്ടു തിരിച്ചത് പെട്ടെന്നായിരുന്നു.  രണ്ടു പേരും കോംബോ ബ്രേക്ക് ആഞ്ഞു  പിടിച്ച്‌ ഇരുപതിനെ   പൂജ്യമാക്കിയതുകൊണ്ട് കൂട്ടിയിടിയും അനുബന്ധ ശണ്ഠകളും പോലീസും  ഒഴിവായി.  രണ്ടു പേരുടെയും ചന്തികൾ തമ്മിൽ ഒന്നുരസി അത്രമാത്രം.  പിന്നിൽ വാഹനങ്ങളുടെ ഹോണാരവം തുടങ്ങിയിരുന്നു. ഉള്ളിൽ ഇരച്ചു വന്ന കോപം മറച്ചുപിടിച്ചു മുന്നോട്ടു പോകാൻ തുടങ്ങിയതായിരുന്നു ഞാൻ . അപ്പോഴാണ് 

"എവടെ നോക്കീട്ടാ മിസ്റ്റർ നിങ്ങൾ വണ്ടിയോടിക്കുന്നത്?."

വേണ്ടത് വേണ്ട സമയത്തു  ചെയ്തില്ലെങ്കിൽ ഇതായിരിക്കും ഫലം. അങ്ങോട്ട് കയറി ആക്രമിക്കാഞ്ഞത് വിനയായി എന്നൊക്കെ മനസ്സ് ശാസിച്ചു . പിന്നിൽ നല്ലൊരു മോനാണ് ഇരിക്കുന്നതെന്നും  മൊത്തത്തിൽ കുഴപ്പക്കാരനല്ലെന്നും 
തോന്നിയപ്പോൾ  ഒന്ന് കോർക്കാൻ തന്നെ നിശ്ചയിച്ചു. 

"നേരെ നോക്കീട്ട്?." 

ഞാൻ ചെറിയൊരു വെല്ലു വിളിസ്വരത്തിൽ തന്നെ പറഞ്ഞു.

"ഞാൻ തിരിയണത് കണ്ടില്ലേ?."

"പക്ഷെ താങ്കളുടെ വെട്ടിത്തിരിയലിന് മുന്നറിയിപ്പൊന്നും കണ്ടില്ല്യ!. "

"മനസ്സിലായില്ല!."

"അല്ല; പുതിയ വണ്ടിയാണല്ലോ. ഇൻഡിക്കേറ്ററൊക്കെ കണ്ടീഷനായിരിക്കും. അതൊന്നിടാർന്നില്ല്യേ  സൂർത്തേ?.

തിരിച്ചറിവിൻ്റെ  ഒരു  പകപ്പ് അയാളുടെ മുഖത്ത് മിന്നി മാഞ്ഞു.  പക്ഷെ  പെട്ടെന്നുതന്നെ മായ്ച്ചു കളഞ്ഞു കക്ഷി ശക്തമായി തിരിച്ചു വന്നു.

"ഞാൻ ഇൻഡിക്കേറ്റർ ഇട്ടിരുന്നു."

"ഇല്ല്യ!."

"നിങ്ങളുടെ  മുഖത്തു കണ്ണില്ലേ ?."

"അതോണ്ടാ പറഞ്ഞത് . നിങ്ങൾ  ഇൻഡിക്കേറ്ററിട്ടിരുന്നില്ല്യ. ഉവ്വോ  മോനേ,  അച്ഛൻ ഇൻഡിക്കേറ്റർ ഇട്ടിരുന്നോ? "

പിൻസീറ്റിൽ കളിയാസ്വദിച്ചിരുന്നിരുന്ന   പയ്യനിൽ   സാഹസികമായി വിശ്വാസം അർപ്പിച്ചുകൊണ്ടുള്ള ഒരു ഗാംബ്ലിങ്ങായിരുന്നു അത്.  പക്ഷേ ജാക്ക് പോട്ടു തന്നെ അടിച്ചുവെന്ന് പറഞ്ഞാൽ മതിയല്ലോ; കുട്ടി സ്പോർട്സ്മാൻ സ്പിരിറ്റ്  കൈവിടാതെ കണിശമായി മൊഴിഞ്ഞു.

"ഇല്ല്യ ."

ഒരു ഞെട്ടലോടെ പിന്നിലേക്ക് തിരിഞ്ഞ അയാളുടെ  രൂക്ഷമായ മുഖത്തേക്കു  നോക്കി ക്ഷമാപണസ്വരത്തോടെ കുട്ടി ആവർത്തിച്ചു 

" സോറി ഡാഡി,  ഡാഡി ഇൻഡിക്കേറ്റർ ഇട്ടിരുന്നില്ല്യ ."

ഇളക്കാക്കാനാവാത്ത ആ സത്യസന്ധതയുടെ നേർക്ക് സ്തബ്ധനായി നോക്കിനിന്ന എൻ്റെ നേരെ തിരിഞ്ഞുകൊണ്ട്  പേരിടാനാവാത്തതരം ഒരു മുഖ ഭാവത്തോടെ അയാൾ മന്ത്രിച്ചു 

"സോറി!." 

"ഇറ്റ്‌സോൾ റൈറ്റ് സർ ." 

ക്ഷമാപണം സ്വീകരിച്ചത്   കേട്ടിരിക്കയില്ല. അതിനു മുമ്പ് അയാൾ വണ്ടിയെടുത്തിരുന്നു. പക്ഷെ കുട്ടി എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ മറന്നില്ല. അത്രയും ഭംഗിയുള്ള ആ പുഞ്ചിരിക്ക് ഒരു കൈകൂപ്പലിൽ കുറഞ്ഞൊന്നും എനിക്ക് നൽകാനുണ്ടായിരുന്നില്ല!.

പാലസ് റോഡിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ഞാൻ ആലോചിച്ചു. എന്തായിരിക്കും വീട്ടിൽ  ചെന്നാൽ ആ കുട്ടിയെ കാത്തിരിക്കുന്നത്?.  ഭേദ്യമോ   അഭിവാദ്യമോ?. 

ഒരു ക്ഷമാപണത്തിന് സന്മനസ്സു കാണിച്ച അയാൾ ആദ്യത്തേതിന് തുനിയുകയില്ലെന്നുതന്നെ ഞാൻ ആശ്വസിച്ചു. 

















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ