2018 മേയ് 23, ബുധനാഴ്‌ച

സമാന്തരം

സമാന്തരം 

കുര്‍ബ്ബാനയും കുമ്പസാരവും   മുടക്കാത്ത കൃസ്ത്യാനിയായിരുന്നു ജോണി. എങ്കിലും വിശ്വാസത്തില്‍  ഒരു വിഹിതം  അയാള്‍ തട്ടകത്തിലെ തേവര്‍ക്കും നീക്കിവെച്ചു. രാവിലെ പണിക്ക് പോകുമ്പോഴും വൈകീട്ട് ചന്തയില്‍ പോയി ഒന്നു മിനുങ്ങി മടങ്ങുമ്പോഴും അമ്പലനടയിലെത്തിയാല്‍ കിഴക്കോട്ടു തിരിഞ്ഞു നിന്ന് കുരിശു വരയ്ക്കുവാന്‍ ജോണി മറക്കാറില്ല. ആല്‍ത്തറയില്‍ ദേവസ്വക്കാര്‍ ഭണ്ടാരം സ്ഥാപിച്ചപ്പോള്‍  നിത്യവും ഒരു തുട്ട് അതിനുള്ളിലിട്ടുകൊണ്ടാക്കി കുരിശുവര.  ഇടവക പെരുന്നാളിനോടൊപ്പം തേവരുടെ വേലക്കുമുണ്ട് ജോണിയാലാവുന്ന  സഹായ സഹകരണങ്ങള്‍. ധനുമാസം പിറന്നാല്‍  പൂരവും പെരുന്നാളും  ജോണിയുടെ മനസ്സില്‍ പട്ടുകുട നിവര്‍ത്തും. പിന്നെ  ഹൃദയതാളം ബാന്റ് സെറ്റിനും പഞ്ചവാദ്യത്തിനും  വിട്ടുകൊടുക്കും .  

തരിശായിക്കിടന്നിരുന്ന മതിലകത്ത്  തെങ്ങിന്‍തൈ നടുവാന്‍ അമ്പലക്കമിറ്റിക്കാര്‍ തീരുമാനിച്ച കാലമായിരുന്നു അത് .  ജോലി കഴിഞ്ഞു മടങ്ങിവരുന്ന ഒരു സായാഹ്നത്തില്‍ അമ്പലക്കമ്മിറ്റി സെക്രട്ടറി മേനോന്‍റെ നേതൃത്വത്തില്‍  മതില്‍ക്കകത്തേക്ക്  നിരനിരയായി തെങ്ങിന്‍ തൈകള്‍ നീങ്ങുന്നത്‌ കണ്ടപ്പോള്‍ ജോണിയുടെ ഔത്സുക്യം ഉണര്‍ന്നു..

"അയ്‌ മേനോന്‍, ദെന്താ പരിപാടി ?."

"ഒന്നൂല്ല്യ ജോണ്യേ, മതില്‍ക്കകത്ത് നാല് തെങ്ങ്ന്തയ്യ് നടാന്ന് വെച്ചു.  അത് കാച്ചൊടങ്ങ്യാ ഒരു  വരുമാനായീലോ." 

ഇന്നത്തപോലെയല്ല; ക്ഷേത്രത്തിലെ നിത്യനിദാനങ്ങള്‍ക്ക് വരുമാനം കണ്ടെത്താന്‍ കമ്മിറ്റിക്കാര്‍ നാടോടിയിരുന്ന കാലമായിരുന്നു അത്. 

" അയ് , അതുഷാറായീലോ മേന്‍ന്നേ!. എത്ര തെങ്ങ് വെക്ക്ണ്ട്?"

"ചുറ്റില്വായിട്ട് ഒരു പത്തിരുപതെണ്ണം."

"ഔ നല്ല ചെലവാവൂലോ?."

"ആവും!.  പത്തെണ്ണത്തിന് ആള്‍ക്കാരായീണ്ട്. ബാക്കീള്ളേന് ചെലവ്  കണ്ടെത്ത്യാ മതി ."

കേട്ടപ്പോള്‍ ഒരു തൈ സഹായിച്ച് യജ്ഞത്തില്‍ പങ്കാളിയാവാന്‍ ജോണിക്കും പൂതിയായി.

"ഒന്നിനെന്തു ചെലവ് വരും മേന്‍ന്നേ?."

"തയ്യിനും പനിക്കൂ ലിക്ക്വായി അമ്പത് രൂപ്യാ വാങ്ങണ്."

"ഒരെണ്ണം ജോണ്യായാ എങ്ങന്യാ വെഷമാവോ?"

"അയ്‌ എന്ത് വെഷമാ  ജോണ്യേ?. അസ്സലായി!.  തേവര്‍ക്കെല്ലാരും  സമല്ലേ?."

"ന്നാ  ജോണീടെ വകേം  കെടക്കട്ടെ മ്മടെ തേവരക്കൊരു തെങ്ങ്."

പിന്നെ താമസമുണ്ടായില്ല  പോക്കറ്റില്‍നിന്നും അമ്പത് രൂപ എടുത്തു കൊടുത്ത് മേനോനില്‍നിന്നും  ജോണി  രശീതിയും തേവരുടെ അ നുഗ്രഹത്തിനുള്ള ശുപാര്‍ശയും  കൈപ്പറ്റി. 

ക്ഷേത്രത്തിനും ചുറ്റും വരിവരിയായി തെങ്ങിന്‍ തൈകള്‍ തലയുയര്‍ത്തി. തെക്കേ നടക്കു നേരെ മതിലരികത്തായി  മറ്റുള്ളവക്കൊപ്പം  തന്‍റെ തെങ്ങും മുറ്റി വളര്‍ന്നു വരുന്നത്‌  ഇടക്കിടെ പടിഞ്ഞാറേ  മതിലിനു വെളിയില്‍ നിന്ന് നിര്‍ന്നിമേഷനായി നോക്കിനില്‍ക്കാറുണ്ട് ജോണി.  ചെറുപ്പക്കാരും പുരോഗമന ചിന്താഗതിക്കാരുമായ ചില കമ്മിറ്റിക്കാര്‍  ക്ഷണിച്ചിരുന്നുവെങ്കിലും  ക്ഷേത്രവിശ്വാസങ്ങളെ കണക്കിലെടുത്ത്  ജോണി മതില്‍ക്കകത്തു കടന്നിരുന്നില്ല.

"അയ്യയ്യോ! ഒന്നും വേണ്ട കുട്ട്യേ, തേവരടെ വേല്യാവട്ടെ."

അതെ,   തന്‍റെ തയ്യിനെ ഒന്ന് തൊട്ടു തലോടി താലോലിക്കുവാനും  നിര്‍വൃതി കൊള്ളുവാനുമുളള മോഹത്തെ മതില്‍ക്കകത്തേക്ക് ആര്‍ക്കും പ്രവേശിക്കാമായിരുന്ന  ധനുമാസത്തിലെ  തേവരുടെ വേല നാളിലേക്ക്  അടക്കി  നിര്‍ത്തി ജോണി. പൂരത്തിന് രാവിലെ കിഴക്കേ നടയില്‍ ശിവേലിപ്പഞ്ചാരി  തീറു കലാശിച്ചാല്‍      അമ്പലക്കുളത്തില്‍നിന്നും മുക്കിയെടുത്ത ഒരു കുടം വെള്ളവുമായി തെങ്ങിനടുത്തെക്ക് നടക്കുന്ന  ജോണിയെ കണ്ടു കോരിത്തരിച്ചു നില്‍ക്കാറുണ്ട് തട്ടകം. 

കാലം നീങ്ങി. തെങ്ങുകളൊക്കെ ഒന്നിനൊക്കണം വളര്‍ന്നു ഫലം നല്‍കിത്തുടങ്ങി. ആദ്യം കായ്ച്ചതില്‍നിന്നും ഒരെണ്ണം ഇരുകയ്യും നീട്ടി വാങ്ങാനും  കുരിശു വരയ്ക്കുവാനും  വിളവെടുപ്പ്‌ ദിവസം ജോണിയും നേരത്തെ സന്നിഹിതനായിരുന്നു. തുടര്‍ന്നുള്ള വിളവെടുപ്പുകള്‍ക്കൊക്കെ  ജോണി തന്‍റെ സ്നേഹസാന്നിദ്ധ്യം നല്‍കിപ്പോന്നു.  

അങ്ങിനെയിരിക്കെയാണ്‌ രംഗചര്യകള്‍ പൂര്‍ത്തിയാക്കും മുമ്പേ മരണം ഹൃദ്രോഗവേഷം കെട്ടി അരങ്ങില്‍നിന്നും ജോണിയെ നിര്‍ദ്ദയം  വലിച്ചിറക്കിക്കൊണ്ടു പോയത്.   അധികമാരാലും  ശ്രദ്ധിക്കപ്പെടാതെ പോയ ആ   മരണം പക്ഷെ  ശ്രദ്ധിക്കപ്പെട്ടതും   പുതിയ മാനം കൈവരിച്ചതും ഒരാഴ്ച കഴിഞ്ഞാണ്!.

വേലയോടനുബന്ധിച്ചു   നടക്കാറുള്ള   നിത്യശിവേലി കാണാൻ    ഒരു മണ്ഡലകാല  സായാഹ്നത്തില്‍ ക്ഷേത്ര നടയിലെത്തിയതായിരുന്നു ഞാന്‍. കമ്മിറ്റിയിലെ ചെറുപ്പക്കാരായ ഉത്സാഹികള്‍ ചുറ്റുവിളക്കുകളില്‍ തിരിയിടുന്നതും എണ്ണയൊഴിക്കുന്നതും നോക്കി നില്‍ക്കുമ്പോഴാണ് പെട്ടെന്നത്‌ കണ്ണില്‍ പെട്ടത്. തെക്കേ നടയില്‍ മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന തെങ്ങുകളിലൊന്നിന്‍റെ തല ഉണങ്ങി നില്‍ക്കുന്നു. നല്ല ആരോഗ്യമുള്ള തെങ്ങായിരുന്നു. പെട്ടെന്നിങ്ങനെ ഉണങ്ങിയതെങ്ങിനെ?.

" കുട്ടാ, ആ തെങ്ങെന്തേ ഇങ്ങനൊണങ്ങീത്?."

"അതിടിവെട്ടീട്ട്!."

"അതെപ്പോ?"

"കഴിഞ്ഞ ത്ലാമാസത്തില്. മ്മടെ ജോണി മരിച്ചില്ല്യേ, അന്ന് രാത്രി!."

" ഓഹോ."

"ഒരു കാര്യം  കേക്കണോ ചേട്ടന്; ആ തെങ്ങ് ജോണീട്യാര്‍ന്നു!."















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ