2019 ജനുവരി 18, വെള്ളിയാഴ്‌ച

ഡയലോഗ് ഇന്‍ ദി ഡാര്‍ക്ക്


ഡയലോഗ് ഇന്‍ ദി ഡാര്‍ക്ക്

നാലു ദശകം മുമ്പൊരു പൂരക്കാലം....

തേവരുടെ വേലത്തലേന്ന് അമ്പലപ്പറമ്പില്‍ അരങ്ങു കെട്ടുവാന്‍ കരുതിയ കുരുത്തോല തികയാതെ വന്നപ്പോള്‍ ഉത്സാഹപ്രമുഖന്‍ ഉണ്ണ്യേട്ടന്‍ പ്രശ്നപരിഹാരത്തിന് എന്നെയും ഉണ്ണിയേയും ചട്ടം കെട്ടി. കുറ്റാക്കൂരിരുട്ടത്ത് ആശ്രമം വളപ്പിലെ കൊടിത്തുമ്പകളേയും പുല്ലാനിമൂര്‍ക്കന്മാരേയും കൂസാതെ വെട്ടിക്കൊണ്ടു വന്ന  കുരുത്തോല അമ്പലനടയിലെ ഗോപുരത്തറയില്‍ അരങ്ങു കീറിക്കൊണ്ടിരുന്ന കൊച്ചപ്പേട്ടന്‍റെ മുമ്പില്‍ കൊണ്ടിടുമ്പോള്‍ സമയം രാത്രി പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു.

ചൊറിഞ്ഞിട്ടും ചൊറിഞ്ഞിട്ടും കടി തീരാത്ത കാല്‍ മുട്ടിനു കീഴില്‍ നടപ്പുരയിലെ ദീപസ്തംഭത്തിലെ തിരിക്കുഴികളില്‍ കിനിഞ്ഞു കിടന്നിരുന്ന എണ്ണ ചൂണ്ടുവിരലുകൊണ്ട് വടിച്ചെടുത്തു തടവിക്കൊണ്ട് ഉണ്ണി ഖണ്ഡിതമായി പറഞ്ഞു.

“കൊച്ചപ്പേട്ടാ, ഇനി കൂട്ട്യാ കൂടില്ല്യാട്ടാ!. തുമ്പ കടിച്ച് ചൊറിഞ്ഞു  കാലൊക്കെ മന്തു പിടിച്ച പോല്യായി!.

ഓ ഇതൊക്കെ ധാരാളം!. ഇനി വേണ്ടി വരില്ല്യ. അല്ലേ ശ്രീധരേട്ടാ?.”

അതൊക്കെ മതീന്‍റെ കൊച്ചപ്പാ,  തെകഞ്ഞില്ലിങ്ങെ ഉള്ളോണ്ടൊക്കെ ഒപ്പിക്ക്യന്നെ.

തൊട്ടപ്പുറത്ത് തീവെട്ടിയുടെ പന്തക്കുറ്റിയില്‍ തുണി ചുറ്റിക്കൊണ്ടിരുന്ന ശ്രീധരക്കുറുപ്പ് തീര്‍പ്പു കല്പ്പിച്ചു.

ദേ നിങ്ങള് പോവുമ്പോ ഇതങ്ങട് കൊണ്ടോക്കോളോ ട്ടാ. രണ്ടു പേരേം അന്വേഷിച്ച് കൊര്‍ച്ചേര്‍ത്തെ ഉണ്ണി വന്നേര്‍ന്നു.

ഈര്‍ക്കിലി പാതി ചീന്തി കോര്‍ത്തു കുരുക്കിട്ട കുരുത്തോലക്കെട്ടുകള്‍ ഞങ്ങളെ ഏല്‍പ്പിക്കുമ്പോള്‍ കൊച്ചപ്പേട്ടന്‍ പറഞ്ഞു.

എന്താ കാര്യം കൊച്ചപ്പേട്ടാ?.” ഞാന്‍ ചോദിച്ചു.

അറീല്ല്യ; ആരോ വെള്ളടിച്ച് കൊഴപ്പണ്ടാക്കണൂന്നൊക്കെ കേട്ടു .

ആരാ?.”

അതൊന്ന്വറീല്ല്യാന്നേയ്. അവടെ അമ്പലപ്പറമ്പില്ണ്ടാവും. ചെന്ന് നോക്ക്വ.

വാടാ, പോയി നോക്കാം.

ഉണ്ണിക്കൊപ്പം പ്രദക്ഷിണവഴിയിലൂടെ അമ്പലപ്പറമ്പിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ കുറുപ്പ് പറയുന്നത് കേട്ടു.

ശെന്താ കാലം പോയേ പോക്ക്!. ഇപ്പൊ ഇതാ ഫാഷന്‍. പൂരായാലും വെളക്കായാലും കള്ളുടിച്ച് കൂത്താട്വാ. കഷ്ടം!.

ഒന്നും പറേണ്ടാന്നേയ്. തേവരടെ വേലക്ക് തട്ടകത്ത് കുടിക്കാത്തോരായി രണ്ട് പേരേണ്ടാവുള്ളു.

ആരാദ്?.”

ശ്രീധരക്കുറുപ്പിന്  സാത്വികന്മാരെ അറിയാന്‍ ഔത്സുക്യമായി.

തേവരും മനക്കലമ്പലത്തിലെ ശാസ്താവും!.

പടിഞ്ഞാറെ നട കടന്ന് ആല്‍ത്തറയിലെത്തുമ്പോഴേക്കും ഓല നിരയൊപ്പിച്ച് ചീന്താനായി കുരുത്തോലത്തണ്ടില്‍ ചെത്തിയുണ്ടാക്കിയ തോതുകോല്‍ വീശി ഉണ്ണ്യേട്ടന്‍ ഞങ്ങള്‍ക്കടുത്തെക്ക് വന്നു. ആളും മിനുങ്ങിയിട്ടുണ്ട്. ഹെര്‍ക്കുലീസ് ത്രീ എക്സ്‌ റമ്മിന്‍റെ രൂക്ഷഗന്ധം.

ഡാ ഉണ്ണീ, നിങ്ങള് രണ്ടാളോട്വായിട്ടു പറ്യാണ്; എത്രേം വേഗം ആ പണ്ടത്തിനെ വീട്ടില് കൊണ്ടാക്കിക്കോളോ. ഇല്ലെങ്ങവന്‍ എന്‍റെയ്യീന്നു വാങ്ങും. പിന്നെ കണാകുണാ പറഞ്ഞിട്ട് കാര്യല്ല്യ ട്ടാ.

എന്തേ ഉണ്ണ്യേട്ടാ?. ആരാ എന്താ?.” ഉണ്ണി ചോദിച്ചു.

നിയ്യ്‌ ദേ നോക്ക്യേന്‍ കാണിക്കണ അങ്കം!.

ഉണ്ണ്യേട്ടന്‍ കൈ ചൂണ്ടിയിടത്തെക്ക് ഞങ്ങള്‍ നോക്കി. മുകുന്ദനാണ്. വലിച്ചു കെട്ടിയ മുപ്പിരി കയറില്‍ ഇടവിട്ട് മാവില കോര്‍ത്തു ഭംഗിയായി കെട്ടിയ കുരുത്തോല അരങ്ങില്‍ പിടിച്ചുതൂങ്ങി ഇടത്തോ വലത്തോ മുന്നോ പിന്നോ എന്ന പരുവത്തില്‍ ചാഞ്ചാടി നില്‍ക്കുകയാണ് കക്ഷി.

നേരം കൊറ്യായി ഊഞ്ഞാലാട്ടം തൊടങ്ങീട്ട്. ഞാന്‍ പിന്നെ ആ തള്ളേം തന്തേം ഓര്‍ത്തട്ടാ ഒന്നും ചെയ്യാത്ത്.

ഞങ്ങള്‍ക്കത്ഭുതമായി. മുകുന്ദനെ ഇതിനു മുമ്പ് ഇങ്ങിനെ കണ്ടിട്ടില്ല. വയസ്സായി അവശരായ അച്ഛനും അമ്മയ്ക്കുമുള്ള ഏക ആണ്‍തരിയാണ്. പട്ടണത്തിലുള്ള മെഡിക്കല്‍ ഷോപ്പില്‍ ഫര്‍മസിസ്റ്റായി ജോലി ചെയ്യുന്ന മുകുന്ദന്‍റെ സംരക്ഷണയിലാണ് രണ്ടു പേരും. നമ്മളറിയാത്തതാണോ എന്തോ ഇന്നേ വരെ അവന്‍ മദ്യപിച്ചു കണ്ടിട്ടില്ല. ഇന്നെന്തു പറ്റീ?. ആരുടെ വകയായിരുന്നാവോ സബോതി?.

ഇവനെങ്ങനെ ഈ പരുവായി ഉണ്ണ്യേട്ടാ?.“

ആ ജയന്‍റെ പണ്യാവും. അവന്‍റെ കൂട്യാ വരണ കണ്ടേ!.

ന്നട്ട് അവനെവടെ?.”

എവട്യാവോ. പണ്ടം പണിത് പറമ്പില് കൊണ്ടു വന്നിട്ടിട്ട് അവനാ പോയി. വേറെ കമ്പനി കൂട്വാവും!. നിങ്ങള് രണ്ടാളും കൂടി അതിനെ വീട്ടില് കൊണ്ടാക്ക്യേന്‍!.

ഞങ്ങള്‍ മുകുന്ദനരികിലേക്ക് നീങ്ങി.

ഡാ...മൂന്ദാ!.

ഉണ്ണി അവനെ കടുപ്പിച്ച സ്വരത്തില്‍ വിളിച്ചു.

ങ്ങ്ഹാ...ഉണ്ണ്യാ...ബാല്‍ന്ദ്രനാ..!. വെരി ഗുഷ്‌. നിങ്ങളെവട്യാര്‍ന്നൂ?. എത്രന്വേഷിച്ചൂന്നാ!. സോറി; ഞാന്‍ ഫിറ്റാ ട്ടാ.

എന്താണ്ടാദ്!. നീയിതെന്നു തൊടങ്ങീ?.”

ഒന്നും പറേണ്ടിഷ്ടാ!. ലേശോവറായി. ആ ജയന്‍ ചതിച്ചു.

ഡാ തെണ്ടീ നോക്ക്യേന്‍ മറ്റേലെ വര്‍ത്താനം പര്‍ഞ്ഞാണ്ടലോ നെന്‍റെ...;

പെട്ടെന്ന് എവിടെ നിന്നോ പ്രത്യക്ഷനായ ജയന്‍റെ കൈകളില്‍ നിന്നും മുകുന്ദന്‍റെ ഷര്‍ട്ടിന്‍റെ കോളര്‍ വിടുവിക്കാന്‍ എനിക്കും ഉണ്ണിക്കും ഏറെ വിയര്‍ക്കേണ്ടി വന്നു.

മുകുന്ദനെ ഉണ്ണിയുടെ കയ്യില്‍ ഏല്‍പ്പിച്ചു ജയനെ മാറ്റി നിര്‍ത്തി ഞാന്‍ ചോദിച്ചു:

എന്താടാ. എന്തേണ്ടായേ?.”

ഞാന്‍ ചോദിച്ചു. ജയന്‍ ആമുഖമെഴുതി.

വൈകീട്ട് ജോലികഴിഞ്ഞ് തൃശ്ശൂരില്‍ നിന്ന് ആശ്രമം സ്റ്റോപ്പില് ബസ്സെറങ്ങീപ്പഴാ അവനെ കണ്ടത്. പോരണ വഴി ആസൂത്രണം ചെയ്ത പദ്ധത്യാ കാല് കൊഴഞ്ഞ് ദാ  അരങ്ങില് തൂങ്ങി നിക്കണത്!.

എന്താ സംഭവം?. നീ കാര്യം പറേടാ!.

ജയന്‍ കാര്യം പറഞ്ഞു:

സന്ധ്യക്ക്‌ വീട്ടിലുള്ളവരെല്ലാം അമ്പലത്തില്‍ തൊഴുവാന്‍ പോയ തക്കം നോക്കി ജയന്‍റെ വീടാണ് കമ്പനിക്ക് കണ്ടു വെച്ചിരുന്നത്. അമ്പലത്തില്‍ പോയവര്‍ ഏതു നിമിഷവും മടങ്ങി വരാം എന്ന ആശങ്കയുടെ പുറത്താണ് മദ്യാഹ്നം അരങ്ങേറിയത്. ഹണീ ബീ ഫുള്‍ ബോട്ടിലും രണ്ടു വലിയ സ്റ്റീല്‍ ഗ്ലാസും വീടിന്‍റെ പടിഞ്ഞാറെ ഇറയത്തെ അരണ്ട വെളിച്ചത്തില്‍ മുളകരയ്ക്കുന്ന അമ്മിയില്‍ കൊണ്ടു വെക്കുമ്പോള്‍ ജയന്‍ പറഞ്ഞു:

വേഗം കാര്യം കഴിക്കണം. നീയ് കുപ്പി പൊട്ടിക്ക്. ഞാനപ്ലക്കും വെള്ളം കൊണ്ടരാം എന്നു പറഞ്ഞു അടുക്കളയില്‍ പോയതാടാ. തിരിച്ചു വന്നപ്പോഴേക്കും കുപ്പി പകുതി മുക്കാലായേക്കണു!.

എന്‍റെമ്മേ!.

ഞങ്ങള്‍ സ്തബ്ദരായി.

ന്നട്ട്?.”

ന്നട്ടെന്താ പിന്നാലെ രണ്ട് ലാര്‍ജൂടി താങ്ങി ദരിദ്രവാസി!.

ദൈവമേ!. അപ്പടാ അവന്‍ കുടിക്കാറില്ല്യാന്ന് നെനക്കറീല്ല്യേ?.”

കുടിക്കാറില്ല്യാന്നാ!. ഒന്നു പോയേരാവടന്ന്!. കുടിക്കാത്താളാ ഡ്രൈയ്യായിട്ട് അരക്കുപ്പി കമത്തീത്!. ദേ കണ്ടില്ല്യേ ബാറാട്ടം!.

ഉം!. കൊള്ളാം ബെസ്റ്റ് പാര്‍ട്ട്യോള്!. പിന്നെന്താണ്ടായെ?.”

“എനിക്ക് പണ്യായി അതന്നെ!. കെട്ടിവലിച്ച് ഇങ്ങടെത്തിച്ചേന്‍റെ പാട് എനിക്കേ അറീള്ളോ!.

അതൊക്കെ പോട്ടെ; പെട്ടെന്ന് ചരക്ക് വീട്ടിലെത്തിക്കണം. എന്താ വഴി?. ഇല്ലിങ്ങെ ഉണ്ണ്യേട്ടന്‍ കയ്യ് വെക്കും!.

നിങ്ങള്ണ്ടങ്ങെ ഞാന്‍ വരാം. എനിക്ക് തന്നെ പറ്റില്ല്യ!.

അതിനിടക്ക് മുകുന്ദന്‍ വേച്ച് വേച്ച് ഞങ്ങള്‍ക്കടുത്തെത്തിയിരുന്നു. ഉറക്കം തൂങ്ങാന്‍ തുടങ്ങിയ മട്ടുണ്ട്.

എന്താടാ?.”

ഉണ്ണി ചോദിച്ചു:

"ഒന്നൂല്ല്യ. ഇക്ക് വീട്ടില് പോണം. നിങ്ങള് സഹായിക്കണം. പിന്നൊരു കാര്യണ്ട്‌. വീട്ടാരറ്യരുത്. അവരറിഞ്ഞാ പെശകാ.

വീട്ടുകാരറ്യാണ്ട് എങ്ങന്യാണ്ടാ?.”

കൊഴപ്പല്ല്യ. എറേത്ത്‌ കെടക്ക വെച്ചണ്ട്.

ആഹഹഹ!. അപ്പൊ ഒക്കെ കാലേക്കൂട്ടി ഒരുക്കീട്ടാ പാനകളി അല്ലേ?.“

ഏയ്‌ ഞാന്‍ സ്ഥിരം പൊറത്താ കെടക്കാറ്.

ങ്ങ്ഹും ഇതിനൊക്കെ സൗകര്യം അതാണലോ. ശരി ശരി നടക്ക്!.

ഞാനും ഉണ്ണിയും ഇടവും വലവും താങ്ങി പിന്നില്‍ ജയനുമായി കനത്ത സുരക്ഷയില്‍ മുകുന്ദനെ വീട്ടിലേക്ക് ആനയിച്ചു. പടിക്കലെത്തിയപ്പോള്‍ ഉണ്ണിക്ക് ടെന്‍ഷനായി:

ഡാ ബാലന്ദ്രാ   വീട്ടുകാരറ്യോ?.”

"ശ്ശ്.....മിണ്ടരുത്!,” 


മുകുന്ദന്‍ ചുണ്ടത്തു വിരല് വെച്ചു വിലക്കി.


അറിയാണ്ട്  പതുക്കെ കൊണ്ടാക്കണം.  അറിഞ്ഞാ അച്ഛന്വമ്മേം തകര്‍ന്നു പൂവും.

ഇനീപ്പോ തകരാന്‍ എന്താള്ള്!.

ജയന്‍ തോട്ടിയിട്ടപ്പോള്‍ ഉണ്ണി അവനെ കണ്ണുരുട്ടി.

ഉമ്മറത്ത് കെടക്ക വെച്ചണ്ട്. പതുക്കെ വിരിച്ച് തന്നാ ഞാന്‍ കെടന്നോളാം. ന്നട്ട് നിങ്ങള് മിണ്ടാണ്ട്‌ പോന്നാ മതി. ഒരു കൊഴപ്പോല്ല്യ.

ഇരുട്ടായിരുന്നെങ്കിലും മുകുന്ദന്‍ പറഞ്ഞ പോലെ ഇറയത്ത്‌ വെച്ചിരുന്ന കിടക്ക കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ജയന്‍ കിടക്ക വിരിച്ചപ്പോള്‍ തട്ടാതെയും മുട്ടാതെയും ഞാനും ഉണ്ണിയും ചേര്‍ന്ന് പതുക്കെ മുകുന്ദനെ കിടത്തി. പോരുമ്പോള്‍ ചെവിയില്‍ പതുക്കെ പറഞ്ഞു.

മിണ്ടാതെ കിടന്നോളോ ട്ടാ. മ്മള് പോവാ. നാളെ ശീവേലിക്ക് കാണാം.

യെസ്സെസ്. നിങ്ങള് ധൈര്യായിട്ട് പൊക്കോ. ഇക്കൊരു കൊഴപ്പോല്ല്യ.

മാര്‍ജാരനടയുമായി ഞങ്ങള്‍ മൂന്നു പേരും റോഡില്‍ എത്തിയപ്പോഴാണ് അതുണ്ടായത്‌.

ഉണ്ണ്യേ, ബാലന്ദ്രാ....ഇക്ക് കൊഴപ്പൊന്നൂല്ല്യ ട്ടാ. പക്ഷേ വീട്ട്വാരറ്യരുത്!. അറിഞ്ഞാ കൊഴപ്പാ. അവര് തകരും!.

മുകുന്ദന്‍റെ ഉച്ചത്തിലുള്ള കുഴഞ്ഞ വാക്കുകള്‍ കേട്ടു ഞെട്ടിത്തരിച്ച ഞങ്ങള്‍ പടിക്കലേക്ക്‌ തിരിച്ചോടിയെത്തി നോക്കിയപ്പോള്‍ കണ്ടു!. ഉമ്മറത്ത് കത്തുന്ന ട്യൂബിന്‍റെ വെളിച്ചത്തില്‍  കിടക്കയില്‍ നിന്ന് തിത്തിത്താങ്കളി കളിക്കുന്ന മുകുന്ദന്‍!. തുറന്ന വാതില്‍ക്കല്‍ അന്തം വിട്ടു നോക്കി നില്‍ക്കുന്ന അച്ഛനമ്മമാര്‍!.







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ