2022 ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

കാവൽ

 കാവൽ

രാജദൂത് മോട്ടോർ സൈക്കിൾ സ്റ്റാന്റിലിട്ട് പോർച്ചിൽനിന്നു വേച്ചു വേച്ച് പോർട്ടിക്കോയിൽ കയറിയപ്പോഴേ വറീത് ബഹളം കേട്ടിരുന്നു. അയലത്തെ മനയിൽ നിന്നാണ്. തറവാട് ഭാഗംവെപ്പിൽ അന്യായമായ അവകാശം ചോദിച്ചുകൊണ്ട് അനിയൻ നമ്പൂരി ചേട്ടൻ നമ്പൂരിയെ ചാട്ടിന്മേൽ കയറ്റുകയാണ്. ചേട്ടൻ പാവം ഒന്നും മിണ്ടാതെ ഇരുന്നതു കണ്ടപ്പോൾ അനിയന് അരിശം മൂത്തു. ഇറയത്തു കിടന്ന ചാരുകസേരയെടുത്ത് മുറ്റത്തേക്കെറിഞ്ഞ് അയാൾ അലറി.

"ഒക്കക്കൂട്ടീട്ട് കത്തിക്കും ഞാൻ!"

പതിവുപോലെ ഊരിയ ഷർട്ട് സ്റ്റാന്റിൽ ഇടുവാൻ ശ്രമിച്ച് നിരന്തരം പരാജയപ്പെടുന്ന പരുവത്തിലായിരുന്നു വറീത്. വീഴലും എടുക്കലുമായി മൂന്നു താളവട്ടം കഴിഞ്ഞപ്പോൾ ഭാര്യ ലൂസി ഇടപെട്ടു. ഷർട്ട് പിടിച്ചു വാങ്ങിക്കൊണ്ട് ഡൈനിങ്ങ് ഹാളിലേക്ക് വിരൽ ചൂണ്ടി:

"അങ്ങട് പോയേദ്, ഞാട്ടോളാം. കുടിച്ചിട്ട്...!"

ഡൈനിങ്ങ് ഹാളിലേക്ക് കടക്കുമ്പോൾ മനയിൽ അനിയൻ നമ്പൂരിയുടെ ബഹളം അഞ്ചാംകാലമെത്തി.

"ഇക്കിന്നറ്യേണം. ഇല്ലിങ്ങില്ലത്തിന് തീയിടും ഞാൻ."

കൈ കഴുകി കസേരയിൽ വന്നിരിക്കുമ്പോൾ വറീത് ചോദിച്ചു.

"എന്താണ്ട്യവടെ?"

"അന്യേൻ നമ്പൂര്യാ. സന്ധ്യക്ക് തൊടങ്ങീതാ. പാവം കൃഷ്ണമ്പൂരി."

"തന്നില്ല്യാച്ചാ സർവ്വം പൊളിക്കും ഞാൻ ദേ... ദിങ്ങനെ!"

എന്തോ വലിച്ചെറിഞ്ഞ് പൊളിഞ്ഞടരുന്ന ശബ്ദം കാതിൽ വന്നലച്ചപ്പോൾ വറീത് കസേര പിന്നിലേക്ക് തള്ളി എണീറ്റു.

"കൊറെക്കാലായവൻ! പ്പ ശര്യാക്ക്യരാം."

"അതേയ് ദെങ്ങടാങ്ങള്?. അവടേര്ന്ന് കഴിച്ചേദ്!"

"അതവടേരിക്കട്ടെ. ഞാപ്പരാം."

" ദേ നോക്ക്യേ!."

"നിയ്യ് മിണ്ടരിക്കോ, അവനേന്ന് ഞാൻ!"

"ന്റെ കർത്താവേ..."

മനയുടെ ഗേറ്റിൽ പിടിച്ചു രംഗം നിരീക്ഷിച്ചുകൊണ്ട് വറീത് തെല്ലിട നിന്നു. അനിയൻ നമ്പൂരി നിന്നു തുള്ളുകയാണ്. ചേട്ടൻ ഇറയത്ത് ചുമരും ചാരി നിസ്സംഗനായി ഇരിക്കുന്നു.

വറീതിന് കൃഷ്ണൻ നമ്പൂരിയെ വലിയ കാര്യമാണ്. അനിയനെ കണ്ണിന്റെ ദൃഷ്ടിക്കു കണ്ടുകൂടതാനും. കശ്മലൻ ഇറയത്ത് കിടന്ന ബെഞ്ചെടുത്ത് മുറ്റത്തേക്ക് എറിഞ്ഞത് കണ്ടപ്പോൾ വറീതിന് പിടിച്ചു നിൽക്കാനായില്ല.

" ഏയ് കൃഷ്ണമ്പൂരി!."

ഉറക്കെയുള്ള വിളി കേട്ടപ്പോൾ മനലഹള നിലച്ചു. ചേട്ടനും അനിയനും പടിക്കലെ വെട്ടിയാൽ മുറിയാത്ത ഇരുട്ടിലേക്ക് തുറിച്ചു നോക്കി. ദൃഷ്ടിഗോചരമല്ലെങ്കിലും ശബ്ദം കേട്ട് ആളെ തിരിഞ്ഞപ്പോൾ കൃഷ്ണൻ നമ്പൂരിക്ക് വയറു കത്തി!. വറീതാണ്. ന്റെ പൊറാട്ര തേവരേ!

"തിരുമേനി ഞാൻ വരണാങ്ങട്?"

"അയ്യോ വേണ്ട വർത്വോ വേണ്ട!."

കൃഷ്ണൻ നമ്പൂരി ഞെട്ടിപ്പിടഞ്ഞു മുറ്റത്തിറങ്ങി.

"ന്നാ കടന്ന് പൂവാൻ പറേന്നവനോട്!"

ലഹളക്കാരനും ആളെ തിരിഞ്ഞു.

മുറ്റത്ത് കിടന്ന മോപ്പഡ് പതിവിന് വിപരീതമായി ഒറ്റയടിക്ക് സ്റ്റാർട്ടായപ്പോൾ അനിയൻ നമ്പൂരി നെഞ്ചിൽ തൊട്ടു നെറ്റിയിൽ വെച്ചു. കരുതൽ കലർത്തിയ വെപ്രാളത്തിൽ വറീതിനെ കടന്നു പോകുമ്പോൾ സൈലൻസർ ഊരിപ്പോയ ബജാജ് എം. ഫിഫ്റ്റിയുടെ ഫടഫടാരവത്തിലും അനിയൻ നമ്പൂരി വ്യക്തമായി വറീതിനെ കേട്ടു.

"ങ്‌ഹും! അധികെളക്കര്ത് ട്ടാ!."
May be a cartoon

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ