കരുതൽ
മരിക്കുന്നതിന് ആറു വർഷം മുമ്പ് അതായത് എൺപത്തിയാറാം വയസ്സിൽ ഒരു ദിവസം അമ്മ ഒന്നു വീണു. വിഷുത്തലേന്ന് കുട്ടികൾ ലാത്തിരി പൂത്തിരി കമ്പിപ്പൂത്തിരി കത്തിക്കുന്നത് കാണാൻ മുറ്റത്ത് മണ്ണിൽ കസേരയിട്ടിരിക്കയായിരുന്നു. ഇടയ്ക്ക് ചന്തി മരവിപ്പും ബോറടിയുമായപ്പോൾ അമ്മ കസേരയിൽ നിന്ന് എഴുന്നേറ്റു:
"മതി. കൊറേരായില്ല്യേ?."
പറഞ്ഞതും അമ്മ കാലിടറി നിലത്ത് വീണു. ഞങ്ങളെല്ലാം ഓടിച്ചെന്ന് അമ്മയെ പിടിച്ച് എഴുന്നേൽപ്പിച്ചു. പ്രാഥമിക പരിശോധനയൊക്കെ നടത്തി ഞാൻ ചോദിച്ചു:
"ഒന്നൂല്ല്യ, ജമ്മാന്തരം!"
അന്തിച്ചു നോക്കി നിന്ന കുട്ടികളെ നോക്കി അമ്മ വിഷയം ക്ലോസ് ചെയ്തു.
"മക്കള് പടക്കം പൊട്ടിച്ചോളോ അച്ഛമ്മക്കൊന്നൂല്ല്യാ ട്ടാ."
സമാധാനമായതപ്പോഴാണ്.
ഈ പ്രായത്തിലൊക്കെ ഉണ്ടായിക്കേട്ടിട്ടുള്ള വീഴ്ചകളുടേയും തുടർ യാതനകളുടേയും കഥകൾ എറെയുണ്ടായിരുന്നു മനസ്സിൽ.
കൈ പിടിച്ച് മുറിയിൽ കൊണ്ടുപോകുന്നതിനിടയിൽ അമ്മ പറഞ്ഞു:
"അതേയ് ഞാൻ വീണ കാര്യം പൊറത്താരോടും മിണ്ടണ്ട ട്ടാ!. നാണക്കേട്!"
"എന്ത് നാണക്കേട്?"
എനിക്കതിശയമായി!.
നാണക്കേടെന്തെന്ന് മനസ്സിലായത് അമ്മയുടെ വിശദീകരണത്തിലാണ്:
"തൊണ്ണൂറട്ത്ത തള്ളയ്ക്ക് വീണിട്ടൊന്നും പറ്റീല്ല്യാന്ന് വിചാരിക്കില്ല്യേ ആൾക്കാര്!"
:
:
:
ഇന്നലെ പ്രഭാതസവാരിക്കിടയിൽ അമ്മയുടെ മകനും ഒന്നു വീണു. പൈപ്പിടുന്നതിനു വാട്ടർ അതോറിട്ടിക്കാര് മാന്തി പുറത്തിട്ട മണ്ണ് മിനിഞ്ഞാന്ന് രാത്രി പെയ്ത മഴയിൽ റോഡിൽ ഒഴുകി പരന്നിരുന്നു. അതിൽ വലംകാൽ എടുത്തുവെച്ചത് കൃത്യമായി ഓർക്കുന്നുണ്ട്. കോഴിനെയ്യും ഗ്രീസും റെഡ് ഓക്സൈഡും പാകത്തിനു ചേർത്ത് നന്നായി കൂട്ടിക്കുഴച്ചതായിരിക്കണം ഘൃതരൂപത്തിൽ കിടന്ന ചെമ്മണ്ണിൽ വെച്ച കാൽ വഴുക്കി വീണതാണ് എന്നറിയാൻ ഒരു മിനിറ്റെടുത്തു. എണീറ്റു നോക്കിയപ്പോൾ ദേഹസമാധാനനില തൃപ്തികരം. പക്ഷേ നടപ്പ് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. പാൻസും ടീഷർട്ടും ഹോളണ്ടിന്റെ ജേഴ്സി പരുവമായിരുന്നു.
തിരിഞ്ഞു നടക്കുമ്പോൾ നിരാശയായി; കണ്ടതാരോടും മിണ്ടണ്ട എന്നു ചട്ടംകെട്ടാൻ സംഭവസ്ഥലത്ത് ഞാനല്ലാതെ മറ്റൊരാളില്ലായിരുന്നു!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ