2022 ഡിസംബർ 7, ബുധനാഴ്‌ച

ഫെയർ പ്ലേ

                                                                 ഫെയർ പ്ലേ

മോണിങ്ങ് വാക്ക് പകുതി ദൂരം പിന്നിട്ടപ്പോൾ പതിവില്ലാത്ത ക്ഷീണം തോന്നി. ഇന്നലെ ലേശം പനിച്ചിരുന്നു. അതിന്റെയാവാം. ദൂരം കുറഞ്ഞ വഴിയിലേക്ക് മാറ്റിപ്പിടിച്ചപ്പോൾ ഓർത്തു; കുറെ നാളായി ഈ വഴി ലെഫ്റ്റ് റൈറ്റ്‌ ലെഫ്റ്റടിച്ചിട്ട്. വിജനമായ പാടമാണ്. മുമ്പൊരുനാൾ പാടമദ്ധ്യത്തിൽ വെച്ചുണ്ടായ കുരുക്ഷേത്രയുദ്ധം ഓർത്തപ്പോൾ കിടുങ്ങി. പത്തിരുപതു തെരുവുനായ്ക്കളുടെ കൂർത്ത പല്ലുകളിൽ നിന്ന് ജന്മാന്തരം കൊണ്ടാണ് അന്നു രക്ഷപ്പെട്ടത്!.

ഏയ് ഇനിയതൊന്നുമുണ്ടാവില്ല. വഴിയിൽ പള്ളിയിൽ പോകുന്നവർ ധാരാളമുണ്ട്. ധൈര്യമായി പോകാം.
എന്നാലും ഒരു വിശ്വാസത്തിന് വഴിയരികിൽ വളർന്നു നിന്ന ശീമക്കൊന്നയിൽ നിന്ന്‌ വണ്ണത്തിലൊന്ന് ഒടിച്ചെടുത്ത് ഇല ഊർന്ന് നീറ്റാക്കി കുത്തികുത്തി നെഞ്ചുയർത്തി നടന്നു. ആരടാവടെ!.
പള്ളിക്കാരും പട്ടക്കാരും ഒന്നും വഴിയിലുണ്ടായില്ല. പക്ഷേ ഒരാളും കുരച്ചു വന്നില്ല. എവിടെ?. പൂർവ്വസൂരികൾ എല്ലാവരും പടത്തിലായോ?. പുതുതലമുറക്കാരൊക്കെ സബർമതിക്കാരായോ?.
പാടം അവസാനിക്കാറായപ്പോൾ സമാധാനമായി. രക്ഷപ്പെട്ടു. പാടം കഴിയുന്നിടത്തെ വേലിപ്പടർപ്പിനിടയിൽ വടി കുത്തിക്കയറ്റി. അടുത്ത തവണ നടത്തം റിവേഴ്സിലാക്കി ഇവനെത്തന്നെ ഉപയോഗിക്കാം. ഒടിച്ചിടത്ത് തന്നെ ഒളിപ്പിച്ചു വെക്കാം. നല്ല അജസ്റ്റ്മെന്റ്.
ഇരുവശത്തും ധാരാളം വീടുകളുള്ള വഴിയിലൂടെ നടക്കുമ്പോൾ ഓർത്തു; ഇനി കുഴപ്പമില്ല. ഓർത്തു മനസ്സെടുത്തില്ല കേട്ടു;
"അത് നിശ്ചയിക്കേണ്ടത് താനല്ല ഞങ്ങളാണ്."
എവിടെ നിന്നോ സംഘഗാനരൂപത്തിൽ കേട്ട അശരീരി ശരീരങ്ങളായി മുമ്പിൽ പ്രത്യക്ഷപ്പെട്ടത് നിമിഷങ്ങൾക്കകമായിരുന്നു. കാത്തിരിക്കുകയായിരുന്നെന്നു തോന്നി. അഞ്ചാറു പേരുണ്ട്. അധികം ആലോചിച്ചില്ല. കഴിഞ്ഞ തവണത്തെപ്പോലെ എതിർത്ത് നിന്ന് ഭാഗ്യം പരീക്ഷിക്കണ്ട. പിൻമാറ്റവും ഒരു യുദ്ധമുറയാണ്.
നൊടിയിടയിൽ തൊട്ടടുത്ത് കണ്ട ഗേറ്റിന്റെ കുറ്റി മാറ്റി അകത്തു കടന്ന് കുറ്റിയിട്ടു. അവർ അഞ്ചാറല്ല പത്തുപേരുണ്ടെന്ന് കൃത്യമായി എണ്ണുവാൻ തക്ക സുരക്ഷിതത്വമായിരുന്നു ഗേറ്റിനുള്ളിൽ. മാർച്ചുമായി വന്ന പ്രതിഷേധ സമരക്കാർ പോലീസ് ബാരിക്കേഡിനപ്പുറത്തെന്ന പോലെ നാലഞ്ചു നിമിഷം ഭൌണ്ട്രം മുഴക്കി ഗേറ്റ് കുലുക്കിയ ശേഷം ദേഹപുഷ്ടിയുള്ള മറ്റൊരു ഉരുപ്പടിയിൽ പ്രതീക്ഷയർപ്പിച്ചായിരിക്കണം പാടത്തേക്ക് ചിട്ടയോടെ അടിവെച്ചടിവെച്ച് സംഘം നീങ്ങി. ഇടക്ക് നേതാവാണെന്നു തോന്നുന്നു ഒരാൾ തിരിഞ്ഞുനിന്ന് എന്നെ നോക്കി വലം കയ്യുയർത്തി എന്തോ കാണിക്കുന്നതു കണ്ടു. ശ്വാനഹസ്തമുദ്രയുടെ അർത്ഥം ഇഴപിരിച്ചെടുത്തത് വളരെ വൈകിയായിരുന്നു. മറ്റൊന്നുമായിരുന്നില്ല; കുറ്റിയിട്ട ഗേറ്റ് തുറന്ന് അകത്തു കടന്നതിലെ വേഗതക്കും കൃതഹസ്തതയ്ക്കുള്ള തംസപ്പായിരുന്നു അത്!.
അതെ, അദ്ദാണ് റിയൽ സ്പോർട്സ്മാൻ സ്പിരിറ്റ്!.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ