ചതുര്‍ത്ഥാശ്രമം
തൊണ്ണൂറ്റിനാലിലെ ഒരു ശബരിമലയാത്ര. സഹതീര്‍ഥാടകരെല്ലാം പമ്പയില്‍ പിതൃബലിയിടുന്നു എന്നറിഞ്ഞപ്പോഴാണ് യാത്രക്കു മുന്‍പ് അമ്മ പ്രത്യേകം നിര്‍ദേശിച്ചിരുന്ന കാര്യം എനിക്കോര്‍മ്മ വന്നത്. അച്ഛനും ചേച്ചിയ്ക്കും ബലിയിടണം. അടുത്തടുത്തായി അച്ഛനും ചേച്ചിയും മരിച്ചത് കഴിഞ്ഞ വര്‍ഷമാണ് .
പുഴയില്‍ മുങ്ങി ഈറന്‍ തറ്റുടുത്ത് മുന്നിലിരുന്നപ്പോള്‍ പരികര്‍മി ചോദിച്ചു:
"ആര്‍ക്കാ?"
"രണ്ടാള്‍ക്ക് "
"ആരൊക്കെ ?"
"അച്ഛനും ചേച്ചിയും"
"പേര് ?"
"എന്‍റെ പേര് ബാലചന്ദ്രന്‍ ."
" പരേതരുടെ പേരാ ചോദിച്ചേ! "
" നാരായണന്‍ നായര്‍, ശാരദ ."
" ശരി, ഇനി ഞാന്‍ ചൊല്ലുന്നതൊക്കെ ഏറ്റു ചൊല്ലിക്കോണം; പറയുന്നപോലെ ക്രിയകളൊക്കെ ചെയ്തോണം!."
കുറുക്കിയുരുവിട്ട ബലിമന്ത്രങ്ങൾ ഏതാണ്ട് ഗ്രഹിക്കാനായവ ഏറ്റുചൊല്ലിയും അല്ലാത്തവ വിഴുങ്ങിയും ക്രിയാ നിര്‍ദേശങ്ങള്‍ അനുസരിച്ചും ബലിയുടെ ഒരു താളവട്ടം കഴിഞ്ഞപ്പോള്‍ പരികര്‍മി ചോദിച്ചു:
"അടുത്തത് ആര്‍ക്കാണെന്നാ പറഞ്ഞത് ?"
"കഴിഞ്ഞതാരട്യാ?" എനിക്കു സംശയമായി .
"കഴിഞ്ഞത് ബാലചന്ദ്രന്‍റെ . "
ഒരു നിമിഷം തരിച്ചിരുന്നു പോയി! മനോനില സാധാരണമായപ്പോള്‍ ഏഴുന്നേറ്റുകൊണ്ട് പറഞ്ഞു:
" മതി. ഇനി വേണന്നില്ല്യ! ."
" അതെന്തേ? രണ്ടെന്നു പറഞ്ഞിട്ട് ?"
"ഇനീപ്പോ ഒന്ന് രണ്ട് ഭേദങ്ങളില്ല. ഒന്നേള്ളൂ. ആത്മബലിയാണിട്ടത് !"
അന്തംവിട്ടു നിന്ന പരികര്‍മിയുടെ കയ്യില്‍ ദക്ഷിണ വെച്ച് ഞാന്‍ പുഴയിലേക്ക് തിരിച്ചു നടന്നു. പിന്നില്‍ പരിഭ്രാന്തി കലര്‍ന്ന ശരണംവിളി .
"സ്വാമ്യേയ് ശരണമയ്യപ്പ!"
ഒരു വട്ടം കൂടി പമ്പയില്‍ മുങ്ങിനിവരുമ്പോള്‍ പരികര്‍മ്മി ഓതിത്തരാന്‍ വിട്ടുപോയത് മനസ്സ് പൂരിപ്പിച്ചു :
ആത്മപിണ്ഡം സമര്‍പ്പയാമി.....
******
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ