2012 ഏപ്രിൽ 14, ശനിയാഴ്‌ച

സംഭവാമി യുഗേ യുഗേ


സംഭവാമി യുഗേ യുഗേ 

"ന്‍റെ തേവരേ കരുണാസാഗരാ ഇത്തവണേങ്കിലും...."

കെട്ടിയിട്ടടിച്ചാലും വീടിന്‍റെ ഉമ്മറവാതില്‍ക്കല്‍ പടര്‍ന്ന മാറാലപോലും തട്ടിക്കളയാൻ മേലനങ്ങാത്തവൻ, പതിവുപോലെ ഒരുറുപ്പികയും കാരുണ്യ ഭാഗ്യക്കുറി ടിക്കറ്റും നടക്കല്ലില്‍ വെച്ച് ഒന്നാം സമ്മാനത്തിന് കെഞ്ചുന്നതു കണ്ടപ്പോള്‍  ഭഗവാന്   കേശാദിപാദം കലി കയറി.

മാസാമാസം നറുക്കെടുപ്പു  ദിവസങ്ങളില്‍ നടക്കല്‍ തലതല്ലിയുള്ള ഇവന്‍റെ ഈ മുറവിളി ഇന്നത്തോടെ  കാലം കൂട്ടണം !

പ്രതിഷ്ഠയ്ക്ക് മുന്നില്‍ കുന്തിച്ചിരുന്ന്   തിമിരം വല വിരിച്ച കണ്ണുകളിറുക്കി പുഷ്പാഞ്ജലിച്ചീട്ടിലെ പേരും നാളും  പ്രയാസപ്പെട്ടു  വായിച്ചെടുക്കുകയായിരുന്ന വൃദ്ധൻ  ശാന്തി പെട്ടെന്നെന്തോ പൊളിഞ്ഞടരുന്ന ശബ്ദം കേട്ട് ഞെട്ടി!.

അഷ്ടബന്ധത്തിന്‍റെ പാദുകമൂരി പീഠം വിട്ടിറങ്ങിയ ഭഗവാന്‍ അരക്കെട്ടിൽ  ഒളിപ്പിച്ചു ചു റ്റിയിയിരുന്ന  ചമ്മട്ടിയെടുത്തു  രണ്ടു ചുഴറ്റ് പൊട്ടിച്ച ശേഷം ഗര്‍ഭഗൃഹം കുലുങ്ങിയ   ഒരു ഹുങ്കാരത്തോടെ സോപാനത്തിലേക്കു    കുതിച്ചു .

കുരുക്ഷേത്രത്തില്‍ എന്നോ നിശ്ശബ്ദമായ ചാട്ടവാർ എന്നെക്കൊണ്ട് വീണ്ടും എടുപ്പിച്ചു   നീ. മുറ്റത്തെ പുല്ലുപോലും  പറിക്കാതെ കണ്ടവന്‍റെ തിണ്ണ നിരങ്ങി പരദൂഷണം വിളമ്പിയും പരാന്നം ഭുജിച്ചും  കൊഴുത്തുരുണ്ട വരാഹമേ; നിന്‍റെ ആസനത്തില്‍ മുളച്ച ആലിന്‍തണലിലെ ഉദാസീനാശ്രമം ഞാനിന്നു അടിച്ചുപൊളിക്കുന്നുണ്ട്  !

കനല്‍പൂത്ത കണ്ണുകളുമായി പാഞ്ഞടുക്കുന്ന ഭീഷണരൂപം കണ്ടു നടുങ്ങിയ ഉപാസകൻ  വെട്ടിത്തിരിഞ്ഞ്   നമസ്കാരമണ്ഡപവും വലിയമ്പലവും ബലിക്കല്‍പ്പുരയും നടപ്പുരയും ഗോപുരവും താണ്ടി പഴയ ഗോപുരത്തറയില്‍നിന്നു തീർത്ഥക്കുളത്തിലേക്ക്  എടുത്തു ചാടിയത് ശ്വാസമിടകൊണ്ടായിരുന്നു. തുറുകണ്ണുകളുമായി ജലോപരിതലത്തില്‍ പൊന്തി പ്രാണവെപ്രാളത്തിന്റെ ഒരു കവിള്‍ വെള്ളം ചീറ്റിത്തുപ്പി   കിതച്ചു കൈകാലുകളിട്ടടിക്കുന്ന ഭയാക്രാന്തന്‍റെ  കുളച്ചണ്ടി വലകെട്ടിയ മുഖത്തിന്‌ നേരെ ചമ്മട്ടി ചൂണ്ടിക്കൊണ്ട് ഭഗവാന്‍ അലറി: 

" പിതൃസ്വത്ത് ഭാഗിച്ചു കിട്ടിയ പത്തുപറക്കണ്ടത്തില്‍ വിയര്‍പ്പൊഴുക്കി വിത്തിറക്കിയാല്‍  എന്‍റെ പാതി നെല്ലായിതന്നേക്കാമെന്നു  പണ്ടെന്നോ നിനക്ക് തന്ന വാക്ക് കരാർ  സ്വഭാവമുള്ളതുകൊണ്ട്  ഞാന്‍ ലംഘിക്കുന്നില്ല. ഒരവസരം കൂടി തരുന്നു. മേലാൽ പിച്ചക്കാശു കൊടുത്തു വാങ്ങിയ ശിവകാശി പീറക്കടലാസില്‍ നിന്‍റെ ഫാസ്റ്റ്ബക്ക് വ്യാമോഹങ്ങള്‍ പണ്ടാറം പൊതിഞ്ഞിങ്ങോട്ടെടുത്താൽ,  മേലനങ്ങാതെ വെട്ടി വിഴുങ്ങി മേദസ്സ് കേറ്റിയ നിന്റെ നെഞ്ചിലെ   കൂമ്പുണ്ടല്ലോ ; ഐ വില്‍ ബീറ്റ് ദാറ്റ്‌ ഷിറ്റ് ഔട്ട്‌ ഓഫ് യു.   ജസ്റ്റ്‌ റിമംബര്‍  ദാറ്റ്‌ !"

ചമ്മട്ടി മൂന്നു വട്ടം പൊട്ടിച്ചു ഭീതി പരത്തിയ ശേഷം സ്ലോമോഷനിൽ   ശ്രീകോവിലില്‍ തിരിച്ചെത്തി ശാന്തിക്കാരന്‍റെ  പരിഭ്രമത്തിന് മുഖം കൊടുക്കാതെ ധർമസംസ്ഥാപകൻ പത്മപീഠം കയറി പാദുകമിട്ടുഅരയ്ക്കു പിന്നില്‍ ഉടുത്തുകെട്ടില്‍ ചമ്മട്ടി തിരുകുമ്പോള്‍ ഓര്‍ത്തു :  

പണ്ട് കുരുക്ഷേത്ര യൂണിവേർസിറ്റി സ്റ്റേഡി യത്തിലെ കളിയിൽ   പാർത്ഥനെ  വെള്ളം കുടിപ്പിക്കുന്നത് കണ്ടു  ഡെസ്പടിച്ചപ്പോള്‍ തേർത്തട്ടിൽ നിന്നു ചാടി   പിതാമഹനു നേരെ  വീശിയതിന് വിവാദവും ചാനൽ ചർച്ചയും ചീത്തപ്പേരും ഉണ്ടാക്കിയ പ്രോപ്പര്‍ട്ടിയാണ്.  എന്നാലും സാരമില്ല.  കയ്യിലിരിക്കട്ടെ  ഇനിയും ആവശ്യം വരും!.

 ശംഖചക്രഗദാപത്മാദി തിരിച്ചറിയല്‍ ചിഹ്നങ്ങള്‍ ചതുര്‍ബാഹുക്കളില്‍ യഥാവിധി ഫിറ്റാക്കി ഫോര്‍മലാവുന്നതിനിടയില്‍ സ്വരം കനപ്പിച്ചുകൊണ്ട് ഭഗവാന്‍ പറഞ്ഞു:

"ട്ടോ ശാന്തി, ഇപ്പൊ ഇവടെ നടന്നതൊക്കെ അങ്ങട് മറന്നേക്ക്യാ. ഞാനൊന്നും ചെയ്തിട്ടൂല്ല്യാ താനൊന്നും കണ്ടിട്ടൂല്ല്യാ. മനസ്സിലായോ "

"ഉവ്വ്. ന്നാലും ഒരു സംശം. ആകപ്പാടെ എളകീല്ല്യേ? തന്ത്ര്യോടെങ്കിലും പറയാണ്ടെങ്ങന്യാ! പരിഹാരകര്‍മങ്ങള് ?"

"മനസ്സിലായി!"

ഭഗവാൻ  ശാന്തിയുടെ  മൊഴി തടഞ്ഞു 

"ശുദ്ധികലശം, ദക്ഷിണ, ടിന്നെണ്ണ,, ഗാനമേള,  തിരുവമ്പാടി ശിവസുന്ദർ, പെരുവനം കുട്ടൻ മാരാർ കോലത്തിന്മേല്‍ മാല, ആയിരത്തൊന്നു ഗുണ്ട്, പ്രസാദഊട്ട്, ഇതൊക്ക്യല്ലേ നിരീച്ചത്? എന്നാ ആ വെള്ളൊക്കെ ഇയാളങ്ങട് എറക്കി വെച്ചേക്ക്വാ. ശാന്തി പേടിക്കണ്ട. അഷ്ടബന്ധത്തില് മുടിനാരിഴയ്ക്ക് വിള്ളല് കാണിക്കാതെ തന്ത്രിയെ ഞാന്‍ മാനേജ് ചെയ്തോളാം. പക്ഷെ ഒരു കാര്യണ്ട്‌. റസീറ്റ്‌ ബുക്കും കളക്ഷന്‍ ബാഗുമെടുത്ത്‌ പുറപ്പെട്ടാല്‍   ബ്രഹ്മൻസിനുപോലും തടുക്കാന്‍ പറ്റാത്ത  ആ ഗഡീസുണ്ടല്ലോ; കമ്മിറ്റിക്കാർ?  അവരെങ്ങാനും ഇതറിഞ്ഞാൽ അടുത്ത എപ്പിസോഡില് കുളംചാടുന്നത് താനായിരിക്കും ഓർമയിരിക്കട്ടെ!. സംശയങ്ങളൊക്കെ ഉടുത്ത കോടിയുടെ  കോന്തലേല്  കെട്ടിവെച്ചിട്ട്   ശാന്തി അടുത്ത   ചീട്ടെട്ക്ക്വാ!"

പാദങ്ങള്‍  ചേർത്തുവെച്ച്   അഷ്ടബന്ധമുറപ്പിച്ച് പുരുഷസൂക്തം കേള്‍ക്കാനായി ഭഗവാന്‍ അറ്റെന്‍ഷനായി......
  ............................................................................................................................    

ഫലശ്രുതി: ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങിയ മുത്തശ്ശി തന്നെ അള്ളിപ്പിടിച്ചു ശ്രീലകത്തേക്ക്  കണ്ണിമയ്ക്കാതെ നോക്കി നിന്ന പേരക്കുട്ടിയോട്‌ ചോദിച്ചു:

"എന്തേ അപ്പ്വോ ? ഭഗവാനെ കണ്ടിട്ട് മത്യായില്ല്യെ  മോന് ?"

"മുത്തശ്ശി , ഭഗവാന്‌ ദ്വേഷ്യം വര്വോ?"

"ഏയ്‌.. എന്തേ അപ്പൂന് അങ്ങനെ തോന്നാന്‍? ഭഗവാന്‌ ദ്വേഷ്യം വര്വേ? അസ്സലായി ! ദാ കണ്ടില്ല്യേ ഭഗവാന്‍ ചിരിച്ച് പൂത്തുലഞ്ഞങ്ങനെ നിക്കണത് ! തേവരേ...ന്റെ കുട്ടിക്കൊന്നും വര്ത്തര്തേ..!"

കുട്ടി വിശ്വാസം വരാതെ  ശ്രീകോവിലിലേയ്ക്ക്  തന്നെ നോക്കി നിന്നു ....

                                                  ======                 


                                      



  

3 അഭിപ്രായങ്ങൾ: