2012 ഏപ്രിൽ 26, വ്യാഴാഴ്‌ച

പൂരപ്പറ

പൂരമൊരുക്കം - ഒരു നര്‍മവീക്ഷണം   

പൂരപ്പറ 

പൂരം കൊടിയേറി!   കൊടികെട്ടി പൊട്ടിച്ച വെടിയുടെ തരം നോക്കുമ്പോ പെരിയ വെടിക്ക് പൊട്ടിക്കരയേണ്ടിവരുമെന്ന്  പെരുവഴിയില്‍ സംസാരമുണ്ട്.  ച്ചാല്‍ എണ്ണത്തിലും വണ്ണത്തിലും കിടുക്കത്തിലും നന്നേ പോരായേണ്ടന്നു സാരം.  തിരാമ്പാട്ട്ളെ വെടിയാളി   മുണ്ടത്തിക്കോടനാത്രെ. ന്യായാസനം 'പൂരാളി'കളുടെ കൊങ്ങയ്ക്ക് പിടിച്ചപ്പോള്‍ പന്തലുപണിക്കിടയിലും വഴി നടപ്പും കാറോട്ടവും 'സ്വരാജ് വട്ട'ത്തില്‍ സുഗമം. അമ്പാടി-ക്കാവുകളുടെ 'മാനംമുത്തി'പ്പന്തലുകളുടെ അകവും പുറവും പിടിച്ചാണ് ഇപ്പോള്‍ അതിവേഗപാതയും മരണക്കിണറും. 

പൂരം പ്രദര്‍ശനനഗരിയില്‍ സോപ്പ് ചീപ് കണ്ണാടികളും കാരറ്റ് ചുരണ്ടികളും നിരന്നു. ഇനി ചുരണ്ടലും തൊടലും പിടിക്കലും ഉഷാര്‍. നടുമിറ്റങ്ങളില്‍ പുഷ്പ ഫല സസ്യാദികള്‍ക്ക്‌ തടം കോരി.  നടവഴികളിലെ ചില്ലുഭരണികളില്‍ പൊരിഞ്ഞ പോപ്‌കോണ്കളുടെ അയ്യപ്പന്‍ തുള്ളല്‍. പവിലിയനുകള്‍ക്ക് ചുട്ടികുത്ത് തുടങ്ങിയിട്ടേയുള്ളൂ . മതി വരുവോളം പൂരം കുടിച്ചു പൂസായി ഇടവപ്പാതി വാളൂരുമ്പോഴേക്കും കൂടിയാട്ടം തുടങ്ങാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി അശരീരിയുണ്ട്!

നായ്‌ക്കനാലില്‍നിന്നും ശ്രീമൂലസ്ഥാനത്തേയ്ക്ക്  ഉച്ചപ്പൂരത്തിന്  ആനപ്പൊറത്തെ ഏട്ത്തിയേയും ചെണ്ടപ്പൊറത്തെ  അനിയനെയും എഴുന്നെള്ളിക്കാന്‍ അരങ്ങുംകാലുകള്‍ ഉയര്‍ന്നു.   ശിവസുന്ദരനും പട്ടാളത്തിനും ഫാഷന്‍ പരേഡു നടത്താന്‍ തേക്കിന്‍കാട്ടില്‍ റാമ്പും 'പട്ട'യടിച്ചുറങ്ങുവാന്‍ സീയെമ്മസ്സില്‍ മെത്തപ്പായയും ഏര്‍പ്പാടാക്കിയിട്ടുണ്ട്.   പിണ്ടമിടാനും പണ്ടം പ്രദര്‍ശിപ്പിക്കാനും വെവ്വേറെ സൌകര്യങ്ങള്‍ ഒരുക്കും.   കൂടാതെ   ഗണേശന്മാര്‍ക്ക്  ചുട്ട വെയിലില്‍ ചെരിപ്പിട്ട് ഫടഫടാന്ന് പടക്കം പൊട്ടിച്ചു കളിയ്ക്കാന്‍ പ്രദക്ഷിണവഴിയില്‍ അരയടിക്കു വെള്ളം ചിറ കെട്ടി നിര്‍ത്താന്‍ കച്ചേരി ഫത്‌വ പുറപ്പെടുവിച്ചിട്ടുമുണ്ടല്ലോ?.    പിന്നെ പൂരം പ്രമാണിച്ച് നഗരത്തില്‍   മുറ്റമടിക്കാനും പാത്രം കഴുകാനുമായി ഹോളണ്ടില്‍നിന്നും ഒരു തൂപ്പുകാരി എത്തിയിട്ടുണ്ട്. കോര്‍പറെഷന്റെ കോലായത്തിണ്ണയില്‍       "എപ്പഴാ വേണ്ടെന്നു വെച്ചാല്‍ വിളിച്ചോളിന്‍" എന്ന മട്ടില്‍ ചെല്ലം വലിച്ചിട്ടിരുന്നു മുറുക്കുന്ന അവരെ കണ്ടവരുണ്ട്. 

തെക്കോട്ടിറക്കത്തിന്റെ പടിഞ്ഞാറേ വശത്ത്‌ ചാനലുകള്‍ക്ക്  'പട'ക്കോപ്പുറപ്പിക്കാന്‍ അങ്കത്തറയുയര്‍ന്നു. കുടമാറ്റം 'അന്യോന്യ' ത്തിന്റെ ഷോര്‍ട്ട് ബ്രേക്കുകളില്‍ കാണികള്‍ക്ക് മൊത്തമായും ചില്ലറയായും കാണാന്‍ തരത്തില്‍ പത്തടിപ്പൊക്കത്തില്‍ കെട്ടിയുയര്‍ത്തിയ ഈ തട്ടില്‍ വെച്ചായിരിക്കും ജേര്‍ണലിസവും ഗുസ്തിയും പഠിച്ച 'നങ്കൂര'ന്മാര്‍ 'നിലനില്‍പ്പി'നുവേണ്ടി   'പുരഞ്ജയമായി തുടങ്ങി സൌഭദ്രമെന്നു തോന്നിപ്പിക്കുന്ന പുത്തൂരം അടവുകള്‍ ' പയറ്റുക! കിഴക്കു വശത്ത് സായിപ്പന്മാര്‍ക്ക് വീക്ഷാഗോപുരമുയരുന്നു.   കാല്‍സ്രായിയും അധോവസ്ത്രങ്ങളും ഊരിക്കളഞ്ഞു കാലിന്മേല്‍ കാല്‍ കയറ്റിവെച്ചിരിക്കുന്ന  കറുത്ത കണ്ണട വെച്ച മദാമ്മമാരും മദാച്ഛന്‍മാരും തൊട്ടുമുന്നില്‍ തങ്ങളുടെ 'അസ്ഥാനം'  നോക്കി നന്നാരി സര്‍വത്ത് കുടിക്കുന്നവരുടെ   മുഖപേശികളിലെ വലിവും മുറുക്കവും ക്യാമറയില്‍ പകര്‍ത്തി തംസപ്പടിക്കും മെയ്‌ ദിനത്തില്‍!

പൂരത്തിന്റെ അവാന്തരവിഭാഗങ്ങള്‍ക്കൊക്കെ പ്രമാണിമാരെ അരിയിട്ട് വാഴിച്ചു കഴിഞ്ഞു . വാദ്യ പ്രമാണിമാരില്‍ തറവാട്ടുകാ രനായി   ഒരാളെയുള്ളു. കിഴക്കൂട്ട്.  മറ്റുള്ളവരൊക്കെ പെരുവനം, അന്നമനട, ചോറ്റാനിക്കര  എന്നിങ്ങനെ ദേശക്കാരാണ് ! മേളക്കാര്‍ക്ക് സംഭാരം കൊടുക്കല്‍, വാദ്യങ്ങള്‍ക്ക് കൈവീശല്‍, ആനക്ക് പിന്നില്‍ മാറ്റക്കുട പിടിച്ചുനില്‍ക്കല്‍ തുടങ്ങിയ പ്രതിഭയും മത്സരശേഷിയും ആവശ്യമുള്ള പോസ്റ്റുകളിലേക്ക് തെരഞ്ഞെടുത്ത പ്രമാണിമാരുടെ പേരുവിവരം സുരക്ഷാകാരണങ്ങളാല്‍ സാമ്പിള്‍   വെടിക്കെട്ടിന് ശേഷം പത്രസമ്മേളനത്തില്‍ മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ.

                                            *************






6 അഭിപ്രായങ്ങൾ:

  1. ഹോളണ്ടിലെ തൂപ്പുകാരിയാണ് ശ്ശി മുന്നില്‍ ,എവടെ തിരിഞ്ഞാലും ആ യന്ത്ര മങ്കയെ കുറിച്ചുള്ള കേള്‍വികളെ ഉള്ളൂ . പിന്നെ വര്‍ഷാവര്‍ഷം കേള്‍ക്കുന്ന അഗ്നിഗോളാസ്ത്ര ഭീഷണിയെ കുറിച്ച് ഒന്നും പറനില്ലേ

    മറുപടിഇല്ലാതാക്കൂ
  2. മേയ് ഒന്നിന് പൂരം വന്നു ഒരു മുടക്കം കളഞ്ഞു എന്നപിരുപിരുക്കളും 'ബിവരെജില്ലാണ്ട് പൂരോ' എന്ന ആശ്ചര്യവും പൊങ്ങിയ പന്തലുകള്‍ക്കും മുകളില്‍ ഉയര്‍ന്നു നില്‍പ്പുണ്ട്!

    മറുപടിഇല്ലാതാക്കൂ
  3. ഗംഭീരന്‍, അഭിനവ പയ്യന്‍.. വാക്കുകള്‍ നിര്‍മ്മിക്കാനുള്ള പയ്യന്‍സിന്റെ കഴിവ് പലയിടത്തും ബാലേട്ടനിലും ലും മ്മള് കണ്ടതാ.. ( ഹോളണ്ടിലെ തൂപ്പുകാരി, ഇനി ചുരണ്ടലും തൊടലും പിടിക്കലും ഉഷാര്‍, നടവഴികളിലെ ചില്ലുഭരണികളില്‍ പൊരിഞ്ഞ പോപ്‌കോണ്കളുടെ അയ്യപ്പന്‍ തുള്ളല്‍., ശിവസുന്ദരനും പട്ടാളത്തിനും ഫാഷന്‍ പരേഡു നടത്താന്‍ തേക്കിന്‍കാട്ടില്‍ റാമ്പും 'പട്ട'യടിച്ചുറങ്ങുവാന്‍ സീയെമ്മസ്സില്‍ മെത്തപ്പായയും ഏര്‍പ്പാടാക്കിയിട്ടുണ്ട്, വാദ്യ പ്രമാണിമാരില്‍ തറവാട്ടുകാ രനായി ഒരാളെയുള്ളു. കിഴക്കൂട്ട്- തറവാട്ടു പേരെന്നും തറവാട്ടില്‍ പിറന്നവന്‍ എന്നും വിവക്ഷ) ഇഷ്ടപ്പെട്ട ഭാഗങ്ങള്‍ എഴുതാന്‍ തുടങ്ങിയാല്‍ ബ്ലോഗ്‌ മൊത്തം വീണ്ടും വീണ്ടും ഇവിടെ കുറിക്കേണ്ടി വരും. അത് ബുദ്ധി ഉരുപ്പിടി തീറെഴുതിന്റെ (Intellectual property rights ) ലങ്കനമാകയാല്‍ അതിനു മുതിരുന്നില്ല ശിന്ന പയ്യന്‍. എന്നാലും ബാലേട്ട ഒന്നുടെ പറയട്ട. അതിഗംബീരം ഈ തിമില വറവ് . ബ്ലോഗ്‌ എഴുത്ത് തുടങ്ങിയത് ഞങ്ങടെ പുണ്യം. കിഴക്കൂട്ടിനോടുള്ള ഒരു മിനുസന്‍ മൂല (soft corner ) രസിച്ചു. മ്മടെ ചെക്കനല്ലേ പുലി. ഏതു - ആ മേളൊക്കെ കഴിഞ്ഞ് മുണ്ടും വളച്ചുകുത്തി ഒരു സാധാരണ പൂരപ്രേമിയായി ചൊറിഞ്ഞു നിക്കണ മ്മടെ കിഴക്കൂട്ടാശാന്‍ .....

    മറുപടിഇല്ലാതാക്കൂ
  4. അനിമേഷ് പറഞ്ഞത് ശരിയാണല്ലോ! വല്ലാത്തൊരു പ്രതിസന്ധിയാണത് . ആലോചിക്ക്വയ്യ! ന്തേലും രു വഴി പടിഞ്ഞാട്ടു തിരിഞ്ഞിരിക്കണോന്‍
    കാണിച്ചു തരാണ്ടിരിക്ക്വോ?

    മറുപടിഇല്ലാതാക്കൂ
  5. @സൂരജ്. പൂരക്കളിക്കാര്‍ക്ക് ഫീല്‍ഡില്‍ ഇറങ്ങുമ്പോള്‍ മുഖത്തെഴുതാനുള്ള 'ന്യൂനമര്‍ദ്ദിനീ തിക്തം' കടഞ്ഞെടുക്കാന്‍ ബംഗാള്‍ ഉള്‍ക്കടലിലേയ്ക്ക് കൊട്ടേഷന്‍ ഭൂതങ്ങളെ അയച്ചിട്ടുണ്ട് ശിവശങ്കരന്‍; സുന്ദരന്റെ ഇന്നോവേല് .

    മറുപടിഇല്ലാതാക്കൂ