2012 മേയ് 21, തിങ്കളാഴ്‌ച

തൃശൂര്‍ പൂരം 2012 - ഒരു നര്‍മ്മാവലോകനം


മഴപ്പേടിയും എല്ലീഡി കുടകളുടെ അരങ്ങേറ്റവും  ആനയിടച്ചിലുമൊക്കെയായി പൂർവ്വാധികം  ശ്രദ്ധ പിടിച്ചു പറ്റിയ 1912 ലെ പൂരസ്മരണകൾക്ക്  ഭാവനയുടെ   നിറം ചാലിച്ചെഴുതിയതാണ് ഈ പോസ്റ്റ്.  ആറു കൊല്ലം  കഴിഞ്ഞു.   അന്നുണ്ടായിരുന്നതിന്റെ  നാലിരട്ടി സുഹൃത്തുക്കളുണ്ടിപ്പോൾ സൗഹൃദവൃന്ദത്തിൽ.  ഒന്ന് പൊട്ടി തട്ടിയെടുക്കാമെന്നു  തോന്നി.


കമ്മിറ്റിക്കാരുടെയും   പൂരക്കമ്പക്കാരുടേയും കച്ചവടക്കാരുടെയും മനസ്സില്‍ കുഴിമിന്നൽ പൊട്ടിച്ചുകൊണ്ടാണ്   മേയ് ഒന്നാംപുലരി പൂരപ്പട്ടണം   കൌസല്യാ സുപ്രജാ പാടിയത്.   ബംഗാള്‍   ഉള്‍ക്കടലില്‍ ഉരുണ്ടുയര്‍ന്ന    ന്യൂനമര്‍ദ്ദനം     ആകാശത്ത് മഴ മേഘങ്ങളെ അണനിരത്തി സമാന്തര ഗജമേളയും കരിമരുന്നുപ്രയോഗവും നടത്തിയപ്പോൾ   പൂരത്തമ്പുരാക്കന്മാർ ഉരഗങ്ങളെപ്പോൽ നടുങ്ങി  .നടപ്പാണ്ടി കൊട്ടി ബ്രഹ്മസ്വം മഠത്തിലേക്ക് പൂരപ്പാർപ്പിനു  പോകും വഴി മഴയെപ്രതി ആധി മൂത്ത തിരുവമ്പാടി ഭഗോതിയെ തലേ ദിവസം  രാത്രി താന്‍ കൂടല്മാണിക്യത്തിൽ പോയി        ട് ഭാരതപ്പിഷാരടിയെ സന്ധിച്ചതും  തൃശ്ശൂരിലെ കേളികേട്ട   ഫ്ലവര്‍ മാര്‍ട്ടില്‍നിന്നും പ്രത്യേകം കോര്‍ത്ത്‌ വാങ്ങിയ താമരമാലയുടെ പൊതി നീട്ടിയതും പൊതിയഴിച്ചുനോക്കി സന്തുഷ്ടനായ  സംഗമേശൻ നാളെ വരുണൻ പൂരം അലമ്പാക്കുന്നതു തനിക്കൊന്നു കാണണം. എന്ന് വെല്ലു വിളിച്ചതുമായ കാര്യം   കൃഷ്ണന്‍ കോലത്തിൽനിന്നും കുമ്പിട്ട് ഭാഗോതിയുടെ കാതിലോതിയതു താൻ കേട്ടുവെന്ന് ശിവസുന്ദരൻ
പിന്നീട് പത്രക്കാരോട് പറയുകയുണ്ടായി.


 വെയിലും മഴയും ചൊരുക്കായതിനാൽ ഇടനേരം വിദ്യാർത്ഥി കോര്ണറിലെത്തി  പാണ്ടി കൊട്ടി ഊഴപ്രകാരം  പൂരം പ്രഥമനായപ്പോള്‍ ലേശം വെയിലുകൊണ്ടു എന്ന്  കൂര്‍ക്കഞ്ചെരിക്കാരും വടൂക്കരക്കാരും ഉയർത്തിയ ആരോപണം   പൂയം  സിണ്ടിക്കേറ്റിന്റെ പ്രചാരവേലയാണെന്നും താൻ ഒരു ലേശം വെയിലോ  ഒരിറ്റ് മഞ്ഞോ കൊണ്ടിട്ടില്ലെന്നും  മടങ്ങും വഴി  കണിമംഗലം ശാസ്താവ് നെഹ്‌റു മണ്ഡപം കയറി നിഷേധിച്ചു.      പനെക്കംപിള്ളി ശാസ്താവും ചെമ്പൂക്കാവ് ഭാഗോതിയും പടിഞാറ്റുമുറിക്കാരുടെ കണ്ണ് വെട്ടിച്ചുകൊണ്ട്  അപ്പുറത്ത് കിഴക്കേ നടയിലൂടെ മതിലകത്തെയ്ക്ക്   കടക്കുകയാണുണ്ടായതെന്നു കിഴക്കുമ്മുറിക്കാര്‍  അടക്കം പറഞ്ഞു.       മണികണ്ഠനാലില്‍ കാരമുക്ക് ഭഗവതിയ്ക്ക് പാണ്ടി  കൊലുമ്പിയപ്പോള്‍  മഹാത്മാഗാന്ധിയും  കുറൂര്‍ നമ്പൂരിയും ക്രമപ്രകാരം വടിയും രണ്ടാമ്മുണ്ടും വീശി പെരുവനം കുട്ടനെ  മൂച്ച്   കേറ്റി. കൊച്ചുകുട്ടിയമ്മ പറ നിറച്ചു. പൂങ്കുന്നത്ത് ബ്ലോക്കില്‍ പെട്ടതുകൊണ്ട് കോഴിക്കോട്ടുനിന്ന്  കേളപ്പന് മുഹൂര്‍ത്തത്തിന് എത്താനായില്ല.   ഭഗോതിയെ കൊട്ടിക്കേറ്റി ശ്രീമൂലസ്ഥാനത്ത്  കൊണ്ട്  ചെന്ന്  അഞ്ചാം കാലത്തിൽ പൊരിച്ചെടുക്കുമ്പോഴേക്കും ചൂരോട്ടാവ് ചേച്ചി പതിനാലാനപ്പൊറത്ത്  പള്ളിവാൾ ചുഴറ്റി നൃത്തം തുടങ്ങിയിരുന്നു. . തുള്ളൽ  മധ്യമത്തിലെത്തിയപ്പോള്‍ "മാലിന്യ പ്രശ്നത്തില്‍ ജനകീയ സമിതിക്കാര്‍ക്കൊപ്പം സത്യാഗ്രഹമിരുന്നു  നേരം പോയതറിഞ്ഞില്ല്യ കുട്ട്യോളെ "എന്ന്  പിറുപിറുത്ത്  ധൃതി പിടിച്ചു  മതിലരിക്  പറ്റി ചൂരോട്ടാവ് ഭഗവതിയെ  കടന്നു ശ്രീമൂലസ്ഥാനത്തു ചെന്ന്  പാണ്ടികൊണ്ട്   ഉപായത്തിലൊരു മൊളൂഷ്യം വെച്ച്  ലാലൂര് ഭഗോതി മടങ്ങി. പരയ്ക്കാട് തങ്കപ്പന്റെ പിള്ളേര്  ത്രിപുട കൊട്ടി കൊണ്ടുവന്ന  അയ്യന്തോള്‍  കാര്‍ത്ത്യേന്യേമ്മയും പിന്നാലെ കുറ്റുക്കാരി നെയ്തലക്കാവിലമ്മയും പടിഞ്ഞാറെനട വഴി മതിലകത്ത് കടന്നു മസ്റ്റര്‍  റോളില്‍ ഒപ്പിട്ടു ബത്ത വാങ്ങുമ്പോഴേക്കും പഴയ നടക്കാവില്‍   തിരുവമ്പാടി  ഭഗവതി  കതിന  പൊട്ടിച്ചു  മഠത്തിൽ വരവിനു   കാലമിട്ടു  കഴിഞ്ഞിരുന്നു.


ഇതേ സമയം കിഴക്കുമ്മുറിയില്‍ ഗുരുവായൂക്കാരൻ  പപ്പനാവന്റെ പുറത്തു  കയറി ഇലഞ്ഞിത്തറ റെജിമെന്റിന്റെ  ഗാര്‍ഡ് ഓഫ് ഓണര്‍  പരിശോധിച്ച ശേഷം പാറമേക്കാവമ്മ  പശ്ചിമേഷ്യ  ലക്ഷ്യമാക്കി  കാഹളമൂതി  .   മനോധര്‍മത്തില്‍ ചെമ്പട കൊട്ടിയുരുട്ടി പെരുവനം കുട്ടന്‍ മേടവെയിലിനെ പൂനിലാവാക്കിയപ്പോള്‍ കുളിര് സഹിക്കാഞ്ഞ് ജനങ്ങള്‍ തീക്കായാനോടി.        കച്ചോടം മുട്ടിയ ശീതള പാനീയക്കാര്‍ വാവിട്ടു നിലവിളിച്ചു.  സ്റ്റേറ്റ് ബാങ്കുകാർ  കലക്കി വെച്ചിരുന്ന കട്ടിമോരത്രയും മണീസ് കേഫുകാര്‍ ചുളുവിലക്ക്  വാങ്ങി തൈരുവടയിട്ടു. തകരപ്പെട്ടികള്‍ നിറഞ്ഞു കവിഞ്ഞപ്പോള്‍  ചുക്ക് കാപ്പിക്കാര്‍ മുണ്ട് വളച്ചു കുത്തി ശിവസുന്ദരനും പപ്പനാവനും വില പറഞ്ഞു.


ബ്രഹ്മസ്വം മഠത്തിലെ  കുശിനിയില്‍ കുറുക്കിയെടുത്ത് നടുവിലാലില്‍ ചെറുതുരുത്തിക്കാരന്‍   സെയ്തലവീടെ    ട്രില്ലീസ്   പന്തലിൽ  ശിവസുന്ദരന്റെ പുറത്തിരുന്നു മുക്തകണ്ടം ഭുജിച്ച  പഞ്ചവാദ്യപ്പാലട നായ്ക്കനാലില്‍ എരിഞ്ഞു  തികട്ടിയപ്പോള്‍  അമ്പാടിച്ചേച്ചിക്ക്‌ അന്നമനട പരമേശ്വരൻ   തന്റെ  തിമില വറുത്തു പൊടിച്ചു കിഴക്കൂട്ടിന്റെ ചെമ്പടയില്‍ ചാലിച്ച്  സേവിക്കാൻ കൊടുത്തു. പ്രത്യുപകാരമായി ഭഗോതി കിഴക്കൂട്ട്   അന്യേനെ ശ്രീമൂലസ്ഥാനം വരെ നടത്തി ചെണ്ടകൊട്ടിച്ചു.   തുടർന്ന്  നടന്ന ശ്രീമൂലസ്ഥാനം ഇലഞ്ഞിത്തറ ദ്വന്ദത്തിൽ   പാണ്ടിക്കളം   നിറഞ്ഞാടിയ  കിഴക്കൂടന്‍ പെരുവനത്തെ സമനിലയില്‍ പിടിച്ചു നിര്‍ത്തിയത് ചരിത്രമായി. പോയിന്റ്‌  തിരുവമ്പാടി ഒന്നര പാറമേക്കാവ് അര. പഞ്ചവാദ്യം പകല്‍ ഏകദിനത്തില്‍ പാറമേക്കാവ് അമ്മയുടെ അഭാവത്തില്‍  ലഭിച്ച വാക്ക് ഓവര്‍ തിരുവമ്പാടിക്കാരിക്കു ഒരു പോയിന്റിന്റെ ലീഡ് നേടിക്കൊടുത്തിരുന്നു.


പക്ഷെ മത്സരങ്ങളുടെ അമ്മയെന്ന് വിശേഷിപ്പിക്കപ്പെട്ട കുടമാറ്റത്തില്‍ അമ്മ ഭഗോതിയെ അക്ഷരാര്‍ത്ഥത്തില്‍  തൂത്തുവാരുക തന്നെ ചെയ്തു  .  തെക്കേ നട   സ്റ്റേഡിയത്തില്‍ രാത്രിയും പകലുമായി നടന്ന മത്സരത്തില്‍ നാല് നിര കുടകള്‍ക്കാണ്  പാറമേക്കാവിലമ്മ വിജയം കണ്ടത്.  സമനിലയിലേക്ക് നീങ്ങുന്നു എന്ന് തോന്നിച്ച മത്സരത്തിന്റെ അവസാന ഓവറുകളില്‍ തുടരെ തുടരെ അഞ്ചു സ്പെഷ്യല്‍ കുടകളുയര്‍ത്തിയാണ് അപ്രാപ്യമെന്നു തോന്നിച്ച വിജയം അമ്മ കൊയ്തെടുത്തത്.  നിര്‍ണായക ഘട്ടത്തില്‍ 'കൃഷ്ണയ്യ മുരളിതരനെ' ഇറക്കിക്കൊണ്ടുള്ള തിരുവമ്പാടി ഭാഗോതിയുടെ 'എല്ലീഡീ ' പവര്‍ പ്ലേ ഒടുവില്‍ അവര്‍ക്ക് തന്നെ വിനയാവുകയാണുണ്ടായത് . 'എല്ലീഡീ റിവേര്‍സ് സ്വീപി' ലൂടെയും 'മള്‍ട്ടിപ്പ്ള്‍ ഹുഡട് കോബ്ര  കട്ടി'ലൂടെയും 'ലോഫ്റ്റട് ബലൂണ്‍ ഡ്രൈവി'ലൂടെയും പടിഞ്ഞാറ്റ്മുറിക്കാരി   തിരിച്ചടിച്ചപ്പോള്‍ വടക്കത്തിയില്‍നിന്നും മറുപടിയുണ്ടായില്ല. ഇതോടെ ആറു മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു കൂട്ടരും ഒന്നര പോയിന്റോടെ തുല്യനിലയിലായി.


കുടമാറ്റത്തിന്റെ വിധിനിര്‍ണയത്തെ ചൊല്ലി ഭാഗോതിമാര്‍ക്കിടയില്‍ വലിയ കശപിശയുണ്ടായി എന്ന് പിന്നാമ്പുറ വര്‍ത്തമാനമുണ്ട്! സ്ലോഗ് ഓവറുകളില്‍ പാറമേക്കാവമ്മ തകര്‍ത്തടിച്ച്   സമ്മര്‍ദ്ദത്തിലാഴ്ത്തിയപ്പോള്‍ വെളിച്ചക്കുറവ്  ചൂണ്ടിക്കാട്ടിയുള്ള   തിരുവമ്പാടിക്കരിയുടെ ലൈറ്റ് അപ്പീല്‍ അമ്പയര്‍ മഹാദേവന്‍ നിരസിച്ചതിനെത്തുടര്‍ന്നാണ് പ്രശ്നങ്ങള്‍ തല പൊക്കിയത്. അമ്പയറോട് ഉടക്കിയ ഭഗോതിയെ പാറമേക്കാവമ്മ കളിയുടെ അന്തസ്സിനു നിരക്കാത്ത ഭാഷയില്‍ അധിക്ഷേപിച്ചുവെന്നും തുടര്‍ന്ന് രണ്ടു പേരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നുമാണ് റിപ്പോര്‍ട്ട്. പിന്നിലിരിക്കുന്ന പുല്ലാങ്കുഴൽ വായനക്കാരന്റെ      നിര്‍ദ്ദേശമനുസരിച്ചാണ് ലൈറ്റ് അപ്പീല്‍ ചെയ്തതെന്നും ആണൊരുത്തന്റെ തുണയില്ലാതെ ഗ്രൗണ്ടില്‍ ഇറങ്ങാന്‍ ചുണയില്ലാത്തവള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല പൂരക്കളിയെന്നും അമ്മ പറഞ്ഞത് വിവാദമായിട്ടുണ്ട്. അധിക്ഷേപം കേട്ട് എന്തോ പറയാന്‍ ശിവസുന്ദരനെ വിട്ടിറങ്ങിയ കൃഷ്ണനോട് പണ്ട് കുരുക്ഷേത്ര യൂനിവേര്‍സിറ്റി  ക്യാമ്പസ്സില്‍    വൈസ് ചാന്‍സലര്‍ ഭീഷ്മാചാര്യയോടു കളിച്ച കളിയൊന്നും സെന്മേരീസില്‍ പഠിച്ച തന്നോട് വേണ്ടെന്നു പാറമേക്കാവുകാരി മുഖത്തടിച്ചപോലെ പറഞ്ഞുവത്രേ. ഇന്‍സ്പെക്ടര്‍ ബലറാമിന്റെ പെങ്ങളോടുള്ള കളിയാണെന്ന് മനസ്സിലാക്കി തന്ത്രപൂര്‍വ്വം തലയൂരിയ കൃഷ്ണന്റെ പിന്നാലെ സഹായം അഭ്യര്‍ത്തിച്ചെത്തിയ തിരുവമ്പാടിക്കാരിയോട് കേരളവര്‍മയില്‍ അഞ്ചു വര്‍ഷം പഠിച്ചിട്ടും ഒരു സെന്മേരീസുകാരിയോടു   മുട്ടുവാനുള്ള ഇടതുപക്ഷവീര്യം   നിനക്ക് ഇല്ലാതെ പോയല്ലോ  ന്റെ പെണ്‍പിറന്നോരെ    എന്ന് പരിതപിച്ച കൃഷ്ണന്‍ തന്റെ വീട് കണ്ണൂരില്‍ തളിപ്പറമ്പിനടുത്തു മാവിലായിലാണെന്നു പറഞ്ഞു കൈമലര്‍ത്തിയത്രെ.  ശരി ദൂരം വിട്ടു നിങ്ങളെന്നാണ്  സമദൂരക്കാരനായത്  എന്ന് തിരുവമ്പാടിക്കാരി കയര്‍ത്തപ്പോള്‍ പാളയത്തില്‍ തന്നെ പട എന്ന നിലയായി. കളി കൈവിട്ടു പോയെന്നായപ്പോള്‍ സമാധാന ശ്രമങ്ങള്‍ക്കായി  ഗുരുവായൂരില്‍ നിന്നും അപ്പേട്ടനും കൊടുങ്ങല്ലൂരില്‍നിന്നും കുരുംബേട്ത്തിയും തൃപ്രയാറില്‍നിന്നും രാമോപ്പയും രാമനിലയത്തില്‍ വന്നു ക്യാമ്പ്‌ ചെയ്യുകയുണ്ടായത്രേ! എന്തായാലും സര്‍വകക്ഷിസമാധാന ചര്‍ച്ചകള്‍ക്ക് ഫലമുണ്ടായി.  പിറ്റേ ദിവസത്തെ വിട വാങ്ങല്‍ രംഗം ഹൃദയസ്പര്‍ശിയായിരുന്നു.  'കഴിഞ്ഞതൊക്കെ  കഴിഞ്ഞെടീ'  'ഒക്കെ ഒരു  സ്വപ്നാര്‍ന്നുന്ന്  നിരീക്കെടീ ,  പറച്ചിലുകളോടെ മുതിര്‍ന്ന ചേച്ചിമാര്‍ കെട്ടിപ്പിടിച്ചു കണ്ണീര്‍ വാര്‍ത്ത് മൂക്ക് പിഴിയുന്നത് കണ്ടപ്പോള്‍ പിടിച്ചു നില്ക്കാന്‍ വയ്യാതായ   പെരുവനവും  കിഴക്കൂടനും  കൂടി  പൂരപ്പറമ്പില്‍ കടക്കാതെ ഒളിച്ചുനിന്ന    പഞ്ചാരിയെ തിരഞ്ഞു  പിടിച്ച്   അഞ്ചാം  കാലത്തിലിട്ട്   ഒന്ന് പെരുക്കി!


ഉപചാരം ചൊല്ലി വിടപറയല്‍ ചടങ്ങിനിടയിൽ തിണ്ണബലം കാട്ടിയ തൃശൂര്‍ക്കാരന്   പള്ളക്കൊന്നു കൊടുത്ത്‌  തിരുനക്കരയ്ക്കോടിയ ഉണ്ണികൃഷ്ണനെ സീയെമ്മസ്സിനു മുന്‍പില്‍ വെച്ച് അറസ്റ്റ് ചെയ്തു കേസ്സാക്കുകയും ശ്രീമൂലസ്ഥാനത്തിന്  ഇടം വലം നിരനിരയായി കുഴിമിന്നല്‍ പൊട്ടിച്ച്  ഭീതി പരത്തി ജനക്കൂട്ടത്തെ  പിരിച്ചു വിടുകയും  ചെയ്തശേഷം    വടക്കുന്നാഥന്‍ ഉച്ചയുറക്കത്തിനു ശ്രീലകത്ത് കയറി  പായ വിരിച്ചപ്പോള്‍ ഇന്ദ്രപ്രസ്ഥത്തില്‍ ബലദേവാനന്ദ സാഗരന്‍ 2012 ലെ പൂരത്തിന് ഇതി  വാര്‍ത്താഹ ഈണത്തില്‍ ചൊല്ലി.

2 അഭിപ്രായങ്ങൾ:

  1. ബാലേട്ടാ.. 'പഴമ്പൂരാണം ' അതി ഗംഭീരം. ഒരു രണ്ടു തവണ വായിച്ചു. വൈകിയാലെന്താ വൈകി വന്ന അമുട്ടു വര്‍ണ്ണ ശബളമായിലോ, തൃശൂര്‍ കാരന്റെ യഥാര്‍ത്ഥ സ്പന്ദനമെന്താന്നു അറിഞ്ഞിരിക്കുന്നു ഇതിലൂടെ ഞങ്ങള്‍.. തൃശൂര്‍ പൂരത്തിന്റെ ആത്മാവറിഞ്ഞു , ചരിത്രവും സമകാലികവും ഒക്കെ ചേര്‍ത്ത് ഒരു കൂട്ടവെടി. ഒന്നാം കാലത്തില്‍ തുടങ്ങി രണ്ടും മൂന്നും നാലും കൊട്ടിക്കേറി മധ്യകാലത്തില്‍ നിന്ന് ഇടക്കാലം പിന്നിട്ടു ഇടക്കാലത്തിലൂടെ ത്രിപുടയില്‍ കൂട്ടിക്കൊട്ടിന്റെ ഒരു പോരിക്കല്‍ കേള്‍ക്കുമ്പോള്‍ അതിന്റെ നടുവില്‍ നില്‍ക്കുന്നവനുണ്ടാകുന്ന ഒരു കുളിരില്ല്യെ , അതെന്താന്നു അറിയുന്നു ഇത് വായിക്കുമ്പോള്‍..

    " കേരളവര്‍മയില്‍ അഞ്ചു വര്‍ഷം പഠിച്ചിട്ടും ഒരു സെന്മേരീസുകാരിയോടു മുട്ടുവാനുള്ള ഇടതുപക്ഷവീര്യം പോലും നിനക്ക് ഇല്ലാതെ പോയല്ലോ ന്റെ പെണ്‍പിറന്നോരെ എന്ന് പരിതപിച്ച കൃഷ്ണന്‍ തന്റെ വീട് കണ്ണൂരില്‍ തളിപ്പറമ്പിനടുത്തു മാവിലായിലാണെന്നു പറഞ്ഞു കൈമലര്‍ത്തിയത്രെ. ശരി ദൂരം വിട്ടു താനെന്നാടോ നായരേ സമദൂരക്കാരനായത് എന്ന് തിരുവമ്പാടിക്കാരി കയര്‍ത്തപ്പോള്‍ പാളയത്തില്‍ തന്നെ പട എന്ന നിലയായി. കളി കൈവിട്ടു പോയെന്നായപ്പോള്‍ സമാധാന ശ്രമങ്ങള്‍ക്കായി ":ഇതെത്ത്യെപ്പോ അക്ഷരാര്‍ത്ഥത്തില്‍ തിമില വറവെന്നെ...

    ആ ക്രിക്കറ്റ്‌ കളിയും ' അമ്പയര്‍ മഹാദേവനും ' ഒത്തിരി ഇഷ്ടായി. ഇനിപ്പോ ഒറ്റവാക്കില്‍ പറഞ്ഞാ നാണുന്റെ "അത്ഭുതം"(കഥ)

    "ഗുരുകുല സമ്പ്രദായത്തിലാണ് ഞാന്‍ സംസ്കൃതം അഭ്യസിച്ചത്‌ . ബ്രഹ്മശ്രീ കണ്ണപുരത്ത് നരേണന്‍ ഭട്ടതിരിപ്പാടാ എന്റെ സാന്ദീപനി .
    ഒരുദിവസം രാവിലെ കുളിയും കഴിഞ്ഞു ശിക്ഷണം തുടങ്ങി. ഗുരുവിനു അഭിമുഖമായി ഇരുന്നു . അദ്ദേഹം പറഞ്ഞു :
    നവരസം തൊട്ടു തുടങ്ങാം.
    അതെന്താന്നു നിരീശ്ശണ്ടോ ..നെണക്ക്?
    ഇല്ല.
    ഒമ്പത് രസം, അതില്‍ ആദ്യത്തെ രസമാണ് അത്ഭുതം. ആയതു എന്താന്ച്ചാല്‍ നിയ്യ്‌ ചൊറണൂര്‍ റെയില്‍വേ താവളത്തില്‍ പോയിക്ക്യ .
    അവിടെ പുകയും വമിച്ചു അസംഖ്യം തീവണ്ടികള്‍ നില്‍ക്കുന്നുണ്ടാവും. കണ്ടാല്‍ ആശ്ച്ചര്യാവും നെനക്ക് . അ: അതാണ്‌ അത്ഭുതം. "

    ഇപ്പൊ ബാലേട്ടാ ഇതാണ് തോന്നണേ.. അതി ഗംഭീരം .

    മറുപടിഇല്ലാതാക്കൂ
  2. ഗംഭീരം !!!.വിടപറയല്‍ റിയാലിറ്റി ഷോയ്ക്കിടയില്‍ തിണ്ണബലം കാട്ടിയ തൃശൂര്‍ക്കാരന് പള്ളക്കൊന്നു കൊടുത്ത്‌ തിരുനക്കരയ്ക്കോടിയ ഉണ്ണികൃഷ്ണനെ സീയെമ്മസ്സിനു മുന്‍പില്‍ വെച്ച് അറസ്റ്റ് ചെയ്തു കേസ്സാക്കുകയും ഇടം വലം കുഴിമിന്നല്‍ പൊട്ടിച്ച് ഭീതി പരത്തി ജനക്കൂട്ടത്തെ പിരിച്ചു വിടുകയും ചെയ്തു എന്ന അവസാനമിനുക്ക് പണി അതി ഗംഭീരം . ഉണ്ണിഷ്ണന്റെ കാല്‍പന്തുകളിക്കിടെ പരിക്ക് പറ്റിയ കാണികളുടെ അവസ്ഥയില്‍ ശ്ശി ധന്നന്ടെലും പൂരം ഉചൂനിനുശേഷം മൂന്ന് നാഴിക കൂടിതില്‍ നന്ദിണ്ട് .പപ്പേ ട്ടന്റെ പെനുന്‍സില തൊട്ടു ആലുക്കാടെ ബാരുകളിലായി ചേക്കേറിയ പൂരം ഇറിഗേഷന്‍ ടിപ് ഓഫീസര്‍ മാര്‍ സംഭവം അറിഞ്ഞു സ്ഥലം സന്ദര്‍ശിചപ്പോ ആണ് ഈ പറഞ്ഞ ഇടം വലം കുഴിമിന്നല്‍ പ്രയോഗം .......ദു പ്പ എന്തൂട്ടാ ഗടി ഈ അന്ധ്യവുമ്പോ പൊട്ടനെ

    മറുപടിഇല്ലാതാക്കൂ