ബി.എ പാസ്സായി കാജാബീഡിയും അമ്പലപ്പറമ്പിൽ അമ്പത്താറു കളിയും കാതിലെ മച്ചിങ്ങഞാത്തും താര ടാക്കീസിൽ സെക്കന്റ് ഷോയുമായി തേരാ ആൻഡ് പാര കളിച്ചു നടക്കുന്ന കാലം. ഏതോ ദേശസാൽകൃത ബാങ്കിലേക്ക് 'അപ്പ്ളിക്കേഷന്‍ ഫോര്‍ ദ പോസ്റ്റ് ഓഫ്....' ഒന്നയക്കാനായി ഒരു നട്ടുച്ചയ്ക്ക് പോസ്റ്റ് ആപ്പീസിലേക്ക് പോയതാണ്. അവിടെ ചെന്നപ്പോള്‍ ആകെ ബഹളം. ആശ്രമം സ്കൂളിലെ ഒരു മാഷ് പരവശനായി വിയർത്തു കുളിച്ചു നില്‍ക്കുന്നു. പോരാത്തതിന് പോസ്റ്റ് മാഷും പോസ്റ്റ് മാൻ എഴുത്തശ്ശനും എന്തൊക്കെയോ ചോദിച്ച് മാഷെ വശം കെടുത്തുന്നുമുണ്ട്. കന്നുകാലി പൊരുത്തുകാരന്‍ പൈലോത് മാപ്ലയുമുണ്ട് കൂട്ടത്തിൽ. ഞാൻ കാര്യം തിരക്കി. കോട്ടയത്തുള്ള വീട്ടിലേക്ക് മണി ഓര്‍ഡര്‍ അയക്കാന്‍ വന്നതാണ് മാഷ്. കരുതിക്കൊണ്ടു വന്ന നൂറു രൂപ കാണാനില്ല. മണി ഓര്‍ഡര്‍ ഫോറം പൂരിപ്പിക്കുന്നതിനിടയില്‍ പണം മേശപ്പുറത്തു അഞ്ചടി പത്തടി നടന്ന് മൂക്കൊന്നു ചീറ്റി വന്നപ്പോഴേക്കും പണം കാണാതായത്രേ!
" അയ് ..അപ്പൊ പണം എവിടെ പോവാനാ മാഷേ ?"
എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ശുദ്ധഗതിക്കാരനായ പൊറിഞ്ചു മാപ്ല എടുത്തു ചാടി പറഞ്ഞു:
"അതന്ന്യാ ഞാനും ചോദിക്കണേ കുട്ട്യേ !. ഈ മാഷ് വരുമ്പോ ഞാന്‍ ഇബടേണ്ട്. വേറാരും ഇതിനെടയ്ക്ക് ഇബടെ വന്ന്ട്ടൂല്ല്യ ഇബട്ന്ന് പോയിട്ടൂല്ല്യ . അപ്പപ്പിന്നെ എവടെ പൂവാനാ പണം ?"
-x-x-x-x-x-

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ