സഭ്യേതരം
പാറമേക്കാവ് പറ വരുന്ന ദിവസമാണ്. ചില്ലറ സാധനങ്ങൾ ഒരുക്കേണ്ടതുണ്ട്. സഞ്ചിയുമെടുത്ത് പ ലചരക്കു പീടികയില്‍ കയറി ചെന്ന റിട്ടയേഡ് മലയാളം അദ്ധ്യാപകനോട് കടക്കാരന്‍ മാത്തു ചോദിച്ചു:
"എന്താ വേണ്ട് മാഷേ?."
വേണ്ടത് പറയാന്‍ ചുണ്ടനക്കിയ നിമിഷം ഫേസ് ബുക്കില്‍ അക്കൌണ്ടും സമ്പ്രദായത്തില്‍ കൂട്ടുകാരുമുള്ള മാഷ് വിവര്‍ണനായി. എങ്ങിനെ പറയും?
"പറ്യോ മാഷേ."
"അത്....."
"എന്തേ, സാധ നെന്താന്ന് മാഷ് മറന്നാ?."
"ഇല്ലില്ല്യ."
"പിന്നെന്താ മാഷേ?."
"അത്....അതിപ്പോ ഈ നെല്ലൊക്കെ സംസ്കരിച്ച്ണ്ടാക്കണ ആ പൂജാദ്രവ്യണ്ടലോ; അതൊരു ഇരുനൂറ്റമ്പത് വേണം."
മാഷ് കഷ്ടിച്ച് പറഞ്ഞെത്തിച്ചു.
"അതെന്തൂട്ടാണ്ടപ്പാ ആ സംസ്കൃതം; അവിലാ?"
" അവിലല്ല. ഇത് നല്ലോണം വെളുത്തിരിക്കും."
"വെള്ളവിലൂണ്ട് ട്ടാ മാഷേ!."
"അത്ണ്ട്. അറ്യാം. പക്ഷേ ഇതവിലല്ല."
" അവിലലല്ലങ്ങിപ്പിന്നേ..... ഓ പൊര്യാവും!."
'അല്ല പൊരീം അല്ല. രണ്ടിനും എടേല്ള്ള സാധനാ."
"രണ്ടിനും എടേല്ള്ളത്ന്ന് വെച്ചാ.....ഓ മറ്റേ............;!"
മാത്തുവിന്‍റെ ട്യൂബ് കത്തി.
"അദ്ദന്നെ! അതൊരു ഇരുനൂറ്റമ്പതു് വേണം."
" എന്‍റെ മാഷേ, അതിൻറെ പേരറിയാണ്ടാ മാഷ് വെ ഷമിച്ചേർന്നത് ?."
"അറ്യായല്ല മാത്ത്വോ. മാത്തൂന്‍റെ മോത്ത് നോക്ക്യെങ്ങന്യാ പറ്യാന്ന് നിരീച്ചു!."
" മോത്ത് നോക്കി പറ്യാന്‍ മടിക്കാന്‍ അതെന്താ തെറ്യാണോ മാഷേ ?. നല്ല കാര്യണ്ട്! ഡാ ദേവസ്സ്യേ, മാഷ്ക്കതൊരു കാക്കിലോ പിടിച്ചേ."
"എന്തൂട്ടാ മാത്ത്വേട്ടാ?"
" അത് ശരി! അപ്പ ഇബടെ ഇതുവരെ പറഞ്ഞതൊന്നും നിയ്യ് കേട്ടില്ല്യാന്നാ?."
മാത്തുവിന് ശുണ്‍ഠി കയറി.
"ഇല്ല്യ മാത്ത്വേട്ടാ!. ഞാനുള്ളി ചേറ്വാര്‍ന്നു.എന്തൂട്ടാ?."
" മലര്! ഇപ്പ കേട്ട്വോ?."
"അയ്, അയ്, മാത്ത്വോ പത്ക്കേ ! എന്താദ്!."
മാഷ് അടക്കിപ്പറഞ്ഞു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ