നീലത്താമര
നീലത്താമരയുടെ ഫാനായിരുന്നു. അതിനാൽ മകളും മരുമകനുമൊത്ത് ഫർണീച്ചർ ഷോപ്പിൽ കയറിയപ്പോൾ സംശയലേശമേതുമുണ്ടായില്ല.
"ഏതാണ് വേണ്ടത് സർ?"
"നീൽകമൽ!"
"ഇതു നോക്കൂ ലേറ്റസ്റ്റ് ഡിസൈനാണ്."
"ഇതു വേണ്ട. എനിക്ക് ഈസി ചെയർ മോഡൽ വേണം."
വായിക്കാനും ടീവി കാണാനും അടിയന്തിരമായി മയങ്ങുന്നതിനും അതു തന്നെ വേണം.
"അയ്യോ തീർന്നു പോയല്ലോ സാർ. നിർബന്ധമാണെങ്കിൽ രണ്ട് ദിവസം കഴിഞ്ഞാൽ എത്തും."
"നിർബന്ധമാണ്. രണ്ടു ദിവസം കഴിഞ്ഞ് പോര!"
"സോറി സർ. ......വിൻ്റെ ഉണ്ട്."
"ഏയ് വേറൊന്നും വേണ്ട!"
"അത് നല്ല ബ്രാൻഡാണച്ഛാ!, നീൽ കമലിൻ്റെ പോല്യന്നെ."
മരുമകൻ പറഞ്ഞു.
"കേട്ടിട്ടുണ്ട്, എന്നാലും നീൽ കമൽ തന്നെ മതി."
"ഓക്കെ, എന്നാലും സാറൊന്ന് നോക്ക്യാട്ടെ, ഇഷ്ടപ്പെട്ടെങ്കിൽ മതി."
"അതെ ഒന്നു നോക്ക്യോക്കാം അച്ഛാ. മേഡം, എവടെ കാണട്ടെ."
മകൾ എൻഡോഴ്സ് ചെയ്തു.
"വരൂ സർ!"
മകൾക്കും മരുമകനും പിന്നാലെ ഷോപ്പാന്തർഭാഗം ചെന്നു. കണ്ടു, ഇരുന്നുനോക്കി, കീഴടങ്ങി.
"ഇതു കൊള്ളാം. നല്ലതാണല്ലോ അല്ലെ?"
"ശ്ശോ, യെന്താണ് സർ! സൂപ്പർ പ്രൊഡക്റ്റല്ലേ?"
"ശരി."
കൊല്ലമൊന്ന് തികഞ്ഞില്ല. ഇന്നലെ എം.ടി.യുടെ ജീവചരിത്രം വായിച്ചു കൊണ്ടിരിക്കുമ്പോൾ ഭാര്യ അടുത്തു വന്നു.
"ഈ ബെഡ് ഷീറ്റൊന്നു മാറ്റീട്ട് പുതീ.... അല്ലാ, ദെന്താ കസേര ഇങ്ങനെ ഇരിക്കണേ?"
"എന്താദ്?"
"ഉയരൊന്ന് കൊറഞ്ഞ പോലെ?"
"നിങ്ങൾക്ക് വെർതെ തോന്നണതാ. അതാണതിൻ്റെ സ്റ്റൈ...."
"ട്ഠേ....!!!"
പൊതിച്ച തേങ്ങ ആസ്ബസ്റ്റോസ് റൂഫിൽ വീണ ശബ്ദം ഓർമ്മയുണ്ട്. ബോധം തിരിച്ചു കിട്ടുമ്പോൾ ഭാര്യയും മകളും മരുമകനും ചേർന്ന് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കാൻ വിയർക്കുന്നതാണ് കണ്ടത്. ഗോഡ്ഫാദർ ഒന്നിൽ പൂന്തോപ്പിലെ കോക്കാപ്പാച്ചി കളിക്കിടയിൽ മരിച്ചു വീണ ഡോൺ വിറ്റോ കോളിയോണെ നോക്കി കൈകൊട്ടി ചിരിക്കുന്ന പേരക്കുട്ടിയെ അനുകരിച്ചുകൊണ്ട് നമ്മുടെ സ്വന്തം കക്ഷിയും അവർക്കു പിന്നിൽ നില്പുണ്ട്!.
സെൽഫ് ഒബ്സർവേഷനിലാണ്.
നാളെ വെളുപ്പിന് ഹൈദരബാദിൽ പോകേണ്ടതുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ