2025 ഡിസംബർ 23, ചൊവ്വാഴ്ച

ആത്മരക്ഷാർത്ഥം

 

ആത്മരക്ഷാർത്ഥം 

ഇടുങ്ങിയ വഴിയായിരുന്നു. മുന്നിൽ ഒരാൾ കൈ വീശി നടക്കുന്നുണ്ട്. ഒന്നുരണ്ടു വീടുകൾക്കപ്പുറം പോക്കു വരത്തുകാരെ സാകൂതം നോക്കി ഒരു പോംറേനിയൻ പട്ടി വഴിയിൽ നിൽക്കുന്നുണ്ട്.

പെട്ടെന്നാണതുണ്ടായത്. മുന്നിൽ നടന്നയാൾക്കു നേരെ പട്ടി കുരച്ചു വന്നു. ആദ്യം ഒന്നന്തിച്ചുവെങ്കിലും പതിയെ മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത് കാൽക്കലേക്ക് കടിത്താപ്പു നോക്കി കുമ്പിട്ടു വരുന്ന പട്ടിയെ കയ്യും കാലും വീശി അയാൾ പ്രതിരോധിച്ചു. പട്ടി പക്ഷേ വിടാൻ ഭാവമില്ല. പടം വിരിച്ചു നിൽക്കുന്ന മൂർക്കൻ പാമ്പിനു ചുറ്റും കറങ്ങുന്ന കീരിയെപ്പോലെ കുരച്ചു പ്രദക്ഷിണം വെക്കുകയും ഇടയ്ക്കിടെ ബോക്സർമാരെപ്പോലെ മുന്നിലേക്ക് ചുവടുവെച്ചു കുതിച്ചുമിരുന്നു. അടുത്തുള്ള വീടിൻ്റെ സിറ്റൗട്ടിൽ ഒരു മദ്ധ്യവയസ്ക്ക "ടാ ടാ ടാ!" എന്ന് വഴിപാട് പറഞ്ഞ് അലസയായി ഇരിക്കുന്നു.

പെട്ടെന്ന് അഭ്യാസിയെപ്പോലെ അയാൾ ഒന്നു വട്ടം തിരിഞ്ഞു. പരമാവധി ഊക്കെടുത്ത് കാൽ വീശുന്നതും അതിദാരുണമായ ഒരു നിലവിളിയോടെ പട്ടി വീടിൻ്റെ സിറ്റൗട്ടിലിരുന്ന സ്ത്രീക്കരികിൽ ഓടിച്ചെന്നിരിക്കുന്നതുമാണ് പിന്നെ കണ്ടത്.

"നിങ്ങളെന്ത് പണ്യാ കാട്ട്യേ?"

സ്ത്രീ കസേര വിട്ടിറങ്ങി ഗേറ്റിൽ വന്നു ചുവന്നു നിന്നു.

"കാല് മടക്കി ഒന്ന് കൊടുത്തു! കണ്ടില്ലെങ്കിൽ അതിനെ ഇങ്ങട് എറക്കി വിട്ടാ ഒന്നൂടി കാണിച്ച് തരാം! തിന്നാൻ കൊടത്ത് വളർത്ത്യാ മാത്രം പോര മാഡം. മാനേജീയാനും പഠിക്കണം. വഴീപ്പോണോരടെ വെപ്രാളം കണ്ട് കസേരേല് കുത്തിരിക്കാൻ നല്ല രസണ്ടല്ലേ!"

"അത് കടിക്ക്യൊന്നൂല്ല്യ, വെർതെ കൊരക്ക്യേള്ളോ."

"അത്യോ! അതറിഞ്ഞില്ല്യ ട്ടാ, പട്ടി ഒരു വാക്ക് പറഞ്ഞൂല്ല്യ! സോറി!"

"പട്ട്യേ ഊദ്രവിച്ചത് കൂടാണ്ട് നിങ്ങളാളെ കള്യാക്ക്വാ!?"

"അല്ല രണ്ടാൾക്കും ഒരോ ബൊക്കെ തരാം! പോയി പട്ട്യേ ചങ്ങലക്കിട് മാഡം, വെളിച്ചാമ്പൊ വിഡ്ഡിത്തം പറ്യാൻ നിക്കാണ്ട്!"

അയാൾ കൈവീശി നടന്നു നീങ്ങി. എന്നെ കണ്ടതിലുണ്ടായ ചമ്മലുമായി എന്തോ പിറുപിറുത്ത് ആ സ്ത്രീ വീട്ടിലേക്ക് കയറിപ്പോയി.

ഞാനും നടന്നു. നടക്കുന്നതിനു മുമ്പ് തലേന്ന് ഇലക്ട്രിസിറ്റി പണിക്കാർ വഴിയിൽ ചെത്തിയിട്ടു പോയ മുരിങ്ങക്കൊമ്പിൻ്റെ ലക്ഷണമൊത്ത ഒരു കമ്പെടുക്കാൻ മറന്നില്ല. രണ്ടുണ്ട് ഗുണം; പേടിപ്പിക്കാം, പറമ്പിൽ വെച്ചു പിടിപ്പിക്കാം. മീറ്റർ മുരിങ്ങയാണ്.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ