2012 ഏപ്രിൽ 26, വ്യാഴാഴ്‌ച

പൂരപ്പറ

പൂരമൊരുക്കം - ഒരു നര്‍മവീക്ഷണം   

പൂരപ്പറ 

പൂരം കൊടിയേറി!   കൊടികെട്ടി പൊട്ടിച്ച വെടിയുടെ തരം നോക്കുമ്പോ പെരിയ വെടിക്ക് പൊട്ടിക്കരയേണ്ടിവരുമെന്ന്  പെരുവഴിയില്‍ സംസാരമുണ്ട്.  ച്ചാല്‍ എണ്ണത്തിലും വണ്ണത്തിലും കിടുക്കത്തിലും നന്നേ പോരായേണ്ടന്നു സാരം.  തിരാമ്പാട്ട്ളെ വെടിയാളി   മുണ്ടത്തിക്കോടനാത്രെ. ന്യായാസനം 'പൂരാളി'കളുടെ കൊങ്ങയ്ക്ക് പിടിച്ചപ്പോള്‍ പന്തലുപണിക്കിടയിലും വഴി നടപ്പും കാറോട്ടവും 'സ്വരാജ് വട്ട'ത്തില്‍ സുഗമം. അമ്പാടി-ക്കാവുകളുടെ 'മാനംമുത്തി'പ്പന്തലുകളുടെ അകവും പുറവും പിടിച്ചാണ് ഇപ്പോള്‍ അതിവേഗപാതയും മരണക്കിണറും. 

പൂരം പ്രദര്‍ശനനഗരിയില്‍ സോപ്പ് ചീപ് കണ്ണാടികളും കാരറ്റ് ചുരണ്ടികളും നിരന്നു. ഇനി ചുരണ്ടലും തൊടലും പിടിക്കലും ഉഷാര്‍. നടുമിറ്റങ്ങളില്‍ പുഷ്പ ഫല സസ്യാദികള്‍ക്ക്‌ തടം കോരി.  നടവഴികളിലെ ചില്ലുഭരണികളില്‍ പൊരിഞ്ഞ പോപ്‌കോണ്കളുടെ അയ്യപ്പന്‍ തുള്ളല്‍. പവിലിയനുകള്‍ക്ക് ചുട്ടികുത്ത് തുടങ്ങിയിട്ടേയുള്ളൂ . മതി വരുവോളം പൂരം കുടിച്ചു പൂസായി ഇടവപ്പാതി വാളൂരുമ്പോഴേക്കും കൂടിയാട്ടം തുടങ്ങാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി അശരീരിയുണ്ട്!

നായ്‌ക്കനാലില്‍നിന്നും ശ്രീമൂലസ്ഥാനത്തേയ്ക്ക്  ഉച്ചപ്പൂരത്തിന്  ആനപ്പൊറത്തെ ഏട്ത്തിയേയും ചെണ്ടപ്പൊറത്തെ  അനിയനെയും എഴുന്നെള്ളിക്കാന്‍ അരങ്ങുംകാലുകള്‍ ഉയര്‍ന്നു.   ശിവസുന്ദരനും പട്ടാളത്തിനും ഫാഷന്‍ പരേഡു നടത്താന്‍ തേക്കിന്‍കാട്ടില്‍ റാമ്പും 'പട്ട'യടിച്ചുറങ്ങുവാന്‍ സീയെമ്മസ്സില്‍ മെത്തപ്പായയും ഏര്‍പ്പാടാക്കിയിട്ടുണ്ട്.   പിണ്ടമിടാനും പണ്ടം പ്രദര്‍ശിപ്പിക്കാനും വെവ്വേറെ സൌകര്യങ്ങള്‍ ഒരുക്കും.   കൂടാതെ   ഗണേശന്മാര്‍ക്ക്  ചുട്ട വെയിലില്‍ ചെരിപ്പിട്ട് ഫടഫടാന്ന് പടക്കം പൊട്ടിച്ചു കളിയ്ക്കാന്‍ പ്രദക്ഷിണവഴിയില്‍ അരയടിക്കു വെള്ളം ചിറ കെട്ടി നിര്‍ത്താന്‍ കച്ചേരി ഫത്‌വ പുറപ്പെടുവിച്ചിട്ടുമുണ്ടല്ലോ?.    പിന്നെ പൂരം പ്രമാണിച്ച് നഗരത്തില്‍   മുറ്റമടിക്കാനും പാത്രം കഴുകാനുമായി ഹോളണ്ടില്‍നിന്നും ഒരു തൂപ്പുകാരി എത്തിയിട്ടുണ്ട്. കോര്‍പറെഷന്റെ കോലായത്തിണ്ണയില്‍       "എപ്പഴാ വേണ്ടെന്നു വെച്ചാല്‍ വിളിച്ചോളിന്‍" എന്ന മട്ടില്‍ ചെല്ലം വലിച്ചിട്ടിരുന്നു മുറുക്കുന്ന അവരെ കണ്ടവരുണ്ട്. 

തെക്കോട്ടിറക്കത്തിന്റെ പടിഞ്ഞാറേ വശത്ത്‌ ചാനലുകള്‍ക്ക്  'പട'ക്കോപ്പുറപ്പിക്കാന്‍ അങ്കത്തറയുയര്‍ന്നു. കുടമാറ്റം 'അന്യോന്യ' ത്തിന്റെ ഷോര്‍ട്ട് ബ്രേക്കുകളില്‍ കാണികള്‍ക്ക് മൊത്തമായും ചില്ലറയായും കാണാന്‍ തരത്തില്‍ പത്തടിപ്പൊക്കത്തില്‍ കെട്ടിയുയര്‍ത്തിയ ഈ തട്ടില്‍ വെച്ചായിരിക്കും ജേര്‍ണലിസവും ഗുസ്തിയും പഠിച്ച 'നങ്കൂര'ന്മാര്‍ 'നിലനില്‍പ്പി'നുവേണ്ടി   'പുരഞ്ജയമായി തുടങ്ങി സൌഭദ്രമെന്നു തോന്നിപ്പിക്കുന്ന പുത്തൂരം അടവുകള്‍ ' പയറ്റുക! കിഴക്കു വശത്ത് സായിപ്പന്മാര്‍ക്ക് വീക്ഷാഗോപുരമുയരുന്നു.   കാല്‍സ്രായിയും അധോവസ്ത്രങ്ങളും ഊരിക്കളഞ്ഞു കാലിന്മേല്‍ കാല്‍ കയറ്റിവെച്ചിരിക്കുന്ന  കറുത്ത കണ്ണട വെച്ച മദാമ്മമാരും മദാച്ഛന്‍മാരും തൊട്ടുമുന്നില്‍ തങ്ങളുടെ 'അസ്ഥാനം'  നോക്കി നന്നാരി സര്‍വത്ത് കുടിക്കുന്നവരുടെ   മുഖപേശികളിലെ വലിവും മുറുക്കവും ക്യാമറയില്‍ പകര്‍ത്തി തംസപ്പടിക്കും മെയ്‌ ദിനത്തില്‍!

പൂരത്തിന്റെ അവാന്തരവിഭാഗങ്ങള്‍ക്കൊക്കെ പ്രമാണിമാരെ അരിയിട്ട് വാഴിച്ചു കഴിഞ്ഞു . വാദ്യ പ്രമാണിമാരില്‍ തറവാട്ടുകാ രനായി   ഒരാളെയുള്ളു. കിഴക്കൂട്ട്.  മറ്റുള്ളവരൊക്കെ പെരുവനം, അന്നമനട, ചോറ്റാനിക്കര  എന്നിങ്ങനെ ദേശക്കാരാണ് ! മേളക്കാര്‍ക്ക് സംഭാരം കൊടുക്കല്‍, വാദ്യങ്ങള്‍ക്ക് കൈവീശല്‍, ആനക്ക് പിന്നില്‍ മാറ്റക്കുട പിടിച്ചുനില്‍ക്കല്‍ തുടങ്ങിയ പ്രതിഭയും മത്സരശേഷിയും ആവശ്യമുള്ള പോസ്റ്റുകളിലേക്ക് തെരഞ്ഞെടുത്ത പ്രമാണിമാരുടെ പേരുവിവരം സുരക്ഷാകാരണങ്ങളാല്‍ സാമ്പിള്‍   വെടിക്കെട്ടിന് ശേഷം പത്രസമ്മേളനത്തില്‍ മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ.

                                            *************






2012 ഏപ്രിൽ 21, ശനിയാഴ്‌ച

ചതുര്‍ഥാശ്രമം

ചതുര്‍ത്ഥാശ്രമം 

തൊണ്ണൂറ്റിനാലിലെ ഒരു ശബരിമലയാത്ര. സഹതീര്‍ഥാടകരെല്ലാം പമ്പയില്‍ പിതൃബലിയിടുന്നു എന്നറിഞ്ഞപ്പോഴാണ്  യാത്രക്കു മുന്‍പ് അമ്മ  പ്രത്യേകം നിര്‍ദേശിച്ചിരുന്ന  കാര്യം എനിക്കോര്‍മ്മ വന്നത്. അച്ഛനും ചേച്ചിയ്ക്കും ബലിയിടണം.   അടുത്തടുത്തായി അച്ഛനും ചേച്ചിയും  മരിച്ചത് കഴിഞ്ഞ  വര്‍ഷമാണ് .    

പുഴയില്‍  മുങ്ങി  ഈറന്‍  തറ്റുടുത്ത്‌ മുന്നിലിരുന്നപ്പോള്‍ പരികര്‍മി  ചോദിച്ചു:

"ആര്‍ക്കാ?"

"രണ്ടാള്‍ക്ക്‌ "

"ആരൊക്കെ ?"

"അച്ഛനും  ചേച്ചിയും"

"പേര് ?"

"എന്‍റെ  പേര്   ബാലചന്ദ്രന്‍ ."

" പരേതരുടെ പേരാ ചോദിച്ചേ! "

" നാരായണന്‍ നായര്‍,  ശാരദ ."

" ശരി, ഇനി ഞാന്‍  ചൊല്ലുന്നതൊക്കെ   ഏറ്റു ചൊല്ലിക്കോണം;  പറയുന്നപോലെ ക്രിയകളൊക്കെ ചെയ്തോണം!."

കുറുക്കിയുരുവിട്ട ബലിമന്ത്രങ്ങൾ ഏതാണ്ട് ഗ്രഹിക്കാനായവ   ഏറ്റുചൊല്ലിയും അല്ലാത്തവ വിഴുങ്ങിയും  ക്രിയാ നിര്‍ദേശങ്ങള്‍ അനുസരിച്ചും ബലിയുടെ ഒരു  താളവട്ടം കഴിഞ്ഞപ്പോള്‍ പരികര്‍മി ചോദിച്ചു:

"അടുത്തത്  ആര്‍ക്കാണെന്നാ  പറഞ്ഞത് ?"

"കഴിഞ്ഞതാരട്യാ?" എനിക്കു സംശയമായി .

"കഴിഞ്ഞത്  ബാലചന്ദ്രന്‍റെ . "

ഒരു നിമിഷം തരിച്ചിരുന്നു പോയി! മനോനില സാധാരണമായപ്പോള്‍ ഏഴുന്നേറ്റുകൊണ്ട് പറഞ്ഞു:

" മതി.  ഇനി  വേണന്നില്ല്യ!  ."

" അതെന്തേ?   രണ്ടെന്നു  പറഞ്ഞിട്ട് ?"

"ഇനീപ്പോ  ഒന്ന് രണ്ട് ഭേദങ്ങളില്ല.  ഒന്നേള്ളൂ.   ആത്മബലിയാണിട്ടത് !"

അന്തംവിട്ടു  നിന്ന പരികര്‍മിയുടെ കയ്യില്‍  ദക്ഷിണ വെച്ച് ഞാന്‍ പുഴയിലേക്ക് തിരിച്ചു നടന്നു. പിന്നില്‍ പരിഭ്രാന്തി കലര്‍ന്ന  ശരണംവിളി  . 

"സ്വാമ്യേയ് ശരണമയ്യപ്പ!"

ഒരു  വട്ടം കൂടി പമ്പയില്‍  മുങ്ങിനിവരുമ്പോള്‍ പരികര്‍മ്മി ഓതിത്തരാന്‍ വിട്ടുപോയത്  മനസ്സ് പൂരിപ്പിച്ചു :

ആത്മപിണ്ഡം  സമര്‍പ്പയാമി.....

                                                 ******




2012 ഏപ്രിൽ 14, ശനിയാഴ്‌ച

സംഭവാമി യുഗേ യുഗേ


സംഭവാമി യുഗേ യുഗേ 

"ന്‍റെ തേവരേ കരുണാസാഗരാ ഇത്തവണേങ്കിലും...."

കെട്ടിയിട്ടടിച്ചാലും വീടിന്‍റെ ഉമ്മറവാതില്‍ക്കല്‍ പടര്‍ന്ന മാറാലപോലും തട്ടിക്കളയാൻ മേലനങ്ങാത്തവൻ, പതിവുപോലെ ഒരുറുപ്പികയും കാരുണ്യ ഭാഗ്യക്കുറി ടിക്കറ്റും നടക്കല്ലില്‍ വെച്ച് ഒന്നാം സമ്മാനത്തിന് കെഞ്ചുന്നതു കണ്ടപ്പോള്‍  ഭഗവാന്   കേശാദിപാദം കലി കയറി.

മാസാമാസം നറുക്കെടുപ്പു  ദിവസങ്ങളില്‍ നടക്കല്‍ തലതല്ലിയുള്ള ഇവന്‍റെ ഈ മുറവിളി ഇന്നത്തോടെ  കാലം കൂട്ടണം !

പ്രതിഷ്ഠയ്ക്ക് മുന്നില്‍ കുന്തിച്ചിരുന്ന്   തിമിരം വല വിരിച്ച കണ്ണുകളിറുക്കി പുഷ്പാഞ്ജലിച്ചീട്ടിലെ പേരും നാളും  പ്രയാസപ്പെട്ടു  വായിച്ചെടുക്കുകയായിരുന്ന വൃദ്ധൻ  ശാന്തി പെട്ടെന്നെന്തോ പൊളിഞ്ഞടരുന്ന ശബ്ദം കേട്ട് ഞെട്ടി!.

അഷ്ടബന്ധത്തിന്‍റെ പാദുകമൂരി പീഠം വിട്ടിറങ്ങിയ ഭഗവാന്‍ അരക്കെട്ടിൽ  ഒളിപ്പിച്ചു ചു റ്റിയിയിരുന്ന  ചമ്മട്ടിയെടുത്തു  രണ്ടു ചുഴറ്റ് പൊട്ടിച്ച ശേഷം ഗര്‍ഭഗൃഹം കുലുങ്ങിയ   ഒരു ഹുങ്കാരത്തോടെ സോപാനത്തിലേക്കു    കുതിച്ചു .

കുരുക്ഷേത്രത്തില്‍ എന്നോ നിശ്ശബ്ദമായ ചാട്ടവാർ എന്നെക്കൊണ്ട് വീണ്ടും എടുപ്പിച്ചു   നീ. മുറ്റത്തെ പുല്ലുപോലും  പറിക്കാതെ കണ്ടവന്‍റെ തിണ്ണ നിരങ്ങി പരദൂഷണം വിളമ്പിയും പരാന്നം ഭുജിച്ചും  കൊഴുത്തുരുണ്ട വരാഹമേ; നിന്‍റെ ആസനത്തില്‍ മുളച്ച ആലിന്‍തണലിലെ ഉദാസീനാശ്രമം ഞാനിന്നു അടിച്ചുപൊളിക്കുന്നുണ്ട്  !

കനല്‍പൂത്ത കണ്ണുകളുമായി പാഞ്ഞടുക്കുന്ന ഭീഷണരൂപം കണ്ടു നടുങ്ങിയ ഉപാസകൻ  വെട്ടിത്തിരിഞ്ഞ്   നമസ്കാരമണ്ഡപവും വലിയമ്പലവും ബലിക്കല്‍പ്പുരയും നടപ്പുരയും ഗോപുരവും താണ്ടി പഴയ ഗോപുരത്തറയില്‍നിന്നു തീർത്ഥക്കുളത്തിലേക്ക്  എടുത്തു ചാടിയത് ശ്വാസമിടകൊണ്ടായിരുന്നു. തുറുകണ്ണുകളുമായി ജലോപരിതലത്തില്‍ പൊന്തി പ്രാണവെപ്രാളത്തിന്റെ ഒരു കവിള്‍ വെള്ളം ചീറ്റിത്തുപ്പി   കിതച്ചു കൈകാലുകളിട്ടടിക്കുന്ന ഭയാക്രാന്തന്‍റെ  കുളച്ചണ്ടി വലകെട്ടിയ മുഖത്തിന്‌ നേരെ ചമ്മട്ടി ചൂണ്ടിക്കൊണ്ട് ഭഗവാന്‍ അലറി: 

" പിതൃസ്വത്ത് ഭാഗിച്ചു കിട്ടിയ പത്തുപറക്കണ്ടത്തില്‍ വിയര്‍പ്പൊഴുക്കി വിത്തിറക്കിയാല്‍  എന്‍റെ പാതി നെല്ലായിതന്നേക്കാമെന്നു  പണ്ടെന്നോ നിനക്ക് തന്ന വാക്ക് കരാർ  സ്വഭാവമുള്ളതുകൊണ്ട്  ഞാന്‍ ലംഘിക്കുന്നില്ല. ഒരവസരം കൂടി തരുന്നു. മേലാൽ പിച്ചക്കാശു കൊടുത്തു വാങ്ങിയ ശിവകാശി പീറക്കടലാസില്‍ നിന്‍റെ ഫാസ്റ്റ്ബക്ക് വ്യാമോഹങ്ങള്‍ പണ്ടാറം പൊതിഞ്ഞിങ്ങോട്ടെടുത്താൽ,  മേലനങ്ങാതെ വെട്ടി വിഴുങ്ങി മേദസ്സ് കേറ്റിയ നിന്റെ നെഞ്ചിലെ   കൂമ്പുണ്ടല്ലോ ; ഐ വില്‍ ബീറ്റ് ദാറ്റ്‌ ഷിറ്റ് ഔട്ട്‌ ഓഫ് യു.   ജസ്റ്റ്‌ റിമംബര്‍  ദാറ്റ്‌ !"

ചമ്മട്ടി മൂന്നു വട്ടം പൊട്ടിച്ചു ഭീതി പരത്തിയ ശേഷം സ്ലോമോഷനിൽ   ശ്രീകോവിലില്‍ തിരിച്ചെത്തി ശാന്തിക്കാരന്‍റെ  പരിഭ്രമത്തിന് മുഖം കൊടുക്കാതെ ധർമസംസ്ഥാപകൻ പത്മപീഠം കയറി പാദുകമിട്ടുഅരയ്ക്കു പിന്നില്‍ ഉടുത്തുകെട്ടില്‍ ചമ്മട്ടി തിരുകുമ്പോള്‍ ഓര്‍ത്തു :  

പണ്ട് കുരുക്ഷേത്ര യൂണിവേർസിറ്റി സ്റ്റേഡി യത്തിലെ കളിയിൽ   പാർത്ഥനെ  വെള്ളം കുടിപ്പിക്കുന്നത് കണ്ടു  ഡെസ്പടിച്ചപ്പോള്‍ തേർത്തട്ടിൽ നിന്നു ചാടി   പിതാമഹനു നേരെ  വീശിയതിന് വിവാദവും ചാനൽ ചർച്ചയും ചീത്തപ്പേരും ഉണ്ടാക്കിയ പ്രോപ്പര്‍ട്ടിയാണ്.  എന്നാലും സാരമില്ല.  കയ്യിലിരിക്കട്ടെ  ഇനിയും ആവശ്യം വരും!.

 ശംഖചക്രഗദാപത്മാദി തിരിച്ചറിയല്‍ ചിഹ്നങ്ങള്‍ ചതുര്‍ബാഹുക്കളില്‍ യഥാവിധി ഫിറ്റാക്കി ഫോര്‍മലാവുന്നതിനിടയില്‍ സ്വരം കനപ്പിച്ചുകൊണ്ട് ഭഗവാന്‍ പറഞ്ഞു:

"ട്ടോ ശാന്തി, ഇപ്പൊ ഇവടെ നടന്നതൊക്കെ അങ്ങട് മറന്നേക്ക്യാ. ഞാനൊന്നും ചെയ്തിട്ടൂല്ല്യാ താനൊന്നും കണ്ടിട്ടൂല്ല്യാ. മനസ്സിലായോ "

"ഉവ്വ്. ന്നാലും ഒരു സംശം. ആകപ്പാടെ എളകീല്ല്യേ? തന്ത്ര്യോടെങ്കിലും പറയാണ്ടെങ്ങന്യാ! പരിഹാരകര്‍മങ്ങള് ?"

"മനസ്സിലായി!"

ഭഗവാൻ  ശാന്തിയുടെ  മൊഴി തടഞ്ഞു 

"ശുദ്ധികലശം, ദക്ഷിണ, ടിന്നെണ്ണ,, ഗാനമേള,  തിരുവമ്പാടി ശിവസുന്ദർ, പെരുവനം കുട്ടൻ മാരാർ കോലത്തിന്മേല്‍ മാല, ആയിരത്തൊന്നു ഗുണ്ട്, പ്രസാദഊട്ട്, ഇതൊക്ക്യല്ലേ നിരീച്ചത്? എന്നാ ആ വെള്ളൊക്കെ ഇയാളങ്ങട് എറക്കി വെച്ചേക്ക്വാ. ശാന്തി പേടിക്കണ്ട. അഷ്ടബന്ധത്തില് മുടിനാരിഴയ്ക്ക് വിള്ളല് കാണിക്കാതെ തന്ത്രിയെ ഞാന്‍ മാനേജ് ചെയ്തോളാം. പക്ഷെ ഒരു കാര്യണ്ട്‌. റസീറ്റ്‌ ബുക്കും കളക്ഷന്‍ ബാഗുമെടുത്ത്‌ പുറപ്പെട്ടാല്‍   ബ്രഹ്മൻസിനുപോലും തടുക്കാന്‍ പറ്റാത്ത  ആ ഗഡീസുണ്ടല്ലോ; കമ്മിറ്റിക്കാർ?  അവരെങ്ങാനും ഇതറിഞ്ഞാൽ അടുത്ത എപ്പിസോഡില് കുളംചാടുന്നത് താനായിരിക്കും ഓർമയിരിക്കട്ടെ!. സംശയങ്ങളൊക്കെ ഉടുത്ത കോടിയുടെ  കോന്തലേല്  കെട്ടിവെച്ചിട്ട്   ശാന്തി അടുത്ത   ചീട്ടെട്ക്ക്വാ!"

പാദങ്ങള്‍  ചേർത്തുവെച്ച്   അഷ്ടബന്ധമുറപ്പിച്ച് പുരുഷസൂക്തം കേള്‍ക്കാനായി ഭഗവാന്‍ അറ്റെന്‍ഷനായി......
  ............................................................................................................................    

ഫലശ്രുതി: ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങിയ മുത്തശ്ശി തന്നെ അള്ളിപ്പിടിച്ചു ശ്രീലകത്തേക്ക്  കണ്ണിമയ്ക്കാതെ നോക്കി നിന്ന പേരക്കുട്ടിയോട്‌ ചോദിച്ചു:

"എന്തേ അപ്പ്വോ ? ഭഗവാനെ കണ്ടിട്ട് മത്യായില്ല്യെ  മോന് ?"

"മുത്തശ്ശി , ഭഗവാന്‌ ദ്വേഷ്യം വര്വോ?"

"ഏയ്‌.. എന്തേ അപ്പൂന് അങ്ങനെ തോന്നാന്‍? ഭഗവാന്‌ ദ്വേഷ്യം വര്വേ? അസ്സലായി ! ദാ കണ്ടില്ല്യേ ഭഗവാന്‍ ചിരിച്ച് പൂത്തുലഞ്ഞങ്ങനെ നിക്കണത് ! തേവരേ...ന്റെ കുട്ടിക്കൊന്നും വര്ത്തര്തേ..!"

കുട്ടി വിശ്വാസം വരാതെ  ശ്രീകോവിലിലേയ്ക്ക്  തന്നെ നോക്കി നിന്നു ....

                                                  ======                 


                                      



  

2012 ഫെബ്രുവരി 19, ഞായറാഴ്‌ച

കഥാസരിത്സാഗരം



കഥാസരിത്സാഗരം 


"പണ്ടൊരിക്കല്‍ ഒരു നഗരത്തില്‍ കുട്ടിനീകപടന്‍ എന്നു പേരുള്ള ഒരു ചൂതാടിയുണ്ടായിരുന്നു....." 

ഭാര്യ പേരക്കുട്ടിക്കു കഥ പറഞ്ഞു കൊടുക്കുവാന്‍ തുടങ്ങിയപ്പോള്‍  നേതാവ് ചിന്തയില്‍ നിന്നുണര്‍ന്നു. ഉറങ്ങുന്നതിനു മുമ്പ് മുത്തശ്ശിയുടെ ഒരു കഥ കേട്ടില്ലെങ്കില്‍ ഉറങ്ങില്ലെന്നു മാത്രമല്ല മറ്റുള്ളവരുടെ രാത്രി കൂടി അവള്‍ നിദ്രാവിഹീനമാക്കിക്കളയും! 

കഥയുടെ തുടക്കം നേതാവിനെ തെല്ലൊന്നലോസരപ്പെടുത്തി. അഴിമതിക്കേസില്‍ കുറ്റവിമുക്തമാവുന്നതുവരെ മന്ത്രി പദമൊഴിഞ്ഞ് ഉന്നതമായ ധാര്‍മ്മികബോധം പ്രകടിപ്പിക്കുവാനുള്ള പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനം  ഉണ്ടാക്കിയ വ്യഥ അയാളെ ഉറക്കമില്ലാക്കിടക്കയില്‍ തിരിച്ചും മറിച്ചും ഉരുട്ടിക്കളിക്കുകയായിരുന്നു.

"ഭൂമിയിലെ വാസകാലമത്രയും ചൂതാടിയും മദ്യപിച്ചും വേശ്യാസമ്പര്‍ക്കം ചെയ്തും കുത്തഴിഞ്ഞ ജീവിതം നയിച്ച ആ ചൂതാടി മരിച്ചു പരലോകം പൂകിയപ്പോള്‍ യമന്‍ പറഞ്ഞു ; 'ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലമായി കല്‍പാന്തകാലത്തോളം നരകവാസം അനുഭവിക്കേണ്ടവനാണ് നീ. എങ്കിലും പണ്ടൊരുനാള്‍ അബദ്ധവശാല്‍ ഒരു ബ്രാഹ്മണന് ഒരു തരി സ്വര്‍ണം ദാനം ചെയ്തതിനാല്‍ അല്പം പുണ്യം നിനക്ക് കിട്ടിയിട്ടുണ്ട്. ആ വകയില്‍ ഒരു ദിവസം ഇന്ദ്രപദത്തിലിരിക്കാന്‍ നിനക്ക് യോഗമുണ്ട്. ഇനി നിനക്ക് തിരഞ്ഞെടുക്കാം. കല്‍പ്പാന്തകാലത്തെ നരകവാസമോ ഒരു ദിവസത്തെ ഇന്ദ്രപദവിയോ നിനക്ക് ആദ്യം വേണ്ടത്?"

"എനിക്കാദ്യം ഇന്ദ്രപദവി മതി." കുട്ടിനിക്ക് സംശയലേശമുണ്ടായില്ല. 

പിന്നല്ല......! ഒരു ദിവസമെങ്കില്‍ ഒരു ദിവസം നേരത്തെ ഇന്ദ്രപദവി അനുഭവിക്കാന്‍ കൌശലപൂര്‍വം വിവേചനാധികാരം വിനിയോഗിച്ച കുട്ടിനിയെ നേതാവ് മനസാ അഭിനന്ദിച്ചു.

"വിധിപ്രകാരം   ദേവലോകം പൂകിയ കുട്ടിനിക്ക് കീഴ്വഴക്കം മാനിച്ചു ഇന്ദ്രന്‍ സസന്തോഷം തന്‍റെ സിംഹാസനം ഒഴിഞ്ഞു കൊടുത്തു. കുട്ടിനീകപടനാകട്ടെ ഇന്ദ്രപദവിയുടെ സവിശേഷാധികാരമുപയോഗിച്ച് ചങ്ങാതിമാരായിരുന്ന ചൂതാടികളെയും വേശ്യകളേയും ഭൂമിയില്‍നിന്നും വിളിച്ചുവരുത്തി സ്വര്‍ഗത്തില്‍ പാര്‍പ്പിച്ചു.  അനന്തരം ദേവന്മാരോട് ആജ്ഞാപിച്ചു "ക്ഷിപ്രം നമ്മെ ഭൂമിയിലേക്ക് എഴുന്നെള്ളിച്ച് ഏഴു ദ്വീപുകളിലെയും പുണ്യതീര്‍ഥങ്ങളില്‍ സ്നാനം ചെയ്യിക്കുവിന്‍. ഭൂലോകത്തെ  സകലമാന രാജക്കന്മാരെക്കൊണ്ടും നമുക്കു  വേണ്ടി  മഹാദാനങ്ങള്‍ ചെയ്യിക്കുവിന്‍ !"

ഇവന്‍ ആളൊരു പുലിയാണ്....! 

നേതാവ് കഥാനായകനെ വിലയിരുത്തി..

ഏകദിന ദേവാധിപന്‍റെ കല്‍പനകള്‍ കൃത്യമായി നിര്‍വഹിക്കപ്പെട്ടത്തിന്‍റെ ഫലമായി കുട്ടിനീകപടന്‍റെ ജന്മാന്തരപാപങ്ങളെല്ലാം ഒടുങ്ങുകയും പുണ്യം വര്‍ദ്ധിച്ച് ദേവലോകാധിപത്യം സ്ഥിരമായി ലഭിക്കുകയും ചെയ്തു. പദവിയും അധികാരവും നഷ്ട്ടപ്പെട്ട ദേവേന്ദ്രന്‍ നടപ്പ് സമ്പ്രദായമനുസരിച്ച് പരാതിയുമായി വൈകുണ്ഠത്തിലേക്കു പോയി. 

ഭേഷ്!.  നേതാവിന് കയ്യടിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. താല്‍കാലികത്തെ സ്ഥിരപ്പെടുത്തിയ കുട്ടിനീകപട തന്ത്രം കിടിലന്‍!   ഒരു  ദിവസമെന്നത് കല്‍പ്പാന്തകാലം!. അപ്പോള്‍ ദേവേന്ദ്രന് പണികിട്ടിയിരിക്കുന്നു. ഇനി സ്വജനങ്ങളുടെ തിരസ്കാരം, പ്രവാസം, കേന്ദ്ര കമ്മിറ്റിയില്‍ പരാതി, ഹൈക്കമാണ്ട് നിര്‍ദേശ പ്രകാരം ആയിരം വര്‍ഷം തപസ്സ് ! 

ദൈവമേ...! നേതാവിന്റെ മനസ്സില്‍ ഒരു ബോംബു പൊട്ടി...! 

ആ ദേവേന്ദ്രന്‍ താന്‍ തന്നെയല്ലേ? കസേര ഒഴിഞ്ഞു കൊടുക്കുവാനും വ്യവഹാരങ്ങളുടെ തലച്ചുമടുമായി കോടതിത്തിണ്ണകള്‍ നിരങ്ങാനും  പോകുന്നത് താനല്ലേ? കേസും കൂട്ടവുമെല്ലാം കഴിയും. രക്ഷപ്പെടാനുള്ള വഴികളെല്ലാം താനൊരുക്കിയിട്ടുണ്ട് .   എല്ലാം ഭദ്രം. പക്ഷെ  രക്ഷപ്പെട്ടു  തിരിച്ചു വന്നാല്‍  പകരക്കാരന്‍ കുട്ടിനി കസേര വിട്ടുതരുമെന്നതിന് എന്തുറപ്പ് ? ഉവ്വവ്വ...! പള്ളീല് പറയാന്‍  പറയും!   വേണ്ട വേണ്ട!.   മോറല്‍ ഗ്രൌണ്ട് കളിച്ചാല്‍  ഇന്ദ്രനെപ്പോലെ അധികാരത്തിന്‍റെ ഇടനാഴികളില്‍ മോങ്ങി നടക്കേണ്ടി വരും. കുട്ടിനീ കപടന്മാരോടാണ് കളിക്കേണ്ടത്.  സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട!.

കിടക്കയില്‍ പിടഞ്ഞെണീറ്റിരുന്നുകൊണ്ട് നേതാവ് മൊബൈലില്‍  സ്റ്റേറ്റ്  സെക്രട്ടറിയെ  വിളിച്ചു.

" സെക്രട്ടറി, കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഞാന്‍ രാജി വെക്കുന്നില്ലെന്നു  തീരുമാനിച്ചു. എന്ത്? തീരുമാനത്തിലിട്ട  ഒപ്പിന്റെ മഷി ഉണങ്ങിയിട്ടില്ലെന്നോ? ആങ്ങ്‌... മഷി ഉണങ്ങിയിട്ടില്ലെങ്കില്‍ അതങ്ങ് മാച്ചു കളഞ്ഞേക്ക്! പുറത്താക്കുമെന്നോ? ആശാനേ വിരട്ടാതെ.! പിളര്‍പ്പെങ്കില്‍ പിളര്‍പ്പ്. രണ്ടു പേര്‍ എന്നോടൊപ്പമുണ്ട്. മന്ത്രിസഭ താഴെയിറക്കാന്‍ അത് ധാരാളം. ഓ പിന്നേ...! ശരി നമുക്ക് നോക്കാം.  പ്രായമോ? അതോര്‍ത്തു നിങ്ങള്‍ വിഷമിക്കണ്ട മാഷേ. ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടോന്ന് ഞാന്‍ നോക്കിക്കോളാം. അപ്പൊ നമുക്കിനി ഗോദയില്‍ കാണാം.  ഗുഡ് നൈറ്റ്‌!."

സുഖമായൊന്നുറങ്ങുവാന്‍ നിശ്ചയിച്ചു കിടക്കയിലേയ്ക്ക് മടങ്ങുമ്പോള്‍ നേതാവിന്‍റെ മനസ്സില്‍ ഒരു സംശയമേ ഉണ്ടായിരുന്നുള്ളൂ. കഥാസരിത്സാഗരം രചിച്ചത് വിഷ്ണുശര്‍മനോ അതോ സോമദേവ ഭട്ടനോ ?

                              *********************