2012 ജൂലൈ 7, ശനിയാഴ്‌ച

അഗ്നേയ സ്വാഹ:

       അഗ്നേയ സ്വാഹ:


അടുക്കളയിൽ   ഒരു വിഭവത്തിന്‍റെ നിര്‍മാണപ്രക്രിയയില്‍ പരസ്പരധാരണയും വിശ്വാസവും ഇല്ലാത്ത രണ്ടുപേർ   പങ്കാളികളാവുന്നത് കുടുംബത്തിന്റെ    സമാധാനാന്തരീക്ഷത്തിനു നല്ലതല്ലെന്നതിനു ഒരു     ദൃഷ്ടാന്തം.

അന്നത്തെ കൂട്ടാൻ  സാമ്പാറ് . അമ്മായിയമ്മയും മരുമകളും ചേര്‍ന്ന സംയുക്ത സംരംഭം. അമ്മായിയമ്മ പരിപ്പ് വേവിച്ചു. വെണ്ടക്കാ മുരിങ്ങക്കായകള്‍  നുറുക്കി.   മരുമകള്‍ വറുത്തരച്ചു. എല്ലാം കൂട്ടിയിളക്കിയ  മിശ്രിതം അടുപ്പത്ത്‌ വെച്ച്  മരുമകള്‍ ' തുണി തിരുമ്പാന്‍ ' പോയി.   കറിവേപ്പില  പറിക്കാന്‍ പോയ കൂട്ടത്തില്‍  വേലിയിതക്കലെ ആവണക്ക് മരത്തിന്റെ കൊമ്പില്‍ പിടിച്ചുനിന്നുകൊണ്ട് അയലക്കക്കാരിയോടു  മരുമോളുടെ  നാല് ദോഷവും പറഞ്ഞ്‌ അമ്മായിയമ്മ അടുക്കളയില്‍ തിരിച്ചു വന്നപ്പോള്‍ സാമ്പാറതാ  വെട്ടിത്തിളക്കുന്നു.

  "അയ്യ്വോ! ഉപ്പിടാന്‍ മറന്നു" എന്നു വെപ്രാളപ്പെട്ടുകൊണ്ട്  ഭരണിയില്‍നിന്നും ഒരു പിടി  ഉപ്പെടുത്ത്  കറിയിലിട്ടതും  സംശയം  ഒരു ഞെട്ടലായി അമ്മായിയമ്മയുടെ  മനസ്സില്‍ പൊട്ടിയതും ഒരുമിച്ചായിരുന്നു. ഉടനെ വലിയ വായില്‍ വിളിച്ചു ചോദിച്ചു 

" കാര്‍ത്ത്യേനി  കൂട്ടാല്‍ല്  ഉപ്പ്ട്ട്വോ...?"

അവണക്കുംതറികൊണ്ട്  ചേനത്തണ്ടനെ  തല്ലുന്ന ഊക്കിലും ക്രൌര്യത്തിലും കിണറ്റുകരയിലെ തിരുമ്പുകല്ലില്‍ അമ്മായിയമ്മയുടെ ജഗന്നാഥന്‍മുണ്ട്  വീശിയടിക്കുന്ന ശബ്ദത്തിനിടയില്‍ തിരിയാതെപോയ  അടുക്കളയിലെ വിളിച്ചുചോദ്യം കേട്ട്  മരുമകള്‍ ഓടിച്ചെന്നു.

"അമ്മ വല്ലതും പറഞ്ഞ്വോ ?"
" കൂട്ടാല്‍ല്   ഉപ്പ്ട്വേണ്ടായ്യോ ?"
" ഉവ്വ് "

"സ്സലായി!  ന്നാദെന്നോട്  പറേണ്ടേ?  ഞാനൂട്ടു.."

" അയ്‌.  അപ്പ  അമ്മ ഇടണേന്  മുമ്പ് ചോയ്ക്കണ്ടേ?"

" ചോയ്ച്ചിട്ടു വേണോ പറയാന്‍ ?"

" ഞാപ്പെന്താ ചെയ്യ്വാ?  ഉപ്പുട്‌മ്പോ ദേ ഞാന്‍ കൂട്ടാല്‍ല്  ഉപ്പ്ട്ണൂ, കൂട്ടാല്‍ല്  ഉപ്പ്ട്ണൂന്ന് വിളിച്ചു പറേണോ  ?"

" അപ്പ പറഞ്ഞൂ  തറുതല!.  ങ്ങ്ഹും!  അല്ലെങ്കിലും  കാര്‍ത്ത്യേനിക്ക്  കൊറച്ചേറീണ്ടിപ്പോ. " 

അങ്ങിനെ അത് സംഭവിക്കുന്നു!

താളത്തില്‍  താളത്തില്‍  കത്തിക്കയറുന്ന  കടവല്ലൂര്‍   അന്യോന്യം കാലം കൂടണമെങ്കില്‍  ഒന്നുകില്‍ തിരുന്നാവായ അല്ലെങ്കില്‍  തൃശൂര്‍ ; ഏതെങ്കിലും ഒന്ന്  കടന്നിരിക്കണം.  അല്ലെങ്കില്‍ ഗൃഹനാഥന്‍ 'ചങ്ങലയഴിഞ്ഞ ചണ്ഡമാരുതനെപ്പോലെ' കുശിനിയില്‍  പ്രവേശിച്ച്  ആളുന്ന അടുപ്പിലേക്ക് തിളയ്ക്കുന്ന കൂട്ടാന്‍ തട്ടി മറിച്ചിട്ട്   അഗ്നേയ സ്വാഹ: ഉരുവിട്ട്  പാചകശാലയ്ക്ക് തീകൊളുത്തണം!

                                         -0-0-0-       



  

2 അഭിപ്രായങ്ങൾ: