2013 ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

"ഇറ്റ്സോൾ റൈറ്റ് ."

"ഇറ്റ്സോൾ റൈറ്റ് ."

ഏ ടി എം  തുടങ്ങിയ കാലത്തുണ്ടായ അനുഭവമാണ്.  അന്ന് ബാങ്കിൽ ജോലി ചെയ്യുന്നു.

പനിക്കു കുറിച്ചു തന്ന മരുന്നിന്‍റെ ഒരു കോഴ്സ് കഴിഞ്ഞു   ഡോക്ട്ടറെ  കാണാൻ ക്ലിനിക്കിലേക്കു പോകുന്ന വഴി വട്ടച്ചെലവിനുള്ള  പണമെടുക്കാൻ തൊട്ടടുത്തുള്ള ഏ.ടി.എം. കാബിനിൽ  ചെന്നു.   രണ്ടു മെഷിനുള്ള കാബിനാണ് . വലിയ തിരക്കില്ല. ഉള്ളിൽ രണ്ടു പേർ . പുറത്തും രണ്ട് . പുറത്തു ക്യൂവിൽ മൂന്നാമനായി ഞാൻ.  എനിക്ക് പിന്നിൽ സുമുഖനായ ഒരു ചെറുപ്പക്കാരൻ.  കയ്യിലുള്ള ബാഗ് കണ്ടിട്ട് സെയിൽസ് എക്സിക്ക്യൂട്ടീവാണ്. ഉള്ളിലുള്ള രണ്ടു പേരിൽ ഒരാൾ പണമെടുത്ത് പുറത്തിറങ്ങി. മറ്റെയാൾ നിന്ന നിൽപ്പു തന്നെ. സ്ലോട്ടിൽ കാർഡ്‌ തള്ളിയും വലിച്ചും സ്ക്രീനിൽ തൊട്ടും തോണ്ടിയും ബട്ടണുകളിൽ  അമർത്തിയും  ഇടക്കിടെ അയൽവക്കക്കാരനേയും പുറത്തുള്ള ഞങ്ങളെയും നോക്കി പരുങ്ങുന്നത് കണ്ടപ്പോൾ  മനസ്സിലായി ആൾ കണ്‍ഫ്യൂഷ്യസ്സാണെന്ന് . ഞങ്ങളിൽ ഒന്നാമൻ കയറി പടപടാന്ന് കാര്യം നടത്തി പുറത്തിറങ്ങിയ ഗ്യാപ്പിൽ അയാൾ കൗണ്ടർ മാറ്റിപ്പിടിച്ചു ഭേദ്യം തുടങ്ങി. ഊഴമനുസരിച്ച് എനിക്കു തൊട്ടു മുന്നിൽനിന്നും കയറിയ വിദ്വാൻ   ഒഴിഞ്ഞ മെഷിനിൽ അനായാസം കാര്യം സാധിച്ച അഹങ്കാരത്തിൽ പുറത്തു കടക്കുമ്പോൾ പൊതിക്കാത്ത തേങ്ങയുമായി മല്ലിടുന്ന ഏട്ടീയെം നിരക്ഷരനെ പുച്ഛത്തോടെ നോക്കി.  ഞാൻ കരുതി; പാവം സഹായിച്ചു കളയാം.

അകത്തു കയറി സ്ലോട്ടിൽ കാർഡ് ഇടുമ്പോൾ ഞാൻ അയാളെ ഒന്നു നോക്കി . ഒരു പത്തു നാൽപ്പതു വയസ്സു കാണും. പാൻസും  സ്ലാക്ക് ഷർട്ടും ഗോൾഡൻ  ഫ്രെയിം കണ്ണടയും ധരിച്ച പരമയോഗ്യൻ. മെഷിൻ  ആദ്യമായി ഉപയോഗിക്കുകയായിരിക്കും.. വിഷമങ്ങൾ സ്വാഭാവികം. ഞാൻ അയാളെ നോക്കി പുഞ്ചിരിച്ചു . പക്ഷെ പുള്ളിക്കാരൻ  മുഖത്തു ഗൗരവം എഴുതി നിൽപ്പാണ്  . ഞാൻ  ചോദിച്ചു :

"എന്താ സർ  സഹായിക്കണോ?."

അയാൾ എന്നെ ആപാദചൂഡം ഒന്ന് നിരീക്ഷിച്ചു. അപ്പോഴാണ്‌ എന്‍റെ ബാഹ്യരൂപത്തെക്കുറിച്ചു ഞാനും ഓർത്തത്. അക്ക്യുപംക്ചർ വള്ളിച്ചെരിപ്പ് .അസുഖത്തിന്‍റെ അലസതയിൽ ഇസ്തിരിയിടാതെ എടുത്തു ചുറ്റിയ ചുക്കിച്ചുളിഞ്ഞ കൈത്തറി മുണ്ടും  ഷർട്ടും.  ഏഴുദിവസം പ്രായമുള്ള  നരച്ച താടിക്ക് മുകളിൽ കുഴിയിലാണ്ട കണ്ണുകൾ . ടോട്ടലി അണ്‍ ഇമ്പ്രസ്സീവ്  !.

"വേണ്ട . ഞാൻ നോക്കട്ടെ."

തിടുക്കത്തിൽ അത്രയും പറഞ്ഞുകൊണ്ട് അയാൾ മെഷിനിലേക്കു തിരിഞ്ഞു യജ്ഞം പുനരാരംഭിച്ചു . കുത്തിയും തേമ്പിയുമുള്ള എന്‍റെ പണി പുരോഗമിക്കുന്നതിനിടക്ക്  അയാളുടെ സ്ക്രീനിലേയ്ക്ക്    നോക്കി ഞാൻ ഒരനാശാസ്യം  നടത്തി . ആശാൻ ട്രാൻസ്ഫർ ബട്ടണ്‍ അമർത്തിയാണ് കളി. 

"സുഹൃത്തേ, നിങ്ങള്‍ക്ക് കാഷല്ലേ അവശ്യം. അപ്പോൾ ട്രാൻസ്ഫറല്ല ബാങ്കിങ്ങാണ് അമർത്തേണ്ടത്. "

ഞാൻ പറഞ്ഞു.

വെട്ടാൻ  നില്ക്കുന്ന പോത്തിനെപ്പോലെ എന്നെ ഒന്നു നോക്കിക്കൊണ്ട്‌ അയാൾ പറഞ്ഞു :

"ഇറ്റ്സോൾറൈറ്റ് മിസ്റ്റർ !. എനിക്കറിയാം."

പണവും അഡ്വൈസ് സ്ലിപ്പും വാരിയെടുത്ത് പൊന്നുരുക്കുന്നിടത്തുനിന്നും  ജീവനും കൊണ്ടു  പുറത്തു കടക്കുമ്പോൾ  പൂച്ച പറഞ്ഞു:

"സോറി ."

എനിക്കു  പിന്നിൽ  നിന്നിരുന്ന മെഡിക്കൽ റെപ് യുവാവ് അകത്തു കയറുന്ന വേളയിൽ  പുഞ്ചിരിച്ചുകൊണ്ട് എന്നോടു പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു :

"കൊറേ  നെരായീലോ ഗുസ്തി തൊടങ്ങീട്ട് !എന്താ അങ്ങേർക്കു പ്രോബ്ലം സർ ?  "

"ഇറ്റ്സോൾ റൈറ്റ് ." ഞാനും  പ്രതിവചിച്ചു .

പുറത്തു കടന്നു സ്ലിപ് പരിശോധിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ഒരൗത്സുക്യത്തിന്‍റെ  പുറത്ത് കാബിനിലേക്കൊന്നു തിരിഞ്ഞുനോക്കി. അവിടെ തിരുതകൃതിയായി ക്ലാസ് നടക്കുന്നു!. വളരെ ഉത്സാഹത്തോടെ ചെറുപ്പക്കാരൻ വിരൽ  ചൂണ്ടി നല്‍കുന്ന നിദേശങ്ങൾ സ്കൂൾ കുട്ടിയെപ്പോലെ അനുസരിക്കുന്ന കണ്‍ഫ്യൂഷ്യസ്സ് !

പണം എടുത്തു ഉന്മേഷവാനായി   പുറത്തിറങ്ങുമ്പോൾ രണ്ടു പേരും സംഭാഷിച്ചിരുന്നത്  ഞാൻ ശ്രദ്ധിച്ചു.

" സാറ് ട്രാൻസ്ഫർ  ഓപ്ഷൻ ആണ്  ട്രൈ ചെയ്തോണ്ടിരുന്നത് . ദാറ്റ്‌ വാസ് ദി പ്രോബ്ലം. ലിങ്ക്ഡ്‌  അക്കൌണ്ടുകളിലേക്ക് പണം മാറ്റാനുള്ള ഒപ്ഷനാണത്. റ്റു ഗെറ്റ്  കാഷ് യു ഹാഡ്  റ്റു  ഗോ ബാങ്കിംഗ്!"

" യെസ്  യെസ്  ഇപ്പൊ മനസ്സിലായി. ഞാൻ ആദ്യായിട്ടാണ്‌ ഓപറേറ്റ് ചെയ്യുന്നതേയ്  . അതിന്‍റെ ഒരു ടെന്‍ഷന്‍   ഉണ്ടായിരിന്നു  . ആക്ച്വലി ചെയ്യണ്ട വിധമൊക്കെ  ബാങ്കുകാര് ഇന്‍സ്ട്രക്റ്റ് ചെയ്തിരുന്നു; അറ്റ്‌ ദി ടൈം  ഓഫ് ഡെലിവറിങ്ങ് ദി കാർഡ് .  ഞാൻ പക്ഷെ ഒക്കെ മറന്നു . എനിവേ താങ്ക്സ്  ഫോർ യുവർ ഗുഡ് ഗൈഡന്‍സ് !."

"ഇറ്റ്സോൾ റൈറ്റ് ." എന്നും  പറഞ്ഞു അയാൾക്ക്‌ കൈ കൊടുത്ത് ചെറുപ്പക്കാരൻ  യമഹ മൂളിച്ചു  പറന്നു പോയി. ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ  പോലെ  എന്നെ തിരിഞ്ഞു നോക്കിയ കണ്‍ഫ്യൂഷ്യസ്സിന്‍റെ കഴുത്തിനു മുകളിൽ അപ്പോഴും ഞാൻ അതു കണ്ടു;

ആ  വെട്ടുപോത്തിന്‍റെ തല!.

ഞാനെന്തു തെറ്റാണ് ചെയ്തത് ദൈവമേ!.

                                                                  0-0-0-0-0 















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ