2013 ഒക്‌ടോബർ 20, ഞായറാഴ്‌ച

രണ്ട് അഭിവാദനങ്ങൾ

രണ്ട് അഭിവാദനങ്ങൾ


2013 സെപ്തംബർ 


മരുമകളുടെ പ്രസവാനന്തരശുശ്രൂഷകൾക്കായി പരിചാരിക തന്ന കുറിപ്പടിപ്രകാരം കുറച്ചു പച്ചമഞ്ഞൾ വാങ്ങിക്കാനായി തൃശ്ശൂരങ്ങാടിയിലെ  പച്ച മരുന്നുകടയിൽ കയറിച്ചെന്നു. കന്നിച്ചൂടിൽനിന്നും താല്‍ക്കാലികമായി ലഭിച്ച മുക്തിയില്‍ മരുന്നുഷാപ്പിലെ സസ്യ ഗന്ധം മുക്തകണ്ഠം  നുകർന്നു നിൽക്കുമ്പോൾ പീടികക്കാരന്റെ പരുക്കൻ ചോദ്യം:


"എന്താ?"


"ഒരു കിലോ പച്ചമഞ്ഞള് ." 


"പച്ചമഞ്ഞളില്ല്യ ."


"ഇല്ലേ ;  വേറെ എവട്യാ കിട്ട്വാ?"


"അറീല്ല്യ."


ഞാൻ അയാളുടെ മുഖത്തേക്ക്  സൂക്ഷിച്ചു നോക്കി. ശിലാമുഖൻ! . തൊട്ടപ്പുറത്ത് നഗരസഭാ കാര്യാലയത്തിന്‍റെ മുന്നിലെ മഹാരാജാവിന്‍റെ പ്രതിമക്ക് കുറച്ചെങ്കിലും ജീവനുണ്ടാവും!


ഫ്ലാഷ് ബാക്ക് -1971 മേയ്


പോയ ഏപ്രിലിൽ  ഏഴുതിയ പൊട്ടുമെന്നു നല്ല ഉറപ്പുള്ള  പ്രീഡിഗ്രി പരീക്ഷയുടെ റിസൾട്ട്‌  വന്നാൽ സെപ്തംബർ പരീക്ഷക്കുള്ള തുടർപഠനത്തിന് സ്റ്റാർ , കമ്പൈൻഡ്, മേനോൻ ആൻഡ്‌ കൃഷ്ണൻ ട്യൂട്ടോറിയലുകളിൽ ഏതു വേണം  എന്നു തീരുമാനമാകാതെ ആശയക്കുഴപ്പവുമായി   നടക്കുന്ന കാലം. വിട്ടു മാറാത്ത തൊണ്ടവേദനക്ക് കിഴക്കേ കോട്ടയിലുള്ള ഇ എൻ ടി സ്പെഷലിസ്റ്റ് ഡോക്ട്ടർ  ഇഗ്നേഷ്യസ്സിനെ  കണ്ട് നാട്ടിലേക്കുള്ള ബസ്സ്‌  പിടിക്കാൻ അച്ഛനോടൊപ്പം മുൻസിപ്പൽ  സ്റ്റാന്‍ഡില്‍ എത്തിയ ഒരു സായാഹ്നം. എന്തോ വാങ്ങാനായി തൊട്ടുള്ള പാരമ്പര്യ  പച്ചമരുന്നു പീടികയിൽ  കയറിയ അച്ഛനെ  മലർക്കെ ചിരിച്ചുകൊണ്ട്  മുതലാളി സ്വാഗതം ചെയ്തു :


"അയ്‌ ! എന്താ നായരേ ഇയ്യ് വഴ്യൊക്കെ മറന്നാ ? കാലം തോന്യായീലോ തന്നെ കണ്ട്ട്ട് !  പെൻഷനായാ  ?"


സ്റ്റേറ്റ് ബാങ്കിൽ ജീവനക്കാരനായിരുന്ന അച്ഛൻ പറഞ്ഞു:



" ഇല്ല്യാന്‍റെ  പൈലോതാപ്ലേ . ഇനീണ്ട് ഒരു കൊല്ലം "

"ഔ, ഒരു കൊല്ലല്ലേള്ളോനി.  സമാധാനണ്ട് ".

ഇടക്ക് അച്ഛന്‍റെ പിന്നിൽ  കയ്യും കെട്ടി നിന്ന എന്നെ ആകെ   ഒന്നുഴിഞ്ഞുനോക്കികൊണ്ട്  പൈലോതാപ്ല ചോദിച്ചു:

"ദേതാ യ്യ് ക്ടാവ് ?"

"ഒടുക്കത്തോനാ. "

"ന്താ ഇയാൾക്കേർപ്പാട് ?"

"ഏർപ്പാട്ന്ന്   പറ്യാൻ  തക്കണൊന്ന്വായിട്ടില്ല്യ . പഠിക്ക്യാ  . "

"എന്തിന്  പഠിക്കുണൂ  ?"

"പ്രീ ഡിഗ്രി എഴുതീരിക്ക്യാ ." ഞാൻ പറഞ്ഞു .

" കർത്താവേ ! ഈ തോക്കൻ ചെക്കൻ പ്രീഡിഗ്ര്യാ ?" 

ഒന്നുകൂടി എന്നെ ആപാദചൂഡം ഒന്നളന്നു തൂക്കി മുതലാളി   വിസ്മയിച്ചു.

" അതെ.  ചിങ്ങത്തില് പതിനേഴു കഴിഞ്ഞേള്ളൂ! " 

അച്ഛന്‍റെ അന്തരംഗം അഭിമാനപൂരിതമായി .

"ഉം . ചെക്കന് വയസ്സില് കവിഞ്ഞ മുതർച്ചേണ്ട് ട്ടാ!. "

പ്രീഡിഗ്രിക്കാരന്‍റെ  ആകാരപരിശോധന മുഴുമിപ്പിച്ചുകൊണ്ട് മുതലാളി ചോദിച്ചു :

"അതൊക്കെ പോട്ടെ . എന്താ പ്പോ തനിക്ക് വേണ്ട് ?"

"പച്ച മഞ്ഞളില്ല്യേ ?"

"ഇണ്ടോന്നാ?  എന്തൂട്ട് ചോദ്യാണ്ട്രോദ്‌!   പച്ചമരുന്നു പീട്യേല് പിന്നെ പച്ചെറിച്ച്യാ കിട്ട്വാ ?"

"ഒരര കിലോ ."

"ഡാ , ലൂവീസേ, നെനക്കെന്താവടെ പണി ?. അതവടെ വെച്ചട്ട് യ്യ്‌  നായര്ക്ക് അരക്കിലോ പച്ചമഞ്ഞള് പിടിച്ച് കൊട്ത്തേന്‍ ! . ഡോ തനിക്ക് അസുഖൊന്നൂല്ലിലോ  "

"ഗുര്വാരപ്പൻ സഹായിച്ചിട്ട് ഇപ്പൊന്നൂല്ല്യ ."

"അല്ലാ പിന്നെ!."

അച്ഛന്‍റെ കയ്യിൽനിന്നും പണം വാങ്ങി മേശവലിപ്പിലിടുമ്പോൾ മുതലാളി ചോദിച്ചു :

" ടോ നായരേ ചോയ്ക്കട്ടെ; നാട്ടില് തനിക്കത്യാവശ്യം പറമ്പൊക്കേല്ല്യേ ? രണ്ട് കണ്ണി മഞ്ഞള് നടാൻ ന്താ വെഷമം?. "

തേക്കിലയിൽ പൊതിഞ്ഞു കെട്ടിയ മഞ്ഞൾ എന്‍റെ കയ്യിൽ ബലമായി പിടിപ്പിക്കുമ്പോള്‍ മാപ്ലാര് അർത്ഥഗർഭം ധരിച്ചു :

"ദേ കണ്ടില്ല്യേ; തെങ്ങടിച്ചാ പന വീഴണ സൈസ് ഒരണ്ണം ; കൈക്കോട്ട്ട്ത്ത് കളക്കട്രോ!." 





xxxx 













 'രണ്ട് അഭിവാദനങ്ങൾ ' 
ശീർഷകം കടപ്പാട് : കുട്ടികൃഷ്ണമാരാര് (ഭാരത പര്യടനം )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ