2014 ഫെബ്രുവരി 1, ശനിയാഴ്‌ച

സൈലൻസർ

സൈലൻസർ 

സീൻ 1 

( മോപ്പഡ്‌ തുറ്റചുകൊണ്ടിരിക്കുന്ന ഇനാശു )


ഡാ ..നെന്‍റെ ഈനാശ്വേട്ടൻ, മുണ്ടക്കോടൻ പൊറിഞ്ചു ഈനാശു , ഓരോ ദിവസോം ഓരോ വഴീക്കോട്യല്ലടാ നെന്നെ ഓടിക്കാറ് ? ചുള്ളൻ !.


ചേറൂർ റോഡിക്കൂടെ പോയി, പെൻഷൻ മൂല, കെകേഴക്കെ കോട്ട, നെല്ലിക്കുന്ന്  പള്ളി , പൊട്ടക്കുളം വഴി വീണ്ടും കേഴക്കെ കോട്ട! പിന്നെ  കാഴ്ച ബംഗ്ലാവ് ചേറൂർ റോഡ്‌ വഴി പെരിങ്ങാവില് സണ്ണീടെ ബംഗ്ലാവിലെത്തും . പിറ്റേസം വേറെ വഴി . ഷോർണൂർ റോഡിക്കൊട്യങ്ങട് കേറി മ്മടെ സ്വരാജ് റൌണ്ടിലെത്തും.  പിന്നെ പോസ്റ്റ്‌  ഓഫീസ്  വഴി വീണ്ടും ചേറൂർ റോഡ്‌. ഒരീസം പോയെ വഴീക്കൂടെ പിന്നെ നിന്നെ കാണണെങ്ങെ   അഞ്ചാറീസം കാത്തിരിക്കണ്ട്രാ ശവീ?


ഡാ നെന്‍റെ ശബ്ദണ്ടലോ ഒരെമണ്ടൻ ശബ്ദാ ട്ടാ ! പിന്നെ ചെലോന്മാർക്ക് തോന്നും കാക്കൂട്ടില് കയ്യ്‌ തിരുകി  കെടക്കണ്ട കൊച്ചുവെളുപ്പാങ്കാലത്ത് ഇങ്ങനെ മാലപ്പടകം പൊട്ടിച്ച്  നാട്ട്വാരടെ ഒരക്കം കളയാന്‍  ഈ തന്തക്ക്‌ എന്തിന്‍റെ കേടാന്ന്! . അങ്ങട്ട്  തോന്നിക്കോട്രാ . അതൊന്നും പൊറത്തക്ക് വരില്ല്യാ. അപ്ലക്കും   മ്മള് വിട്ട്ണ്ടാവില്ല്യേ!


മുമ്പൊക്കെ നെന്നെ തൊടച്ചു  മിനുക്കി പൊറപ്പെടാൻ നിക്കുമ്പോ കൊച്ചുത്രേസ്യ ചുടുക്കനെ ഒരു ഗ്ലാസ് ചായ തന്നേർന്നു . ആ കാലൊക്കെ പോയി. ഇപ്പ ദേ അവൾടെ  ഒടുക്കത്തെ കൂർക്കംവലി  കേട്ടാ ! പാറപ്പൊറത്ത് കണ്ണൻ  ചെരട്ട  ഒരക്കണ  മാതിരി പല  പല താളത്തില്‌ ! അവള്‍ടെ  മോന്തേമില്‍ക്ക് ഒരു പാട്ട വെള്ളങ്ങടോഴിച്ചിട്ട് പോയാലോ !?


അയ്യട! ബീഡീം തീപ്പെട്ടീം ഇട്‌ക്കാൻ മറന്നു.


കണ്ടില്ല്യേ  അവൾടെ നീണ്ട് നീർന്നുള്ള കെടപ്പ്! നല്ല പൂക്കളുള്ള  ളോഹ , മുഴുത്ത രണ്ട് ! കല്യാണം  കഴിക്കുമ്പോ   ന്‍റെ പകുതി  പ്രായേ  ഇവൾക്ക്ണ്ടാർന്നുള്ളോ ! കെട്ട്  കഴിഞ്ഞ രാത്രീല് ആദ്യായിട്ട് അവൾടെ  ചട്ട ഊരിപ്പിച്ചപ്പൊ  ഔ...ന്‍റെ കർത്താവേ ..! (ദ്വേഷ്യം ) ങ്ഹാ ..ഞാനൊന്നും...! (പോയി വണ്ടിയിൽ കയറി ഇരുന്നു.)


(കാർ  ഷെൽട്ടറിൽ  നോക്കി) ഡാ , നിന്നെ കൊച്ചാക്കീട്ട്  ഇവടെ  കെടക്കാറുള്ള ആ എമണ്ടൻ  കാറില്ല്യേ ? അവൻ ന്‍റെ മോൻ സണ്ണീനേം കൊണ്ട് തിരോന്തരത്തക്ക്  പോയിരിക്ക്യാ. ഏതോ മന്ത്രീടെ  കാല്  പിടിക്കാനാത്രേ !ഫൂ!!


( മുരളുന്ന  നായയെ നോക്കി ) അവനേയ് ..ആ നായ  വിദേശ്യാ . അതെപ്പഴും മൊരളും . സാരല്ല്യാ  സാരല്ല്യാന്നോ മറ്റോ ആണ് അത് മുറുമുറുക്കണേ! . ന്‍റെ  സൈക്കിൾ  ഷാപ്  നടത്തീർന്ന സ്ഥലം തീറാധാരം എഴുതി കൊടുത്തിട്ട് കാശ് മുഴുവൻ ന്‍റെ  മോൻ  സണ്ണി അവന്‍റെ ബാഗില്‌  കുത്തിത്തിരിക്യേ ദിവസം റേയ്സ്ട്രാപ്പീസീന്നു മടങ്ങി വന്നപ്പഴും നായ ഇതേ നോട്ടത്തില് ഇതേ പോലെ സാരല്ല്യ സാരല്ല്യാന്ന് പര്‍ഞ്ഞേര്‍ന്നു. ഒന്നും സാരല്ല്യാ ! നായോൾക്ക് !. പക്ഷെ ഈനാശൂന് അങ്ങന്യല്ല !. ഈനാശൂന്റപ്പന്‍ മുണ്ടക്കോടന്‍ പൊറിഞ്ചൂനും അങ്ങന്യല്ലാർന്നു !


സീൻ 2 

(വണ്ടി തുടയ്ക്കുന്ന അപ്പനോട് പൊങ്ങച്ചം പറയുന്ന മകൻ സണ്ണി. മുറ്റമടിക്കുന്ന കൊച്ചുത്രേസ്യ)

ഡീ കൊച്ചുത്രേസ്യേ ! ഇവനിപ്പോ എന്താ പറ്റ്യേടീ ? എന്തൂട്ടാണ്ടി   കാര്യം  പറേമ്പോ  നിയ്യ്‌ തെങ്ങിന്‍റെ മണ്ടേല്  നോക്കി നിക്കണേ ? ന്താ നെന്‍റെ  തലേല് മണ്ടരി ബാധിച്ചാ ? എന്താണ്ടീ  നെന്‍റെ നാക്കെറങ്ങിപ്പോയാ ?


(കൊച്ചുത്രേസ്യയുടെ അവജ്ഞ കലർന്ന മറുപടി )


അന്ന് അഴിച്ച് മാറ്റീതാണ്ടാ നെന്‍റെ  സൈലൻസറ് ! ന്നാലും അവളങ്ങനെ പറയുംന്ന് ഞാൻ നിരീച്ചില്ല്യ.

തീകൊള്ളി എടുത്ത് നെഞ്ചിലിക്ക് കുത്ത്യേ പോല്യാ എനിക്ക്  പോള്ളീത് ! അമ്മേം മോനും ഒരൊറ്റ  ഐക്യമുന്നണ്യാ!  സാരല്ല്യാ. ഇപ്പൊ അവരോടൊന്നും പറഞ്ഞിട്ട്  കാര്യല്ല്യാ .

(വണ്ടിയിൽ തല ചായ്ക്കുന്നു)


(തല ഉയർത്തി)  തൃശ്ശൂർ  പൂരത്തിന്  അമിട്ട്  പൊട്ടണ പോലെ  ഒരു ശബ്ദം  തലോട്ടിക്കുള്ളില് മൊഴങ്ങി കാതുകളിലൂടെ പോറത്തക്ക് ചീറ്റും . അപ്പോഴൊന്നും ഈ ഈനാശൂന്‍റെ നേന്ത്രണത്തിലല്ല നീയ്  ഓടീർന്നത്‌!.


    പണ്ട് കൊച്ചുത്രെസ്യോടുള്ള അടങ്ങാത്ത ആവേശത്തിൽ അവൾക്ക്  ബിരിയാണീം  കരിമീൻ പൊരിച്ചതും വാങ്ങാറുള്ള പടിഞ്ഞാറെ കൊട്ടേലെ  ജോസോട്ടലിലേക്ക് നിയ്യെന്നെ കൊണ്ടു  പോയി ശങ്കരയ്യ റോഡിന്ന് തിരിഞ്ഞപ്പഴാ അറിഞ്ഞത്  ജോസോട്ടൽ അവടെ  ഇല്ല്യാന്ന് .


ന്‍റെ നിയന്ത്രണം വിട്ട് പോമ്പഴാ ഇങ്ങന്യൊക്കെ ഇണ്ടാവാടാ ശവീ !


   പിന്നൊരീസം കൊച്ചുത്രേസ്യേ ഡോക്ട്ടർടെ അടുക്കൽക്ക് കൊണ്ട് പോകാൻ റിക്ഷ  വിളിക്കാറുള്ള പേട്ടേലിക്ക് നിയ്യ്  പോയി. അന്ന് കൊച്ചുത്രേസ്യക്ക് വയറ്റിലുണ്ടായി ഇരിക്ക്യാർന്നു . ബാറ്  നടത്തി  നാട്ടുകാരെ  കുടിപ്പിച്ച്  കൊല്ലാൻ പോണ ഒരുത്തനാ ആ വയറ്റില്  കെടക്കണതെന്ന് അന്ന് ഞാൻ അറിഞ്ഞിഞ്ഞെര്‍ന്നില്ലിലോ ! മുനിസിപ്പൽ ആപ്പീസ് റോഡിലിക്കു തിരിഞ്ഞപ്പഴാ അറിയണത് , അവടെ  ഒരൊറ്റ  റിക്ഷ പോലും ഇല്ല്യാന്ന് . പകരം ഒക്കെ ഓട്ടോ റിക്ഷോള്! .


ഡാ , ഇത്  മ്മടെ  പഴേ  ത്രുശ്ശൂരല്ലടാ . പഴേ ത്രുശ്ശൂരല്ല!


സീൻ 3  


(കിടക്കയിൽ അസ്വസ്ഥനായിരിക്കുന്ന ഇനാശു )


( വേദിയുടെ വലത്തറ്റം വന്ന്  തെങ്ങിൽ നോക്കി ) അ: അ: അ: ആ ...! തെങ്ങിന്‍റെ മണ്ടേലാ കൂടു കൂട്ട്യേക്കണേ ല്ലേ !?


( വേദിയുടെ  ഇടത്തറ്റം വന്ന്  പ്ലാവിൽ നോക്കി ) ങ്ഹും  ങ്ഹും! അതേയ് ..ഓരൊറ്റെണ്ണം ബാക്കി നിർത്താണ്ട്‌ കൊത്തിക്കോളോ ട്ടാ!


(വേദിയുടെ  മധ്യത്തിൽ നിന്ന് മുൻപിൽ പട്ടിയെ നോക്കി ) ഡാ ചൊക്ക്ലീ ! നെന്നെ സമ്മതിച്ചൂ  ട്ടാ. ഇവൻ ഇവടെങ്ങനെ കെടക്കുമ്പോ മുമ്പിക്കൂടെ  കൂസലില്ല്യാണ്ട് കൊരച്ചു പുവ്വാൻ ധൈര്യം ണ്ടായീലോ  നെനക്ക് ! ഡാ , നോക്ക്യേ , അവനൊരു വിദേശിയാ . അവന്യൊന്നു  മൈൻഡ് ചെയ്ത് പോടപ്പാ നിയ്യ്‌ !


( വീണ്ടും വേദിയുടെ വലത്തറ്റം വന്ന് ) അ: അ: അ: ആ ..! ടീ  കൊച്ചുത്രേസ്യേയ് , ദേ  ഇവടെ  നെന്‍റെ കോഴ്യോള്  പെരുന്നാളൂടണ്ട് ട്ടാ !


(കൊച്ചുത്രേസ്യയുടെ കയ്യിൽനിന്നും പണം വാങ്ങിക്കൊണ്ട് )  അവളെ കെട്ട്യേന്റേം സണ്ണീടെ  അപ്പനായെന്റെം   പാപത്തിന്‍റെ ശമ്പളാ!. പിന്നെന്താച്ചാ പെട്രോളടിച്ചു  ബാക്കി ബീടിക്കും  ചായക്കൂള്ള വക ഇതിലുണ്ടാവും . (വണ്ടിയിൽ കയറി സ്റ്റാർട്ടാക്കുന്നു. ഓടിക്കുന്നു, ഓടിക്കൊണ്ടിരിക്കെ  വണ്ടിയോട്)


ഡാ നോക്ക്യേ കണ്ണിക്കണ്ടോണം പൂവരുത്ട്ടാ. ഞാന്‍ പറഞ്ഞോണം പൊക്കൊളോ. പാട്ടുരായ്ക്കലെത്ത്യാ നേരെ പൊക്കൊളോ. എവടയ്ക്ക നീ തിര്യേണേ. നേരെ നേരെ . ടാ ഓവര്‍ ബ്രിജ്

വേണ്ട ഓവര്‍ ബ്രിജ് വേണ്ട. ഡാ ശവീ നിന്നോടു പറഞ്ഞില്ല്യെ ഓവര്‍ ബ്രിജുമ്മേ കേറണ്ടാന്ന്. ടെ തീവണ്ട്യാ പോണ്. എവടക്കാ പൂങ്കുന്നത്തക്കാ. വേണ്ട്ര വേണ്ട്ര വേണ്ട്ര പൂങ്കുന്നത്തക്ക് പോണ്ട്ര. പൂങ്കുന്നത്തക്ക് പോണ്ട്ര ..നിക്കടാവടെ......!!!

( വണ്ടി നിന്നു. )


ഏന്തേ നെനക്ക് ചായ കുടിക്കണാ?  പണ്ട് പാലസ് റോഡിക്കോടെ പൂവുമ്പോ മ്മടെ ഗോപാലേട്ടന്‍റെ  കോര്‍ട്ട് വ്യൂ  ഹോട്ടലീ കേറി ഒരു ചായ കുടിക്കും.  ഇപ്പളും അതീക്കൊട്യൊക്കെ പൊമ്പോ ഹീറോ ഹോട്ടലീന്ന് ഒരു സിങ്കിളടിക്കാറുണ്ട്.


(അകലേക്ക്‌ നോക്കിക്കൊണ്ട്‌)


ഡാ ഡാ കാണണ കണ്ണാടി മാളികേണ്ടലോ അത് നിക്കണോടത്താര്‍ന്നു മ്മടെ സൈക്കിള്‍ ഷാപ്പ്. വല്ല്യേ ബോര്‍ഡോന്നും എഴുതി വെച്ചില്ലിങ്ങിലും ഈനാശൂന്‍റെ സൈക്കില്‍ ഷാപ്പ്‌ന്ന് പറഞ്ഞാ എല്ലാര്‍ക്കും അറിയാര്‍ന്നു.


പിന്നില്‍ ഈനാശുവിന്റെ ഭൂതകാലം


(  പീറ്ററിന്‍റെ  വരവിനു ശേഷം. )


അന്ന് രാത്രി കൊച്ചുത്രേസ്യേനെ കെട്ടിപ്പിടിച്ചു കെടക്കുമ്പോ ഞാന്‍ സ്വകാര്യം പറഞ്ഞു "ട്യേ പീറ്റര്‍ന്ന് പേരുള്ള ഒരു ചെക്കന്‍ ഇന്നിമ്മടെ  കടേല് വന്നേര്‍ന്നു.  അവന്‍ കയ്യാളായിട്ട് നിക്കാത്രേ.എന്തൂട്ടാ നെന്‍റെ അയ്പ്രായം?


ഒക്കെ ചേട്ടന്റെ ഇഷ്ട്ടം പോലെ


ഹി ഹി ഹി. പീറ്റര്‍റേയ്  ആള്  മിടുക്കനാര്‍ന്നു ട്ടാ. നല്ല പണ്യാ ചെക്കന്‍റെ . മ്മക്കൊന്നും പറഞ്ഞു കൊടുക്കണ്ട.


ഡാ കമ്മീഷന്‍ മേടിക്കണ പണി വേണ്ടാ ട്ടാ.


ഒരീസം പണീടുത്തോണ്ടിരിക്കുമ്പോ ഫട ഫട ഫടാന്നു ശബ്ദണ്ടാക്കീട്ടു ഷാപ്പിന്‍റെ മുമ്പ്യോടെ

ഒരു സാധനാ പോയി!

ആ ബൈക്കിന്‍റെ ഷോക്കബ് ശര്യല്ലാ.


പിന്നെ ഓരോ ദിവസോം അഞ്ചും ആറും ചാത്തന്‍ വണ്ട്യോള് സൈക്കില്‍ ഷാപ്പിനെട്ട്  വെറപ്പിച്ചോണ്ട് പുവാന്‍ തൊടങ്ങി!.


നെന്‍റെ പൂത്യേയ് ഉള്ളില് വെച്ച മതീ ട്ടാ!


ഒരീസം പീറ്ററ് എന്നെ പറഞ്ഞു മയക്കീട്ട് ടൌണില് കൊറേ മോപ്പഡോള് നേരത്തി വെച്ചേക്കണ ഒരു കടേലിക്ക്‌ കൊണ്ടോയി. അതില് ഒരെണ്ണത്തിന്‍റെ ഹാന്റിലിമ്മേ ന്‍റെ കയ്യ് പിടിച്ചമര്‍ത്തി വെച്ചിട്ട്  ചെക്കന്‍ പറഞ്ഞു. " ഈനാശ്വേട്ടാ ഇനീത് ഈനാശ്വേട്ടന്‍റെ വണ്ട്യാ." ന്ന്! അന്ന് സൊന്താക്കീതല്ലടാ മോനെ നിന്നെ ഞാന്‍. പിന്നെ ചെക്കന്‍ പറഞ്ഞു. "ഈനാശ്വേട്ടാ ഇത് ഭാഗ്യവണ്ട്യാ. ഈനാശ്വേട്ടന്‍ ഇനി സൈക്കിള് ചവിട്ടി ക്ഷീണിക്കണ്ട." അപ്പ ഞാന്‍ ചോച്ചു അയ്‌! ദിപ്പോ എങ്ങന്യാണ്ടാ ഒടിക്ക്യാന്ന്! അപ്പ ചെക്കാന്‍ പറഞ്ഞു അതീനാശ്വേട്ടന്‍ പേടിക്കണ്ട  ഞാമ്പടിപ്പിച്ച്വരാംന്ന്‍!ഒറ്റ രാത്രീം പകലും കൊണ്ട് ചെക്കന്‍ എന്നെ വണ്ടി ഒരിക്കാന്‍ പഠിപ്പിച്ചൂന്നേയ്! ഒരാഴ്ച കഴിഞ്ഞപ്പോ പതിവില്ല്യാണ്ട് മ്മടെ സണ്ണിച്ചെക്കന്‍ കടേല്‍ക്ക്‌ കേറി വന്നേക്കുണൂ!


അപ്പാ ഞാന്‍ പത്തില് തോറ്റു.


പിന്നെ പിന്നെ പീറ്ററ് പതിവ് തെറ്റിക്കാന്‍ തൊടങ്ങി. കൃത്യസമയത്ത് വരാണ്ടായി ചെക്കന്‍. കൂടാണ്ട് അവന്‍ എടക്കെടക്ക് സിനിമാ പാട്ടോള് മൂളാനും തൊടങ്ങി !.


പിന്നെന്തൂട്ടിനാ ഞാന്‍ വര്‍ക്ക്ഷോപ്പില് പോയി പഠിച്ചത്?


പീറ്ററ് പോയി. അവന്‍റെ കയ്യിലിണ്ടാര്‍ന്ന സൈക്കിള്‍ ചങ്ങല ന്‍റെ കഴുത്തിലിട്ട് മുറുക്ക്യെ പോല്യാ ഇക്ക് തോന്നീത്! സണ്ണി ചെക്കന്‍ പത്തില് തോറ്റൂന്നു പറഞ്ഞപ്പോ എനിക്കിത്ര സങ്കടണ്ടായില്ല്യ. സൈക്കിള്‍ ഷാപ്പില് പിന്നെ ആരും വരാണ്ടായി. വല്ലപ്പഴും വരണതൊക്കെ യ്യ് കൂലിപ്പണിക്കാരടെ    

തുരുമ്പിച്ച വണ്ട്യോള്! അതാ പണിത് കൊടുത്താലോ കടോം  പറയും. കിട്ടാക്കടം. തല്ലാരും തന്താരും കുട്ടി സൈക്കിളുകള് വാങ്ങിക്കൊടത്തപ്പോ വാടക വണ്ടിക്കു പിള്ളേരും വരാണ്ടായി!  പിന്നെ വെര്‍തെ കുത്തീരിക്ക്യാന്ന്‍ ആളോള്‍ക്ക് തോന്നാണ്ടിരിക്കാന്‍ ഞാന്‍ എന്തെങ്കില്വോക്കെങ്ങനെ ചെയ്തോണ്ടിരിക്കും. അങ്ങനെ ഇരിക്കുമ്പ്ലാ പിന്നേം സണ്ണിച്ചെക്കന്‍റെ വരവ്!

സണ്ണി:ഈ അവസരം കളഞ്ഞാ പിന്നെ അപ്പന് ഈ മോൻ ഉണ്ടാവില്ല്യാ ട്ടാ അപ്പാ !


പീറ്റർ :നാളെ തൊട്ടു ഞാൻ വരണില്ല്യാ


അപ്പാ...അമ്മച്ച്യേ ..കേട്ടില്ല്യേ  ന്‍റെ മോൻ  പറഞ്ഞത് ?  മ്മടെ സൈക്കിൾ ഷാപ്പിരിക്കണ സ്ഥലം അവന് വിക്കണംന്ന് ! വേണോ അപ്പാ? അത് വിക്കണോ ? എന്താ നിങ്ങള് മിണ്ടാത്തേ? എന്തെങ്കില്വോന്നു പറയെന്‍ടപ്പാ !"


(കുറച്ചു നടന്നു എന്തോ കേട്ട പോലെ തിരിഞ്ഞ്)


ങ്ഹേ ! എന്താ പറഞ്ഞെ? അപ്പനെന്താ പറഞ്ഞേ ? വിറ്റോളാനാ? എന്ടപ്പനും അങ്ങന്യാ പറേണേ ! അപ്പാ!! അമ്മച്ച്യെയ്!!


തിരിഞ്ഞു നടക്കുമ്പോൾ വികാരിയെ കാണുന്നു.


അച്ചോ ! ഈശോ  മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!


ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ!


അച്ചോ  ന്‍റെ മോൻ...;


അതെ സണ്ണി ?


അതെ സണ്ണി പറയ്വാ  മ്മടെ സൈക്കിൾ കട വിറ്റിട്ടേയ് അവനു ഹോട്ടല്  നടത്തണന്ന് ! അതൊന്നും വേണ്ടാന്ന്  അവനോടോന്നു പറഞ്ഞു മനസ്സിലാക്കെന്റച്ചോ !


ഞാൻ നിനക്ക് വേണ്ടി പ്രാർഥിക്കാം!


വീട്ടീ ചെന്നപ്പോ കൊച്ചുത്രേസ്യേം  അങ്ങന്യന്ന്യാ  പറഞ്ഞേ!!


(അച്ഛനും ത്രേസ്യയും ചേർന്ന്  പ്രാർത്ഥിക്കുന്നു .ആമേൻ)


അങ്ങനവളും അച്ചനും മുട്ടിപ്പായി പ്രാർത്ഥിച്ചു  പ്രാർത്ഥിച്ച് എക്സലൻസി  ഹോട്ടല്  ബാറോട്ടലായി!


സൈക്കിളില്നിന്നും എണീറ്റ്‌  അച്ചനരികിൽ ചെന്ന്


അച്ചോ  ന്‍റെ പൊന്നച്ചോ  അവൻ ഹോട്ടല്  നടത്തിക്കോട്ടെ . പക്ഷെ മനുഷ്യന്മാരെ  ബ്രാണ്ടി  കുടിപ്പിച്ച് കുടുമ്മം വഴിയാധാരാക്കണ കച്ചോടം മ്മക്ക്  വേണ്ടച്ചോ ! അവനോട്  അതെങ്കിലും ഒന്ന് പറയച്ചോ !


(ഒഴിഞ്ഞു മാറി പോകുന്ന അച്ചനോട്)


അച്ചോ ...! കുടുമ്മം കുറുമ്പാടാക്കണ  ആ കച്ചോടെങ്ങിലും വേണ്ടാന്ന്  അവനോടൊന്നു പറയെന്റച്ചോ !


(തിരിച്ചു സൈക്കിളിൽ വന്നിരുന്ന്)


അന്ന് ഞാൻ പള്ളിമേടേന്ന് എറങ്ങീതാ! . പിന്നെ അപ്പനേം അമ്മേനേം കാണാൻ സിമിത്തേരീൽക്കേ  ഞാന്‍ പോയിട്ടുള്ളോ!.


സിമിത്തേരിയിലേക്കുള്ള യാത്ര. മോപഡ്  കണ്ടു ഞെട്ടുന്ന യാത്രക്കാർ. വണ്ടി നിർത്തി.


സിമിത്തേരീല് പരേതാത്മാക്കള്  ചായ കുടിക്ക്വോ ? ന്‍റെ അപ്പനും അമ്മേം ഇതുപോലെ ചായ കുടിക്കാൻ  വരാറുണ്ടാവോ! ?   ഇപ്പൊ സമയം എത്ര്യായീണ്ടാവും ? കര്‍ത്താവേ ! അപ്പൊ വഴീല് കണ്ടോരൊക്കെ പ്രേതങ്ങളായിരുന്ന്വോ!? അതോ നി ഞാൻ സ്വപ്നം കാണ്വാണോ ?


മോപഡ്  തരിച്ചു വെച്ച് സ്റ്റാർട്ടാക്കി ഹെഡ്  ലൈറ്റിൽ നോക്കുമ്പോൾ 


യാത്രക്കാർ :"ചായ വേണോ ഈനാശ്വേട്ടാ ? "


(ചമ്മലോടെ ) വേണ്ട ഞാൻ ചായ കുടിച്ചു . അപ്പൊ അവരൊന്നും പ്രേതങ്ങളായിരുന്നില്ല്യ അല്ലെ? മഴക്കോട്ട്  ഇട്ടിട്ട്  വെളുപ്പാൻ കാലത്ത്  നടക്കാൻ എറങ്ങ്യെആൾക്കാരാവുംല്ലേ !


സിമിത്തേരിയിൽ കയറുന്നു 


മൂന്നീസം മുമ്പ്  വവന്നു ന്പ്പോ പോയീതേള്ളൂ!അപ്പളക്കും പുല്ല്  തഴച്ചു പൊന്തി!. ദുഷ്ടൻ പന പോലെ വളരുംന്ന്  പറേണ  കേട്ട്ണ്ട്‌ . ആർക്കും  വേണ്ടാത്ത പുല്ലും തഴയ്ക്കും . ഈനാശൂനെ ഒറ്റപ്പെടുത്താൻ കൊച്ചുത്രേസ്യേം സണ്ണിച്ചെക്കനും കൂടി ഈ സിമിത്തേരീടെ  മതിലിനെക്കാളും  വല്ല്യെ  കോട്ട കെട്ടിപ്പൊക്ക്യാലൊന്നും  ഈനാശു  ഒറ്റപ്പെടില്ല്യ.  ഈനാശു  തോല്ക്കില്ല്യ.


ങ്ഹേ ! ആരാ കരകരഞ്ഞത്!? ഇലകളൊക്കെ എളക്ണ്ടലോ ! ഇനീപ്പോ മരങ്ങളായിരിക്ക്വൊ കരഞ്ഞത്? ഏയ്‌! അവറ്റക്കിപ്പോ കരേണ്ട കാര്യൊന്നൂല്ലിലൊ! . എല്ലാരും കൂടി ഒറ്റക്കെട്ടായി  പറ്റിച്ചേർന്നു  നിക്ക്വല്ലെ ! ചെലപ്പോ ഓരോ മരോം അട്ടക്കല്ലേന്ന് വിചാരിച്ചു കരേണതായിരിക്ക്വോ ?


ഇടിമിന്നൽ 


ങ്ഹേ! ഈ കല്ലറേടെ ഉള്ളീന്നല്ലേ  കരച്ചില് കേട്ടത്? എന്റെപ്പനും അമ്മേം ആവ്വോ  കരഞ്ഞത്? അതോ അധികപ്പറ്റായി  ജീവിച്ചു  മരിച്ചിട്ട്  ബന്ധുക്കള്  കൊറേ  കാശും  ചെലവാക്കി  മെത്രാനും പൊൻകുരിശും ഒക്ക്യായി  കുഴിച്ചിട്ട ആരെങ്കില്വാവോ? അപ്പാ...അമ്മച്ച്യെ!


തിരിച്ച് വണ്ടിയില്‍ കയറി പുറത്തേക്ക് ഓടിച്ചു പോകുന്നു. 


കസേരയില്‍ ആഭരണങ്ങലണിഞ്ഞു ഗമയില്‍ ഇരിക്കുന്ന കൊച്ചുത്രേസ്യ. അത് കണ്ടു പുറത്തുനിന്നു വരുന്ന ഈനാശു.


അയ്യട!.  എന്താ  ചേല്! രണ്ടു  കയ്യിലും നറച്ചു വളേം ഇട്ടിട്ട്  അവള്‍ടെ ഒരിരിപ്പ് കണ്ടില്ല്യേ. ട്യേ.. ബ്രാണ്ടീടെ ചൂരുണ്ടടീ ആ വളോള്‍ക്ക്! ട്യേ എന്തൂട്ട് ഇരിപ്പാണ്ടീ നിയ്യിരിക്കണേ? എന്താ നെnte വല്ലോരും ചത്താ? 


സണ്ണിക്കുട്ടി കാറുംകൊണ്ട്.......


എന്തൂട്ടാ നിയ്യ്‌ പറെണേ!


മോപ്പട്മ്മേ കേറ്റി


ഹേ! എന്ത്!


അപ്പാ. രണ്ടു തെറിയെങ്കിലും പറയാന്‍ എനിക്ക് പറ്റണില്ലിലോ എന്റപ്പാ. അപ്പനല്ലേ എന്നെ പഠിപ്പിച്ചത് " ഈനാശ്വോ! നിയ്യാരേം അപമാനിക്കരുത് ട്ടോ. ആരോടും ചീത്ത വാക്കോള് നിയ്യ്‌ പറേരുത് ട്ടോ "ന്നൊക്കെ. അപ്പന്‍ പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചില്ല്യെ അപ്പന്റെ മോന്‍ ഈനാശു! ഞാനിനി എന്താ വേണ്ട്പ്പാന്റ? ഞാനിനി എന്താ വേണ്ട് ?











അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ