2014 ഫെബ്രുവരി 12, ബുധനാഴ്‌ച

വാങ്ങി വെച്ച വെള്ളം

വാങ്ങി വെച്ച വെള്ളം



"നാല് മണിക്ക് പത്തു രൂപേം റേഷൻ  കാർഡും  കൊടത്തു പറഞ്ഞാച്ചതാ ചെക്കനെ..."

തേക്കിലയിൽ ഉണക്കമാന്തൾ പൊതിഞ്ഞു കൊടുക്കുന്നതിനിടയിൽ മകന്‍റെ തിരോധാനത്തെക്കുറിച്ചന്വേഷിച്ച തങ്കപ്പൻ നായരോട് സംഭവം വിവരിക്കുകയായിരുന്നു  വാറുണ്ണി. ഒമ്പതാം ക്ലാസ്സ് മൂന്നാം  തവണയും തോറ്റു കാജാ ബീഡിയും പടവെട്ടുകളിയുമായി പീടികത്തിണ്ണ നിരങ്ങി നടന്നിരുന്ന ജോണിയെ ഒരുനാൾ കാണാതായി. സാമ്പ്രദായിക രീതിയിൽ ഒന്നും രണ്ടും ദിവസം കഴിഞ്ഞാലേ  ചാടിപ്പോയതാണെന്ന്  ഉറപ്പിക്കാറുള്ളു. പക്ഷെ തന്‍റെ സന്താനത്തിന്‍റെ കേസിൽ ആദ്യ ദിനം തന്നെ അതും മണിക്കൂറുകൾക്കുള്ളിൽ സംഗതി  വാറുണ്ണിക്ക് പിടികിട്ടിയത്രെ!. അതെങ്ങിനെ? 

വിശദവിവരങ്ങൾക്കായി നമുക്ക് വാറുണ്ണിയിലേക്കു തിരിച്ചു ചെല്ലാം .

തന്നാഴ്ചയിലെ റേഷനരി വാങ്ങാനായി ജോണിയെ ഏർപ്പാടാക്കുകയായിരുന്നു വാറുണ്ണിയുടെ കെട്ടിയോൾ പ്ലമേന. അയൽവക്കത്തെ പുളിമരത്തിൽനിന്നും തങ്ങളുടെ പറമ്പിൽ വീണു  പെറുക്കിയെടുത്ത തൊണ്ടു  പൊളിക്കാത്ത വാളൻപുളി ശേഖരിച്ചു വെച്ചിരുന്ന ചാക്കുസഞ്ചി അടുക്കളയുടെ ഒഴിഞ്ഞ മൂലയിലേക്കു ചെരിഞ്ഞു കുടഞ്ഞുകൊണ്ട്  പ്ലമേന  പറഞ്ഞു :

"നോക്ക്യേ, ഗോപാലേഴ്ശന്‍റെ പീടികത്തിണ്ണേല് പടവെട്ടി നെരങ്ങാൻ  നിക്കാണ്ട് വേഗം പോയി അരി വാങ്ങി വന്നോളോ ട്ടാ.  നേരന്ത്യായിട്ട്  കേറി വന്നാ പോരാന്ന്!. വന്നട്ട് വേണം അരി അടപ്പത്തിടാൻ!. കേക്ക്ണ്ട്രാ  പോത്തേ!?"

" ഉവ്വ് ! നീയൊന്ന്  വായ പൂട്ട്യേന്റമ്മേ !" 

അന്നു രാവിലെ തിരുമ്പിയുണക്കിയ കള്ളി ഷർട്ടെടുത്തിട്ടു കണ്ണാടിക്കു മുന്നിൽ നിന്നു മുടിചീകുന്ന മകനെ കണ്ടപ്പോൾ പ്ലമേനയ്ക്ക് സംശയം!. കല്യാണസദ്യക്കു പോലും കിട്ടിയ കൂറക്കുപ്പടമിട്ടു പോകാറുള്ള ചെക്കൻ ഇന്നെന്താപ്പോ ഇങ്ങനെ ?

" ഡാ ജോണ്യേ , അലക്കീതിട്ടട്ട്  നീയെങ്ങടാണ്ടാ  പെണ്ണ് കാണാൻ പുവ്വാ ?"

"അതൊക്കേണ്ട്!. അമ്മ കാശും സഞ്ചീം എടുത്തേൻ ." 

" അപ്പ റേഷന്‍ കാർഡ് വേണ്ടേ ?."

"എന്തൂട്ടാച്ചെങ്ങെ വേഗെടുത്തേദ് ! തേങ്ങേരെ  മൂട് ! മണി  നാലായി!."

"ഔ ന്‍റെ മോന്‍ ബോംബേൽക്ക്‌ വണ്ടി കേറാൻ  പൂവ്വല്ലേ!."

"അതെ ബോംബേൽക്ക്‌  പൂവ്വഞ്ഞ്യാ. ന്തേ പിടിച്ചില്ല്യേ ?  അമ്മേ  നീയ്യ് കളിക്കാൻ നിക്കാണ്ട് കാശെട്ക്കണ്‌ണ്ടാ!"

പ്ലമേന കൊടുത്ത കാശും കാർഡും സഞ്ചിയുമായി ജോണി പടിയിറങ്ങി.

"കാശും സഞ്ചീമായി വന്ന്  മേശേമൽത്തെ കുപ്പി ഭരണീന്ന് രണ്ടു നാരങ്ങസത്ത് എടുത്ത് വായേലിട്ടിട്ട് ചെക്കനാ   പോയി. പോണ വഴിക്ക് പതിവില്ല്യാണ്ട് ഒരു വാക്കും പറഞ്ഞു; അപ്പാ ഞാന്‍  പൂവ്വാട്ടാന്ന്."

വാറുണ്ണി തുടർന്നു:

"ആറ് മണ്യായീപ്പോണ്ട്രാ   അവന്റെ  താഴേള്ളത്  പീട്യേൽക്ക് ഓടി വന്നേക്കണൂ!."

"എന്താണ്ട്യേ  പോന്ന് ?. "

"അപ്പാ,  ജോണ്യേട്ടനെ ഇത്വരെ കാണാല്ല്യ .  നാല് മണിക്ക് റേഷൻ വാങ്ങാൻ പോയീതാ. അപ്പനോട് പറയാൻ  പറഞ്ഞു അമ്മ. "

"ആറ് മണ്യല്ലേ ആയീള്ളോ. കളരിക്കുറുപ്പിനു സമയായിട്ട്ണ്ടാവില്ല്യ! റേഷൻ പീടികേടെ ഉമ്മറത്താവും പടവെട്ട് !."

അതും കേട്ട് ജോണീടെ അനിയത്തി ലില്ലിക്കുട്ടി  പോയി.

ഏഴു മണിക്ക് പ്ലമേന തന്നെ  പീടികയിലേക്ക്  വന്നു .

"അതേയ്! നിങ്ങളെന്തൂട്ട്  നോക്കീട്ടാ ഇരിക്കണ് . ചെക്കൻ പോയീട്ട്  മണിക്കൂറ്  മൂന്നായി . എന്ത് ഗവർണറുദ്യോഗണ്ടെങ്ങിലും അരി മേടിച്ച് കൊണ്ട്രാൻ ചെക്കൻ  വൈകിക്കാറില്ല്യ .  നേരാനേരം തൊണ്ടേല് വറ്റ് കുത്തണോണം മിഴുങ്ങണലോ! ഇക്കിപ്പോ തംശയതല്ല.  ചെക്കൻ  തിരുമ്പി വെളുപ്പിച്ച  മുണ്ടും ഷർട്ടൂട്ട്ട്ടാ പോയേക്കണേ!."

പൊതിഞ്ഞു കെട്ടിയ മത്സ്യം നായർക്ക് കൊടുത്തുകൊണ്ട് വാറുണ്ണി തുടർന്നു :

"പ്ലമേനേടെ  തംശയത്തില് കാര്യണ്ട്‌ന്ന് ഇക്കും  തോന്നി. അന്നത്തെ കച്ചോടം അതോടെ അവസാനിപ്പിച്ചു പീടിക നെരപ്പലകേട്ട് പെണ്ണിന്റൊപ്പം വീട്ടിൽക്ക് ചെന്നു. ചായവെള്ളം ഇരിക്കിണ്ടെങ്ങെ ഒന്ന് തൊണ്ട നനക്കാംന്ന് വെച്ച് അടുക്കളേ കേറീപ്പോണ്ട് അടപ്പത്ത് കലത്തില്  വെള്ളം കെടന്നു കായണു."

"ദെന്താണ്ട്യേദ്?."

"ചെക്കൻ  അരീം കൊണ്ടരണത്  കാത്ത്  ആറരക്ക്  വെച്ച വെള്ളാ !"

പാത്യേമ്പുറത്ത് ഓട്ടുമൊന്തയിൽ വെച്ചിരുന്ന വാട്ടച്ചായ എടുത്തു കുടിക്കുമ്പോ പ്ലമേന നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു:

" എനിക്ക് പേട്യതല്ല . പോണ  വഴിക്ക് ചെക്കൻ അറം  പറ്റണോണം ഒരു   വാക്ക്  പറേണ്ടായി !"

"എന്തൂട്ടാണ്ടി പറഞ്ഞ് ?"

"വേഗം കാശെട്ക്കാൻ  പറഞ്ഞു തിട്ക്കം കാട്ടണ  കണ്ടപ്പോ ഞാൻ കളിതമാശക്ക് ചോദിച്ചു ;  നീയെന്താ ബോംബേൽക്ക് വണ്ടി കേറാൻ  പൂവാണോ ന്ന് ."

"അപ്പ ചെക്കൻ  ന്താ പറഞ്ഞേ ?"

"അതേ വണ്ടി കേറാൻ പൂവ്വഞ്ഞ്യാ, എന്തേ  പറ്റീല്ല്യേന്ന് !."

മത്സ്യത്തിന്‍റെ കാശു വാങ്ങി പെട്ടിയിലിട്ട്‌ ഒന്നു മുറുക്കാൻ തുടങ്ങിയ വാറുണ്ണിയിലേക്ക് ക്ലൈമാക്സ് കേള്‍ക്കാന്‍ കാതു കൂര്‍പ്പിച്ചു നിന്ന നായരോട്  വാറുണ്ണി മുഴുമിപ്പിച്ചു :

"അവളത്‌   പറഞ്ഞ്   കേട്ടപ്പോ ഇന്‍റെ തംശയൊക്കെ തീര്‍ന്നു. പിന്നെ ഞാന്‍ വൈകിച്ചില്ല്യ. അടപ്പത്തിരുന്ന കാഞ്ഞെള്ളം എട്ത്ത്ട്ട്  ഉഷാറായിട്ടൊന്ന്  കുളിച്ചു !."


***************








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ