2014 ജനുവരി 29, ബുധനാഴ്‌ച

കോന്ത





കോന്ത 

ചെല്ലപ്പേരിനൊരു   ചാരുതയുണ്ട്. ചൊല്ലുന്നവര്‍ക്കും പേരിന്നുടമയ്ക്കും  മാത്രം അനുഭവവേദ്യമാകുന്ന ഒരു കുളിര്!. പക്ഷെ  വലിയൊരു പരിമിതിയുമുണ്ട് . സ്ഥലകാലവിവേകമില്ലാതെ  പ്രയോഗിച്ചാല്‍     ചാരുത    പൂതനയായി ഇളകിയാടും കുളിരു   മൂത്ത്  കാട്ടുതീയാകും!

അമ്പതു വർഷം മുൻപുനടന്ന കാര്യമാണ്. കഥയിലെ നായിക ഈയുള്ളവന്‍റെ സഹോദരി. നായകനില്ലാത്ത കഥയില്‍ പക്ഷെ  പ്രതിനായകനുണ്ട്. അച്ഛൻ .!

ടോണ്‍സിലൈറ്റിസ് അസുഖത്തിനു ഡോക്റ്ററെ കാണിക്കാനായി
പതിനെട്ടുകാരിയായ ചേച്ചിയെയുംകൂട്ടി ഒരു നാൾ അച്ഛൻ പട്ടണത്തിലേക്ക് പോയി. നല്ല തിരക്കുള്ള ബസ്സ്‌. ജില്ലാ ആശുപത്രി  സ്റ്റോപ്പിലെത്തിയപ്പോൾ അച്ഛൻ മുന്നേ ഇറങ്ങി. തിങ്ങി നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിലൂടെ തിക്കിത്തിരക്കി  അച്ഛന്‍റെ വേഗത്തോടു സമരസപ്പെട്ട്‌ ബസ്സിൽനിന്ന് ഒപ്പം ഇറങ്ങാൻ നോക്കിയെങ്കിലും ചേച്ചിക്കതിനു  കഴിഞ്ഞില്ല.

"ആരാ ജില്ലാസ്പത്രി ഏറങ്ങാള്ള് ! ജില്ലാസ്പത്രി, ജില്ലാസ്പത്രീ ...!" 

 കിളി അനുഷ്ഠാനപരമായ കൃത്യതയോടെ  മൂന്നു വട്ടം  കൂകിയിട്ടും ചേച്ചി ഇറങ്ങി വരാത്തതു  കണ്ടു വെപ്രാളപ്പെട്ട  അച്ഛൻ ഉറക്കെ വിളിച്ചു. 

"കോന്തേ , കോന്തേ !"

ഏതാണ്ട് വാതില്‍ക്കലെത്തിയതായിരുന്ന  ചേച്ചി ആ വിളി കേട്ടപ്പോൾ ഞെട്ടിത്തരിച്ചു നിന്നിടത്തു നിന്നു പോയി!. പതിനെട്ടു വയസ്സ്, രണ്ടായി മെടഞ്ഞിട്ട ട്രെൻഡി ഹെയർ സ്റ്റൈൽ, ബീയെസ്സി രണ്ടാം വർഷം , സെന്മേരീസ് കോളേജ് എന്നൊക്കെ പുളകിതയായി അച്ഛന്‍റെ പുറകിൽ  അന്നനടയ്ക്കു തയ്യാറെടുത്തു നിന്നപ്പോൾ കിട്ടിയ പ്രഹരം ചേച്ചിയെ തളർത്തിക്കളഞ്ഞു.  പ്രതീക്ഷിക്കാത്തതായിരുന്നു പൊതുവേദിയില്‍ വെച്ചുള്ള ഈ താരാട്ട്. വല്ലപ്പോഴുമൊരിക്കൽ സേവിക്കുന്ന രണ്ടു ഗ്ലാസ്‌ അന്തിക്കള്ളിന്‍റെ പുന്നാരത്തിലും കുടുംബത്തിന്‍റെ സ്വകാര്യതയിലുമല്ലാതെ അച്ഛൻ ഒരിക്കലും ശാന്തയെ കോന്തയാക്കാറില്ല . പിന്നെയിപ്പോൾ ?

"ആരാ കോന്ത ? കോന്ത....കോന്താ! നേരം പോണൂ....നേരം പോണൂ... കോന്തെവട്യാ ? കോന്തച്ചേച്ച്യേയ് ഒന്ന് വേഗെറങ്ങ്യെ !.  ദേ  അച്ഛൻ വിളിക്കുണൂ! "

അച്ഛനും കിളിയും  കണ്ടക്ട്ടറും ചേർന്നുള്ള കോറസ്സും അനുസാരിയായി ബസ്സിനുള്ളിലുയർന്ന കൂട്ടച്ചിരിയും എല്ലാം ചേര്‍ന്നപ്പോള്‍  ചേച്ചിക്കു സർപ്പദംശനത്തിനു മേൽ ഇടിവെട്ടുമായി! ഇനിയെങ്ങിനെ പുറത്തിറങ്ങും എന്ന പ്രതിസന്ധിയിൽ ചുമന്നുപുകഞ്ഞു നിന്നപ്പോള്‍  " തോളിൽ കിടക്കുന്ന രണ്ടാംമുണ്ടിങ്ങോട്ട് എറിഞ്ഞു തരൂ അച്ഛാ; ഞാൻ മുഖം മറയ്ക്കട്ടെ! എന്നിട്ടിറങ്ങാം " എന്നുറക്കെ വിളിച്ചു പറയാൻ തോന്നി എന്നാണ് സംഭവത്തെക്കുറിച്ച് പിന്നീടു പലവട്ടം നടന്ന അനുസ്മരണയോഗങ്ങളിൽ വെച്ച് ചേച്ചി പറഞ്ഞത് !.

വൈദ്യപരിശോധന കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍  
ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനു പൈതൃകമായി കുടുംബത്തില്‍ എർപ്പെടുത്തിയിരുന്ന വിലക്കുളെല്ലാം തകർത്തെറിഞ്ഞ് ചേച്ചി ദാരികവധം പടയണി കളിച്ചെന്നും അതുകണ്ട് തലയറുത്തു ക്രോധം തുള്ളിനില്‍ക്കുന്ന കാളിയെ ശാന്തമാക്കാൻ നെഞ്ചുവിരിച്ചു ഭൂമിയിൽ മലർന്നു കിടന്ന ശിവനെപ്പോല്‍ തലയിൽ കൈവെച്ച് അച്ഛന്‍ ഇരുന്നുപോയെന്നുമാണ് ചരിത്രം. 


കാളിനാടകം കണ്ട നടുക്കത്തിൽ   എടുത്ത ലാന്‍ഡ്‌ മാർക്ക്‌ തീരുമാനമായിരിക്കാം; അച്ഛൻ പിന്നീട് ചേച്ചിയെ കോന്ത എന്നു വിളിച്ചിട്ടില്ല. സംഭവത്തിനു മുൻപും പിൻപും എന്ന മട്ടിൽ അച്ഛന്‍റെ സ്വഭാവചരിത്രം വർഗ്ഗീകരിക്കുന്നതിന് അതു വഴിതെളിക്കുകയും ചെയ്തു. 


അപരാഹ്നം


ആർക്കും ഒന്നിനും വേണ്ടി  കാത്തുനില്‍ക്കാതെ അവിരാമം കടന്നു പോയ കാലം. അവശതകളും ഒടുങ്ങാത്ത ആവലാതികളും   മരണഭീതിയുമായി വാർദ്ധക്യം അച്ഛനെ  അവേശിച്ച നാളുകൾ. 


ഒരു മധ്യവേനൽ അവധിക്കാലം.


തൃശ്ശൂരില്‍തന്നെയെങ്കിലും വളരെ   അകലെയുള്ള   ഗ്രാമത്തിലെ ഹൈസ്കൂളിൽ അദ്ധ്യാപികയായിരുന്ന ചേച്ചി മാസാന്ത്യ സന്ദർശനത്തിനായി ഒരുനാൾ വീട്ടിൽവന്നു. വിശേഷം പറച്ചിലുകളും  സാന്ത്വനങ്ങളും ഉച്ചഭക്ഷണവും മയക്കവും കഴിഞ്ഞു  നേരം സായാഹ്നത്തോടടുത്തു. യാത്ര പറയാൻ ചെന്ന ചേച്ചിയെ അച്ഛൻ  വിളിച്ചു കട്ടിലിന്‍റെ തലയ്ക്കല്‍ ഇരുത്തി. അമ്മയും ഭാര്യയും മകനുമൊത്ത് ഞാൻ ഇറയത്തു നിന്നു. അച്ഛനോടു യാത്ര പറഞ്ഞു ജലാർദ്രമായ മിഴികളിലൂടെ പുഞ്ചിരിച്ചുകൊണ്ട് ചേച്ചി പുറത്തു വന്നു. 


"എന്തേ  മോളേ ? എന്തേ  അച്ഛൻ  പറഞ്ഞേ ?" അമ്മ  ചോദിച്ചു.


"ഒന്നൂല്ല്യമ്മേ. ഇക്കിനി അധികല്ല്യാ; മോള് എടക്കൊക്കെ വരണന്ന് പറയ്വാർന്നു അച്ഛൻ."


മുണ്ടിന്‍റെ കോന്തലകൊണ്ടു കണ്ണീരൊപ്പിനിന്ന അമ്മയുടെ  ചുമലിൽ കൈ വെച്ചുകൊണ്ട് ഗദ്ഗദം ഇടമുറിച്ച വാക്കുകളിൽ ചേച്ചി തുടർന്നു :


'എനിക്കിന്ന്....വല്ല്യേ...സന്തോഷായി! അച്ഛൻ....
അച്ഛൻ.....ന്നെ.....കോന്തേന്നാ വിളിച്ചേ !"

തൊടിയിലുണ്ടായ മാങ്ങയും മുരിങ്ങക്കായും മുതിർന്ന ഒരിടിയൻ ചക്കയും നിറച്ച്  അമ്മ ഏൽപ്പിച്ച പെരുംകായസ്സഞ്ചി തൂക്കിപ്പിടിച്ച് സാരിത്തുമ്പുകൊണ്ടു കണ്ണീരൊപ്പി പടിയിറങ്ങിപ്പോയ ചേച്ചിയെ നോക്കി ഞങ്ങൾ നിന്നു....





   @@@@@@@@@@@ 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ