2015 ജൂലൈ 23, വ്യാഴാഴ്‌ച

ലൊക്കേഷൻ 'ഷോട്ടു'കൾ


 ലൊക്കേഷൻ 'ഷോട്ടു'കൾ  

നാടകക്കാരനായിരുന്ന മാധവന് സിനിമയിൽ ചെറിയൊരു വേഷം കിട്ടി.

ന്യൂ ജെൻ നായകനെ പിന്നിലിരുത്തി മോട്ടോർ സൈക്കിൾ ഓടിക്കുന്നതാണ് ഷോട്ട്. മാധവനെ കൈപിടിച്ചു മോട്ടോർ സൈക്കിളിനടുത്ത് കൊണ്ട് നിർത്തി അസിസ്റ്റൻഡ്‌ ഡയറക്ട്ടർ പറഞ്ഞു:

"ചേട്ടാ ആക്ഷൻ പറയുമ്പോൾ ചേട്ടൻ വണ്ടി കിക്ക് സ്ട്ടാർട്ട് ചെയ്യുന്നു. ഹീറോ ഓടി വന്നു പിന്നിൽ കയറുന്നു. വണ്ടി നീങ്ങുന്നു . ഇതാണ് ഷോട്ട്. ചേട്ടൻ ഓക്ക്യല്ലേ? ബൈക്ക് ഓടിക്കാനൊക്കെ അറീലോ?."

"അറ്യാം."

"വെരി ഗുഡ്!."
കോമ്പ്ലിമെന്റ് പാസ്സാക്കി സംവിധാനസഹായി ഓടിപ്പോയി. കുറെ നേരം കഴിഞ്ഞപ്പോൾ മറ്റൊരു അസിസ്റ്റന്റ്  കയ്യിൽ സ്ക്രിപ്റ്റ് പാഡുമായി മാധവന്റെ അടുത്തേക്ക് ഓടി വന്നു.അസിസ്റ്റൻഡ് ഡയറക്ട്ടറാവാൻ പ്രധാന യോഗ്യത നല്ല ഓട്ടക്കാരനാവുക എന്നതാണോയെന്ന് മാധവൻ ഇതിനകം സംശയിച്ചു തുടങ്ങിയിരുന്നു.



" ഒന്ന് വേഗം വന്നേടാ ഗഡീ! വൈക്യാ കൌണ്ടറ് ക്ലോസീയും; ഇതാണ് ചേട്ടന്റെ ഡയലോഗ്. അതു പറയലും കിക്ക് സ്ട്ടാർട്ട് ചെയ്യലും ഒപ്പാവണം. ഓക്കെ? മാധേട്ടന് വണ്ട്യോടിക്കാൻ അറ്യാലോ അല്ലെ?."

"ഉവ്വെന്നേയ്!" മാധവന് ലേശം മടുപ്പ് തോന്നി.

അവസാനം സംവിധായകനെത്തി. മോണിട്ടറിനു മുന്നിലെ ചെയറിൽ മുന്നോട്ടാഞ്ഞിരുന്നു കൊണ്ട് അദ്ദേഹം ഫ്രെയിം സൂക്ഷ്മമായി പരിശോധിച്ചു.

"ഓകെ റെഡി ! റോൾ ക്യാമറാ ...!"

"റോളിംഗ് !"

"ആക്ഷന്‍!!!......കട്ട് കട്ട് കട്ട്..!" ഡയറകട്ടറുടെ മുഖം ചുവന്നു.

" ഛെ! എവടെ ആർട്ട് ? ആ ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് ശര്യാക്ക്!."

ആർട്ട്  അസിസ്റ്റൻഡ്‌  ഓടിക്കിതച്ചു  വന്നു  നമ്പർ പ്ലേറ്റിൽ   പറിഞ്ഞു തൂങ്ങി നിന്ന കടലാസ്
പശ വെച്ചൊട്ടിച്ചു നിവരുമ്പോൾ മാധവനോടു ഗൌരവത്തിൽ പറഞ്ഞു  :

'ചേട്ടാ അടിപൊളി സീനാട്ടാ ! ആരാ പിന്നിലിരിക്കണേന്നറീല്ല്യേ!?. വണ്ട്യോക്കെ നന്നായി ഓടിക്കാൻ അറീലോല്ലേ?"

ബൈക്കിന്റെ ഫുട്ട്റെസ്റ്റിൽ കാലെടുത്തു വെച്ച് അഴിഞ്ഞു പോയ ഷൂ ലെയ്സ് മുറുക്കി കെട്ടുന്നതിനിടയിൽ ശുണ്‍ഠി ഒതുക്കിക്കൊണ്ട് മാധവൻ പറഞ്ഞു.

" വീട്ടീന്ന് ബൈക്കില് ഇവടെ എത്തുന്ന വരെ ഓടിക്കാൻ അറ്യാർന്നു! പക്ഷെ ഇപ്പൊ സംശയായി!."

" കോമഡി കോമഡി! ചേട്ടൻ ഉഷാറ് കോമഡ്യാല്ലേ?."

പശക്കുപ്പിയുമായി  തിരിച്ചോടുന്ന വഴി  ആർട്ട് അസിസ്റ്റൻഡ്‌  ഒന്നു  തോണ്ടിയപ്പോൾ മാധവൻ ബൈക്കിന്റെ സീറ്റിൽ കൈ പരത്തിയടിച്ച് ചമ്മലിറക്കി  .

"ഓക്കേ ....സ്റ്റാർട്ട് ക്യാമറാ ...!"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ