ഔചിത്യം
"ബാലേന്ദ്രാ എന്ത് പറേണു?. ഓക്കേ അല്ലെ?."
"ഡബിള് ഓക്കേ."
"മക്കള്ക്കൊക്കെ സുഖം?."
"സുഖം. അവടെ വിശേഷൊന്നൂല്ലിലോ?."
"ണ്ട്. അത് പറയാനും കൂട്യാ വിളിച്ചത്. മോള്ടെ കല്യാണാ. അടുത്ത മാസം പത്താന്തി."
"ഓ വെരി ഗുഡ്!."
"കഴിഞ്ഞ മേടത്തില് നടത്താന് വെച്ചേർന്നതാ. അപ്പഴല്ലേ .....!. ഇനീം നീട്ടാന് വയ്യ. നിശ്ചയം കഴിഞ്ഞിട്ട് കൊല്ലൊന്നായി!."
"ഉം."
"കാര്യായിട്ടോന്നൂല്ലിടോ. രണ്ടു കൂട്ടരടേം അച്ഛനും അമ്മേം സഹോദരങ്ങളും അമ്മാമാന്മാരും മാത്രായിട്ട് ഒരു നാല്പ്പതു പേര്."
"അമ്പതാവാലോ?."
"അത്രപോലും വേണ്ടാന്ന് വെച്ചു. പ്രോട്ടോക്കോള് ലംഘിച്ചു എന്നാക്ഷേപം വരും."
"അതെന്താദ്?."
"നേരത്തെ പറഞ്ഞ ബന്ധക്കാരെ വിട്ട് ഒരാളെ കൂടുതല് വിളിച്ചാ ഇഷ്യൂ ആവും. അവരെ വിളിച്ചു നമ്മളെ വിളിച്ചില്ല്യാന്നൊക്കെ. പറഞ്ഞാലൊന്നും ഗ്രഹിക്കണ കൂട്ടത്തിലല്ല പലരും. അപ്പൊ ആ പത്ത് പൊക്കോട്ടേന്ന് വെച്ചു."
"അപ്പൊ ഞാൻ?."
"അറീക്കാന് വിളിച്ചതാ. തന്നെ അറീക്കാണ്ട് കഴീല്ലിലോ. അറീക്കുന്നു. മകള്ടെ കല്ല്യാണാണ്. സെപ്തംബര് പത്താന്തി. ഗുരുവായൂര് വെച്ച്. അനുഗ്രഹിക്ക്യാ."
"തീര്ച്ചയായിട്ടും. എല്ലാ ആശംസകളും. മകളോട് പ്രത്യേകം പറയാ. മനസ്സോണ്ട് ഞാനവടേണ്ടാവും!. നന്നായീടോ വളരെ നന്നായി. അറീച്ചേന് തനിക്ക് നന്ദി. വെഷമകാലത്ത് കാണിച്ച വകതിരിവിന് അഭിനന്ദനങ്ങളും."
"ഹ ഹ, പറ്റുന്ന വിധത്തിലൊക്കെ നമ്മളും സംവിധാനത്തോട് സഹകരിക്കണ്ട്രോ. അപ്പൊ ശരി ബാലേന്ദ്രാ. മിസ്സിസ്സിനോട് പറയണേ."
"ഓ ഷ്വര് താങ്ക്യൂ...."
ചിങ്ങമാസമാണ്. ഇതിനകം ലഭിച്ചു കഴിഞ്ഞ ഏഴു കല്യാണക്ഷണങ്ങളുടെ പൊതു സ്വഭാവം മേൽ സംഭാഷണത്തില് കാണാം.
സംവിധാനങ്ങളോടു സഹകരിക്കുവാനും വൈഷമ്യങ്ങൾക്കുള്ളിലും സ്നേഹവും അടുപ്പവും കാത്തു സൂക്ഷിക്കാനും അത് പ്രകടിപ്പിക്കുവാനും മനുഷ്യര് അതീവ ശ്രദ്ധ കാണിക്കുന്നുണ്ടെന്നത് സന്തോഷം പകരുന്നു..
എല്ലാ വിവാഹങ്ങളും മംഗളകരമാവട്ടെ. പ്രതിശ്രുതവധൂവരന്മാര്ക്കെല്ലാം ആശംസകള്!.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ