അപരിചിതം
കായലാറുമാസം വറ്റി പുഞ്ചപ്പണി തുടങ്ങിയ കോൾ പാടത്തിലൂടെ നടത്തം ആരംഭിച്ചിട്ട് ഇന്ന് രണ്ടാം ദിവസം. നടന്ന് നടുമുറി എത്തിയപ്പോൾ ഒരാൾ എതിരെ നിന്ന് വരുന്നതു കണ്ടു. ഇന്നത്തെ ദിവസം പാടത്തെ കണിയാണ്. ഒരമ്പത് മീറ്റർ ദൂരെയെത്തിയപ്പോർ ആളെ മനസ്സിലായി. സുഹൃത്താണ്. സരസനാണ്. സഹൃദയനുമാണ്. സംഭാഷണപ്രിയനുമാണ് എന്ന ഒരു ഭീഷണി കൂടിയുണ്ട്. ഗുഡ് മോണിങ്ങ് പറഞ്ഞ് നിർത്തി കുശലത്തിൽ കുളിപ്പിച്ചു കിടത്തും!.
പ്രതിസന്ധി എങ്ങിനെ മറികടക്കും?. നടക്കാനിറങ്ങുമ്പോൾ ചില നിഷ്ക്കർഷകളൊക്കെയുണ്ട് എനിക്ക്. പാർട്ണർമാർ പാടില്ല. കാരണം രണ്ടാണ്. കൂടിയാലും കുറഞ്ഞാലും തുണക്കാരൻ്റെ വേഗതയുമായി സമരസപ്പെടാനാവില്ല. പിന്നെ ഒത്തു നടക്കുമ്പോഴുണ്ടാവുന്ന സംസാരം. നടത്തം ഒരു ധ്യാനമാക്കണമെന്ന ഓഷോ മതാനുയായിയായതുകൊണ്ട് അതും നിഷിദ്ധം. നടത്തം നിർത്തി വർത്തമാനം പറയുന്ന കാര്യം പിന്നെ പറയാനുണ്ടോ?.
എന്തെങ്കിലുമാവട്ടെ വരുന്നിടത്തു വെച്ചു കാണാം എന്ന മൈൻ്റ് സെറ്റപ്പിൽ ചുവടുവെച്ചടുത്തു കൊണ്ടിരുന്നപ്പോൾ ഇല്ലാത്ത ഒരു വിളിയുടെ സ്മാർട്ട് ഫോൺ ചെവിയിൽ പൊത്തിക്കൊണ്ട് മുഖത്തു നോക്കാതെ ആശാൻ എന്നെ കടന്നു പോയി. രക്ഷപ്പെട്ടതിൽ നല്ല പോലെ ആശ്വസിക്കുമ്പോഴും പുള്ളിയുടെ ഗതി വ്യതിയാനത്തിൽ ഞാൻ തെല്ലൊന്ന് അതിശയിക്കാതിരുന്നില്ല. മാസ്ക്ക് ധരിച്ചതിനാൽ എന്നെ മനസ്സിലാവാതെ പോയതൊന്നുമാവില്ല. കേശാദിപാദം മൂടി നടന്നാലും ബാലന്ദ്രേട്ടാ എന്നു വിളിച്ച് കരിമ്പടം പൊക്കി നോക്കുന്നയാളാണ്. ഒളിച്ചു നടക്കാനായി ഇങ്ങോട്ട് പത്ത് പൈസയുടെ കടബാദ്ധ്യതയില്ല. പിണങ്ങാനായി മകൻ്റെയും മകളുടേയും കല്ല്യാണത്തിന് ക്ഷണിക്കാൻ വിട്ടു പോയിട്ടുമില്ല. പിന്നെന്താണിങ്ങനെ എന്നല്ലേ?. പറയാം.
കണ്ട ഭാവം നടിക്കാതെയുള്ള ഈ നടപടിക്ക് ഹേതു മറ്റൊന്നുമല്ല. തരം കിട്ടുമ്പോഴൊക്കെ കൊവിഡിൻ്റെ പകർച്ചാ സാദ്ധ്യതയും മാസ്ക്കിൻ്റെയും സാമൂഹ്യ അകലത്തിൻ്റെയും വലിയ പ്രാധാന്യവും ബോധവൽക്കരിച്ചു നടക്കുന്ന കക്ഷി മാസ്ക്ക് ധരിച്ചിട്ടില്ല!. കോംപ്ലക്സ് കോംപ്ലക്സ്!.
അപ്പൊ എല്ലാവരും പറയുന്ന പോലെ തീരെയങ്ങ് അവഗണിച്ചു കളയാവുന്ന ഒരു കഷ്ണം തുണിയൊന്നുമല്ല മാസ്ക്ക്. പരിചയങ്ങളേയും ലോഹ്യങ്ങളേയും പോലും കാണാതാക്കുന്ന കൺകെട്ടാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ