2020 നവംബർ 21, ശനിയാഴ്‌ച

നാലാംതൂണ്

 

നാലാംതൂണ്


ഉച്ചക്ക് കാൻ്റീനിൽ ഊണ് കഴിഞ്ഞ് കൈ കഴുകുമ്പോഴാണ് കാൻ്റീൻ ബോയ് രാമകൃഷ്ണൻ കയ്യിലൊരു കടലാസു പൊതിയുമായി പുറത്തു നിന്നു കയറി വന്നത്.

'' ബാലേന്ദ്രൻ സാറേ...."

"ങ്ഹാ, ദെന്താ രാമഷ്ണാ പർച്ചേസ്?."

"ഏയ്, ദ് നേന്ത്രപ്പഴാ."

"വിശേഷിച്ച്?."

"അയ്, എടനേരം ചായക്ക് കടിക്കണ്ടേ!."

"ഓ, പഴംപൊര്യാവും ല്ലേ?."

"അതെ. "

"ഇതെത്ര പഴണ്ട്?."

"ഒരു കിലോ."

"അതു മത്യാ?."

"ങ്ഹൂം......ധാരാളം!."

നീട്ടിയൊന്നു മൂളി ആത്മവിശ്വാസത്തോടെ പറയുമ്പോൾ രാമകൃഷ്ണൻ്റെ മുഖത്ത് നിഗൂഢമായ ഒരു ചിരി വിരിഞ്ഞതെന്തിനാണെന്ന് മനസ്സിലായില്ല.

"നൂറിനു മോളിലാളുണ്ട് ബ്രാഞ്ചിൽ. ഒരു കിലോ നേന്ത്രപ്പഴണ്ടായാ അവർക്കൊക്കെ സപ്ളൈയ്യാള്ള പഴം പൊരീണ്ടാക്കാൻ പറ്റ്വോ?."

എൻ്റെ ആത്മവിചാരം ഉച്ചത്തിൽ പ്രകാശിതമായത് കേട്ട് ഊണ് കഴിച്ചുകൊണ്ടിരുന്ന രാമസാമി പറഞ്ഞു.

"അതിനെന്താ വെഷമം?. ഒരു കിലോ തന്നെ അധികാ ബാലചന്ദ്രൻ. ഒരൊറ്റ പഴം മതി."

" ഹ ഹ ഹ ഹ!."

"ഏയ് ചിരിക്കാതപ്പാ!. ഞാൻ പറഞ്ഞ് തരാം പ്രോസസ്സ്. പഴം തൊലി കളഞ്ഞ് ചീള് ചീളാക്കി മുറിച്ച് മാവിൽ മുക്കി വെളിച്ചെണ്ണയിലിട്ട് മൊരിഞ്ഞാൽ അതെടുത്ത് ഒരറ്റത്തെ മാവ് അല്പമൊന്ന് പൊളിച്ചടർത്തണം. കൈ പൊള്ളാതെ ചെയ്യണം!. എന്നിട്ട് പതുക്കെ ഉള്ളിലെ പഴച്ചീള് ഇങ്ങ് ഊരിയെടുക്കണം. ആ ചീളെടുത്ത് വീണ്ടും മാവിൽ മുക്കി എണ്ണയിലിട്ടു മുന്നെ ചെയ്ത പണി ആവർത്തിക്കുക. ഒരു കിലോ പോയിട്ട്, ബാലേന്ദ്രാ, ഒരു പഴം പോലും വേണ്ട. ഒരൊറ്റച്ചീള് മതി, നൂറ് പഴംപൊരി തയ്യാർ!. അല്ലേ രാമഷ്ണാ?."

ഉണ്ണാൻ സീറ്റ് കാത്തിരിക്കുന്നവരും ഉണ്ടിരിക്കുന്നവരുമായി പത്തിരുപത്തഞ്ച് പേരുടെ ചിരിയിൽ ഊണുമുറി കുലുങ്ങി.

"ആളെ കോഴ്യാക്കാണ്ട് എണീക്ക് സാറെ. ആൾക്കാരുണ്ണാൻ കാത്തിരിക്ക്യാ!."
രാമകൃഷ്ണൻ്റെ മുഖം ചുവന്നു.

"അത് ശരി, അപ്പതണല്ലേ പണി!. ഞാനും വിചാരിക്കാറ്ണ്ട് ദെന്തായി പഴംപൊരില് പഴത്തിൻ്റെ തരീല്ലിലോ അപ്പടി മാവണലോന്ന്!."

കൈകഴുകി കർച്ചീഫുകൊണ്ട് കയ്യും വായും തുടച്ച് ഒരേമ്പക്കത്തോടെ ഫ്രാൻസീസും കക്ഷി ചേർന്നപ്പോൾ രാമകൃഷ്ണൻ അടുക്കളയുടെ ചായ്ച്ചെറക്കിയിൽ പോയി ഒരു ബീഡിക്ക് തീക്കൊളുത്തി. പിന്നെ ഒരു കവിൾ പുകയെടുത്ത് പല്ലിറുമ്മി:

"#@*&#*ള്!. വല്ല്യേ ആപ്പീസർമാരാത്രേ!."

പക്ഷേ ലഞ്ചിൻപുറത്തുള്ള ലിഞ്ചിങ്ങിൻ്റെ പ്രത്യാഘാതം ദൂരവ്യാപകമായിരുന്നു. വിഷയം കാൻ്റീൻ മാനേജർ രാഘവൻ നായരുടെ ചെവിയിലെത്തി. കാൻ്റീൻ കമ്മിറ്റി കൂടി സംഭവം ചർച്ച ചെയ്ത് മേൽഘടകമായ ലോക്കൽ ഇംപ്ലിമെൻ്റേഷൻ കമ്മിറ്റിയുടെ തീരുമാനത്തിനു വിട്ടു. ബ്രാഞ്ച് മാനേജർ അദ്ധ്യക്ഷനായ എൽ ഐ സി സംഭവത്തിൽ അമർഷം രേഖപ്പെടുത്തുകയും പ്രതികളെ ശാസിക്കുന്നതിന് ഏകകണ്ഠമായി തീരുമാനമെടുക്കുകയും ചെയ്തു. പിറ്റേ ദിവസം തന്നെ മാനേജർ കൂട്ടുപ്രതികളായ എന്നെയും സാമിയേയും ഫ്രാൻസിസിനേയും വിളിച്ച് ശിക്ഷ നടപ്പാക്കുകയും കമ്മിറ്റിയുടെ പൊതു വികാരത്തിനു കടകവിരുദ്ധമായി സ്വന്തം നിലയിൽ നല്ല നടപ്പിന് രഹസ്യമായി അപേക്ഷിക്കുകയും ചെയ്തു.

ചീള് പരിപാടി ഉപേക്ഷിച്ചതോ എന്തോ പിന്നീട് ഇറങ്ങിയ പഴംപൊരിയുടെ ഗേജ് ലേശം മെച്ചപ്പെടുകയുണ്ടായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ