2015 മേയ് 4, തിങ്കളാഴ്‌ച

അശോകം

അശോകം

ഓര്‍ക്കാപ്പുറച്ചെയ്തികളുടെ തമ്പുരാനായിരുന്നു അശോകന്‍!.

മുപ്പതു വര്‍ഷം മുമ്പ് ഒരു നട്ടപ്പാതിരക്കാണ് വീട്ടില്‍ കയറിവന്നു വാതിലിൽ മുട്ടി വിളിച്ചുണർത്തി പുറത്ത് വായനശാലക്കു മുന്നിലെ തെരുവുവിളക്കിനു കീഴിലേക്ക് അവൻ എന്നെ പിടിച്ചു വലിച്ചു കൊണ്ടു പോയത്. കണ്ണു തിരുമ്മി ഉറക്കപ്രാന്തടക്കി ഞാൻ നിന്നപ്പോൾ അല്‍പ്പം മുമ്പ് എഴുതിയതാണെന്നും പറഞ്ഞു മടിക്കുത്തില്‍ നിന്നൊരു കടലാസ്സു തുണ്ടെടുത്ത് ഈണത്തിൽ വായിക്കാൻ തുടങ്ങി :

“കുന്നേ, വലിയ വിലങ്ങന്‍കുന്നേ കുന്നുകളില്‍ കുന്നേ...”

പാരായണം കഴിഞ്ഞപ്പോൾ മുറുക്കാന്‍ കറ പിടിച്ച പല്ലുകൾ വിരിച്ച് ഒരു പുഞ്ചിരിച്ചോദ്യം:

“എങ്ങനേണ്ട് ?”

അടുപ്പത്ത്  വെട്ടിത്തിളക്കുന്ന   ചരക്കില്‍നിന്നും കുഴച്ചട്ടുകം തോണ്ടി ഇറ്റിച്ചു കൊടുത്ത പാലടപ്രഥമനില്‍ ഉള്ളംകൈ പൊള്ളി പിടയുന്ന സഹായിയോട് ദേഹണ്ണപ്രമാണി ചോദിക്കാറുള്ള ആ സാഡിസ്റ്റ് ചോദ്യം കേട്ടപ്പോള്‍ ഇരച്ചുവന്ന കലി അടക്കിക്കൊണ്ടു ഞാൻ മുരണ്ടു:

“കലക്കീണ്ട്!”

മറിച്ചു പറഞ്ഞാൽ വെളുപ്പിനു കറവക്കാരൻ വാസുവിന്‍റെ സൈക്കിൾ മണി കേൾക്കുംവരെ തിരുത്തിയെഴുത്തിനു കണ്ണും കാതും കൊടുത്തു വിളക്കുകാലിനു കീഴിൽ നില്‍ക്കണം!.

ആ പാട്ട് പക്ഷെ പിന്നീട് നാടിന്‍റെ പാട്ടായി.....

പാട്ടെഴുതിയവന്‍റെ നിതാന്തജാഗ്രതയാണ് മൂന്നു ദശകം മുന്‍പേ സ്വകാര്യ സ്ഥാപനത്തിനു തീറെഴുതിക്കൊടുക്കുമായിരുന്ന വിലങ്ങൻകുന്നിനെ പൊതുസ്വത്തായി നിലനിര്‍ത്താന്‍ അധികാരികളെ നിര്‍ബന്ധിതരാക്കിയത്! അതും നിനച്ചിരിക്കാത്ത വേഗത്തില്‍ സംഘടിപ്പിച്ച ഒരു ബഹുജനപ്രക്ഷോഭത്തിലൂടെ!

“ഓന്തിന്‍റെ ഭാഗ്യമേ ഭാഗ്യം....!”

മാസാമാസം കുപ്പായം മാറി കിളിമാസ് രാഷ്ട്രീയം കളിച്ചിരുന്നവരെ പരിഹസിച്ചത് നിമിഷകവനത്തിന്‍റെ ആ ഇരുപത്തിനാലു വരികൊണ്ട്. കേരളവർമ പഠനകാലത്ത്‌ ഉള്ളില്‍ കത്തിയ രാഷ്ട്രീയം അടിയന്തിരാവസ്ഥക്കാലത്ത് പട്ടാമ്പി സംസ്കൃത കോളേജില്‍ വെച്ചു കെട്ടു. പിന്നീടൊരു തീയും ആളിയിട്ടില്ലാത്ത ആ മനസ്സിലേ അത്തരമൊരു കവിത വിരിയൂ !

ഭാഷാനിയമങ്ങളില്‍ കർക്കശക്കാരനായിരുന്ന സംസ്കൃതാചാര്യൻ അവ്യവസ്ഥകൾക്കെതിരെ കലഹിക്കുമ്പോൾ വ്യാകരണങ്ങൾ കാറ്റില്‍ പറത്തും!.

തലസ്ഥാനനഗരിയില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവം. സംസ്കൃതോത്സവത്തിന്‍റെ സംഘാടനത്തിലെ കെടുകാര്യസ്ഥതക്കെതിരെ കുട്ടികളെയും കൂട്ടി അരങ്ങില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചപ്പോള്‍ കലോത്സവ മാന്വല്‍ ഉദ്ധരിച്ചു ന്യായം പറയാന്‍ ചെന്ന സ്റ്റേജ് മാനേജരോട് കലാപകാരി ചോദിച്ചു:

“ആരാ ഈ മാന്വല്‍ തയ്യാറാക്കീത് എന്നറിയ്വോ ഇയാൾക്ക്?”

“അറിയാം. അശോകന്‍ പുറനാട്ടുകര.”

“എന്നാലേയ്, ആ അശോകന്‍ പുറനാട്ടുകര ഞാനാണ്!. കാര്യങ്ങള്‍ ഈ നിലയില്‍ വഷളാക്കണമെന്ന് അതിലെഴുതീട്ടില്ല്യ!”

അവതരണം പൂർത്തിയാക്കി തിരശ്ശീലയിട്ട സ്റ്റേജില്‍ കയറി നാടകത്തിലെ ഒരു വിവാദപരാമർശത്തിനെതിരെ മൈക്കിലൂടെ തല്‍സമയ വിമര്‍ശം നടത്തി നാടകക്കാരേയും കാണികളെയും വിഭ്രമിപ്പിച്ചത് സ്വന്തം തട്ടകത്തിലെ പൂരത്തിന്!.

ഒരു സ്വകാര്യം കൂടി....

ഇതെഴുതുന്നവന്‍റെ ജീവിതം ട്രാക്ക് തിരിച്ചു വിട്ട സംഭവമാണ്....

വർഷം ആയിരത്തിത്തൊള്ളായിരത്തി എഴുപത്തൊമ്പത്. ഞാനന്ന് ഹൈദരബാദില്‍. കേന്ദ്ര പൊതുമരാമത്ത് വകുപ്പില്‍ പ്രൊബേഷണറി ഗുമസ്തനായി നിയമിതനായിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ. അമ്പലപ്പറമ്പും ആല്‍ത്തറയും അമ്പത്താറു കളിയും വായനശാല വാര്‍ഷികവും വൃശ്ചികക്കാറ്റും തേവരുടെ പൂരവും മൂന്നു നേരം അമ്മ വിളമ്പിയ കുത്തരിച്ചോറുമായി തൊഴില്‍രഹിത ജീവിതം ആഘോഷിച്ചുകൊണ്ടിരിക്കേ പെട്ടെന്നൊരുനാൾ സ്റ്റാഫ്‌ സെലക്ഷന്‍ കമ്മിഷന്‍ പുളിവാര്‍ളുകൊണ്ട് ചന്തിക്കു പൂശി ഓടിച്ചത് നൈസാമിന്‍റെ സേവകരുടെ പിന്മുറക്കാര്‍ താമസിച്ചിരുന്ന കിംഗ്‌ കോട്ടിയിലെ പ്രാക്തനഗന്ധം തളം കെട്ടിനിന്ന മുറികളിലൊന്നിലേക്ക്!. വാളയാര്‍ ചെക്ക്പോസ്റ്റ് കടന്നാല്‍ ചുരകുത്തുന്ന ജനിതകവൈകല്യമായി കൂടെ മറ്റവനും വണ്ടി കയറിയിരുന്നു. ഗൃഹാതുരന്‍! എല്ലുരുക്കുന്ന ചൂട്. തെലുങ്കന്‍ ഭക്ഷണത്തിന്‍റെ ആസനം പൊള്ളിക്കുന്ന എരിവ്. കൂറ്റൻ പാറകളും കള്ളിച്ചെടികളും നിറഞ്ഞ മരുസമാനമായ കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ സബ് ഓഫീസ് എന്ന് ആദരപൂര്‍വ്വം വിളിക്കുന്ന ആസ്ബെസ്റ്റോസ് ഷെഡ്‌. അതിനുള്ളില്‍ മൂലപ്രതിഷ്ഠയായി മുരടനായ പഞ്ചാബി അസിസ്റ്റണ്ട് എഞ്ചിനിയര്‍. അതിനെക്കാൾ മുരടനും അറുപഴഞ്ചനുമായ റെമിംഗ്ടണ്‍ ടൈപ്റൈറ്റര്‍. നൊസ്റ്റാൾജിയ മോങ്ങാനിരുന്നവന്‍റ തലയില്‍ തേങ്ങ വീണത്‌ ആശിച്ചതിനേക്കാളധികം!.

പുതിയ സാഹചര്യത്തോട് ഒരു തരത്തിലും സമരസപ്പെട്ടു പോകാന്‍ കഴിഞ്ഞില്ല. തൊഴിലില്ലായ്മ നാടു വാഴുന്ന കാലത്തു കിട്ടിയ സര്‍ക്കാര്‍ ജോലി വലിച്ചെറിഞ്ഞു നാട്ടിലേക്ക് മടങ്ങുവാനുള്ള അഹമ്മതിക്ക് ഞാൻ ഗാർഹികാനുമതി കാത്തുനില്‍ക്കുന്ന സമയമായിരുന്നു അത്.

മേയ്മാസത്തിലെ ഒരു ഞായറാഴ്ച.....

താമസിക്കുന്ന ഹോട്ടലിലെ റെസ്റ്റോറന്റില്‍ പതിവുപോലെ രാവിലത്തെ ഭക്ഷണം കഴിക്കാന്‍ ചെന്നതാണ്. കറിമസാലകളുടെ എരിയുന്ന ഗന്ധം തളം കെട്ടിനിന്ന റെസ്റ്റോറന്റിലെ തിരക്കില്‍ ഒഴിഞ്ഞു കിട്ടിയ ഒരു കസേരയില്‍ ഇരുന്നപ്പോഴാണ് കണ്ടത്; മുന്നിൽ തലകുമ്പിട്ടിരുന്നു മുക്തകണ്ടം ഇഡ്ഡലി വിഴുങ്ങുന്നു അശോകന്‍!. സ്ഥലകാലവിഭ്രമം പിടിപെട്ടപോലെ തോന്നി എനിക്ക്!. ഇത് തൃശ്ശൂരോ ഹൈദരബാദോ? ഇന്നലെ കിട്ടിയ അവന്‍റെ കത്തില്‍പോലും ഈ വരവിനെ കുറിച്ചു സൂചിപ്പിച്ചിരുന്നില്ല!.

“അശോകാ!”

ആശ്ചര്യം വിട്ടു മാറാത്ത സ്വരത്തില്‍ ഞാന്‍ വിളിച്ചു. പരിചിതസ്വരം കേട്ടപ്പോള്‍ അവന്‍ തലയുയര്‍ത്തി നോക്കി ഒന്നു പുഞ്ചിരിച്ചു. നാട്ടില്‍ വെച്ചു തരാറുള്ള അളന്നു തൂക്കിയ ഒരു കഴിഞ്ചു പുഞ്ചിരി.

“ങ്ങ്ഹാ നീ വന്ന്വോ? ഇതാങ്ങട് കഴിഞ്ഞിട്ട് റൂമിലിക്ക് വരാന്‍ ഇരിക്ക്യാര്‍ന്നു.”

അത്രയും പറഞ്ഞു ഭാവഭേദമേതുമില്ലാതെ അവന്‍ ഇഡ്ഡലിയിലേക്കു തിരിച്ചുപോയി.

“അല്ല; ഒരക്ഷരം ഈ വരവിനെപ്പറ്റി നീ കത്തില്‍ എഴുതീര്‍ന്നില്ലിലോ അശോകാ ?”

“ഇല്ല്യ. കത്തയച്ചേന് ശേഷാ തോന്നീത്. ഹൈദരബാദിലൊക്കെ ഒന്നു വരണം, സ്ഥലങ്ങളൊക്കെ കാണണംന്ന്. നെനക്കൊരു സര്‍പ്രൈസായിക്കോട്ടേന്നും നിരീച്ചു. പിന്നെ മടിച്ചില്ല്യ. ടിക്കറ്റൊക്കെ മ്മടെ സത്താറ് ബ്ലാക്കിൽ ശര്യാക്കിത്തന്നു. ഒടനെ പോന്നു. അത്രന്നെ.”

“അപ്പോ നീ?”

“അതെ. ഒരാഴ്ച ഇവടേണ്ടാവും. പേടിക്കണ്ട. ബുദ്ധിമുട്ടിക്കില്ല്യ. നെനക്ക് പ്രൊബേഷന്‍ പിരീഡല്ലേ. ലീവെടുക്ക്വൊന്നും വേണ്ട. ഒക്കെ ഞാന്‍ മാനേജ് ചെയ്തോളാം”

എന്താണ് പറയേണ്ടതെന്നറിയാതെ ഞാനിരുന്നു.

“അല്ല; നിയ്യ് വല്ലാണ്ട് ക്ഷീണിച്ചൂലോ ബാലന്ദ്രാ! ദെന്താദ്?”

ആ ചോദ്യം കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. അങ്ങിനെ ഒരാള്‍ പറഞ്ഞു കേള്‍ക്കാന്‍ മോഹിച്ചിരിക്കുകയായിരുന്നു ഞാന്‍. രാജിവെച്ചു നാട്ടില്‍ ചെല്ലുമ്പോള്‍ മകന്‍റെ തീരുമാനത്തെ ശരി വെക്കാൻ അച്ഛനും അമ്മക്കും അത്രയും മതി!.

“ശര്യാ, വാർന്നുപോയ പത്തുകിലോ കഴിച്ച് അറുപത്തഞ്ചായി തൂക്കം!”

“എന്താപ്പോ വിശേഷിച്ച്?. ഹൈദരബാദ് നിനക്ക് പിടിച്ചില്ല്യേ ?”

“എങ്കിലിങ്ങനെ വരില്ലിലോ ?”

“എന്താ നിന്‍റെ പ്രശ്നം? ജോലി രാജി വെക്കാനും നാട്ടില്‍ വരാനും വാശിപിടിച്ച് നീ എപ്പോഴും എഴുതുന്നുണ്ടെന്ന് രണ്ടീസം മുമ്പ് കണ്ടപ്പോള്‍ നിന്റമ്മ പറഞ്ഞൂലോ?”

“ വയ്യ അശോകാ!. നാട്ടില്‍ വന്ന് എന്തെങ്കിലും ജോലി ചെയ്തു ജീവിച്ചോളാം. എന്നാലും എനിക്കിവിടെ പറ്റില്ല്യ !.”

“നിയ്യെന്താ കളിക്കാന്‍ നിക്ക്വാ!?. ഇക്കാലത്ത് ഒരു സര്‍ക്കാര്‍ ജോലി ഉപേക്ഷിക്ക്യാന്നൊക്കെ വെച്ചാ!”

“അഹമ്മത്യന്ന്യാ. സമ്മതിച്ചു. ന്നാലും ഇങ്ങനെ പുവ്വാന്‍ വയ്യ. നെനക്കെന്നെ നന്നായറിയാലോ? എനിക്ക് വല്ലാത്ത...”

“അറ്യാം. ഗൃഹാതുരത്വം! ഒലക്കേടെ മൂട്! സ്വര്‍ഗത്തേക്കാള്‍ സുന്ദരം സ്വപ്നം വിളയും ഗ്രാമം എന്നൊക്കെ പാടാന്‍ കൊള്ളാം. പക്ഷേ കുട്ടാ, ഇത് ജീവിതാ! പിടിച്ചേനെ വിട്ടിട്ടാ നെന്‍റെ അഭ്യാസം. അതോര്‍ക്കണം!.”

പിന്നെ അശോകന്‍ ഒന്നും പറഞ്ഞില്ല. ഞാനും.

അന്നത്തെ ദിവസം മുഴുവന്‍ ഞാൻ അവനെ നഗരി കാണിച്ചു. ചാര്‍മിനാര്‍, സാലാര്‍ജംഗ് മ്യൂസിയം, സൂ പാര്‍ക്ക്‌. ഉച്ചയായപ്പോള്‍ അശോകന്‍ ചെറിയ അസ്വസ്ഥത പ്രകടിപ്പിച്ചു.

“ഔ! എന്താ ചൂട്!.”

ദാഹമകറ്റാന്‍ ചാര്‍മിനാറില്‍ വെച്ച് ഒരു ബിയർ മഗ് കരിമ്പുനീര് ഒറ്റ വീര്‍പ്പിനു കുടിച്ചുതീര്‍ത്തു. ചുണ്ടിലെ പത വടിച്ചു കളയുമ്പോൾ കോമ്പ്ലിമെന്റ് പാസ്സാക്കി:

“ഹയ്! ഒശത്തി സാധനം!.” പുറകെ രണ്ടെണ്ണം കൂടി ചെലുത്തി.

രാത്രി ചൂടു വമിക്കുന്ന കിടക്കയില്‍ ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്നുകൊണ്ട് അശോകന്‍ പിറുപിറുത്തു:

“ ഹൌ! എന്തൊരുഷ്ണാ ഉഷ്ണം!”

പിറ്റേ ദിവസം ഞാന്‍ ഓഫീസിൽ പോയി. വൈകീട്ട് മുറിയില്‍ വന്നപ്പോള്‍ ഷെഡ്ഢി മാത്രമിട്ടുകൊണ്ട് വെറും നിലത്ത് അശോകൻ മലർന്നു കിടക്കുന്നു!. എന്നെ കണ്ടപ്പോൾ എണീറ്റിരുന്നു മംഗളൂര്‍ ഗണേഷ് ബീടിക്കെട്ടില്‍നിന്നും ഒന്നെടുത്തു കൊളുത്തിക്കൊണ്ട് അവൻ പറഞ്ഞു :

“നെലത്തിനു പോലും തണുപ്പില്ല്യ !”

“നീ ഇന്ന് എവട്യൊക്കെ പോയി?” ഞാൻ ചോദിച്ചു .

“രാവിലെ ഹുസൈന്‍ സാഗറില്‍ പോയി. അത്രന്നെ. വേഗം മടങ്ങി. ഭയങ്കര വെയിലും ചൂടും! ”

അര്‍ദ്ധരാത്രി എന്തോ ശബ്ദം കേട്ടുണര്‍ന്നു നോക്കിയപ്പോള്‍ ഞാന്‍ അന്തംവിട്ടുപോയി! ഒരു പ്ലാസ്റ്റിക്ക് മഗ്ഗില്‍ വെള്ളമെടുത്തുകൊണ്ട് അശോകൻ കിടക്കയില്‍ കുളുകുളാ തളിക്കുകയാണ്!.

“ദെന്താടാദ്?”

“ഉഷ്ണമകറ്റാന്‍ ഇങ്ങിനേയും ചില വഴികളുണ്ട്!”

നാലാം ദിവസം ഗോല്‍ക്കൊണ്ട ഫോർട്ട്‌, ഉസ്മാന്‍ സാഗര്‍ എന്നിവിടങ്ങളിലേക്ക് യാത്ര പ്ലാന്‍ ചെയ്തതായിരുന്നു. ശരിക്കും നടന്നു കണ്ടിരുന്നെങ്കില്‍ രാത്രി ഒമ്പതിനു തിരിച്ചെത്തേണ്ടയാൾ പക്ഷേ വൈകിട്ട് നാലു മണിക്കു തിരിച്ചെത്തിയത്രേ!.

“ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌ കണ്ടു. വെയിലുകൊണ്ടു ദേഹം പൊള്ളി നീറിയപ്പോള്‍ ഉസ്മാന്‍ സാഗര്‍ വേണ്ടാന്ന് വെച്ചു.”

രാത്രി കിടക്കുന്നതിനു മുന്‍പ് കുളിമുറിയില്‍ പോയി ഷവറിനുകീഴില്‍ കുറേനേരം നിന്നു. തല തുവര്‍ത്തി കിടക്കയില്‍ വന്നിരുന്ന് എന്തോ ആലോചിച്ചതിനു ശേഷം അശോകന്‍ പറഞ്ഞു:

“ബാലന്ദ്രാ, ഞാന്‍ നാളെ പോണു. നാട്ടില്‍ ചെന്നിട്ടത്യാവശ്യമുണ്ട്.”

“അയ്‌! ഇതെന്താപ്പോ പെട്ടെന്നൊരത്യാവശ്യം!?"

ഞാന്‍ ആശ്ചര്യം മറച്ചു വെച്ചില്ല!.

“അതൊക്കേണ്ട്!. തല്ക്കാലം ഈ സന്ദർശനം ഇവിടെ വെച്ചു നിര്‍ത്തുന്നു. പറ്റുമെങ്കില്‍ ഡിസംബറില്‍ വരാം. അപ്പോള്‍ വിന്‍ററാണല്ലോ?”

എനിക്കു കാര്യം മനസ്സിലായി!.

ഐക്യദാർഡ്യം പ്രതീക്ഷിച്ചുകൊണ്ട് ഞാൻ ചോദിച്ചു:

“എന്തേ നിനക്കും ഹൈദരബാദ് പിടിച്ചില്ല്യാ ല്ലേ ?”

അലക്ഷ്യമായ ഒരു പുഞ്ചിരിയോടെ അവന്‍ കിടക്കയിലേക്ക് ചെരിഞ്ഞു.

പിറ്റേ ദിവസം കാച്ചിഗുഡ സ്റ്റേഷനില്‍ നാട്ടിലേക്കുള്ള വണ്ടി പുറപ്പെടാന്‍ കാത്തു നില്‍ക്കുമ്പോള്‍  അശോകന്‍ ഔപചാരികം ചോദിച്ചു:

“ നെനക്ക് വീട്ടില് വല്ലതും പറയാണ്ടോ?”

“ഒക്കെ ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നതല്ലേ ? വേറെന്തു പറയാന്‍?”

തെല്ലിട ആലോചിച്ച ശേഷം അശോകന്‍ പറഞ്ഞു:

“ബാലന്ദ്രാ. ഇനീം ഞാനത് മറച്ചു വെക്കണില്ല്യ. നിത്യേനയുള്ള നിന്‍റെ പരിദേവനങ്ങള്‍ കേട്ട് ഇരിക്കപ്പൊറുതി ഇല്ല്യാണ്ടായീപ്പോ അച്ഛന്‍ പോലുമറിയാതെ നിന്റമ്മ പറഞ്ഞയച്ചിട്ടാണ് ഞാനിവിടെ വന്നത്. സ്ഥിതിഗതികള്‍ നേരിട്ടു മനസ്സിലാക്കാന്‍!. ഒരു തരം ചാരപ്പണി തന്നെ!. ആയതിന്‍റെ ചെലവിലേക്ക് നൂറു രൂപയും എടുത്തു തര്വേണ്ടായി നിന്റമ്മ. ഞാന്‍ വാങ്ങീല്ല്യ.”

ഞാന്‍ വിങ്ങിപ്പൊട്ടി നിന്നു.

“എന്തായാലും അമ്മക്ക് കൊടുക്കാൻ ഞാനൊരു റിപ്പോര്‍ട്ട് തയ്യാറാക്കീണ്ട്!.”

ഒരു മൊണാലിസ സ്മിതത്തോടെ അശോകന്‍ എന്നെ നോക്കി.

“എന്നിട്ട്....എന്നിട്ടെന്താ നിന്‍റെ റിപ്പോര്‍ട്ടിന്‍റെ സ്വഭാവം? എന്താ നീ പറയാന്‍ പോണത്?" എനിക്ക് ഉദ്വേഗം അടക്കാനായില്ല.

“കമ്മിഷന്‍ റിപ്പോര്‍ട്ട്‌ മേശപ്പുറത്തു വെക്കുന്നതിനു മുന്‍പ് ഉള്ളടക്കം വെളിപ്പെടുത്തുന്നത് ശരിയല്ല! . പിന്നെ, ദിനംപ്രതി ശോഷിക്കുന്ന നിന്‍റെ ശരീരത്തെപ്രതി ഉല്‍ക്കണ്ഠയുള്ളതുകൊണ്ടു മാത്രം പറയാം!.”

“പറയ്‌! അനുകൂലമോ പ്രതികൂലമോ? ഒന്ന് പറഞ്ഞു തുലയ്ക്ക് അശോകാ നിയ്യ്‌!”

എന്‍റെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു!

"നിന്‍റെ വകതിരിവില്ല്യാത്ത ഗൃഹാതുരത്വത്തിനു പിഴയിട്ട ഇരുപത്തഞ്ചു കിഴിച്ചാൽ റിപ്പോർട്ട്‌ എഴുപത്തഞ്ചു ശതമാനവും നിനക്കനുകൂലമാണ്!."

വണ്ടി സെക്കന്തരബാദ് ലക്ഷ്യമിട്ടു നീങ്ങി......

നാട്ടിലേക്കു മടങ്ങി വലിയ താമസമില്ലാതെ കിട്ടിയ ബാങ്ക് ജോലിയുടെ ആദ്യശമ്പളത്തിന്‍റെ നാളുകളിലൊന്നില്‍ ഓഫീസ് വിലാസത്തില്‍ എനിക്കൊരു ഇന്‍ലന്‍റ് കിട്ടി. നാലു മാസം മുന്‍പ് ‘താങ്കള്‍ക്കു വേണ്ടി’ നടത്തിയ ഹൈദരബാദ് യാത്രയുടെ വണ്ടിക്കൂലി, ഭക്ഷണം, മറ്റടിയന്തിരങ്ങൾ, പുതിയ ജോലി കിട്ടിയതിന്‍റെ സന്തോഷത്തിലേക്കുള്ള ഏകദേശച്ചെലവ്, ഇത്യാദികള്‍ അക്കമിട്ടു കണക്കുകൂട്ടി ആകെത്തുക കാണിച്ച ഒരു സ്റ്റേറ്റ്മെന്റ് !

പോസ്റ്റ്‌ സ്ക്രിപ്റ്റായി ബാങ്ക് ഭാഷയിൽ ഇങ്ങിനെയും... Bill amount not negotiable !.
----------------------


2015 ഏപ്രിൽ 29 .

ഇന്ന് തൃശ്ശൂർ പൂരം.

ഇന്നേക്ക് ഒരു വർഷം തികയുന്നു....

ആരെയും അതിശയിപ്പിക്കുവാന്‍ ഇപ്പോൾ അശോകനില്ല. കഴിഞ്ഞ വർഷത്തെ പൂരം നാളില്‍ അവൻ മടക്കവണ്ടി കയറി. തർക്കവും വ്യാകരണവുമില്ലാത്ത നിരതിശയമായ ലോകത്തേക്ക്....




ഓര്‍ക്കും സുഹൃത്തേ എന്നെന്നും...!

2015 മാർച്ച് 10, ചൊവ്വാഴ്ച

എന്‍ക്വയറി

എന്‍ക്വയറി


ശുദ്ധഹൃദയനും സരസനുമായ ഒരു പൊതുമേഖലാ ബാങ്ക് ജീവനക്കാരനായിരുന്നു  മാത്തപ്പന്‍.  നീറ്റ് ആന്‍ഡ്‌ ക്ലീന്‍ വസ്ത്രധാരണം. ജോലിയില്‍ നിപുണന്‍. അതീവ ശ്രദ്ധാലു.      മാനവ ബന്ധങ്ങളില്‍ കാര്യമാത്രപ്രസക്തന്‍.  ഓഫീസിലേക്ക് വരും പോവും. അത്രതന്നെ. അധികമൊന്നും ആരോടും സംസാരിക്കില്ല. അതുകൊണ്ടു തന്നെ പരദൂഷണമെന്നത് അങ്ങാടിയോ പച്ചയോ എന്നറിയില്ല. തനി നാടന്‍ പ്രകൃതം. സംസാരിക്കുന്നതൊക്കെ കുന്നംകുളം സ്ലാങ്ങില്‍ നേരെ ചൊവ്വേ.

ഒരിക്കല്‍ ബാങ്കില്‍ നടന്ന ഒരു വായ്പ തിരിമറിക്കേസില്‍ സസ്പെന്‍ഷനിലായ ജീവനക്കാരനെതിരെ വകുപ്പുതല അന്വേഷണത്തിനായി   ഉന്നതോദ്യോഗസ്ഥന്‍ ബ്രാഞ്ചിലെത്തി വിഷയവുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യുന്ന കൂട്ടത്തില്‍ നമ്മുടെ മാത്തപ്പനെയും വിളിച്ചു. മുറിയുടെ വാതില്‍ക്കല്‍ വന്നു  മുരടനക്കി നിഷ്ക്കളങ്കമായി പുഞ്ചിരിച്ചുകൊണ്ടു നില്‍ക്കുന്ന മാത്തപ്പനെ കണ്ടപ്പോള്‍  അന്വേഷണോദ്യോഗസ്ഥന്‍ ചോദിച്ചു:

“മിസ്റ്റർ മാത്തപ്പന്‍ അല്ലേ?”

“അതെ.”

“യെസ്. വരൂ, ഇരിക്കൂ.” 

മുന്നിലിരുന്ന കസേര ചൂണ്ടിക്കാണിച്ചുകൊണ്ട് ഉദ്യോഗസ്ഥന്‍ ക്ഷണിച്ചു.

 ദേന്താവോ സാറ്  വിളിച്ചത്?." 

മാത്തപ്പന്‍ കസേരയില്‍ പതുക്കെ ഇരുന്നു 

മേശയില്‍ അടുക്കി വെച്ചിരിക്കുന്ന കേസുമായി ബന്ധപ്പെട്ട  രേഖകള്‍ അടിയും മുകളും തിരയുന്നതിനിടയില്‍  അതീവ ഗൌരവത്തില്‍ ഇംഗ്ലീഷും മലയാളവും സമാസമം കൂട്ടിയിളക്കി എന്‍ക്വയറിഓഫീസര്‍ പറഞ്ഞു: 

“മിസ്റ്റര്‍ മാത്തപ്പന്‍, ഫീല്‍ഡ് ഓഫീസര്‍ മിസ്റ്റര്‍ വിശ്വനാഥനെതിരെ ലാസ്റ്റ് ജാന്വരിയില്‍  ആരോപിക്കപ്പെട്ട ഫ്രോഡിനെക്കുറിച്ച് അന്വേഷിക്കാന്‍  വന്ന എന്‍ക്വയറി ഓഫീസറാണ് ഞാന്‍. അറിയാമല്ലോ? ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം മാത്തപ്പന്‍ വ്യക്തമായി ഉത്തരം പറയണം. ഐ ഹോപ്‌ യു മേ കോപ്പറേറ്റ് വിത്ത് ദ് എന്‍ക്വയറി. റൈറ്റ്?"

“അയ്നെന്താ  സാറേ! സാറ് ചോയ്ക്ക്!”

"എത്ര നാളായി ബാങ്കിലായിട്ട്?"

"ങ്ഹാ... ഒരു പത്തു പന്ത്രണ്ടു കൊല്ലായീണ്ടാവും."


"ടെല്‍ മി പ്രിസൈസ്ലി  ! ഏതു വര്‍ഷമാണ്‌ ജോയിന്‍ ചെയ്തത്?"


" തൊള്ളായിരത്തി എമ്പത്‌."


"ഓകെ. ഇപ്പൊ മാത്യൂസ്‌ ഏതു സീറ്റിലാണ് ഇരിക്കുന്നത്?"


"മാത്യുസല്ല. മാത്തപ്പന്‍. ഇപ്പൊ എസ്റ്റാബ്ലിഷ്മെന്‍റ്."


"ആം സോറി. മാത്തപ്പന്‍. റൈറ്റ്!.........

രേഖകള്‍ക്കിടയില്‍നിന്നും തിരഞ്ഞു കിട്ടിയ ഒരു പഴയൊരു ചെക്കെടുത്ത് മാത്തപ്പന് നീട്ടിക്കൊണ്ടു  ഓഫീസര്‍ ചോദിച്ചു :


" നോക്കൂ ഈ ചെക്ക് പേയ്മെന്‍റ് നടത്തിയത്  മിസ്റ്റര്‍ മാത്തപ്പനാണോ ?”

ചെക്ക് വാങ്ങി അകവും പുറവും മാത്തപ്പന്‍ സസൂക്ഷ്മം പരിശോധിച്ചു.  ചെക്കില്‍ പതിച്ച ബാങ്ക് സീലിനുള്ളില്‍  ചുവന്ന മഷിയില്‍ തെളിഞ്ഞു കാണുന്നത് തന്‍റെ ഒപ്പ്. ചെക്കിനു പുറത്തു പണം വാങ്ങിയ ആളുടെ ഒപ്പിന്‍റെ  താഴെ വലിയ അക്കങ്ങളില്‍ താന്‍ കുത്തിക്കുറിച്ച  നോട്ടിന്‍റെ ഡിനോമിനേഷനുകള്‍. 

“അതേതെ. സംശയല്ല്യ . ഇത് രണ്ടു കൊല്ലം   മുമ്പ് ഞാന്‍ നടത്ത്യേ പേയ്മെന്റന്ന്യാ . “

“ സോ,  ഓണ്‍ ദാറ്റ് ഡേ, കൌണ്ടര്‍ നമ്പര്‍ എഴില്‍ മാത്തപ്പനായിരുന്നു  ഡ്യൂട്ടി അല്ലേ?” 

ഓഫീസറുടെ സേതുരാമയ്യര്‍  ചോദ്യം കേട്ടു  തമാശ തോന്നിയ   മാത്തപ്പന്‍ പറഞ്ഞു:

“അല്ലാണ്ട് പിന്നെ ചെക്കില് എന്റൊപ്പു വരില്ലില്ലോ സാറേ!.”

മുണ്ടന്തറി ഉത്തരം കേട്ട്  ഉള്ളില്‍ എന്തോ കിരുങ്ങിയപ്പോള്‍ ഓഫീസര്‍ മാത്തപ്പനെ രൂക്ഷമായൊന്നു നോക്കി. പിന്നെ ചെക്കിന്‍റെ പുറത്തുള്ള ഒപ്പില്‍ ചൂണ്ടുവിരല്‍ തൊട്ടു ചോദിച്ചു.

“എങ്കില്‍ ടെല്‍ മീ, മിസ്റ്റര്‍ മാത്തപ്പന്‍, ചെക്കിന് പുറത്ത് ഈ ഒപ്പിട്ടു പണം വാങ്ങിയതാരാണ്? ഓര്‍മ്മയുണ്ടോ?”

"അയ്‌;!" 

അന്വേഷണോദ്യോഗസ്ഥന്‍റെ മുഖത്തേക്ക് മാത്തപ്പന്‍ ഒരു നിമിഷം വാ പൊളിച്ചു നോക്കി നിന്നു!  ശേഷമുണ്ടായത് വലിയൊരു പൊട്ടിച്ചിരിയാണ്.  തോളു കുലുക്കി ഭീഷണമായി ചിരിക്കുന്ന  മാത്തപ്പനെ നോക്കി  സേതുരാമയ്യര്‍ അന്തം വിട്ടിരുന്നു.  മിനിറ്റൊന്നു  കഴിഞ്ഞിട്ടും ചിരിക്കു കര്‍ട്ടന്‍ വീഴുന്നില്ലെന്നു കണ്ടപ്പോള്‍ ഭയം പുറത്തു കാട്ടാതെ ഓഫീസര്‍ അലറി:

“സ്റ്റോപ്പ്‌ ദിസ്‌ നോണ്‍സെന്‍സ് മാത്യൂസ്‌!. ആര്‍ യു കിഡ്ഢിഗ്? ഇതിലെന്താ ഇത്ര ചിരിക്കാന്‍?”

പൊട്ടിച്ചിരിയുടെ തുടർചലനങ്ങൾ നിയന്ത്രിക്കാൻ പാടുപെട്ടുകൊണ്ട്‌ മാത്തപ്പൻ ചോദിച്ചു :

“അല്ല സാറേ, ഇക്കറ്യാണ്ട് ചോയ്ക്ക്യാ.  ഒരീസം നൂറുകണക്കിന് ആളോൾക്ക്  കൊടുത്തും വാങ്ങീം  എടവാട് നടത്തണ കൌണ്ട്രാ. അതില് രണ്ട്വോല്ലം   മുമ്പ് വന്നു കാശു വാങ്ങിപ്പോയോനെ  ഓര്‍ത്തിരിക്കാന്‍  ഞാനാരാ ദൈവാ!?”

ഇത്തവണ ചിരിച്ചത് എൻക്വയറി ഓഫീസറായിരുന്നു. അതും കയ്യിലിരുന്ന പാര്‍ക്കര്‍ പേന മേശയിലെറിഞ്ഞു രണ്ടു കയ്യും മേശയില്‍ പരത്തിയടിച്ച് തല പുറകിലേക്കെറിഞ്ഞു മുക്തകണ്ഠം!.  സംഭവം കണ്ടപ്പോൾ  അവ്യക്തമായ ഒരു ഭീതി മാത്തപ്പന്‍റെ ഉള്ളില്‍ വേരിറക്കി.

“ അയ്യോ സാറേ..ഞാന്‍!.”   

“ഇല്ല്യടപ്പ! എന്‍ക്വയറ്യോക്കെ കഴിഞ്ഞു.  ആളെ  ചിരിപ്പിച്ച് കൊല്ലാന്‍  നിക്കാണ്ട് ഏറ്റ്  പോയേര മാത്തപ്പാ നിയ്യ്‌! ഹയ്യൂ..വയ്യെന്റമ്മച്ച്യേയ്!"

പിന്നെ താമസമുണ്ടായില്ല. കോട്ടും കഴുത്തിക്കെട്ടും  പത്രാസും  അഴിഞ്ഞു ജനിച്ച പടി തന്‍റെ മുന്നിലിരുന്നു തലതല്ലുന്ന  ഒല്ലൂക്കാരൻ റപ്പായിയുടെ ചിരിക്കമ്പനിയിൽ   കുന്നോളത്തുകാരന്‍ മാത്തപ്പനും ഒരോഹരിയെടുത്തു.



2015 ജനുവരി 23, വെള്ളിയാഴ്‌ച

ഐലണ്ട് എക്സ്പ്രസ്

ഐലണ്ട് എക്സ്പ്രസ്



“ഔ ഔ! ഇത്ര തെരഞ്ഞ് നോക്കാനൊന്നൂല്ല്യ ബാലന്ദ്രാ, നല്ല നാരങ്ങ്യാ കേടൊന്നൂല്ല്യ.  നാഗ്പൂര്‍ ലൂസ് ജാക്കറ്റ്  . അസ്സല് മധുരാ, വാങ്ങിക്കോ ഒന്നുരണ്ടു  കിലോ!.

ജയ്ഹിന്ദ് പച്ചക്കറിമാര്‍ക്കറ്റിലെ നടവഴിക്കരികില്‍ കൂർത്തുയര്‍ന്നുനിന്ന   ഓറഞ്ചുകുന്നിന്‍റെ താഴ്വാരത്തില്‍ നിന്നുകൊണ്ട്  ഞെക്കിയും മണത്തും നാലഞ്ചെണ്ണം എടുത്തു പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ പിന്നില്‍ നിന്നും ശബ്ദം കേട്ടത്. തിരിഞ്ഞു നോക്കിയപ്പോള്‍ പ്രഭാകരേട്ടന്‍!. കയ്യിലുള്ള  മെഷ് ബാഗില്‍  നിറയെ ലൂസ് ജാക്കറ്റ്.

“അ: പ്രഭാകരേട്ടനോ! കണ്ടിട്ട് കൊറേ നാളായീലോ?.”

“എങ്ങന്യാ കാണ്വാടോ?. നാട്ടീന്ന് പോന്നിട്ട് കൊല്ലം പന്ത്രണ്ടായീല്ല്യേ?.”

ശരി തന്നെ. പ്രഭാകരേട്ടന്‍ നാട്ടിലുള്ള സ്ഥലം വിറ്റു മുളംകുന്നത്തുകാവില്‍ പോയെന്നും അവിടെ ഭാര്യക്കു ഭാഗം കിട്ടിയ സ്ഥലത്ത് പുതിയ വീടുവെച്ചു  താമസമാക്കിയെന്നും ആരോ എന്നോ പറഞ്ഞതോര്‍ത്തു.

“താനിപ്പോ എവട്യാ?. പ്രോമോഷനൊക്കെ എവടെ വര്യായി?.  മാനേജരായാ?.”

“അസ്സലായി!. ഞാന്‍ കഴിഞ്ഞൊല്ലം റിട്ടയറീതു എന്‍റെ പ്രഭാകരേട്ടാ!. ”

“ ഉവ്വാ!?. അയ്യയ്യോ അത് ഞാനറിഞ്ഞില്ല്യ ട്ടാ! കാലം പോണ പോക്കേയ്!.  ശനീം തിങ്കളും ഐലണ്ട് എക്സ്പ്രസ്സില് നമ്മളൊക്കെ ഇടികൂടി പോയേര്‍ന്നത്‌ ദേ ഇന്നാളാര്‍ന്നൂന്ന്‍ തോന്ന്വാ!.” 

തുടര്‍ന്ന് മക്കളുടെ എണ്ണം, വിദ്യാഭ്യാസം, ജോലി, വിവാഹം, ഷുഗര്‍, പ്രഷര്‍, കൊളസ്റ്ററോള്‍, നാട്ടിലെ മരണങ്ങള്‍, വായനശാല, തേവരുടെ വേല ഇത്യാദി ഗാര്‍ഹിക ഗ്രാമ്യവിശേഷങ്ങള്‍ പരസ്പരം കൈമാറി.  അവസാനം പിരിയാന്‍ നേരം പ്രഭാകരേട്ടന്‍ പറഞ്ഞു:

“അപ്പോ ശരീടോ. ഇനീം കാണാം. പിന്നെ, തനിക്കിപ്പോ പഴേ പോലെ ഓര്‍മ്മക്കേടിന്‍റെ അസ്കിത്യൊന്നൂല്ലിലോ?.”

ഉള്ളില്‍ കാരമുള്ളു തറക്കുന്ന ഒരു ചോദ്യമെറിഞ്ഞ് അതിന്‍റെ നര്‍മത്തില്‍ അകമഴിഞ്ഞു ചിരിക്കുന്ന പ്രഭാകരേട്ടനോടൊപ്പം ചേരാതിരിക്കാന്‍ കഴിഞ്ഞില്ല. 

“ശരി പോട്രോ. നാട്ടില് മ്മടെ പഴേ ആള്‍ക്കാരോടൊക്കെ അന്വേഷണം പറയ്വാ!” 

നാരങ്ങസഞ്ചിയും തൂക്കി ഇടംവലം മാര്‍ക്കറ്റ് പര്യവേഷണം നടത്തി നടന്നകലുന്ന പ്രഭാകരേട്ടനെ നോക്കി നിന്നപ്പോള്‍ പഴയ ഒരു സംഭവമോര്‍ത്ത്‌ നേരിയ വേദന മനസ്സില്‍ പടര്‍ന്നു.. 

വിമുക്തഭടനായിരുന്നു പ്രഭാകരേട്ടന്‍. ആര്‍മിയില്‍ നിന്നു  പിരിഞ്ഞു പോന്ന്‍ ഏറെ താമസിയാതെ തന്നെ കൊച്ചി നേവല്‍ ബേസ് കാന്റീനില്‍ ജോലിയായി. സ്റ്റേറ്റ് ബാങ്കില്‍ പ്രോബേഷണറായി ഞാന്‍ അന്ന് വില്ലിംഗ്ടണ്‍    ഐലണ്ടില്‍. ഏലൂരില്‍ ചേട്ടന്‍റെ വീട്ടില്‍ താമസം.    എല്ലാ ശനിയാഴ്ചയും ഐലണ്ട് എക്സ്പ്രസ്സില്‍ നാട്ടിലേക്ക് പോകും . തിങ്കളാഴ്ച അതിരാവിലെ ഐലണ്ടില്‍ തന്നെ മടക്കം.

ദിവസവും ഷട്ടിലടിച്ചിരുന്ന  പ്രഭാകരേട്ടനെ ഈ ദിവസങ്ങളില്‍ ഞാന്‍ എറണാകുളം സൌത്തിലും , തൃശ്ശൂര്‍ സ്റ്റേഷനിലും വെച്ചു സന്ധിക്കും. എറണാകുളത്തുനിന്നുള്ള യാത്ര ഏറെ ദുഷ്ക്കരമായിരുന്നു. വണ്ടിയില്‍ പൂരത്തിരക്കായിരിക്കും. സ്ലീപ്പര്‍ റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റില്‍ പോലും കാലുകുത്താൻ വിഷമമായിരുന്നു. ടോയ്ലറ്റിനടുത്തുള്ള ജങ്ക്ഷനിലെ തിരക്കില്‍ ഞങ്ങള്‍ കഷ്ടിച്ച് നില്‍ക്കാന്‍ ഇടം കണ്ടെത്തും. തുടര്‍ന്ന് നേവല്‍ ബേസ് കാന്‍റീനിലെ ഗാര്‍ഹികോപകരണങ്ങളുടെ വിലക്കുറവ്, പ്രഭാകരേട്ടന് തികയാത്ത ‘മാസ ക്വോട്ട’, ബാംഗ്ലൂരില്‍   ചിട്ടി വിളിക്കാന്‍ പോകുന്നവര്‍ നിമിത്തം ഐലണ്ട് എക്സ്പ്രസ്സില്‍ റിസര്‍വേഷന്‍ കിട്ടാനുള്ള വിഷമം, ആര്‍മി അനുഭവങ്ങള്‍, ബംഗ്ലാദേശ് യുദ്ധം, മുക്തി ബാഹിനി, യാഹ്യാ ഖാൻ  അങ്ങിനെ അങ്ങിനെ പ്രഭാകരേട്ടന്‍റെ നോണ്‍ സ്റ്റോപ്പ്‌ വിശേഷങ്ങളുമായുള്ള യാത്ര. തിങ്കളാഴ്ച രാവിലെ ഒഴിഞ്ഞ ബോഗികളുമായി വരുന്ന ഐലണ്ടില്‍ ക്ലേശരഹിതമായ മടക്കയാത്ര. 

ഒരു ശനിയാഴ്ച ഉച്ച തിരിഞ്ഞ് സൌത്തില്‍ എത്തിയ ഐലണ്ടില്‍ പതിവിനു വിപരീതമായി തീരെ തിരക്കനുഭവപ്പെട്ടില്ല. പാലക്കാട്, തൃശ്ശൂർ ക്വോട്ടയായിരിക്കണം,  സ്ലീപ്പര്‍ കമ്പാര്‍ട്ട്മെന്റില്‍ ഇഷ്ടം പോലെ സീറ്റുകള്‍!. പ്രഭാകരേട്ടന്‍ എന്തോ പതിവു വിട്ടു വല്ലാതെ ചുവന്നിരിക്കുന്നു. ഒഴിഞ്ഞു കിടക്കുന്ന അപ്പര്‍ ബര്‍ത്തിലേക്ക് ആര്‍ത്തിയോടെ പൊത്തിപ്പിടിച്ചു കയറുമ്പോൾ  അദ്ദേഹം പറഞ്ഞു.

“ബാലന്ദ്രാ, ഞാൻ രണ്ടെണ്ണം വീശീണ്ട്.  അതോണ്ടാവും വല്ലാണ്ട് ഒറക്കം വരുണു. ലേശം കെടക്കട്ടെ. എത്ത്യാ വിളിക്കണേ!.”

“ശരി. ഞാന്‍ വിളിക്കാം പ്രഭാകരേട്ടാ .”

കമ്പാര്‍ട്ട്മെന്‍റില്‍ ഉള്ളവരില്‍ ഏതാണ്ടെല്ലാവരും ബാങ്ക് ജീവനക്കാരായിരുന്നു. സൌത്തിന്ത്യന്‍, കാത്തലിക്ക്, ഫെഡറല്‍, ധനലക്ഷ്മി, നെടുങ്ങാടി, ലോഡ് കൃഷ്ണ, കനറ, എസ്ബീട്ടി അങ്ങിനെ വിവിധ ബാങ്കുകളില്‍ ജോലി ചെയ്യുന്നവര്‍. വരാനിരിക്കുന്ന വേതനക്കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകളും വെടിവട്ടവുമായി    അവരോടൊപ്പം കൂടിയപ്പോള്‍ ഞാന്‍ പ്രഭാകരേട്ടനെ  മറന്നു.

പ്രഭാകരേട്ടനെ പിന്നെ കണ്ടത്‌ ഒരാഴ്ച കഴിഞ്ഞു വല്ലാത്തൊരു സാഹചര്യത്തിലാണ്!.

നാട്ടിലെ പത്താമുദയവേല. ഉച്ച നേരത്തെ എഴുന്നെള്ളിപ്പ്. അന്നമനട പരമേശ്വരന്‍റെ പഞ്ചവാദ്യം കടുകു വറുക്കുന്നു. കടവല്ലൂര്‍ അരവിന്ദാക്ഷനും എടപ്പാള്‍ അപ്പുണ്ണിക്കും പിന്നില്‍ സ്ഥാനം പിടിച്ചു കയ്യും കലാശവുമായി മൂച്ചു കേറ്റി നില്‍ക്കുമ്പോള്‍ പിന്നില്‍നിന്നും ചുമലില്‍ ആരോ തട്ടി. തിരിഞ്ഞു നോക്കിയപ്പോള്‍ പ്രഭാകരേട്ടനാണ്. ആസകലം ചുവന്നിരിക്കുന്നു. ബ്രാണ്ടിയുടെ മണം .

“ഒരു കാര്യം പറയാണ്ട്!. താനൊന്നിങ്ങട് വന്നേ!.” 

രസം കൊന്നതിലുള്ള  ഈര്‍ഷ്യയും അക്ഷമയും മറച്ചു പിടിച്ചുകൊണ്ട് അമ്പലപ്പറമ്പിലെ പേരാല്‍ച്ചുവട്ടിലേക്ക് ഞാന്‍ പ്രഭാകരേട്ടനെ അനുഗമിച്ചു.

“ഒന്നൂല്ല്യ.  അകൈതവമായ നന്ദി രേഖപ്പെടുത്താന്‍ വിളിച്ചതാ!.” 

ചോദ്യഭാവം നിഴലിക്കുന്ന എന്‍റെ മുഖത്തു നോക്കി കയ്പ്പ്  നിറച്ച ഒരു പുഞ്ചിരിയോടെ  പ്രഭാകരേട്ടന്‍ പറഞ്ഞു.

“എന്താദ്  പ്രഭാകരേട്ടാ?” 

എനിക്കു കാര്യം പിടി കിട്ടിയില്ല.

“അല്ല; കഴിഞ്ഞ ശന്യാഴ്ച്ചേയ്  എന്‍റെ ഒറക്കം മുറിച്ച് ശല്ല്യപ്പെടുത്താണ്ട് താന്‍ കൂളായി വണ്ടീന്ന് എറങ്ങിപ്പോയീലോ? എപ്ലായാലും അതിന്‍റെ നന്ദി അറീക്കണലോ?." 

പാണ്ടിമേളത്തിന്‍റെ  കതിന പഞ്ചവാദ്യത്തില്‍ പൊട്ടിയ പോലെ തോന്നി എനിക്ക്!. ഒന്നും മിണ്ടാനാവാതെ ഞാന്‍ രണ്ടു നിമിഷം തരിച്ചു നിന്നു!. വാദ്യവും ആരവവും എല്ലാം നിലച്ച പോലെ! സമനില തിരിച്ചു കിട്ടിയപ്പോള്‍ ഞാന്‍ വിക്കിയായി:

“അയ്യോ...പ്രഭാകരേട്ടാ... ഞാന്‍..അന്നാ കാര്യം...”

“മറന്നൂല്ലേ?. അത് പറഞ്ഞാ തന്‍റെ  കാര്യം   തീര്‍ന്നു! എന്‍റെ കാര്യോ? അറിഞ്ഞ്വോ   ഇയാള്?”

“ഇല്ല്യ  പ്രഭാകരേട്ടാ സോറി!   എന്തേണ്ടായേ!?”  

“ഏയ്‌ ഒന്നൂണ്ടായില്ല്യ!.  നാട്ടുകാർക്കില്ല്യാത്ത  ദയവ് പാലക്കാട്ടുകാര് കാട്ടി അത്രന്നെ. റിസര്‍വ് ചെയ്തോര്  വന്നു കുത്തീം തോണ്ടീം ബഹളം വെച്ചോണ്ട് ഒലവക്കോട്ടെങ്ങിലും എറങ്ങാന്‍ പറ്റി!.”

ഒന്നും പറയാനാവാതെ വിരല്‍ ഞൊടിച്ചു നിന്ന എന്‍റെ  കുറ്റബോധത്തെ തലോടി പ്രഭാകരേട്ടന്‍ പറഞ്ഞു.

“ശരി ശരി, ചെല്ല്!. അര്‍മാദിക്ക്!. ഇനി ഈ കാര്യോ ര്‍ത്ത്  തന്‍റെ പൂരക്കിക്ക് കളേണ്ട!. "

ചതഞ്ഞ മനസ്സുമായി പഞ്ചവാദ്യത്തിലേക്ക് തിരിച്ചു നടക്കുമ്പോള്‍ പ്രഭാകരേട്ടന്‍ ഓര്‍മിപ്പിക്കാന്‍ മറന്നില്ല:

“അതേയ്, രാത്രിപ്പൂരത്തിനു ഞാന്‍ വര്വേണ്ടാവില്ല്യ. തിങ്കളാഴ്ച കാലത്ത് ഐലണ്ടില് കാണാം. പൂരക്ഷീണത്തില് ഇനി  അത് മറക്കണ്ട താൻ!.”
*****************






ശരി മുതല്‍ ശരി വരെ



ശരി മുതല്‍ ശരി വരെ


വെളുപ്പാന്‍ കാലത്തെ ദ്രുത നട.

രണ്ടും കയ്യും ചുമലുയരത്തിൽ വീശി പട്ടാളച്ചിട്ടയില്‍ അടാട്ട് ചന്ത കടക്കുമ്പോള്‍ ചായക്കടയിലെ  കൂട്ടവര്‍ത്തമാനം പെട്ടെന്ന് നിന്നു  .

കറുത്ത പാന്‍റ്, ആക്ഷന്‍ ഷൂ, കടുംനീല ടീഷര്‍ട്ട്, അതിനുമേല്‍ കടുംചുവപ്പു കയ്യില്ലാ സ്വെറ്റര്‍, അഞ്ച്-പതിനൊന്ന്‍ പൊക്കം, ഒത്ത വണ്ണം. ചായക്കട മൊത്തം തന്നിലേക്ക് തിരിഞ്ഞിരിക്കുകയാണ്!. ഇടം വലം നോക്കാതെ നടന്നകലുമ്പോള്‍ സ്റ്റിംഗ് ഓപറേഷനിലൂടെ പിന്‍ഭാഷണം കാത്‌ പിടിച്ചെടുത്തു.

“ദാരാ പോയീത്?”

“അയ്‌, അത്‌ മ്മടെ ബാലന്ദ്രനാ. വെളക്കുംകാലിലെ.”

“എന്നും ങ്ങനെ നടക്കാര്‍ണ്ടാ? കാണാറില്ല്യ.”

“നിയ്യ്‌ കാണാണ്ടാ!. എന്നൂണ്ട്. എത്ര ദൂരം നടക്കുന്നറിയ്വോ? വെളക്കുംകാലീന്ന് പിടിച്ചാ ഇതിക്കൊടെ പോയി ചിറ്റിലപ്പിള്ളി, വ്യാസപീഠം, സംസ്കൃത കോളേജ്, പോസ്ടാപ്പീസ് വഴി അഞ്ചഞ്ചര കിലോമീറ്ററ് നടക്കും പാര്‍ട്ടി!.”

“ഈശോയെ! അഞ്ചര കിലോമീട്രാ!”

“പിന്നെ നീയെന്തൂട്ടാ വിചാരിച്ചേ? നടക്ക്വാച്ചാ അത്ര നടക്കണം. അല്ലാണ്ട് നിന്‍റെ പോലെ ദേ  പള്ളി വരെ നാലടി നടന്നാ പോരാ!. ചുരുങ്ങീത് അഞ്ചു കിലോമീട്ര് ദെവസോം നടക്കണംന്നാ ഗോയ്ന്നുട്ടിഡോട്ടറ്  പറ്യാറ്!.”

“ അത് മാത്രല്ലാന്നേയ്! നടക്കണ നടത്തം നോക്ക്യേന്‍; എന്‍സീസി പരേഡ് പോലെ.”

“അങ്ങന്യന്ന്യാണ്ട്രാ നടക്ക്വാ!.  കാല് നീട്ടി, കയ്യ്‌ വീശി ഉപ്പൂറ്റി  കുത്തി, നല്ല സ്പീഡില് നടക്കണം. അല്ലാണ്ട് കല്ല്യാണച്ചെക്കന്‍ മണ്ഡപത്തില്‍ക്ക് പോണ പോല്യല്ല!”

ആ പറഞ്ഞതെത്ര ശരി !

ചായക്കടയിലെ സുഹൃത്ത് പറയുന്നതു കേട്ടപ്പോള്‍ അങ്ങിനെ തോന്നി.

ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ പുലര്‍ത്തുന്ന ജാഗ്രതയിലും നിഷ്ക്കര്‍ഷയിലും സ്വയം അഭിമാനവും സംതൃപ്തിയും തോന്നി. നാളെ മുതല്‍ അര കിലോമീറ്റര്‍ കൂട്ടി ആറാക്കണം എന്ന് ഉറപ്പിച്ചു. റൂട്ടൊന്നു മാറ്റിപ്പിടിച്ചു മുതുവറ, അമല വഴിയാക്കിയാല്‍ മതി. ആറാവും.

പ്രഭാതസവാരി മടക്കം തേവരുടെ അമ്പലമെത്തിയപ്പോള്‍ എതിരെ നിന്ന് ജോണി വരുന്നു.

“ബാലന്ദ്രന്‍ നടത്തം  വീണ്ടും തൊടങ്ങ്യല്ലേ?”

“വീണ്ട്വോന്ന്വല്ല.  ഞാന്‍ എന്നും നടക്കാറുണ്ടലോ.”

“അത് പള്ളീപ്പറഞ്ഞാ മതി! ഞാന്‍ ശ്രദ്ധിക്കാറുണ്ട്രോ. എടവപ്പാതി   തൊടങ്ങ്യേപ്പിന്നെ തന്നെ കണ്ടിട്ടില്ല്യ. ഇതിപ്പോ ഡിസംബറായില്ല്യെ? .”

“അത് പിന്നെ.....മഴ്യോക്ക്യാവുമ്പോ....വല്ല്യേ ശല്ല്യം!”

“മഴേം മഞ്ഞും വെയില്വോക്കെ നോക്ക്യാ മ്മിണി നടക്കാന്‍ പറ്റും.  നോക്ക്യേ, പൊതിരെ മഴ്യായാലും ഞാന്‍ നടത്തം നിര്‍ത്താറില്ല്യ. അതാ വേണ്ട്. അല്ലാണ്ട് തന്‍റെ പോലെ ഒരു പൂതിക്ക്‌ വല്ലപ്പള്വോക്കെ പാന്റും ഷൂസൂട്ട് നടന്ന്‍ട്ട് ഒരു കാര്യോല്ല്യ! പോട്ടെ, ചെന്നിട്ട് വേണം പാടത്ത്  വെള്ളം നോക്കാന്‍!”

ആ പറയുന്നതിലും ശരിയുണ്ട്!

കള്ളിമുണ്ട് ഇടക്കുത്തി വള്ളിചെരിപ്പടിച്ചു നടന്നകലുന്ന സുഹൃത്തിനെ നോക്കിനിന്നപ്പോള്‍ അങ്ങിനെയും തോന്നി.




2015 ജനുവരി 7, ബുധനാഴ്‌ച

ആസ്വാദനം


 ആസ്വാദനം 

“വകേല് നാലാമതൊന്നൂടി പിടിക്കാന്‍ തോന്നാഞ്ഞത് നന്നായി!. ഇല്ലിങ്ങെ അയാള് ആ ക്ടാവിനേം കൂടി കൊന്നേനെ!”

വിസ ശരിയായി ദുബായിക്ക് പോകും മുമ്പ്‌ തിരിച്ചുകൊടുക്കാന്‍ പറഞ്ഞു മകനേല്‍പ്പിച്ച സത്യജിത്‌ റേയുടെ അപുത്രയം സിനിമയുടെ സീഡികള്‍ തരാന്‍ വന്നതായിരുന്നു അന്തോണിമാപ്പിള.

“ ഇതിവിടെ തരാന്‍ പറഞ്ഞ്ട്ടാ  ചെക്കന്‍ പോയീത് . പടം മൂന്നും ഞാനും കണ്ടു. ഭാഷ്യൊക്കെ ചെക്കന പറഞ്ഞു തന്നു.  ”


“ഉവ്വോ? നന്നായി!. സിനിമെങ്ങനെ ഇഷ്ടപ്പെട്ട്വോ? അതൊക്കെ പോട്ടെ; കുട്ടീനെ കൊന്നേനേന്നൊക്കെ പറഞ്ഞത് ആരെപ്പറ്റ്യാ?”


ഞാന്‍ ജിജ്ഞാസുവായി.


“അയ്‌, അതിപ്പോ സിനിമ പിടിച്ച ആളേന്യന്നെ!."



“ആര് സംവിധായകനോ?”

“ആ, അതന്നെ.”

“അതെന്താങ്ങനെ പറ്യാന്‍!?"

“അയ്‌, അല്ലെങ്ങെ മാഷോന്നു നോക്ക്യേന്‍!. ആദ്യത്തേല് പെങ്ങളെ കൊന്നു, രണ്ടാമത്തേല് തന്തേം തള്ളേം കൊന്നു, ഇനിപ്പോ കെട്ട്യേന്യായിട്ട് ബാക്കി വെക്കണ്ടാച്ചിട്ട്‌ മൂന്നാമത്തേല് അയ്നേം കൊന്നു!. അപ്പാലോചിച്ചതാ; യ്യ് നെലക്ക് പടം നാലാമതൊന്നു പിടിച്ചേര്‍ന്നെങ്ങെ മോനേം കൊന്നേര്‍ന്നില്ല്യേന്ന്! ഔ ന്നാലും ന്‍റെ മാഷേ, വല്ലാത്തൊരു യോഗന്നെ ആ കുടുമ്മത്തിന്‍റെ ല്ലേ!”

മൂന്നു സിനിമകളിലെയും കരളുരുക്കുന്ന മരണങ്ങളാണ് അന്തോണിമാപ്പിള ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാന്‍ വിഷമമുണ്ടായില്ല!.

പാഥേര്‍ പാഞ്ചലിയിൽ  അപുവിന്‍റെ ചേച്ചി ദുര്‍ഗ.
അപരാജിതോയില്‍ അച്ഛന്‍ ഹരിഹര്‍, അമ്മ സര്‍വജയ. 

അപൂര്‍ സന്‍സാറില്‍ അപുവിന്‍റെ ഭാര്യ അപര്‍ണ.

അപുര്‍ സന്‍സാറിലെ അവസാനദൃശ്യത്തില്‍ പുതിയൊരു ജീവിതത്തിലേക്കു നടന്നു നീങ്ങുന്ന അപുവിന്‍റെ തോളില്‍ പുഞ്ചിരിച്ചിരിക്കുന്ന മകനിലായിരുന്നു അന്തോണി മാപ്പിളയുടെ ആശ്വാസം !

"ഔ! കെട്ട്യേ പെണ്ണ് പേറില് മരിച്ചൂന്ന് കേട്ടപ്പൊ വെവരം പറ്യാന്‍ ചെന്നോന്‍റെ മോത്തടിച്ച അടി! ആ ചെക്കന്‍ എന്ത് പെഴച്ച്വാവോ! പര്‍ഞ്ഞ വര്‍ത്താനം കേക്ക്വയ്യാത്തോണ്ടന്നേ ല്ലേ മാഷേ!? ന്നാ ഞാന്‍ പോണില്ല്യ മാഷേ. ചെന്നട്ട്‌ വേണം പീട്യ തൊറക്കാന്‍."


ഗെയിറ്റടച്ചു കുറ്റിയിട്ടു താക്കോലും കിലുക്കി പടിയിറങ്ങുന്ന ആ ആസ്വാദകനെ ഞാന്‍ വിസ്മയത്തോടെ നോക്കി നിന്നു......

2015 ജനുവരി 3, ശനിയാഴ്‌ച

താലപ്പൊലി

താലപ്പൊലി

ഒളരി ഭഗവതി ക്ഷേത്രത്തിലെ  താലപ്പൊലി. 

അമ്പലപ്പറമ്പില്‍ പകല്‍പ്പാണ്ടി പൊരിയുന്നു. പതിനഞ്ച് ഇടംതല. മൂന്നിരട്ടി വീക്കം. അത്രയും താളം. ഇടംതലക്കൊന്നു വെച്ച് കൊമ്പും കുഴലും. പ്രമാണമോ സാക്ഷാല്‍ പെരുവനം! മച്ചുനന്‍ സതീശനും മട്ടന്നൂര്‍ ശിവരാമനും ഒഴികെ കൂട്ടുകാര്‍ എല്ലാവരുമുണ്ട്‌ ഇടംവലം. കേളത്ത്, തിരുവല്ല, പഴുവില്‍, ചൊവ്വല്ലുര്‍ മോഹനന്‍, വാരിയര്‍ മോഹനന്‍ തുടങ്ങി പുലികളെല്ലാം അണിനിരന്ന എണ്ണം പറഞ്ഞ മേളം. ഇലഞ്ഞിത്തറ മേളത്തിനനിയന്‍ ഒളരിക്കര മേളം എന്ന് ചങ്കുറപ്പോടെ പറയാം.

ഉച്ചമയക്കം ഉണര്‍ന്നു പൂരക്കുപ്പായമിട്ട് പുറനാട്ടുകര കോള്‍പ്പാടവും പുല്ലഴി പുറംചാലും 'ആക്റ്റീവ'യായി മുറിച്ചു കടന്ന് അമ്പലപ്പറമ്പിലെത്തിയപ്പോള്‍ ചെമ്പട കൊട്ടിത്തുടങ്ങിയിരുന്നു. മേളക്കാരുടെ നാലയലത്തുപോലും എത്താന്‍ പറ്റാത്ത വിധം ജനം. എങ്കിലും തീറു കൊട്ടി പാണ്ടി കൊലുമ്പി പതികാലത്തിലേക്ക് കടന്നപ്പോള്‍  മൂച്ചിന്‍റെ രസച്ചിരടു പൊട്ടി ഒഴിഞ്ഞുപോയ ആസ്വാദകരുടെ വേക്കന്‍സിയിയിലേക്ക് കുത്തിത്തുളച്ചു കയറി കുറുംകുഴല്‍ നിരയിൽ ഇടത്തെയറ്റക്കാരനെ പിന്‍പറ്റി ജാഗ്രത്തില്‍ നിന്നു. രണ്ടും മൂന്നും കാലങ്ങള്‍ സ്ഥലം  മാറി കൊട്ടി നീങ്ങുമ്പോള്‍ സ്ഥാനഭ്രംശം സംഭവിക്കാതിരിക്കാന്‍ കുറുംകുഴലിന്‍റെ ഇടംതോള്‍ പറ്റി  പതിനെട്ടടവും പയറ്റി സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചതിനു  മികച്ച പ്രതിഫലം കിട്ടി. മേളം ഗോപുരവാതില്‍ക്കലെത്തി കലാശക്കളമുറപ്പിച്ചപ്പോള്‍  ഇടംതല, കുറുംകുഴല്‍ നിരകളുടെ ഒരറ്റത്തു നടുവിലായി തരപ്പെട്ടത് മേളകുതുകികളുടെ കണ്ണേറു തട്ടുന്ന നിൽപ്പിടം! പഞ്ചവാദ്യത്തില്‍ ഇടയ്ക്ക വാദ്യക്കാര്‍ നില്‍ക്കുന്ന വിശിഷ്ട സ്ഥാനം.  "ആരാടാ ഇവന്‍?" എന്ന് തദ്ദേശീയര്‍ക്കും വിശിഷ്യാ പൂരക്കമ്മിറ്റിക്കാര്‍ക്കും ഈഗോ ചൊറിച്ചിലുണ്ടാക്കിയേക്കാവുന്ന അപകടമേഖല!

ഇടം വലം തിരിഞ്ഞും പിന്തിരിഞ്ഞും വാദ്യവൃന്ദത്തെ ജാഗരൂകരാക്കുന്നതിനിടയില്‍ പെരുവനം കുട്ടന്‍ മാരാര്‍ നല്‍കിയ     നറുപുഞ്ചിരിച്ചാറു മോന്തി  വിജ്രുംഭിച്ച അഭിമാനം തലയുയര്‍ത്തിപ്പിടിച്ചു നാലാളെ കാണിച്ചു കുശുമ്പു കുത്തിച്ചു നില്‍ക്കുമ്പോഴാണ് പോക്കറ്റിലെ മൊബൈലിന്‍റെ വൈബ്രേറ്റര്‍ പിടഞ്ഞു  ഇടത്തെ മുലക്കണ്ണില്‍ ഇക്കിളി കൂട്ടിയത്. നോക്കിയപ്പോള്‍ പണ്ടു കേരളവര്‍മയില്‍ ഒപ്പമുണ്ടായിരുന്ന ലോക്കല്‍ ചങ്ങാതി രഘുവിന്‍റെ സന്ദേശമാണ്. കാല്‍ നൂറ്റാണ്ട് അമേരിക്കയില്‍ പാര്‍ത്ത് കക്ഷി അടുത്ത കാലത്ത് കുറ്റി പറിച്ചു നാട്ടില്‍ വന്ന കാര്യം നേരത്തേ അറിഞ്ഞിരുന്നു. 

"Come out of that hell immediately! There's a problem. Its serious and urgent! We are at the Mother Hospital gate"

ഭഗോതീ! എന്താണാവോ? മദര്‍ ആശുപത്രിയുടെ മുന്നില്‍നിന്നാണ് വിളിക്കുന്നത്‌. ആര്‍ക്കെങ്കിലും വല്ല അപകടവും?   പരിഭ്രമത്തിന്‍റെ കൈകളാല്‍ ജനക്കൂട്ടത്തെ വകഞ്ഞു മാറ്റി പുറത്തു കടക്കുമ്പോഴും കിടിലന്‍ മേളവും മേലനങ്ങി പിടിച്ചെടുത്ത ഇടവും  നഷ്ടപ്പെട്ടതിന്‍റെ വിങ്ങല്‍ മനസ്സില്‍ തങ്ങി നിന്നു.

ആശുപതിപ്പടിക്കല്‍ എത്തുമ്പോള്‍ അവര്‍ മൂന്നു പേരുണ്ടായിരുന്നു. കൂട്ടുകാരനൊപ്പം അപരിചിതരായ രണ്ടു പേര്‍. കണ്ടപാടെ അവന്‍ അടുത്തു വന്നു കൈകള്‍ കൂട്ടിപ്പിടിച്ചു.  മുഖത്തെ ഗൌരവം വിടാതെ മറ്റു രണ്ടു പേരെ പരിചയപ്പെടുത്തി. 

"എന്താ സംഗതി?" ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു .

"വാ പറയാം." 

കൂട്ടുകാരന്‍ കൈപിടിച്ചു വലിച്ചു അടുത്തു കിടന്ന ഇന്നോവയിലെ മുന്‍സീറ്റില്‍ കയറ്റിയിരുത്തി. മറ്റു രണ്ടുപേരും പിന്നില്‍ കയറി. വണ്ടി നീങ്ങിയപ്പോള്‍ അവന്‍  പറഞ്ഞു.

" നിന്നെ കയ്യില്‍ കിട്ടുവാന്‍ ഇതേ വഴിയുള്ളൂ!"

"എന്തിന്? സീരിയസ്  പ്രോബ്ളംന്നു പറഞ്ഞൂലോ? എന്താദ്!?"

സ്റ്റീരിയോയില്‍ 'മഞ്ജുഭാഷിണി മണിയറവീണയില്‍.' കേട്ടതല്ലാതെ എന്‍റെ ചോദ്യത്തിന് അവന്‍റെ വീടെത്തുന്നതുവരെ മറുപടി കിട്ടിയില്ല. 

ബംഗ്ലാവിലെ ബാര്‍ റാക്കിന്‍റെ വര്‍ണശോഭയില്‍ തിളങ്ങുന്ന ശീമക്കുപ്പികളിലേക്കു കൈചൂണ്ടി രഘു ചോദിച്ചു

"പറയ്; ഏതാണ് നിനക്ക് വേണ്ടത്?  സ്പ്രിംഗ്ബാങ്ക് 10 ഇയര്‍ ഓള്‍ഡ്‌?, ബാല്‍വെനി 12 ?, ഗ്ലെന്‍മോറന്‍ജി 18?, ബോമോര്‍ 25 ഇയര്‍ ?"

അകലെ പെരുവനം കുട്ടന്‍റെ പാണ്ടി അഞ്ചില്‍ കടുകു വറക്കുന്ന പൂരപ്പറമ്പില്‍ പയറ്റിപ്പിടിച്ചെടുത്ത വാന്‍റെജ്‌ പോയിന്‍റ്! 

സ്വപ്നത്തില്‍ പോലും കാലു കുത്തിയിട്ടില്ലാത്ത സിംഗിള്‍ മാള്‍ട്ട് പോയിന്‍റ് ഇവിടെ, തൊട്ടടുത്ത്!

എന്താ വേണ്ട്? പ്രീഡിഗ്രി ഇംഗ്ലീഷ് ക്ലാസ്സില്‍ ഗണപതിമാഷില്‍നിന്നും കേട്ട വരികള്‍ കാതില്‍ നിലകൊട്ടി. 

റ്റു ബി ഓര്‍ നോട്ട് റ്റു ബി.... 

അഞ്ചിന്‍റെ ചെമ്പുനാണയമെറിഞ്ഞു വിധി നിര്‍ണയിക്കാനുള്ള ശ്രമത്തെ കൂട്ടുകാരന്‍ നിര്‍വീര്യമാക്കുകതന്നെ ചെയ്തു.

" നതിംഗ് ഡൂയിംഗ്! നീയിന്നിനി മേളം കാണില്ല!"


വീക്കം പിടിച്ചിരുന്ന പരിചയക്കാരന്‍ മാരാര്‍  പിറ്റേ ദിവസം നടുവിലാലില്‍ വെച്ചു കണ്ടപ്പോള്‍ ചോദിച്ചു:

" അയ്‌! അത്‌ വരെ തെളിഞ്ഞ് നിന്ന ആളെ മേളം അഞ്ചാം കാലത്തിലിക്ക് കടന്നപ്പോ ശ്ശടേന്ന് കാണാണ്ടായി! ദെവടെക്ക്  പോയീ!?"

"സ്വർഗത്തിലേക്ക് !." മനസ്സ് മന്ത്രിച്ചു.

****************