2015 ജനുവരി 7, ബുധനാഴ്‌ച

ആസ്വാദനം


 ആസ്വാദനം 

“വകേല് നാലാമതൊന്നൂടി പിടിക്കാന്‍ തോന്നാഞ്ഞത് നന്നായി!. ഇല്ലിങ്ങെ അയാള് ആ ക്ടാവിനേം കൂടി കൊന്നേനെ!”

വിസ ശരിയായി ദുബായിക്ക് പോകും മുമ്പ്‌ തിരിച്ചുകൊടുക്കാന്‍ പറഞ്ഞു മകനേല്‍പ്പിച്ച സത്യജിത്‌ റേയുടെ അപുത്രയം സിനിമയുടെ സീഡികള്‍ തരാന്‍ വന്നതായിരുന്നു അന്തോണിമാപ്പിള.

“ ഇതിവിടെ തരാന്‍ പറഞ്ഞ്ട്ടാ  ചെക്കന്‍ പോയീത് . പടം മൂന്നും ഞാനും കണ്ടു. ഭാഷ്യൊക്കെ ചെക്കന പറഞ്ഞു തന്നു.  ”


“ഉവ്വോ? നന്നായി!. സിനിമെങ്ങനെ ഇഷ്ടപ്പെട്ട്വോ? അതൊക്കെ പോട്ടെ; കുട്ടീനെ കൊന്നേനേന്നൊക്കെ പറഞ്ഞത് ആരെപ്പറ്റ്യാ?”


ഞാന്‍ ജിജ്ഞാസുവായി.


“അയ്‌, അതിപ്പോ സിനിമ പിടിച്ച ആളേന്യന്നെ!."



“ആര് സംവിധായകനോ?”

“ആ, അതന്നെ.”

“അതെന്താങ്ങനെ പറ്യാന്‍!?"

“അയ്‌, അല്ലെങ്ങെ മാഷോന്നു നോക്ക്യേന്‍!. ആദ്യത്തേല് പെങ്ങളെ കൊന്നു, രണ്ടാമത്തേല് തന്തേം തള്ളേം കൊന്നു, ഇനിപ്പോ കെട്ട്യേന്യായിട്ട് ബാക്കി വെക്കണ്ടാച്ചിട്ട്‌ മൂന്നാമത്തേല് അയ്നേം കൊന്നു!. അപ്പാലോചിച്ചതാ; യ്യ് നെലക്ക് പടം നാലാമതൊന്നു പിടിച്ചേര്‍ന്നെങ്ങെ മോനേം കൊന്നേര്‍ന്നില്ല്യേന്ന്! ഔ ന്നാലും ന്‍റെ മാഷേ, വല്ലാത്തൊരു യോഗന്നെ ആ കുടുമ്മത്തിന്‍റെ ല്ലേ!”

മൂന്നു സിനിമകളിലെയും കരളുരുക്കുന്ന മരണങ്ങളാണ് അന്തോണിമാപ്പിള ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാന്‍ വിഷമമുണ്ടായില്ല!.

പാഥേര്‍ പാഞ്ചലിയിൽ  അപുവിന്‍റെ ചേച്ചി ദുര്‍ഗ.
അപരാജിതോയില്‍ അച്ഛന്‍ ഹരിഹര്‍, അമ്മ സര്‍വജയ. 

അപൂര്‍ സന്‍സാറില്‍ അപുവിന്‍റെ ഭാര്യ അപര്‍ണ.

അപുര്‍ സന്‍സാറിലെ അവസാനദൃശ്യത്തില്‍ പുതിയൊരു ജീവിതത്തിലേക്കു നടന്നു നീങ്ങുന്ന അപുവിന്‍റെ തോളില്‍ പുഞ്ചിരിച്ചിരിക്കുന്ന മകനിലായിരുന്നു അന്തോണി മാപ്പിളയുടെ ആശ്വാസം !

"ഔ! കെട്ട്യേ പെണ്ണ് പേറില് മരിച്ചൂന്ന് കേട്ടപ്പൊ വെവരം പറ്യാന്‍ ചെന്നോന്‍റെ മോത്തടിച്ച അടി! ആ ചെക്കന്‍ എന്ത് പെഴച്ച്വാവോ! പര്‍ഞ്ഞ വര്‍ത്താനം കേക്ക്വയ്യാത്തോണ്ടന്നേ ല്ലേ മാഷേ!? ന്നാ ഞാന്‍ പോണില്ല്യ മാഷേ. ചെന്നട്ട്‌ വേണം പീട്യ തൊറക്കാന്‍."


ഗെയിറ്റടച്ചു കുറ്റിയിട്ടു താക്കോലും കിലുക്കി പടിയിറങ്ങുന്ന ആ ആസ്വാദകനെ ഞാന്‍ വിസ്മയത്തോടെ നോക്കി നിന്നു......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ