2015 ജനുവരി 23, വെള്ളിയാഴ്‌ച

ഐലണ്ട് എക്സ്പ്രസ്

ഐലണ്ട് എക്സ്പ്രസ്



“ഔ ഔ! ഇത്ര തെരഞ്ഞ് നോക്കാനൊന്നൂല്ല്യ ബാലന്ദ്രാ, നല്ല നാരങ്ങ്യാ കേടൊന്നൂല്ല്യ.  നാഗ്പൂര്‍ ലൂസ് ജാക്കറ്റ്  . അസ്സല് മധുരാ, വാങ്ങിക്കോ ഒന്നുരണ്ടു  കിലോ!.

ജയ്ഹിന്ദ് പച്ചക്കറിമാര്‍ക്കറ്റിലെ നടവഴിക്കരികില്‍ കൂർത്തുയര്‍ന്നുനിന്ന   ഓറഞ്ചുകുന്നിന്‍റെ താഴ്വാരത്തില്‍ നിന്നുകൊണ്ട്  ഞെക്കിയും മണത്തും നാലഞ്ചെണ്ണം എടുത്തു പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ പിന്നില്‍ നിന്നും ശബ്ദം കേട്ടത്. തിരിഞ്ഞു നോക്കിയപ്പോള്‍ പ്രഭാകരേട്ടന്‍!. കയ്യിലുള്ള  മെഷ് ബാഗില്‍  നിറയെ ലൂസ് ജാക്കറ്റ്.

“അ: പ്രഭാകരേട്ടനോ! കണ്ടിട്ട് കൊറേ നാളായീലോ?.”

“എങ്ങന്യാ കാണ്വാടോ?. നാട്ടീന്ന് പോന്നിട്ട് കൊല്ലം പന്ത്രണ്ടായീല്ല്യേ?.”

ശരി തന്നെ. പ്രഭാകരേട്ടന്‍ നാട്ടിലുള്ള സ്ഥലം വിറ്റു മുളംകുന്നത്തുകാവില്‍ പോയെന്നും അവിടെ ഭാര്യക്കു ഭാഗം കിട്ടിയ സ്ഥലത്ത് പുതിയ വീടുവെച്ചു  താമസമാക്കിയെന്നും ആരോ എന്നോ പറഞ്ഞതോര്‍ത്തു.

“താനിപ്പോ എവട്യാ?. പ്രോമോഷനൊക്കെ എവടെ വര്യായി?.  മാനേജരായാ?.”

“അസ്സലായി!. ഞാന്‍ കഴിഞ്ഞൊല്ലം റിട്ടയറീതു എന്‍റെ പ്രഭാകരേട്ടാ!. ”

“ ഉവ്വാ!?. അയ്യയ്യോ അത് ഞാനറിഞ്ഞില്ല്യ ട്ടാ! കാലം പോണ പോക്കേയ്!.  ശനീം തിങ്കളും ഐലണ്ട് എക്സ്പ്രസ്സില് നമ്മളൊക്കെ ഇടികൂടി പോയേര്‍ന്നത്‌ ദേ ഇന്നാളാര്‍ന്നൂന്ന്‍ തോന്ന്വാ!.” 

തുടര്‍ന്ന് മക്കളുടെ എണ്ണം, വിദ്യാഭ്യാസം, ജോലി, വിവാഹം, ഷുഗര്‍, പ്രഷര്‍, കൊളസ്റ്ററോള്‍, നാട്ടിലെ മരണങ്ങള്‍, വായനശാല, തേവരുടെ വേല ഇത്യാദി ഗാര്‍ഹിക ഗ്രാമ്യവിശേഷങ്ങള്‍ പരസ്പരം കൈമാറി.  അവസാനം പിരിയാന്‍ നേരം പ്രഭാകരേട്ടന്‍ പറഞ്ഞു:

“അപ്പോ ശരീടോ. ഇനീം കാണാം. പിന്നെ, തനിക്കിപ്പോ പഴേ പോലെ ഓര്‍മ്മക്കേടിന്‍റെ അസ്കിത്യൊന്നൂല്ലിലോ?.”

ഉള്ളില്‍ കാരമുള്ളു തറക്കുന്ന ഒരു ചോദ്യമെറിഞ്ഞ് അതിന്‍റെ നര്‍മത്തില്‍ അകമഴിഞ്ഞു ചിരിക്കുന്ന പ്രഭാകരേട്ടനോടൊപ്പം ചേരാതിരിക്കാന്‍ കഴിഞ്ഞില്ല. 

“ശരി പോട്രോ. നാട്ടില് മ്മടെ പഴേ ആള്‍ക്കാരോടൊക്കെ അന്വേഷണം പറയ്വാ!” 

നാരങ്ങസഞ്ചിയും തൂക്കി ഇടംവലം മാര്‍ക്കറ്റ് പര്യവേഷണം നടത്തി നടന്നകലുന്ന പ്രഭാകരേട്ടനെ നോക്കി നിന്നപ്പോള്‍ പഴയ ഒരു സംഭവമോര്‍ത്ത്‌ നേരിയ വേദന മനസ്സില്‍ പടര്‍ന്നു.. 

വിമുക്തഭടനായിരുന്നു പ്രഭാകരേട്ടന്‍. ആര്‍മിയില്‍ നിന്നു  പിരിഞ്ഞു പോന്ന്‍ ഏറെ താമസിയാതെ തന്നെ കൊച്ചി നേവല്‍ ബേസ് കാന്റീനില്‍ ജോലിയായി. സ്റ്റേറ്റ് ബാങ്കില്‍ പ്രോബേഷണറായി ഞാന്‍ അന്ന് വില്ലിംഗ്ടണ്‍    ഐലണ്ടില്‍. ഏലൂരില്‍ ചേട്ടന്‍റെ വീട്ടില്‍ താമസം.    എല്ലാ ശനിയാഴ്ചയും ഐലണ്ട് എക്സ്പ്രസ്സില്‍ നാട്ടിലേക്ക് പോകും . തിങ്കളാഴ്ച അതിരാവിലെ ഐലണ്ടില്‍ തന്നെ മടക്കം.

ദിവസവും ഷട്ടിലടിച്ചിരുന്ന  പ്രഭാകരേട്ടനെ ഈ ദിവസങ്ങളില്‍ ഞാന്‍ എറണാകുളം സൌത്തിലും , തൃശ്ശൂര്‍ സ്റ്റേഷനിലും വെച്ചു സന്ധിക്കും. എറണാകുളത്തുനിന്നുള്ള യാത്ര ഏറെ ദുഷ്ക്കരമായിരുന്നു. വണ്ടിയില്‍ പൂരത്തിരക്കായിരിക്കും. സ്ലീപ്പര്‍ റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റില്‍ പോലും കാലുകുത്താൻ വിഷമമായിരുന്നു. ടോയ്ലറ്റിനടുത്തുള്ള ജങ്ക്ഷനിലെ തിരക്കില്‍ ഞങ്ങള്‍ കഷ്ടിച്ച് നില്‍ക്കാന്‍ ഇടം കണ്ടെത്തും. തുടര്‍ന്ന് നേവല്‍ ബേസ് കാന്‍റീനിലെ ഗാര്‍ഹികോപകരണങ്ങളുടെ വിലക്കുറവ്, പ്രഭാകരേട്ടന് തികയാത്ത ‘മാസ ക്വോട്ട’, ബാംഗ്ലൂരില്‍   ചിട്ടി വിളിക്കാന്‍ പോകുന്നവര്‍ നിമിത്തം ഐലണ്ട് എക്സ്പ്രസ്സില്‍ റിസര്‍വേഷന്‍ കിട്ടാനുള്ള വിഷമം, ആര്‍മി അനുഭവങ്ങള്‍, ബംഗ്ലാദേശ് യുദ്ധം, മുക്തി ബാഹിനി, യാഹ്യാ ഖാൻ  അങ്ങിനെ അങ്ങിനെ പ്രഭാകരേട്ടന്‍റെ നോണ്‍ സ്റ്റോപ്പ്‌ വിശേഷങ്ങളുമായുള്ള യാത്ര. തിങ്കളാഴ്ച രാവിലെ ഒഴിഞ്ഞ ബോഗികളുമായി വരുന്ന ഐലണ്ടില്‍ ക്ലേശരഹിതമായ മടക്കയാത്ര. 

ഒരു ശനിയാഴ്ച ഉച്ച തിരിഞ്ഞ് സൌത്തില്‍ എത്തിയ ഐലണ്ടില്‍ പതിവിനു വിപരീതമായി തീരെ തിരക്കനുഭവപ്പെട്ടില്ല. പാലക്കാട്, തൃശ്ശൂർ ക്വോട്ടയായിരിക്കണം,  സ്ലീപ്പര്‍ കമ്പാര്‍ട്ട്മെന്റില്‍ ഇഷ്ടം പോലെ സീറ്റുകള്‍!. പ്രഭാകരേട്ടന്‍ എന്തോ പതിവു വിട്ടു വല്ലാതെ ചുവന്നിരിക്കുന്നു. ഒഴിഞ്ഞു കിടക്കുന്ന അപ്പര്‍ ബര്‍ത്തിലേക്ക് ആര്‍ത്തിയോടെ പൊത്തിപ്പിടിച്ചു കയറുമ്പോൾ  അദ്ദേഹം പറഞ്ഞു.

“ബാലന്ദ്രാ, ഞാൻ രണ്ടെണ്ണം വീശീണ്ട്.  അതോണ്ടാവും വല്ലാണ്ട് ഒറക്കം വരുണു. ലേശം കെടക്കട്ടെ. എത്ത്യാ വിളിക്കണേ!.”

“ശരി. ഞാന്‍ വിളിക്കാം പ്രഭാകരേട്ടാ .”

കമ്പാര്‍ട്ട്മെന്‍റില്‍ ഉള്ളവരില്‍ ഏതാണ്ടെല്ലാവരും ബാങ്ക് ജീവനക്കാരായിരുന്നു. സൌത്തിന്ത്യന്‍, കാത്തലിക്ക്, ഫെഡറല്‍, ധനലക്ഷ്മി, നെടുങ്ങാടി, ലോഡ് കൃഷ്ണ, കനറ, എസ്ബീട്ടി അങ്ങിനെ വിവിധ ബാങ്കുകളില്‍ ജോലി ചെയ്യുന്നവര്‍. വരാനിരിക്കുന്ന വേതനക്കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകളും വെടിവട്ടവുമായി    അവരോടൊപ്പം കൂടിയപ്പോള്‍ ഞാന്‍ പ്രഭാകരേട്ടനെ  മറന്നു.

പ്രഭാകരേട്ടനെ പിന്നെ കണ്ടത്‌ ഒരാഴ്ച കഴിഞ്ഞു വല്ലാത്തൊരു സാഹചര്യത്തിലാണ്!.

നാട്ടിലെ പത്താമുദയവേല. ഉച്ച നേരത്തെ എഴുന്നെള്ളിപ്പ്. അന്നമനട പരമേശ്വരന്‍റെ പഞ്ചവാദ്യം കടുകു വറുക്കുന്നു. കടവല്ലൂര്‍ അരവിന്ദാക്ഷനും എടപ്പാള്‍ അപ്പുണ്ണിക്കും പിന്നില്‍ സ്ഥാനം പിടിച്ചു കയ്യും കലാശവുമായി മൂച്ചു കേറ്റി നില്‍ക്കുമ്പോള്‍ പിന്നില്‍നിന്നും ചുമലില്‍ ആരോ തട്ടി. തിരിഞ്ഞു നോക്കിയപ്പോള്‍ പ്രഭാകരേട്ടനാണ്. ആസകലം ചുവന്നിരിക്കുന്നു. ബ്രാണ്ടിയുടെ മണം .

“ഒരു കാര്യം പറയാണ്ട്!. താനൊന്നിങ്ങട് വന്നേ!.” 

രസം കൊന്നതിലുള്ള  ഈര്‍ഷ്യയും അക്ഷമയും മറച്ചു പിടിച്ചുകൊണ്ട് അമ്പലപ്പറമ്പിലെ പേരാല്‍ച്ചുവട്ടിലേക്ക് ഞാന്‍ പ്രഭാകരേട്ടനെ അനുഗമിച്ചു.

“ഒന്നൂല്ല്യ.  അകൈതവമായ നന്ദി രേഖപ്പെടുത്താന്‍ വിളിച്ചതാ!.” 

ചോദ്യഭാവം നിഴലിക്കുന്ന എന്‍റെ മുഖത്തു നോക്കി കയ്പ്പ്  നിറച്ച ഒരു പുഞ്ചിരിയോടെ  പ്രഭാകരേട്ടന്‍ പറഞ്ഞു.

“എന്താദ്  പ്രഭാകരേട്ടാ?” 

എനിക്കു കാര്യം പിടി കിട്ടിയില്ല.

“അല്ല; കഴിഞ്ഞ ശന്യാഴ്ച്ചേയ്  എന്‍റെ ഒറക്കം മുറിച്ച് ശല്ല്യപ്പെടുത്താണ്ട് താന്‍ കൂളായി വണ്ടീന്ന് എറങ്ങിപ്പോയീലോ? എപ്ലായാലും അതിന്‍റെ നന്ദി അറീക്കണലോ?." 

പാണ്ടിമേളത്തിന്‍റെ  കതിന പഞ്ചവാദ്യത്തില്‍ പൊട്ടിയ പോലെ തോന്നി എനിക്ക്!. ഒന്നും മിണ്ടാനാവാതെ ഞാന്‍ രണ്ടു നിമിഷം തരിച്ചു നിന്നു!. വാദ്യവും ആരവവും എല്ലാം നിലച്ച പോലെ! സമനില തിരിച്ചു കിട്ടിയപ്പോള്‍ ഞാന്‍ വിക്കിയായി:

“അയ്യോ...പ്രഭാകരേട്ടാ... ഞാന്‍..അന്നാ കാര്യം...”

“മറന്നൂല്ലേ?. അത് പറഞ്ഞാ തന്‍റെ  കാര്യം   തീര്‍ന്നു! എന്‍റെ കാര്യോ? അറിഞ്ഞ്വോ   ഇയാള്?”

“ഇല്ല്യ  പ്രഭാകരേട്ടാ സോറി!   എന്തേണ്ടായേ!?”  

“ഏയ്‌ ഒന്നൂണ്ടായില്ല്യ!.  നാട്ടുകാർക്കില്ല്യാത്ത  ദയവ് പാലക്കാട്ടുകാര് കാട്ടി അത്രന്നെ. റിസര്‍വ് ചെയ്തോര്  വന്നു കുത്തീം തോണ്ടീം ബഹളം വെച്ചോണ്ട് ഒലവക്കോട്ടെങ്ങിലും എറങ്ങാന്‍ പറ്റി!.”

ഒന്നും പറയാനാവാതെ വിരല്‍ ഞൊടിച്ചു നിന്ന എന്‍റെ  കുറ്റബോധത്തെ തലോടി പ്രഭാകരേട്ടന്‍ പറഞ്ഞു.

“ശരി ശരി, ചെല്ല്!. അര്‍മാദിക്ക്!. ഇനി ഈ കാര്യോ ര്‍ത്ത്  തന്‍റെ പൂരക്കിക്ക് കളേണ്ട!. "

ചതഞ്ഞ മനസ്സുമായി പഞ്ചവാദ്യത്തിലേക്ക് തിരിച്ചു നടക്കുമ്പോള്‍ പ്രഭാകരേട്ടന്‍ ഓര്‍മിപ്പിക്കാന്‍ മറന്നില്ല:

“അതേയ്, രാത്രിപ്പൂരത്തിനു ഞാന്‍ വര്വേണ്ടാവില്ല്യ. തിങ്കളാഴ്ച കാലത്ത് ഐലണ്ടില് കാണാം. പൂരക്ഷീണത്തില് ഇനി  അത് മറക്കണ്ട താൻ!.”
*****************






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ