2018 ജനുവരി 20, ശനിയാഴ്‌ച

ബുള്ളറ്റ്

ബുള്ളറ്റ് 

ബംഗളുരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തിയ്യറ്റര്‍ ഗ്രൂപ്പ് തൃശ്ശൂരില്‍ അവതരിപ്പിക്കുന്ന ദീപൻ ശിവരാമൻ്റെ നാടകം ക്യാബിനറ്റ് ഓഫ് ഡോക്ടർ കാലിഗരിയിൽ ഒരു വേഷവും ബംഗളുരു കന്യാകുമാരി എക്സ്പ്രസ്സിൻ്റെ മണവും പേറിയാണ് സഹോദരപുത്രൻ ദീപു വെളുപ്പിനു വീട്ടിൽ വന്നു കയറിയത്. സ്വീകരണമുറിയിലെ സെറ്റിയില്‍ തളര്‍ന്നിരുന്നപാടെ അവന്‍ പറഞ്ഞു:
"കുഞ്ഞച്ചാ ഒരു ബൈക്ക് വേണലോ; ബുള്ളറ്റ്."
"ടൌണില്‍ക്ക് പോവാനാ?. സ്കൂട്ടറുണ്ടലോ?. എന്തിനാപ്പൊ ബുള്ളറ്റൊക്കെ ?."
"അയ്‌, യാത്രക്കല്ല കുഞ്ഞച്ചാ!."
"പിന്നെ?."
"നാടകത്തിലിക്കാ. പ്രോപ്പർട്ട്യായിട്ട്."
"ഓ അത് ശരി."
"പെട്ടെന്നൊരെണ്ണം സംഘടിപ്പിക്കണം."
"പെട്ടെന്നെന്നൊക്കെ ഇപ്പൊ പറഞ്ഞാ എങ്ങന്യാ; ഇതൊക്കെ നേര്‍ത്തെ പറേണ്ടേ?"
"ശിവൻ്റെ വണ്ടി നേരത്തെ പറഞ്ഞ് ശര്യാക്കീതാര്‍ന്നു കുഞ്ഞച്ചാ. പക്ഷെ അതിന് പെട്ടെന്നൊരു കംപ്ലെയിന്റ് വന്നു. അത് നേര്യാക്കാൻ നോക്ക്ണ്ട്. എന്നാലും അതൊറപ്പിച്ചിരിക്കാന്‍ പറ്റില്ല്യ."
"ശിവനോ?."
"അതെ, ശിവന്‍ വെങ്കിടങ്ങ്."
"ഓ."
"വേഗം വേണം കുഞ്ഞച്ചാ സമയല്ല്യ. ഇനി ഒരാഴ്ചച്ചേള്ളു!."
"ഇന്നന്നെ വേണോ?"
"ഇന്ന് കിട്ട്യാ ബെസ്റ്റ്. വൈകീട്ട് റിഹേര്‍സല്ണ്ട്."
"അതിപ്പോ..... ഇന്നന്നെ കിട്ടണന്ന് വെച്ചാ എങ്ങന്യാ..."
"നാള്യായാലും മതി. ഇന്നിപ്പോ എങ്ങനേങ്ങിലും അജസ്റ്റീയാം."
"നോക്കട്ടെ."
"ഞാന്‍ ബാംഗ്ളൂരീന്ന് ജോഷീനെ വിളിച്ചിരുന്നു. അവന്‍ ശര്യാക്കാന്നൊക്കെ 
പറഞ്ഞ്ണ്ട്. "
"ങ്ഹാ പിന്നെന്താ!. മ്മടെ ജോഷ്യല്ലേ,അപ്പ വേറന്വേഷിക്കണ്ട. അവന്‍ ശര്യാക്കും."
ജോഷിയിൽ വിശ്വാസം ഉറപ്പിച്ച് ആ സംഭാഷണം അങ്ങിനെ അവസാനിച്ചു. അക്കാദമി ഭരത് മുരളി തിയ്യറ്ററില്‍ രണ്ടു ദിവസവും മൂന്നു കളിയുമായി വിജയകരമായി നാടകം കളിച്ചു. പൊട്ടലും ചീറ്റലും എക്കിട്ടവുമില്ലാത്ത കണ്ടീഷന്‍ ബുള്ളറ്റില്‍ പോലീസ് സബോര്‍ഡിനേറ്റിന്‍റെ പിന്നില്‍ സ്റ്റേജില്‍ വന്നിറങ്ങി തന്‍റെ നാട്യധര്‍മവും അനുഷ്ടിച്ച് ദീപു കൃതാര്‍ഥനായി. നാടകാനന്തരം അന്ന് രാത്രി കൂട്ടുകാരോടൊപ്പം ചെലവഴിച്ച് പിറ്റേ ദിവസം വീട്ടില്‍ വന്നു ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരുന്നപ്പോൾ അവന്‍ ചോദിച്ചു:
"അല്ലാ, എങ്ങനേരുന്നു കുഞ്ഞച്ചാ നാടകം?. ഇന്നലെ കണ്ടു സംസാരിക്കാന്‍ പറ്റീല്ല്യ. നാടകം കഴിഞ്ഞൊടനെ കുഞ്ഞച്ചനും ചെറിയമ്മേം പോന്നില്ല്യേ . "
"നാടകം ഇഷ്ടപ്പെട്ടു . ബുള്ളറ്റ് പിന്നെ ജോഷി ശര്യാക്ക്യല്ലേ?."
"ഏയ്‌ നോ നോ!. അത് ശിവന്‍റെ വണ്ട്യന്ന്യാര്‍ന്നു. അവനത് എങ്ങന്യോ ശര്യാക്ക്യോണ്ട് രക്ഷപ്പെട്ടു. ലേശം ടെൻഷണ്ടാർന്നു ചെയ്യുമ്പോ. പിന്നേ.......ജോഷീടെ കാര്യം നടന്നില്ല്യ."
"അയ്‌ അതെന്തേ?."
"അതൊക്കെ പറഞ്ഞാ വല്ല്യ തമാശ്യാ കുഞ്ഞച്ചാ!."
പൊടിച്ച പുട്ടിൻ കഷണത്തിന്മേൽ കാച്ചിയ രണ്ടു പപ്പടം വെച്ച് തകർത്തുകൊണ്ട് അവന്‍ സംഭവം വിവരിച്ചു.
"നാല് ദിവസം മുമ്പ് ജോഷി എന്നെ വിളിച്ചു പറഞ്ഞു. " ദീപ്വോ, ബുള്ളറ്റിൻ്റെ കാര്യം ഞാന്‍ ജയനോട് പറഞ്ഞണ്ട്. അവന്‍ ശര്യാക്കിത്തരും. പിന്നെ അവന് കൊറച്ച് കാര്യം അറിയാണ്ടത്രേ. നിന്നോടവന്യോന്ന് വിളിക്കാൻ പറഞ്ഞു. വേം വിളിക്കണട്ടാ. സമയല്ല്യ."
എന്നും പറഞ്ഞ് അവൻ എനിക്ക് ജയേട്ടൻ്റെ നമ്പറ് തന്നു."

"ജയനാ?."
"അതേന്ന്, ജയേട്ടന്‍!."
"അതിനവനെങ്ങന്യാണ്ടാ ..."
"അയ് പ്ലീസ്, പറേണത് കേക്ക് കുഞ്ഞച്ചാ. പറഞ്ഞ പോലെ അടുത്ത റിഹേര്‍സല്‍ ബ്രേക്കിന് തന്നെ ഞാന്‍ ജയേട്ടനെ വിളിച്ചു:
" ഹലോ."
"ഹലോ ജയേട്ടാ, ഞാന്‍ ദീപ്വാണ്."
"ങ്ഹാ ദീപു... ജോഷി പറഞ്ഞിരുന്നു. പക്ഷെ ഡീറ്റെയ്ല്‍സ് കിട്ടീല്ലിലോ. സാനം എന്നാ വേണ്ട്?."
"മറ്റന്നാള്‍ക്ക് വേണം."
"ഔ മറ്റന്നാളാ!."
"അതെ പിറ്റേൻ്റെ പിറ്റേ ദിവസാ കളി."
" ടൈറ്റാണ്. എനിക്കാച്ചാ നല്ല പണിത്തെരക്ക്വാ. അത് പോട്ടെ; എനിക്ക് ഡീറ്റെയിൽസ് താ. നോക്കട്ടെ."
"ഡീറ്റെയില്‍സൊന്നൂല്ല്യാ ചേട്ടാ. സാധനം കണ്ടീഷനായിരിക്കണം. അത്രന്നെ."
"കണ്ടീഷനാ?.
" അതെ, വണ്ടിക്ക് സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ പാടില്ല്യ .പ്രസ്സ്, സ്വിച്ച്, ആൻഡ് സ്റ്റാർട്ട്. നോ ഹിക്കപ്സ്."
"വണ്ട്യാ?."
"അതെ ചേട്ടാ, എൻഫീല്‍ഡ് ബുള്ളറ്റ്?."
" ബെസ്റ്റ് !. അതേയ് ദീപ്വോ, സംഗതി പിടി കിട്ടി. പക്ഷെ അതെൻ്റെ കയ്യിലില്ല്യ . എൻ്റെ വണ്ടി ആക്‌റ്റിവ്യാ. പുതീതാ. അജസ്റ്റിയാൻ പറ്റൂച്ചാ കൊണ്ടോക്കോ!. പിന്നെ ജോഷി എന്നോട് ചെയ്യാൻ പറഞ്ഞ സാനം ഇനി വേണച്ചാ എത്രേം പെട്ടെന്ന് മാറ്ററെനിക്ക് തരണം."
"മാറ്ററാ?. അവനെന്ത് ചെയ്യാനാ പറഞ്ഞേ ചേട്ടനോട്?."
" നിങ്ങടെ പ്രോഗ്രാമിൻ്റെ..... ."
"പ്രോഗ്രാമിൻ്റെ ?."
"ബുള്ളറ്റിൻ."
കുഞ്ഞച്ചനും മരുമോനും ചേർന്ന് ചിരിച്ചു ചിരിച്ചു തൻ്റെ ഫെമിനിസ്റ്റ് പങ്കുകൂടി കപ്പിയെങ്കിലോ എന്നു ഭയപ്പെട്ടായിരിക്കണം രണ്ടു പേർക്കുമിടയിൽനിന്ന് പുട്ടിൻ പാത്രം മിന്നൽ വേഗത്തിൽ കൈവശപ്പെടുത്തി ഭാര്യ അടുക്കളയിലേക്ക് നീങ്ങി.

2018 ജനുവരി 1, തിങ്കളാഴ്‌ച

മുന്നൊരുക്കം



മുന്നൊരുക്കം

മുഖത്തു തേപ്പും ചമയവും കഴിഞ്ഞു. കണ്ണാടിയെടുത്തു മുഖം നോക്കി. പെര്‍ഫെക്റ്റ്!. ഒരുറപ്പിന് സഹനടനെ വിളിച്ചു ഡയലോഗിന്‍റെ ഒരു ഫാസ്റ്റ് ത്രൂ പെട്ടെന്ന് തരമാക്കി.

"പോരെ ബാലേട്ടാ?."

"മതി. "

നാടകം തുടങ്ങാന്‍ ഇനി പത്തു മിനിറ്റ്. ഡയലോഗ് മനസ്സിലുരുവിട്ടു കൊണ്ട് നടീ നടന്മാര്‍ പിന്നരങ്ങില്‍ അച്ചാലും മുച്ചാലും നടക്കുന്നത് കണ്ടപ്പോള്‍  മനസ്സില്‍ ടെന്‍ഷന്‍ ഇരച്ചു കയറി. ഇതൊരു പതിവാണ്. കാലമിത്രയായിട്ടും കര്‍ട്ടന്‍ ഉയരുന്നതുവരെ സംഭ്രമിക്കുന്ന അസ്കിതക്ക് ഇന്നും ഒരു കുറവില്ല. അരങ്ങിന്‍റെ വെള്ളിവെളിച്ചത്തിലേക്ക് പ്രവേശിക്കുന്നത് വരെ അവന്‍ പിരിമുറുക്കി അകം ഭരിക്കും. നാലു നാള്‍ മുമ്പ് നാടകം കളിക്കാന്‍ തുടങ്ങിയ ചെറുബാല്യക്കാര്‍ വരെ  കര്‍ട്ടന്‍ ഉയരുന്നത് അക്ഷമയോടെ കാത്തു നില്‍ക്കുന്നത് കാണുമ്പോൾ സ്വയം പരിഹസിക്കാറുണ്ട്.

മന്തന്‍!. നാടകമെത്രയോ ആടിയിട്ടും നാടക പൂർവ നെഞ്ചിടിപ്പ് ഇന്നും അരങ്ങ് വിട്ടിട്ടില്ല!. സ്വയം പരിഹസിക്കുകയല്ലാതെ അനുഭവസമ്പന്നന്മാർക്ക് പുറത്തു പറയാന്‍ കൊള്ളുന്ന കാര്യമല്ലല്ലോ ഇതൊന്നും!.

ബാക്ക് കര്‍ട്ടനു പിന്നിലെ വെളിച്ചം കടന്നു വരാത്ത മൂലയില്‍ ചെന്ന് തടി വിയര്‍ക്കാത്ത തരം ചെറുകിട ശ്വസനവ്യയാമങ്ങളിലേക്ക് കടന്നപ്പോഴാണ് ലൈറ്റ് അസിസ്റ്റണ്ട് അടുത്തേക്ക് വന്നു സൂക്ഷിച്ചു നോക്കിയത്‌.

"അയ്‌, എന്താ ബാലേട്ടാ ഒറ്റക്കിരുട്ടത്ത്?. "

"ഒന്നൂല്ല്യ ലേശം ശ്വസനക്രിയ. ടെന്‍ഷന്‍ണ്ട്."

അറിയാതെ പറഞ്ഞു പോയത് പിഴച്ചു.

"എന്തൂട്ട്!. ടെന്‍ഷനാ?. ബെസ്റ്റ്!. ഇത്രെക്സ്പീരിയന്‍സ്ള്ള ബാലേട്ടനാ ടെന്‍ഷന്‍?. തമാശ കളയ് ബാലേട്ടാ."

"തമാശ്യല്ല, സത്യം. ടെൻഷൻ എപ്പഴും  എന്‍റെ കൂടേണ്ട്. പക്ഷെ കര്‍ട്ടന്‍ പൊന്ത്യാ അതൊക്കെ മാറും  ട്ടാ."

"ഒരു തരത്തിലത് നല്ലതാ ബാലേട്ടാ. അല്‍പ്പം ടെന്‍ഷനൊക്കെ."

ഘനഗംഭീരമായ സ്വരം കേട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ പ്രധാന നടന്‍!.

ഒഴിഞ്ഞ സ്ഥലം നോക്കി ഒന്ന് വലിക്കാനായി ഞങ്ങള്‍ നില്‍ക്കുന്ന അന്ധകാരമുക്കിലേക്ക് വന്നതാണ് പ്രശസ്തന്‍ .

"അതൊക്കേണ്ടാവും. ണ്ടാവണം. നാടകത്തിനുള്ളില്‍ നമ്മള്‍ നില്‍ക്കുന്നു എന്നതിന്‍റെ ലക്ഷണാ അത്."

"അല്ല; അപ്പൊ ഇതൊക്കെ സ്വാഭാവികാണോ?."

"കൊയറ്റ് നേച്ചുറല്‍. ഇതൊക്കെ ഏതാണ്ടെല്ലാര്‍ക്കൂണ്ട് ബാലേട്ടാ. ഇല്ലെന്നു പലരും ജാട കാട്ടി നടക്കുന്നെന്നേള്ളു."

"അപ്പൊ നമുക്കൂണ്ടോ?."

"ആര്‍ക്ക് എനിക്കാ?."

"അതെ."

"വൈ നോട്ട്?. ബാലേട്ടന്‍ ശ്വസനക്രിയ ചെയ്യുന്നു ഞാന്‍ ബീടി വലിക്കുന്നു അത്രേള്ളൂ വെത്യാസം."

നായകനടന്‍ എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു.

"എല്ലാവരും വന്നേന്‍ സമയായി. വേഗം വേഗം !."

സംവിധായകനാണ്. കളി തുടങ്ങാന്‍ പോകുന്നു. അതിനു മുമ്പ് കര്‍ട്ടനു പിന്നില്‍ വട്ടം കൂടലുണ്ട്.

അപ്പോള്‍ സംഗതി  കൊള്ളാവുന്ന രോഗമാണ്. മഹാനടന്മാര്‍ക്കുപോലുമുള്ളത്!.

ഉയരാന്‍ പോകുന്ന തിരശ്ശീലക്ക് പിന്നില്‍ മൊത്തം സംഘാംഗങ്ങളോടൊപ്പം കൈകോര്‍ത്തു ധ്യാനിച്ചു നില്‍ക്കുമ്പോള്‍ മനസ്സില്‍ ക്രമസമാധാനം പുന:സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു. 
;
;

;

;
;
ഇനി, ദാ..ഇന്ന് ഇതെഴുതിയതിനു പിന്നാലെ ഫേസ് ബുക്കില്‍ വായിച്ചത്...

പണ്ടൊരു ഫിലിം ഫെസ്റ്റിവലില്‍ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ തൊട്ടടുത്ത് മിനുങ്ങി ഇരുന്നിരുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ള തന്നോടു ചോദിച്ചതായി IFFK 2017 പുരസ്കാരം നേടിയ 'ഏദന്‍' എന്ന സിനിമയുടെ കഥാകാരന്‍ ശ്രീ. എസ്. ഹരീഷ് എഴുതിയതാണ്.
വിദേശസിനിമയാണ്. സബ് ടൈറ്റിലില്ലാത്ത കടുകട്ടി ഇംഗ്ലീഷ് സംഭാഷണങ്ങള്‍. പരസ്പര ബന്ധമില്ലാത്ത രംഗങ്ങള്‍. ചുറ്റുമുള്ളവര്‍ നല്ല ഗൌരവത്തിലിരിപ്പാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ കുഞ്ഞബ്ദുള്ള അപരിചിതനായ ഹരീഷിനെ ദയനീയമായി നോക്കി ചോദിച്ചു:
"വല്ലതും പിടി കിട്ടുന്നുണ്ടോ?"
"ഇല്ല."
അപ്പോള്‍ തന്നെ ഇരുട്ടില്‍ തപ്പിത്തടഞ്ഞു പുറത്തിറങ്ങിയത്രേ കുഞ്ഞബ്ദുള്ള!. പിന്നാലെ ഹരീഷും. 

:

:

:
അപ്പോള്‍ അക്കാര്യത്തിലും ഒരു തീര്‍പ്പായി. സമാധാനത്തിലേക്ക് വലിയവര്‍ കാട്ടിത്തരുന്ന എത്രയെത്ര വഴികള്‍!.

2017 നവംബർ 3, വെള്ളിയാഴ്‌ച

വട്ട്


വീണ്ടും ഒരു മോണിംഗ് വാക്ക് കഥ.

ആമ്പക്കാട് പള്ളിവരെയും തിരിച്ചുമുള്ള മൂന്ന് മൂന്നര കിലോമീറ്റര്‍ പതിവുനടത്തത്തിൻ്റെ രണ്ടാം പാതിയായിരുന്നു മുഹൂര്‍ത്തം . നടുവത്തുപാറ പാടത്തിനു നടുവിലുള്ള റോഡിലൂടെയാണ് കുറച്ചു കാലമായി ബ്രിസ്ക്കനടിക്കുന്നത്. കുര്‍ബ്ബാന കൈകൊള്ളാന്‍ കാലിലും കാറിലും ബൈക്കിലുമായി പള്ളിയിലേക്ക് പോകുന്നവരുടെ തിരക്കുണ്ട്. വെള്ളം വറ്റിച്ചുകൊണ്ടിരിക്കുന്ന കോള്‍പാടത്തെ നിലങ്ങളില്‍ ടില്ലറുകള്‍ കുട്ടികളെപ്പോലെ ചേറില്‍ ചപ്ലി കളിക്കുന്നു. നടരാജന്മാരായി ധാരാളം പേര്‍ വേറെയുമുണ്ട് വഴിയില്‍. പലരും പരിചിതര്‍.

"ഹലോ ബാലന്ദ്രന്‍!."
"ബാലേട്ടാ!."
"ബാലന്ദ്രേട്ടൈന്‍!."
പരിചയവും സ്നേഹവും പുരട്ടിയ അഭിവാദ്യങ്ങളും പ്രത്യഭിവാദ്യങ്ങളും മുക്തകണ്ഠം ആസ്വദിച്ചുകൊണ്ടുള്ള ഈ പ്രഭാതസവാരി പകര്‍ന്നു തരുന്ന ആഹളാദം ഒന്ന് വേറെ തന്നെ..
വൈദികപരിശീലത്തിന്‍റെ ഭാഗമായുള്ള സേവനപ്രവര്‍ത്തനങ്ങള്‍ക്കായി നാട്ടില്‍ വന്നു താമസിക്കുന്ന ശെമ്മാശന്‍മാരുടെ ഒരു സംഘം എതിരെനിന്നു വന്നു. കടന്നു പോകുന്ന വേളയില്‍ ഒരാഴ്ചത്തെ പരിചയത്തിന്‍റെ സൌഹൃദത്തില്‍ പൊതിഞ്ഞ് അവര്‍ സമ്മാനിച്ച സുപ്രഭാതങ്ങള്‍ക്ക് പകരമായി ഈണത്തില്‍ ഒരെണ്ണം തിരിച്ചുകൊടുത്തു. ആയതിലുണ്ടായ ഉള്‍പ്പുളകവുമായി നടത്തം ഉഷാറാക്കി. ഒരു നൂറടി നടന്ന് കാണും; എതിരെനിന്നു വരുന്ന രണ്ടു പേര്‍ക്ക് സമീപം ഒരു കാറ് വന്നു നിന്നു.
"ജോസേട്ടാ വാ കേറ്!,"
"ഏയ്‌ വേണ്ട്ര നിയ്യ് പൊക്കോ."
"നിയ്യ് പള്ളീല്‍ക്കല്ലേ?."
"അതെ."
"ന്നാ വാന്ന്, സ്ഥലണ്ട്."
"വേണ്ട ഞാന്‍ നടന്നോളാo."
"അയ്‌! കേറടപ്പാ.ഒന്നൊന്നര കിലോമീറ്റ്റില്ല്യേ? എന്തിനാ നടന്ന് ക്ഷീണിക്കണ്?."
"അത് സാരല്ല്യ, നിയ്യ് പൊക്കോ. എനിക്ക് നടക്കണം. അതോണ്ടാ."
"മടക്കോം നടത്തന്ന്യാ?."
"പിന്നല്ലാണ്ട്?"
"ഈശോയേ നാല് കിലോമീട്ട്രാ?. ങ്ങ്ഹും ശരി; ന്നാ നിയ്യ് കേറടാ ബാബ്വോ."
"ജോസേട്ടാ ന്നാ ഞാനങ്ങട് പോയാലോ?."
"നിയ്യ് പൊക്കറാ."
കാറ് വിട്ട് കാലില്‍ ഉറച്ചുനിന്നതിനോട് ഐക്യപ്പെട്ട എന്‍റെ മനസ്സ് ജോസേട്ടന് സിന്ദാബാദ് വിളിച്ചു.
"ബെസ്റ്റ് പാര്‍ട്ടി ഷ്ടാ! രണ്ടും രണ്ടും നാല് കിലോമീറ്ററ് ദിവസോം നടക്കാന്‍ യാള്‍ക്കെന്താ വട്ട്ണ്ടാ?."
ബാബുവിനെയും കയറ്റി പോകുന്ന വഴി എന്നെ നോക്കി കാറോട്ടി പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് സംശയവും ലേശം ജാള്യതയും അനുഭവപ്പെട്ടു.
എന്നോടായിരുന്നോ?.
പക്ഷെ കടന്നുപോകുമ്പോള്‍ ജോസേട്ടന്‍ നടത്തിയ പിറുപിറുപ്പില്‍ എല്ലാം കലങ്ങി തെളിഞ്ഞു.
"മേലനങ്ങാണ്ട് വട്ടുംപിടിച്ച് നടക്കണത് നിയ്യാ!."
അദ്ദ് കറക്റ്റ്!.




2017 ഒക്‌ടോബർ 18, ബുധനാഴ്‌ച

ഗുരു സമക്ഷം

 ഗുരു സമക്ഷം  


ഷഷ്ഠിപൂർത്തിക്കു തൊട്ടു മുന്നത്തെ വർഷമാണ് ചെണ്ടപ്പൂതി മനസ്സിൽ കയറിയത്. ആളൊപ്പം നിന്നു കൊട്ടാനൊന്നുമല്ല. ഉള്ള മേളാസ്വാദനക്ഷമതയെ ഒന്നു പുഷ്ടിപ്പെടുത്തണം. തക്കിട്ടയും തരികിടയും നേർക്കോലും കുഴമറിച്ചിലും കൊട്ടിയറിഞ്ഞാസ്വദിക്കണം അതു മാത്രമായിരുന്നു മോഹം. അതു വരെ തിരുവമ്പാടിയിലും പാറമേക്കാവിലും പെരുവനത്തും ആറാട്ടുപുഴയിലും കുട്ടല്ലൂരും എടക്കുന്നിയും മറ്റുമായി അമ്പലങ്ങളും കാവുകളും തീണ്ടി പഞ്ചാരിക്കാമം കണ്ടും കേട്ടും ആടിയും കരഞ്ഞു തീർക്കുകയായിരുന്നു. അതു പോരെന്നായി. പൂതി മൂത്ത് ഇരിക്കപ്പൊറുതി മുട്ടിയപ്പോൾ തിരുവമ്പാടിയുടെ യുവ ഉത്സാഹപ്രമുഖൻ അരുണാണ് ഒരു വഴി കാണിച്ചു തന്നത്. ശങ്കരങ്കുളങ്ങരെ പഠിപ്പിക്കുന്നുണ്ട്. വീട്ടിൽ നിന്നും വലിയ ദൂരമില്ല.  കൂടുതൽ അറിയാനായി അരുൺ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ആനന്ദ് കേശവന്റെ നമ്പർ തന്നു. ആനന്ദാണ് ആശാനെ പറഞ്ഞ് തരപ്പെടുത്തിയത്. പിറ്റേ ദിവസം സന്ധ്യക്ക് ക്ഷേത്രത്തിൽ ചെല്ലുമ്പോൾ മുറുക്കി ചുവപ്പിച്ച് ക്ഷേത്രക്കമ്മിറ്റി ആപ്പീസിൽ കാര്യവിചാരത്തിലിരിക്കുകയായിരുന്നു ആശാൻ.
" എന്തേ?."
" ഞാൻ ബാലചന്ദ്രൻ. ആനന്ദ് പറഞ്ഞിരുന്നില്ലേ?."
"അ: ആ, മൻസിലായി പൊറാട്രേന്നല്ലേ?."
"അതെ. എങ്ങന്യാ, സംഗതി ശര്യാവോ?."
"എന്താ ശര്യാവാണ്ടിരിക്കാൻ?. നല്ല  കാര്യായി!."
"അല്ല അടുത്ത ചിങ്ങത്തില് അറുപതാ!."
"അതിനെന്താന്നേയ്?. ഒരു കൊഴപ്പോല്ല്യ. മഞ്ജു വാര്യരുടെ    അച്ഛൻ അരങ്ങേറിത് എത്രാം വയസ്സിലാ?. ജഗന്നാഥ വർമ്മ?. അവരിലും താഴേല്ലേ മാഷ്?."
"അപ്പ ശര്യാവും ല്ലേ?.'
"പിന്നെന്താന്ന്!. ഒട്ടും പേടിക്കണ്ട. മാഷൊക്കെ വേഗം പഠിക്കും. താളബോധണ്ട്. ഇക്കറ്യാം."
" അയ്, അതെങ്ങനെ?."
"ഇക്കറ്യാം. ശ്ശി മേളങ്ങളില് കൈക്കലാശം കണ്ട്ണ്ട്. കൊട്ടി നെടേല് ആ രസോം ആസ്വദിക്കാറ്ണ്ട് ഞാൻ. "
"അല്ല അത്..."
"ഒന്നും ആലോചിക്കണ്ട. നാളെത്തന്നെ പോന്നോളോ. വൈകിട്ട് എട്ടു മണി കഴിഞ്ഞ് നട അടച്ചാ തൊടങ്ങും ട്ടാ."
പിറ്റെ ദിവസം ദക്ഷിണ കൊടുക്കുമ്പോൾ ആശാൻ പ്രായത്തിൽ മുതിർന്ന ശിഷ്യന്റ ചെവിയിൽ മന്ത്രിച്ചു:
"അതേയ് ദക്ഷിണ തന്നാ മതി. നമസ്കരിക്കണ്ട ട്ടാ!."
അങ്ങിനെയായിരുന്നു ഗണപതിക്കൈ.
എട്ടു മുതൽ അമ്പതു വയസ്സു വരെയുള്ളവരോടൊത്ത് തക്കിട്ട കൊട്ടി തുടങ്ങിയ പരിശീലനം ഇടക്കിടെയുള്ള ദേശാന്തരങ്ങൾ, നാടകം, സിനിമ, അസുഖങ്ങൾ ഇത്യാദികൾക്കായി മുങ്ങിയ  ദിവസങ്ങൾ കഴിച്ച് ബാക്കി മൂന്നു മാസമേ ഉണ്ടായുള്ളു. വിദ്യാരംഭത്തിന് അരങ്ങേറ്റം നിശ്ചയിച്ചപ്പോൾ ഒന്നു പരുങ്ങി.
"അരങ്ങേറ്റം വേണോ ആശാനേ!. ഞാൻ ജസ്റ്റ്..."
"വേണം വേണം!. ഒരു കല അഭ്യസിച്ചാ അരങ്ങേറണം. അല്ലെങ്ങെ അതിന് ഫലല്ല്യാണ്ടാവും. ധൈര്യായിട്ട് കൊട്ടിക്കോളു!."
കൊട്ടി. 
സീനിയർ ശിഷ്യൻ സൂരജ് പ്രമാണം. പിന്നിൽ വലം തലയിലും ഇലത്താളത്തിലുമായി കൃഷ്ണദാസ്, ജിത്തു, സൂര്യ, പ്രവീൺ, നിഖിൽ, തുടങ്ങിയ സീനിയർ ശിഷ്യന്മാരും മുതിർന്ന വാദ്യക്കാരുമടക്കം പത്തെൺപതു പേർ. കേളികേട്ട മേളാസ്വാദകനായ അരണാട്ടുകരക്കാരൻ ടൈറ്റസ് ഉൾപ്പെടെ നൂറു കണക്കിന് ആസ്വാദകർ!.


അരങ്ങേറ്റം അടിപൊളി!.
ഒപ്പം നിന്ന് തീറ് കലാശിപ്പിച്ച് ചെണ്ട മറ്റൊരു ശിഷ്യനെ ഏല്പിച്ച ശേഷം ആശാൻ അടുത്തു വന്നു പറഞ്ഞു:
"ഇപ്പെങ്ങനീണ്ട്?. ഞാൻ പറഞ്ഞില്ല്യേ?. നന്നായി കൊട്ടി ട്ടാ!. "
തൊഴുതു നന്ദി ചൊല്ലിയപ്പോൾ ഓർമ്മിപ്പിച്ചു:
"ഇതോണ്ടായില്ല്യ ട്ടാ!. ബാക്ക്യൊക്കെ മേളത്തിൽ വലംതല കൊട്ടി പഠിക്കണം. പൂരക്കാലം വര്വായി. അവസരം വരുമ്പോ ഞാൻ വിളിക്കും. വരണം. മ്മക്കൊന്നു തകർക്കണം!."
മൂന്നു കൊല്ലം കഴിഞ്ഞു!. വല്ലതുമുണ്ടായോ?. ഇല്ല !.
അരങ്ങേറിയ സന്തോഷത്തിന് മരുമകൻ സമ്മാനിച്ച ചെണ്ടയിൽ പൊടിപിടിച്ചിരിക്കുന്നു!. 
തിരക്കൊഴിഞ്ഞ് ആശാനോടൊപ്പം ചേരാൻ സമയം കഷ്ടി. വല്ലപ്പോഴും കാണുമ്പോൾ ആശാൻ പറയും:
"കാണാല്ലിലോ?. വരൂന്ന്!. പിള്ളേരൊക്കേണ്ട് ...."
പക്ഷെ നിർത്തിയേടത്ത് നിൽപ്പാണ് ശിഷ്യൻ.
കഴിഞ്ഞ ഞായറാഴ്ച സാഹിത്യ അക്കാദമിയിൽ മലയാളി മുദ്ര പുരസ്കാരം സ്വീകരിക്കുവാൻ വന്നപ്പോൾ അദ്ദേഹത്തെ വീണ്ടും കണ്ടു. അറുപതുകാരൻ ശിഷ്യന്റെ പഞ്ചാരിപ്പിപാസയകറ്റിയ, നാല്പതുകളിൽ ഇടംതല പെരുക്കി മുന്നേറുന്ന ആശാൻ ശ്രീ.ശങ്കരങ്കുളങ്ങര രാധാകൃഷ്ണനെ....
സന്തോഷം.... ആദരം....നന്ദി!.
മറക്കില്ല ഒരിക്കലും!.

--------------------------------------------------

2017 ഒക്‌ടോബർ 17, ചൊവ്വാഴ്ച

സുഖദം


സുഖദം


ഒരു നാള്‍ റീജിയണല്‍ തിയ്യറ്ററില്‍ വെച്ചു കണ്ടു മുട്ടിയപ്പോള്‍ സുനിലും ജയചന്ദ്രനുമൊത്തൊരു പടമെടുത്തു. മുഖപുസ്തകത്തില്‍ അതൊരു പോസ്റ്റാക്കി. രണ്ടു വര്‍ഷം മുമ്പ്‌ നടന്നതാണ്. ആദ്യമായി കണ്ടിട്ടാവണം ആരോ ഒരാള്‍ കമന്റിട്ടതിനെ തുടര്‍ന്ന് ആഴങ്ങളിൽനിന്നു പൊന്തിവന്ന് സംഗതി ദാ വീണ്ടും ലൈവായി പേജില്‍ ഒഴുകി നടക്കുന്നുണ്ട്!.
വിശേഷം അതല്ല.
മേല്‍ചൊന്ന പോസ്റ്റിന്‍റെ പുതുവായനക്കാരനായ ഒരു സുഹൃത്താണ്. മോണിറ്ററിൽ 'അവൈലബിൾ ' പച്ച കണ്ടിട്ടാവണം കൊച്ചു വെളുപ്പിന് കോട്ടുവായ്ക്ക്‌ പകരം ഹായ് ഇട്ട് ഇഷ്ടന്‍ ഇൻബോക്സിൽ തെളിഞ്ഞു.
"ഹായ്, ബാലേട്ടാ!."
"ഹലോ."
"എന്ത് പറയുന്നു സുഖല്ലേ?."
"പരമസുഖം."
"പുതിയ വർക്കൊക്കെ ?"
"ഒന്നൂല്ല്യ. "
"ആമി എന്നാ?."
"ഡിസംബറിലാണെന്നു തോന്നുന്നു. കൃത്യമായറിയില്ല. "
"വല്ല്യേ വേഷാണോ?."
"ചെറുത് . വേഷ്ടി വലുതാ പക്ഷെ."
"ആരായിട്ടാ?."
"സിനിമ കാണ്. ഇപ്പ പറേല്ല്യ."
" ഓക്കേ. പക്ഷെ ഈ ചെറിയ വേഷങ്ങളുമായി എത്ര കാലം മുന്നോട്ട് പോവാനാ പരിപാടി?."
" അതുംകൂടി ഇല്ല്യാണ്ടാവണ വരെ."
"ഹ ഹ ഹ ! ബാലേട്ടൻ അടിപൊളി തമാശ്യാ ട്ടാ!. ങ്ങ്ഹാ, അതൊക്കെ പോട്ടെ ഞാനിപ്പോ വന്നത് ഒരു കാര്യം പറയാനാ."
"എന്താദ്?."
"സുനിൽ സുഗതയുമൊത്തുള്ള പടവും പോസ്റ്റും കണ്ടു. കലക്കീണ്ട് ട്ടാ!. "
"താങ്ക്യൂ ."
"പക്ഷെ ബാലേട്ടൻ ശ്രദ്ധിച്ചോന്നറീല്ല്യ; സുനിലിന്‍റെ സർണെയിം എഴുതിയേല് ഒരു പെശകുണ്ടല്ലോ ?"
"മനസ്സിലായില്ല്യ." (ചതിച്ചോ ദൈവമേ!.)
"സുഗത എന്നത് സുഖദ എന്നായല്ലോ?. വെണ്ണ വെണ്ണ പോലത്തെ വാക്കിനെ ബാലേട്ടൻ കൊണ്ടോയി കടുപ്പാക്കി!."
"സുഗതയോ?."
"ങ് ഹാ സുഗത?. സു .....ഗ ....ത !. ബാലേട്ടൻ അത് സുഖദയാക്കി സു...ഖ...ദ !. "
"ആരാ തന്നോടു പറഞ്ഞേ സുഗത്യാന്ന്?."
"അയ്, അതിപ്പോ ആരെങ്കിലും പറയാണ്ടോ ബാലേട്ടാ?. അതല്ലേ ശരി?. ഈ സുഖദാന്ന് ബാലേട്ടനോടാരാ പറഞ്ഞേ?."
"സുനിൽ സുഖദ്യന്നെ. ഇന്യതും സംശയണ്ടെങ്ങേ പൂത്തോള് പോയിട്ട് സുനിലിന്‍റെ വീടിന്‍റെ ഗേറ്റില് നോക്ക്യാ വീടിന്‍റെ പേരായി കാണാം . "
"വീടിന്‍റെ പേര് സുഖദാന്നാ?."
"അതെ. സുഖദം"
"അത് ശരി!. പക്ഷെ അങ്ങനൊരു വാക്കുണ്ടോ മ്മടെ ഭാഷേല് ? എന്താതിന്റർത്ഥം ബാലേട്ടാ? "
"സുഖകരമായത്. സുഖം നൽകുന്നത് ."

2017 ഒക്‌ടോബർ 9, തിങ്കളാഴ്‌ച

മീറ്റിങ്ങ്


  മീറ്റിങ്ങ്  

വെളുപ്പിനെണീറ്റപ്പോൾ നല്ല സമ്പ്രദായത്തിലുള്ള തലവേദന .

"ചായ ഡബിള്‍ സ്ട്രോങ്ങായിക്കോട്ടെ . നല്ല തലവേദനേണ്ട്‌."

ചായയിടാന്‍ തുടങ്ങിയ ഭാര്യയോടു പറഞ്ഞു. 


" ആ എനിക്ക്വതെ!. ന്നലെ രാത്രി തൊടങ്ങീതാ!."


ഗ്യാസടുപ്പിന്റെ നോബ് തിരിച്ച് തോക്ക് പൊട്ടിക്കുമ്പോള്‍ ഭാര്യയും പറഞ്ഞു.

പ്രതിശ്രുതി ലേശം അരിശം മനസ്സിൽ നുരപ്പിച്ചെങ്കിലും പെട്ടെന്ന് തന്നെ അടങ്ങി. അര നൂറ്റാണ്ടു പഴക്കമുള്ള ഒരോര്‍മ്മ പെട്ടെന്ന് ഓടിയെത്തി മുഖത്തൊരു പുഞ്ചിരി തേച്ചു പോയതു കണ്ടിട്ടാവണം ഭാര്യ ചോദിച്ചു.

"എന്തേ ചിരിച്ചേ?."

"ഒന്നൂല്ല്യ. അച്ഛന്റേം അമ്മേടെം കാര്യം ഓർത്തതാ."

"എന്താദ് പെട്ടെന്നോര്‍ക്കാന്‍?"

മറ്റിടങ്ങളിൽ ജോലിയും കുടുംബവും കുഞ്ഞുകുട്ടി പ്രാരബ്ദങ്ങളുമായി കഴിയുന്ന മക്കൾ മാസത്തിലൊരിക്കൽ വീട്ടിലേക്കു വരുമ്പോൾ അച്ഛൻ അവരെ സ്വാഗതം ചെയ്യുന്നത് സ്വന്തം ശാരീരിക വല്ലായ്മകൾ അവതരിപ്പിച്ചുകൊണ്ടായിരിക്കും. ക്ഷീണം, ശോധനക്കുറവ്, തണ്ടൽ വേദന, കഫം, ഉറക്കക്കുറവ് ഇത്യാദികളെല്ലാം വിസ്തരിച്ചു തുടങ്ങുമ്പോഴേക്കും അടുക്കളപ്പണിക്ക് സുല്ലിട്ട് അമ്മ ഉമ്മറത്തേക്ക് ഓടിയെത്തും. അച്ഛന്റെ മെഡിക്കൽ ബുള്ളറ്റിനിൽ ഇടംകോലിട്ടുകൊണ്ട് അമ്മയും തുടങ്ങും.

അച്ഛന്‍റെ കഫശല്യത്തിന് അമ്മയുടെ കാലു പൊളിച്ചൽ.

അച്ഛന്റെ വിശപ്പില്ലായ്മക്ക് അമ്മയുടെ ശ്വാസംമുട്ട്.

കാഴ്ചക്കുറവിനെതിരെ തണ്ടല്‍വേദന.

രണ്ടുപേരുടെയും അന്യോന്യം ഇടവേളക്കു പിരിയുന്നത് വന്നു കയറിയ മകളോ മകനോ ' ഇക്കൊരു ചായ വേണലോമ്മേ; ബാക്കി പിന്നെ സംസാരിക്കാച്ഛാ ' എന്നും പറഞ്ഞ് അടുക്കളയിലേക്കു തിരിക്കുമ്പോഴാണ്. അഹിതകരമായ ഇടപെടലുകളില്‍ മുഖഭാവംകൊണ്ടു അസ്വസ്ഥത പ്രദര്‍ശിപ്പിച്ചിരുന്നുവെങ്കിലും അമ്മക്കെതിരായി അച്ഛൻ ഒന്നും പറയാറില്ല. എങ്കിലും ഒരു നാൾ അച്ഛൻ പ്രതികരിക്കുക തന്നെ ചെയ്തു.

എല്ലാ മക്കളും മക്കളുടെ മക്കളും ഒരുമിച്ചു കൂടിയ ഒരോണനാളിലാണതുണ്ടായത്. പതിവുപോലെ അച്ഛന്‍ ആദ്യം പന്തുരുട്ടി.

"രാത്രി ഭക്ഷണം കഴിഞ്ഞ് കെടന്നാ അടിവയറ്റീന്നിങ്ങനെ എന്തോ ഉരുണ്ട് കേറും."

"എനിക്കൂണ്ട് . വെളിച്ചായാലാ ത്തിരി ഒറക്കം കിട്ട്വാ." അമ്മ 

"ഭക്ഷണം കഴിഞ്ഞാ നെഞ്ചെരിച്ചല് സഹിക്കില്ല്യ ." അച്ഛൻ 

"എനിക്കോ!. എരിച്ചിലൂണ്ട് ഗ്യാസൂണ്ട്. പിന്നെ പറേണോ!" വീണ്ടും അമ്മ 

"വാതത്തിന്റെ അസുഖം ഒരു കൊറവൂല്ല്യാ."

"ഞാന്‍ പിന്നെ പറേണില്ല്യാന്നേള്ളോ; കാലു പൊളിച്ചലൊഴിഞ്ഞ നേരല്ല്യ!." 'അമ്മ വിടുമോ?

എന്തുകൊണ്ടാണെന്നറിയില്ല   എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആദ്യമായി അച്ഛന്‍ കയറു പൊട്ടിച്ചു:

"ശേന്തൊരു കഷ്ടാ നോക്ക്വോ!. ഞാന്തെങ്കിലും ദെണ്ണം പറഞ്ഞാ അതൊക്കെ അവര്ക്കൂണ്ട്! ."

"പിന്നല്ലാണ്ട്! എനിക്കും വയാസ്സായില്ല്യേ!. എന്‍റെ രോഗം പറയാണ്ട് കഴ്യോ.? അമ്മ പ്രതിഷേധിച്ചു .

"പറഞ്ഞോളോ പാറൂട്ട്യേ?. അതിവട്യന്നെ പറേണോ?."

"എന്താബടെ പറഞ്ഞാ? ഞാമ്പിന്നെവട്യാ പറേണ്ട്?."

"എന്‍റെ മീറ്റിങ്ങിലന്നെ പറേണന്ന് എന്താ നിങ്ങക്കിത്ര വാശി?. നിങ്ങക്ക് വേണെങ്ങെ വേറെ മീറ്റിങ്ങ് വിളിച്ചു കൂട്ട്വാ!. ഇതെന്‍റെ മീറ്റിങ്ങാ!."

അച്ഛന്‍ ഉന്നയിച്ച ക്രമപ്രശ്നത്തിന്റെ  ഗൌരവത്തെ നേരിടാന്‍ കഴിയാഞ്ഞിട്ടാവണം മൌനം പാലിച്ചിരുന്ന മക്കളുടെ പ്രതികരണശേഷിയില്ലായ്മക്കെതിരെ ആളാംപ്രതി തീഷ്ണമായ ഓരോ നോട്ടം നല്‍കിയാണ്‌ അമ്മ അടുക്കളയിലേക്ക് മടങ്ങിയത്!.
:
:
:
"അമ്മ പറേണേലും കാര്യല്ല്യേ " എന്നൊരു ചോദ്യത്തിന്‍റെ സമീപസാദ്ധ്യതയെ കണക്കിലെടുത്ത് തലവേദനക്കുള്ള ചായയുമായി ഉത്തരക്ഷണം ഞാന്‍ അടുക്കള വിട്ടു.....

2017 സെപ്റ്റംബർ 14, വ്യാഴാഴ്‌ച

തൊണ്ടി

കൺഫർമേഷൻ 


ബി. എ. ഫൈനലിന് പഠിക്കുമ്പോഴാണ്  നാലുവര്‍ഷം മുമ്പ്‌ പ്രീഡിഗ്രിക്കു കൊളുത്തിയ ബീടി അച്ഛന്‍ പിടിച്ചെടുക്കുന്നത് .

ദിവസവും അത്താഴം കഴിഞ്ഞ ഉടന്‍ പ്രിയസുഹൃത്ത് അശോകനുമൊത്ത് സമീപത്തുള്ള വിളക്കുംകാല്‍ കവലയില്‍ പോയി  ഓരോ കെട്ടു കാജാ ബീടി വാങ്ങി  വീടുപടിക്കലെ ഇരുട്ടിന്‍റെ സുരക്ഷിതത്വത്തിലിരുന്നുകൊണ്ട് ഒരു മതിയാവോളം വലി പതിവുണ്ട്. സംഭവദിവസത്തെ ആദ്യത്തെ ബീടിയില്‍, പോയ വാരത്തെ പട്ടാമ്പി സംസ്കൃത കോളേജ് വിശേഷങ്ങള്‍ അശോകന്‍ പുകച്ചൂതിക്കൊണ്ടിരിക്കുമ്പോഴാണ് പിന്നില്‍ അച്ഛന്‍റെ വിളി കേട്ടത്:


"ചന്നരാ...!."



പുകച്ചുകൊണ്ടിരുന്നത് വലിച്ചെറിഞ്ഞ് അവശേഷിക്കുന്ന ബീടിക്കെട്ടും തീപ്പെട്ടിയും വെപ്രാളപ്പെട്ട് മടിയില്‍ തിരുകി വിനീതവിധേയനായി അച്ഛനുമുന്നില്‍ ചെന്നുനിന്ന് ചോദിച്ചു:


"എന്താച്ഛാ?"

ചോദിച്ചതും മടിക്കുത്തഴിഞ്ഞു ബീടിയും തീപ്പെട്ടിയും കട്ടിലിലിരുന്ന് നെഞ്ചു തടവുന്ന അച്ഛന്‍റെ കാല്‍ക്കല്‍ വീണു വണങ്ങിയതും ഒരുമിച്ചായിരുന്നു. ഗൂഡം പിടിക്കപ്പെട്ടവന്‍റെ ഹൃദയതാളം മാത്രം കേട്ടുകൊണ്ടിരുന്ന ഭീതിദമായ നിശ്ശബ്ദത ധന്വന്തരം ധന്വന്തരം കുഴമ്പിന്റെ  മണത്തോടൊപ്പം  അച്ഛന്‍റെ മുറിയില്‍ തളം കെട്ടി നിന്നു. ട്രാഫിക് സിഗ്നല്‍ തെറ്റിച്ചതിന് പോലീസ് വിസില്‍ കേട്ടവനെപ്പോലെ ഇതികര്‍ത്തവ്യതാമൂഡനായി നിന്നവനോട് അച്ഛന്‍ ഭയപ്പെടുത്തുന്ന നിര്‍വികാരതയോടെ ചോദിച്ചു :

"എന്താദ്?."

"ബീട്യാ."

കാലതാമസത്തിന്‍റെ ഭവിഷ്യത്ത് അതീവഗുരുതരമായിരിക്കും എന്നറിയാവുന്നതുകൊണ്ട് അച്ഛന്‍റെ ചോദ്യത്തിന് ഉടനടി മറുപടി നല്‍കുന്ന സ്വഭാവം ചെറുപ്പത്തിലേ ശീലിച്ചിരുന്നു.

"ദെന്നു തൊടങ്ങീ?."

നാലു വര്‍ഷം മുമ്പ്‌ എന്ന്  അമ്മക്കുപോലും അറിയാവുന്ന ഒരു വസ്തുത അച്ഛനറിയാതെ പോയത് എന്‍റെ തെറ്റല്ല എന്നോര്‍ത്തുകൊണ്ട്‌ പറഞ്ഞു:

"അധികായിട്ടില്ല്യ. പരീക്ഷ്യോക്ക്യല്ലേ.... ഒറക്കൊളിക്കുമ്പോ..... ഓരോന്ന്..."

"എത്ര ഓരോന്ന്ണ്ട്?."

"അധികല്ല്യ."

" ഒരു കെട്ടു കഴ്യേണ വരെ ല്ലേ?."

"അതേ."

ഉത്തരങ്ങളിലെ അവ്യക്തത ഒരു തരത്തിലും അച്ഛന്‍ അനുവദിച്ചു തരാറില്ല. മാത്രവുമല്ല അച്ഛനെ നിരായുധനാക്കാന്‍ ഉത്തരങ്ങളിലെ സത്യസന്ധത ധാരാളം.

"ങ്ങ്ഹും. അതിങ്ങട് എടുക്ക്വാ."

നിലത്തു കിടന്ന സഖാക്കളെ വാരിപ്പെറുക്കി അച്ഛന്‍റെ കൈകളില്‍ വെച്ചുകൊടുത്തുകൊണ്ട് നമ്രശിരസ്കനായി നില്‍ക്കുമ്പോള്‍ അച്ഛന്‍ പറഞ്ഞു:

"ശരി. പൊക്കൊള്വാ. പീട്യേ പോയി ഇത് വാങ്ങാനാ തന്നെ വിളിച്ചത്."

മുറിയിൽനിന്ന്  തടിയൂരി തിരിച്ചു പടിക്കലെത്തി  ഉണ്ടായതൊക്കെ വിവരിച്ചപ്പോൾ തൻ്റെ  മടിയിലിരുന്ന കാജയുടെ പുതിയ  പാക്കറ്റ് പൊളിച്ച് ഒരെണ്ണം നീട്ടിക്കൊണ്ട് അശോകൻ പറഞ്ഞു:


"തനിക്കു വേണ്ടത് താൻ  പോയി വാങ്ങിക്കോള്വാ
എന്ന ധ്വനിപാഠം അച്ഛന്റെ  വാക്കുകളിലുണ്ട്.  നിന്റെ  പൊകവലി പ്രൊബേഷൻ പിരിയഡ് അവസാനിച്ചു. അതാഘോഷിക്കണം. നീയിത് വലിച്ചേ!."