2018 ജനുവരി 20, ശനിയാഴ്‌ച

ബുള്ളറ്റ്

ബുള്ളറ്റ് 

ബംഗളുരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തിയ്യറ്റര്‍ ഗ്രൂപ്പ് തൃശ്ശൂരില്‍ അവതരിപ്പിക്കുന്ന ദീപൻ ശിവരാമൻ്റെ നാടകം ക്യാബിനറ്റ് ഓഫ് ഡോക്ടർ കാലിഗരിയിൽ ഒരു വേഷവും ബംഗളുരു കന്യാകുമാരി എക്സ്പ്രസ്സിൻ്റെ മണവും പേറിയാണ് സഹോദരപുത്രൻ ദീപു വെളുപ്പിനു വീട്ടിൽ വന്നു കയറിയത്. സ്വീകരണമുറിയിലെ സെറ്റിയില്‍ തളര്‍ന്നിരുന്നപാടെ അവന്‍ പറഞ്ഞു:
"കുഞ്ഞച്ചാ ഒരു ബൈക്ക് വേണലോ; ബുള്ളറ്റ്."
"ടൌണില്‍ക്ക് പോവാനാ?. സ്കൂട്ടറുണ്ടലോ?. എന്തിനാപ്പൊ ബുള്ളറ്റൊക്കെ ?."
"അയ്‌, യാത്രക്കല്ല കുഞ്ഞച്ചാ!."
"പിന്നെ?."
"നാടകത്തിലിക്കാ. പ്രോപ്പർട്ട്യായിട്ട്."
"ഓ അത് ശരി."
"പെട്ടെന്നൊരെണ്ണം സംഘടിപ്പിക്കണം."
"പെട്ടെന്നെന്നൊക്കെ ഇപ്പൊ പറഞ്ഞാ എങ്ങന്യാ; ഇതൊക്കെ നേര്‍ത്തെ പറേണ്ടേ?"
"ശിവൻ്റെ വണ്ടി നേരത്തെ പറഞ്ഞ് ശര്യാക്കീതാര്‍ന്നു കുഞ്ഞച്ചാ. പക്ഷെ അതിന് പെട്ടെന്നൊരു കംപ്ലെയിന്റ് വന്നു. അത് നേര്യാക്കാൻ നോക്ക്ണ്ട്. എന്നാലും അതൊറപ്പിച്ചിരിക്കാന്‍ പറ്റില്ല്യ."
"ശിവനോ?."
"അതെ, ശിവന്‍ വെങ്കിടങ്ങ്."
"ഓ."
"വേഗം വേണം കുഞ്ഞച്ചാ സമയല്ല്യ. ഇനി ഒരാഴ്ചച്ചേള്ളു!."
"ഇന്നന്നെ വേണോ?"
"ഇന്ന് കിട്ട്യാ ബെസ്റ്റ്. വൈകീട്ട് റിഹേര്‍സല്ണ്ട്."
"അതിപ്പോ..... ഇന്നന്നെ കിട്ടണന്ന് വെച്ചാ എങ്ങന്യാ..."
"നാള്യായാലും മതി. ഇന്നിപ്പോ എങ്ങനേങ്ങിലും അജസ്റ്റീയാം."
"നോക്കട്ടെ."
"ഞാന്‍ ബാംഗ്ളൂരീന്ന് ജോഷീനെ വിളിച്ചിരുന്നു. അവന്‍ ശര്യാക്കാന്നൊക്കെ 
പറഞ്ഞ്ണ്ട്. "
"ങ്ഹാ പിന്നെന്താ!. മ്മടെ ജോഷ്യല്ലേ,അപ്പ വേറന്വേഷിക്കണ്ട. അവന്‍ ശര്യാക്കും."
ജോഷിയിൽ വിശ്വാസം ഉറപ്പിച്ച് ആ സംഭാഷണം അങ്ങിനെ അവസാനിച്ചു. അക്കാദമി ഭരത് മുരളി തിയ്യറ്ററില്‍ രണ്ടു ദിവസവും മൂന്നു കളിയുമായി വിജയകരമായി നാടകം കളിച്ചു. പൊട്ടലും ചീറ്റലും എക്കിട്ടവുമില്ലാത്ത കണ്ടീഷന്‍ ബുള്ളറ്റില്‍ പോലീസ് സബോര്‍ഡിനേറ്റിന്‍റെ പിന്നില്‍ സ്റ്റേജില്‍ വന്നിറങ്ങി തന്‍റെ നാട്യധര്‍മവും അനുഷ്ടിച്ച് ദീപു കൃതാര്‍ഥനായി. നാടകാനന്തരം അന്ന് രാത്രി കൂട്ടുകാരോടൊപ്പം ചെലവഴിച്ച് പിറ്റേ ദിവസം വീട്ടില്‍ വന്നു ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരുന്നപ്പോൾ അവന്‍ ചോദിച്ചു:
"അല്ലാ, എങ്ങനേരുന്നു കുഞ്ഞച്ചാ നാടകം?. ഇന്നലെ കണ്ടു സംസാരിക്കാന്‍ പറ്റീല്ല്യ. നാടകം കഴിഞ്ഞൊടനെ കുഞ്ഞച്ചനും ചെറിയമ്മേം പോന്നില്ല്യേ . "
"നാടകം ഇഷ്ടപ്പെട്ടു . ബുള്ളറ്റ് പിന്നെ ജോഷി ശര്യാക്ക്യല്ലേ?."
"ഏയ്‌ നോ നോ!. അത് ശിവന്‍റെ വണ്ട്യന്ന്യാര്‍ന്നു. അവനത് എങ്ങന്യോ ശര്യാക്ക്യോണ്ട് രക്ഷപ്പെട്ടു. ലേശം ടെൻഷണ്ടാർന്നു ചെയ്യുമ്പോ. പിന്നേ.......ജോഷീടെ കാര്യം നടന്നില്ല്യ."
"അയ്‌ അതെന്തേ?."
"അതൊക്കെ പറഞ്ഞാ വല്ല്യ തമാശ്യാ കുഞ്ഞച്ചാ!."
പൊടിച്ച പുട്ടിൻ കഷണത്തിന്മേൽ കാച്ചിയ രണ്ടു പപ്പടം വെച്ച് തകർത്തുകൊണ്ട് അവന്‍ സംഭവം വിവരിച്ചു.
"നാല് ദിവസം മുമ്പ് ജോഷി എന്നെ വിളിച്ചു പറഞ്ഞു. " ദീപ്വോ, ബുള്ളറ്റിൻ്റെ കാര്യം ഞാന്‍ ജയനോട് പറഞ്ഞണ്ട്. അവന്‍ ശര്യാക്കിത്തരും. പിന്നെ അവന് കൊറച്ച് കാര്യം അറിയാണ്ടത്രേ. നിന്നോടവന്യോന്ന് വിളിക്കാൻ പറഞ്ഞു. വേം വിളിക്കണട്ടാ. സമയല്ല്യ."
എന്നും പറഞ്ഞ് അവൻ എനിക്ക് ജയേട്ടൻ്റെ നമ്പറ് തന്നു."

"ജയനാ?."
"അതേന്ന്, ജയേട്ടന്‍!."
"അതിനവനെങ്ങന്യാണ്ടാ ..."
"അയ് പ്ലീസ്, പറേണത് കേക്ക് കുഞ്ഞച്ചാ. പറഞ്ഞ പോലെ അടുത്ത റിഹേര്‍സല്‍ ബ്രേക്കിന് തന്നെ ഞാന്‍ ജയേട്ടനെ വിളിച്ചു:
" ഹലോ."
"ഹലോ ജയേട്ടാ, ഞാന്‍ ദീപ്വാണ്."
"ങ്ഹാ ദീപു... ജോഷി പറഞ്ഞിരുന്നു. പക്ഷെ ഡീറ്റെയ്ല്‍സ് കിട്ടീല്ലിലോ. സാനം എന്നാ വേണ്ട്?."
"മറ്റന്നാള്‍ക്ക് വേണം."
"ഔ മറ്റന്നാളാ!."
"അതെ പിറ്റേൻ്റെ പിറ്റേ ദിവസാ കളി."
" ടൈറ്റാണ്. എനിക്കാച്ചാ നല്ല പണിത്തെരക്ക്വാ. അത് പോട്ടെ; എനിക്ക് ഡീറ്റെയിൽസ് താ. നോക്കട്ടെ."
"ഡീറ്റെയില്‍സൊന്നൂല്ല്യാ ചേട്ടാ. സാധനം കണ്ടീഷനായിരിക്കണം. അത്രന്നെ."
"കണ്ടീഷനാ?.
" അതെ, വണ്ടിക്ക് സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ പാടില്ല്യ .പ്രസ്സ്, സ്വിച്ച്, ആൻഡ് സ്റ്റാർട്ട്. നോ ഹിക്കപ്സ്."
"വണ്ട്യാ?."
"അതെ ചേട്ടാ, എൻഫീല്‍ഡ് ബുള്ളറ്റ്?."
" ബെസ്റ്റ് !. അതേയ് ദീപ്വോ, സംഗതി പിടി കിട്ടി. പക്ഷെ അതെൻ്റെ കയ്യിലില്ല്യ . എൻ്റെ വണ്ടി ആക്‌റ്റിവ്യാ. പുതീതാ. അജസ്റ്റിയാൻ പറ്റൂച്ചാ കൊണ്ടോക്കോ!. പിന്നെ ജോഷി എന്നോട് ചെയ്യാൻ പറഞ്ഞ സാനം ഇനി വേണച്ചാ എത്രേം പെട്ടെന്ന് മാറ്ററെനിക്ക് തരണം."
"മാറ്ററാ?. അവനെന്ത് ചെയ്യാനാ പറഞ്ഞേ ചേട്ടനോട്?."
" നിങ്ങടെ പ്രോഗ്രാമിൻ്റെ..... ."
"പ്രോഗ്രാമിൻ്റെ ?."
"ബുള്ളറ്റിൻ."
കുഞ്ഞച്ചനും മരുമോനും ചേർന്ന് ചിരിച്ചു ചിരിച്ചു തൻ്റെ ഫെമിനിസ്റ്റ് പങ്കുകൂടി കപ്പിയെങ്കിലോ എന്നു ഭയപ്പെട്ടായിരിക്കണം രണ്ടു പേർക്കുമിടയിൽനിന്ന് പുട്ടിൻ പാത്രം മിന്നൽ വേഗത്തിൽ കൈവശപ്പെടുത്തി ഭാര്യ അടുക്കളയിലേക്ക് നീങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ