2018 ഒക്‌ടോബർ 13, ശനിയാഴ്‌ച

കൊലവെറി

കൊലവെറി


നല്ല ഊക്കന്‍ പാളയങ്കോടന്‍ കുലയായിരുന്നു. കടയും തലയും നീക്കിയാല്‍തന്നെ മൂന്നടിയോളം നീളം. കുറഞ്ഞത് ഇരുനൂറു തുടമുള്ള കായകള്‍. വിളവെടുപ്പ് പക്ഷേ സുകരമായിരുന്നില്ല. കായ ഉന്നതകുലനാണ്. അസാധാരണ ഉയരമുള്ള വാഴയില്‍ മൂത്തു മിനുങ്ങി നില്‍ക്കുന്നു. ചുറ്റിലും തെങ്ങടിച്ചാല്‍ പന വീഴുന്ന മട്ടിലുള്ള ദീര്‍ഘകായന്മാര്‍ നാലഞ്ചെണ്ണം വേറെയുമുണ്ട്. ന്യൂജെന്‍ വാഴകളൊക്കെ ബുര്‍ജ് കലീഫയുടെ തറവാട്ടുകാര്‍.
ആസൂത്രിതമായായിരുന്നു ഓപ്പറേഷന്‍. കഴുത്തു വെട്ടി തല കുമ്പിടീച്ച് കുല വെട്ടണം. കെല്‍പ്പിനൊപ്പം ഏനവും അനുഭവസമ്പത്തും ആവശ്യപ്പെടുന്ന പണിയാണ്. താങ്ങാന്‍ രണ്ടാളെ ചട്ടം കെട്ടി പതിനഞ്ചടിയോളം പൊക്കമുള്ള വാഴയുടെ പത്തടിക്ക് മുകളിലുള്ള അടിക്കഴുത്തില്‍ വെട്ടി മെല്ലെ ചായ്ച്ച് കുല അറുത്തെടുക്കണം. ഭാര്യയും വീട്ടുജോലിക്കാരിയും അരുംകൊലയ്ക്ക് കൂട്ടിനുണ്ട്.
പ്രവര്‍ത്തിപരിചയം കമ്മിയാണെങ്കിലും അഹന്തക്ക് കുറവില്ലാതിരുന്നവന്‍റെ അഞ്ചടി പതിനൊന്നിഞ്ച്‌ ഉയരത്തില്‍നിന്നുയര്‍ന്ന രണ്ടടി നീളമുള്ള വീശുവാള്‍ ചെന്ന്‍ വീണത്‌ കൃത്യം പത്തടിയില്‍. പക്ഷേ ഉന്നതകുലൻ അചഞ്ചലന്‍.

“ഒരു വെട്ടുംകൂടി വെട്ട്വോ!.”

പണിക്കാരിയുടെ ആഹ്വാനം.
ഒന്നുകൂടി കൊടുത്തു. അതേറ്റു. പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി കാണിക്കുന്ന അവധാനതയോടെ വാഴ താഴേക്ക് ചെരിഞ്ഞു ചെരിഞ്ഞു കുനിഞ്ഞു നിന്നു. തിങ്ങിക്കൂടിനിന്ന കട്ടിയുള്ള ഇലകള്‍ അരിഞ്ഞ് വെട്ടിയെടുക്കാന്‍ നോക്കിയപ്പോള്‍ കുലയെവിടെ?.


“അയ്‌ ദെന്താപ്പദ്, കൊലെവടെപ്പോയ്!.”

വേലക്കാരി അന്തംവിട്ടു നിന്നു.
ചതി മനസ്സിലാക്കാന്‍ ഒരു നിമിഷമെടുത്തു; ഭാര്യയുടെ കഷ്ടം വെപ്പ് കാണുന്നതു വരെ.


“അസ്സലായി. വാഴ മാറി വെട്ടീ!.”

നോക്കിയപ്പോള്‍ ശരിയാണ്; സന്താനഭാഗ്യമില്ലാതെ മുന്നേ ഗമിച്ചവളുടെ ജീവജലം ഇറ്റ് വീഴുന്ന വാള്‍ത്തലപ്പിനേയും ആള് മാറി വെട്ടിയവന്‍റെ ജാള്യതയേയും മാറി മാറി നോക്കി ഉറഞ്ഞു ചിരിക്കുന്ന കുലവാഴ!.

“ അല്ലാ എന്തൂട്ട് പണ്യാ ഈ കാട്ട്യേ!. കഷ്ടം!.”

“അദ്ദന്നെ!.”

“അപ്പ വെട്ടുമ്പൊ നിങ്ങള്‍ടെ രണ്ടാള്‍ടെ മോത്തും കണ്ണ്ണ്ടാര്‍ന്നില്ല്യെ!.”

ഒറ്റ വീശിന് കഴുത്തറുത്ത് കുല വെട്ടി പിണ്ടി രണ്ടും പിളര്‍ന്ന് ഉണ്ണികളെ പുറത്തെടുത്ത് തുണ്ടം തുണ്ടമാക്കി ഫ്രിജ്ജില്‍ കയറ്റിയിട്ടേ കലിയടങ്ങിയുള്ളു!.

2018 ജൂലൈ 17, ചൊവ്വാഴ്ച

രാഷ്ട്രമീമാംസ



രാഷ്ട്രമീമാംസ


അച്ഛാ, ഈ   പൊളിറ്റിക്സ് ന്ന് പറഞ്ഞാ എന്താ ?."

രാത്രി കിടക്കുന്നതിനു മുമ്പ് കൊച്ചുമകൻ വന്നു ചോദിച്ചതു കേട്ടപ്പോൾ  കുട്ടിയുടെ അനേഷണത്വരയിൽ അച്ഛന് അഭിമാനം തോന്നി. വളരെ ഉത്സാഹത്തോടെ അയാൾ വിഷയത്തിൽ കയറി.

"നല്ല ചോദ്യം. പൊളിറ്റിക്സെന്താന്ന്  അച്ഛൻ എളുപ്പത്തില്  മോന്  പറഞ്ഞരാം. അച്ഛൻ ചില ചോദ്യങ്ങള്  മോനോട്  ചോദിക്കും. മോൻ ഉത്തരം പറയൂലോ ?."

"പറയാം."

"ശരി,  മ്മടെ വീട്ടില്  ആരൊക്കേണ്ട്?."

"അച്ഛൻ, അമ്മ, ഞാൻ, കുഞ്ഞുവാവ , വേലക്കാരി."

"ഗുഡ്. വീട് പുലർത്താള്ള  കാശ്  ആരാണ്ടാക്കണേ ?."

"അച്ഛൻ."

"വെരി ഗുഡ്. അപ്പൊ അച്ഛനെ മുതലാളിത്തം എന്ന് പറയാം. ഓക്കേ?."

"ഓക്കേ. അച്ഛൻ മുതലാളിത്തം."

"ശരി . വീട് നടത്തിക്കൊണ്ടു പോണതാരാ ?."

"അമ്മ."

"എക്സലന്റ്!. അമ്മയാണ് ഗൃഹഭരണം. അപ്പൊ അമ്മ  ഗവൺമെൻറ്."

" അച്ഛനും അമ്മയും കൂടീട്ട് മോൻ്റെ   കാര്യങ്ങൾ നോക്കുന്നു അല്ലേ?."

"അതെ."

"യെസ്. അപ്പൊ മോനാണ്  ജനം മനസ്സിലായാ?."

"ഉവ്വ്. "

"നൈസ്. ഇനി മോൻ  പറയൂ ഈ വീട്ടിലെ പണികളെല്ലാം ആരാ എടുക്കണേ?"

"വേലക്കാരി."

"വേലക്കാരി, ഓക്കെ. അപ്പോ  വേലക്കാരിയെ നമുക്ക് അദ്ധ്വാനിക്കുന്ന വർഗം  ഏന്ന്  വിളിക്കാം അല്ലെ?."

"ഉം."

"പിന്നെ മ്മടെ വീട്ടില് ഒരാളുംകൂടീല്ല്യേ?"

"ഉവ്വ്. കുഞ്ഞുവാവ."

"അതന്നേ!. മോൻ്റെ  കുഞ്ഞനിയൻ. അവനാണ് ഭാവി. എന്താന്ന്?."

"ഭാവി."

"യെസ്. ഇത്രേം  മോന്  മനസ്സിലായില്യേ. ഇനി ഇത്രേം വെച്ചിട്ട് മോൻ തന്നെ  പൊളിറ്റിക്സ്  എന്താന്ന്  മനസ്സിലാക്കണം ഓക്കേ?"

"ഓക്കേ അച്ഛാ."

"ശരി. ഇനി മോൻ  പോയി കിടന്നോളൂ . ഗുഡ്നൈറ്റ്!."

"ഗുഡ്നൈറ്റ് അച്ഛാ!."

പക്ഷെ കുട്ടിക്ക് കിടക്കയിൽ കിടന്നിട്ട്  ഉറക്കം വന്നില്ല. അച്ഛൻ പറഞ്ഞതിനെക്കുറിച്ച് ആലോച്ചനോടാലോചന തന്നെ .  ഇടക്ക് കുഞ്ഞുവാവ കരയുന്നതു കേട്ടപ്പോൾ മുറിയിലേക്ക് ഓടിച്ചെന്നു . ഡൈപറിൽ നിറയെ അപ്പിയിട്ട് മൂത്രമൊഴിച്ചു അഴുകിയിരിക്കുന്നു. കുട്ടി അമ്മയുടെ മുറിയിലേക്കോടി.  അമ്മ നല്ല ഉറക്കം. വിളിച്ചു ശല്യപ്പെടുത്തേണ്ടന്നു കരുതി വേലക്കാരിയുടെ മുറിയിലേക്കോടി. അവിടെ ചെന്നപ്പോൾ കട്ടിലിൽ വേ ക്കാരിക്കൊപ്പം  അച്ഛൻ!. കുട്ടി പിന്നെ ഒന്നിനും പോയില്ല. കിടക്കയിൽ ചെന്നു കിടന്നു സുഖമായി ഉറങ്ങി. പിറ്റേ ദിവസം ഉത്സാഹത്തോടെ അച്ഛൻ്റെ  ഓഫിസ് മുറിയിൽ ചെന്നു.

"അച്ഛാ.."

"യെസ്?"

"പൊളിറ്റിക്സ്  എന്താണ് ഇപ്പൊ ഇക്ക് മനസ്സിലായി ട്ടാ!."

"ഉവ്വോ വണ്ടർഫുൾ!. ന്നാ  മോൻ പറയൂ , അച്ഛൻ കേക്കട്ടെ."

" അധാനിക്കുന്ന ജനവിഭാഗത്തെ മുതലാളിത്തം ചൂഷണം ചെയ്തുകൊണ്ടിരിക്കുമ്പോൾ  ഗവൺമെന്റ്  ഉറങ്ങുകയും ജനങ്ങൾ  അവഗണിക്കപ്പെടുകയും  നാടിൻ്റെ  ഭാവി അഴുക്കിലാണ്ടു കിടക്കുകയും ചെയ്യുന്ന അവസ്ഥയാണ് പൊളിറ്റിക്സ് ."

ജെല്യൂഷ്യന്‍ ഡ്രീംസ്


ജെല്യൂഷ്യന്‍ ഡ്രീംസ്



മധുരമുണ്ടെങ്കിൽ  കുമ്മായവും കട്ടു തിന്നുമായിരുന്നു ചെറുബാല്യത്തില്‍. അങ്ങനെയാണ് അച്ഛന്‍റെ ലേഹ്യങ്ങളും ഘൃതങ്ങളും ചേച്ചി ഇടക്കിടെ കഴിച്ചിരുന്ന ഒരു സൊയമ്പന്‍ സിറപ്പും അമ്മയുടെ ശര്‍ക്കരപ്പാവുപോലുള്ള ചുമ മരുന്നുമൊക്കെ  ഇഷ്ടഭോജ്യങ്ങളായി മാറിയത്. 

പല  നാൾ കള്ളൻ ഒരു നാൾ  വലയിൽ കുടുങ്ങി. ഉരുകിയ ഐസ് ക്രീം പോലത്തെ വെളുവെളുമ്പന്‍ ഇംഗ്ലീഷ് മരുന്ന് കൈവെള്ളയിലൊഴിച്ച് മുക്തകണ്ഠം  നക്കിക്കൊണ്ടിരിക്കുമ്പോഴാണ്  ഇരുട്ട് നിറഞ്ഞ  മുറിയിലേക്ക് മരുന്നിന്‍റെ അവകാശി കടന്നു  വന്നത്. തൊണ്ടിയോടെ അടുക്കളയിൽ ഹാജരാക്കി ചേച്ചി കുറ്റപത്രം സമർപ്പിച്ചപ്പോൾ അമ്മ പതിവിനു വിപരീതമായി ശാന്തസ്വരൂപയായി:

"ഉവ്വോ മോന്‍ ചേച്ചീടെ മരുന്ന്  കഴിച്ച്വോ?."

"ഉവ്വ്. " 

അമ്മയുടേത് പ്രച്ഛന്നവേഷമാണെന്നും  നിഷേധിച്ചാൽ  അതേതു നിമിഷവും  കത്തിയാകാമെന്നും  തോന്നിയതുകൊണ്ട് മറുപടിയിൽ നൂറില്‍ നൂറ് സത്യസന്ധത ചേർക്കേണ്ടി വന്നു .

"ഈശ്വരാ.... തീണ്ടാരിക്ക്ള്ള മരുന്നാർന്നൂലോത്!. ഇനീപ്പോ കുട്ടി തീണ്ടാര്യാവൂലോ."

താടി കൈവെള്ളയില്‍ കുത്തി ആശങ്ക കണ്ണുരുട്ടിയ പോസില്‍ ചേച്ചിയെ നോക്കി അമ്മ  പറഞ്ഞത് കേട്ടപ്പോള്‍ സപ്തനാഡികളും തളര്‍ന്നു പോയി.

"തീണ്ടാര്യായാ എന്താണ്ടാവ്വാ?."

ഇടറുന്ന തൊണ്ടയില്‍നിന്നു വാക്കുകള്‍ ഉതിര്‍ന്നത് ചോദ്യകര്‍ത്താവ്‌ തന്നെ അറിഞ്ഞില്ല.

" വേറൊന്നൂല്ല്യ പെങ്കുട്ട്യാവും അത്രന്നെ. ഷര്‍ട്ടും ട്രൌസറ്വോക്കെ മാറ്റീട്ടേയ്,  പാവാടേം ജാക്കറ്റൂട്ട്  നടക്കണ്ടി വരും."

സുവോളജി ബീയെസ്സിക്ക് രണ്ടാംകൊല്ലം വായിക്കുന്ന ചേച്ചി മരുന്നടിയുടെ പാര്‍ശ്വഫലം അക്കാദമിക്കായി പ്രവചിച്ചു കേട്ടപ്പോള്‍ സ്ക്കൂളില്‍ പെണ്‍കുട്ടികളുടെ ബെഞ്ചിലിരിക്കുന്ന ചിത്രം കണ്ട് നെഞ്ച് നകാരമടിച്ചു. ചങ്ങാതിമാര്‍  ജയന്തനും രാജുവുമെല്ലാം നഷ്ടപ്പെടുമെന്നത് മാത്രമല്ല  അവരൊക്കെ പരിഹാസദൃഷ്ടിയോടെ നോക്കി നാണിപ്പിക്കുക കൂടി ചെയ്യുമെന്നതോര്‍ത്ത്  മോഹാലസ്യത്തിന്‍റെ വക്കിലെത്തി ആടി നില്‍ക്കുമ്പോള്‍ ഭയത്തിന്‍റെ പെട്ടിയില്‍ ചേച്ചിയും പിന്നാലെ അമ്മയും  അവസാനത്തെ രണ്ട് ആണികള്‍ കൂടി അടിച്ചു :

"എന്തായാലും സ്കൂള്‍ല് പേര് മാറ്റാന്‍ വല്ല്യേ  വെഷമല്ല്യ; ചന്ദ്രന്‍ന്ന്ള്ളത് ചന്ദ്രികാന്നാക്ക്യാ മതീലോ. "

"അതെ. ഒന്നൂടി മുതര്‍ന്നാ അടുക്കളസഹായത്തിന് ഇക്കൊരാള്വായി."

രണ്ടു ദിവസം  ഭക്ഷണം കഴിച്ചില്ല. നിത്യേന രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ വേണ്ടതെല്ലാം യഥാസ്ഥാനത്തില്ലേ എന്ന ഭൌതികപരിശോധന മാസങ്ങളോളം നീണ്ടു നിന്നു.   പൂര്‍വ്വാധികം രുചിയോടെ മൂന്നു നേരം  ഭക്ഷണം കഴിക്കാനും സ്വത്വപരിശോധന അവസാനിപ്പിക്കാനും ഏറെ നാളെടുത്തു.  ഒരു രാതി ഭക്ഷണപ്പുറമെ അതേ മരുന്നിന്‍റെ  ടേബിള്‍ സ്പൂണ്‍ അച്ഛന്‍  വടിച്ചു നക്കുന്നത് യാദൃശ്ചികമായി  കാണും വരെ!.








2018 ജൂലൈ 2, തിങ്കളാഴ്‌ച

പിള്ളമനസ്സ്

പിള്ളമനസ്സ് 

കഴിഞ്ഞ ദിവസം  വൈകീട്ട് സംഗീത നാടക  അക്കാദമി നാട്യഗൃഹത്തിൽ നടക്കുന്ന രംഗചേതനയുടെ പ്രതിവാര നാടകം കാണാൻ സ്‌കൂട്ടറിൽ പോവുകയായിരുന്നു ഞാൻ. ദേവസ്വം ബോർഡ് ജംക്ഷനിൽനിന്ന് വലംതിരിഞ്ഞു  സാഹിത്യ അക്കാദമിക്കുനേരെ പോകുന്ന റോഡിലൂടെയാണ് യാത്ര. (ആ റോഡിനു പേരുണ്ടോ?)  തൊട്ടു മുന്നിൽ അഞ്ചു പത്തു വയസ്സ് പ്രായം തോന്നിക്കുന്ന പയ്യനെയും പിന്നിലിരുത്തി എന്റേത്‌ പോലത്തെ വെളുത്ത  ആക്ടീവ സ്‌കൂട്ടറിൽ  ഒരാൾ നേരെ പോകുന്നുണ്ടായിരുന്നു.  എന്നെപ്പോലെ തന്നെ അയാളും  ഒരു സാവകാശാനന്ദൻ . കൂടിയാൽ   ഇരുപതു കി.മീ വേഗത. 

വൈലോപ്പിള്ളി റോഡിലേക്കുള്ള തിരിവെത്തിയപ്പോൾ യാതൊരു സൂചനയും നൽകാതെ അയാൾ വണ്ടി  വലത്തോട്ടു തിരിച്ചത് പെട്ടെന്നായിരുന്നു.  രണ്ടു പേരും കോംബോ ബ്രേക്ക് ആഞ്ഞു  പിടിച്ച്‌ ഇരുപതിനെ   പൂജ്യമാക്കിയതുകൊണ്ട് കൂട്ടിയിടിയും അനുബന്ധ ശണ്ഠകളും പോലീസും  ഒഴിവായി.  രണ്ടു പേരുടെയും ചന്തികൾ തമ്മിൽ ഒന്നുരസി അത്രമാത്രം.  പിന്നിൽ വാഹനങ്ങളുടെ ഹോണാരവം തുടങ്ങിയിരുന്നു. ഉള്ളിൽ ഇരച്ചു വന്ന കോപം മറച്ചുപിടിച്ചു മുന്നോട്ടു പോകാൻ തുടങ്ങിയതായിരുന്നു ഞാൻ . അപ്പോഴാണ് 

"എവടെ നോക്കീട്ടാ മിസ്റ്റർ നിങ്ങൾ വണ്ടിയോടിക്കുന്നത്?."

വേണ്ടത് വേണ്ട സമയത്തു  ചെയ്തില്ലെങ്കിൽ ഇതായിരിക്കും ഫലം. അങ്ങോട്ട് കയറി ആക്രമിക്കാഞ്ഞത് വിനയായി എന്നൊക്കെ മനസ്സ് ശാസിച്ചു . പിന്നിൽ നല്ലൊരു മോനാണ് ഇരിക്കുന്നതെന്നും  മൊത്തത്തിൽ കുഴപ്പക്കാരനല്ലെന്നും 
തോന്നിയപ്പോൾ  ഒന്ന് കോർക്കാൻ തന്നെ നിശ്ചയിച്ചു. 

"നേരെ നോക്കീട്ട്?." 

ഞാൻ ചെറിയൊരു വെല്ലു വിളിസ്വരത്തിൽ തന്നെ പറഞ്ഞു.

"ഞാൻ തിരിയണത് കണ്ടില്ലേ?."

"പക്ഷെ താങ്കളുടെ വെട്ടിത്തിരിയലിന് മുന്നറിയിപ്പൊന്നും കണ്ടില്ല്യ!. "

"മനസ്സിലായില്ല!."

"അല്ല; പുതിയ വണ്ടിയാണല്ലോ. ഇൻഡിക്കേറ്ററൊക്കെ കണ്ടീഷനായിരിക്കും. അതൊന്നിടാർന്നില്ല്യേ  സൂർത്തേ?.

തിരിച്ചറിവിൻ്റെ  ഒരു  പകപ്പ് അയാളുടെ മുഖത്ത് മിന്നി മാഞ്ഞു.  പക്ഷെ  പെട്ടെന്നുതന്നെ മായ്ച്ചു കളഞ്ഞു കക്ഷി ശക്തമായി തിരിച്ചു വന്നു.

"ഞാൻ ഇൻഡിക്കേറ്റർ ഇട്ടിരുന്നു."

"ഇല്ല്യ!."

"നിങ്ങളുടെ  മുഖത്തു കണ്ണില്ലേ ?."

"അതോണ്ടാ പറഞ്ഞത് . നിങ്ങൾ  ഇൻഡിക്കേറ്ററിട്ടിരുന്നില്ല്യ. ഉവ്വോ  മോനേ,  അച്ഛൻ ഇൻഡിക്കേറ്റർ ഇട്ടിരുന്നോ? "

പിൻസീറ്റിൽ കളിയാസ്വദിച്ചിരുന്നിരുന്ന   പയ്യനിൽ   സാഹസികമായി വിശ്വാസം അർപ്പിച്ചുകൊണ്ടുള്ള ഒരു ഗാംബ്ലിങ്ങായിരുന്നു അത്.  പക്ഷേ ജാക്ക് പോട്ടു തന്നെ അടിച്ചുവെന്ന് പറഞ്ഞാൽ മതിയല്ലോ; കുട്ടി സ്പോർട്സ്മാൻ സ്പിരിറ്റ്  കൈവിടാതെ കണിശമായി മൊഴിഞ്ഞു.

"ഇല്ല്യ ."

ഒരു ഞെട്ടലോടെ പിന്നിലേക്ക് തിരിഞ്ഞ അയാളുടെ  രൂക്ഷമായ മുഖത്തേക്കു  നോക്കി ക്ഷമാപണസ്വരത്തോടെ കുട്ടി ആവർത്തിച്ചു 

" സോറി ഡാഡി,  ഡാഡി ഇൻഡിക്കേറ്റർ ഇട്ടിരുന്നില്ല്യ ."

ഇളക്കാക്കാനാവാത്ത ആ സത്യസന്ധതയുടെ നേർക്ക് സ്തബ്ധനായി നോക്കിനിന്ന എൻ്റെ നേരെ തിരിഞ്ഞുകൊണ്ട്  പേരിടാനാവാത്തതരം ഒരു മുഖ ഭാവത്തോടെ അയാൾ മന്ത്രിച്ചു 

"സോറി!." 

"ഇറ്റ്‌സോൾ റൈറ്റ് സർ ." 

ക്ഷമാപണം സ്വീകരിച്ചത്   കേട്ടിരിക്കയില്ല. അതിനു മുമ്പ് അയാൾ വണ്ടിയെടുത്തിരുന്നു. പക്ഷെ കുട്ടി എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ മറന്നില്ല. അത്രയും ഭംഗിയുള്ള ആ പുഞ്ചിരിക്ക് ഒരു കൈകൂപ്പലിൽ കുറഞ്ഞൊന്നും എനിക്ക് നൽകാനുണ്ടായിരുന്നില്ല!.

പാലസ് റോഡിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ഞാൻ ആലോചിച്ചു. എന്തായിരിക്കും വീട്ടിൽ  ചെന്നാൽ ആ കുട്ടിയെ കാത്തിരിക്കുന്നത്?.  ഭേദ്യമോ   അഭിവാദ്യമോ?. 

ഒരു ക്ഷമാപണത്തിന് സന്മനസ്സു കാണിച്ച അയാൾ ആദ്യത്തേതിന് തുനിയുകയില്ലെന്നുതന്നെ ഞാൻ ആശ്വസിച്ചു. 

















2018 മേയ് 23, ബുധനാഴ്‌ച

സമാന്തരം

സമാന്തരം 

കുര്‍ബ്ബാനയും കുമ്പസാരവും   മുടക്കാത്ത കൃസ്ത്യാനിയായിരുന്നു ജോണി. എങ്കിലും വിശ്വാസത്തില്‍  ഒരു വിഹിതം  അയാള്‍ തട്ടകത്തിലെ തേവര്‍ക്കും നീക്കിവെച്ചു. രാവിലെ പണിക്ക് പോകുമ്പോഴും വൈകീട്ട് ചന്തയില്‍ പോയി ഒന്നു മിനുങ്ങി മടങ്ങുമ്പോഴും അമ്പലനടയിലെത്തിയാല്‍ കിഴക്കോട്ടു തിരിഞ്ഞു നിന്ന് കുരിശു വരയ്ക്കുവാന്‍ ജോണി മറക്കാറില്ല. ആല്‍ത്തറയില്‍ ദേവസ്വക്കാര്‍ ഭണ്ടാരം സ്ഥാപിച്ചപ്പോള്‍  നിത്യവും ഒരു തുട്ട് അതിനുള്ളിലിട്ടുകൊണ്ടാക്കി കുരിശുവര.  ഇടവക പെരുന്നാളിനോടൊപ്പം തേവരുടെ വേലക്കുമുണ്ട് ജോണിയാലാവുന്ന  സഹായ സഹകരണങ്ങള്‍. ധനുമാസം പിറന്നാല്‍  പൂരവും പെരുന്നാളും  ജോണിയുടെ മനസ്സില്‍ പട്ടുകുട നിവര്‍ത്തും. പിന്നെ  ഹൃദയതാളം ബാന്റ് സെറ്റിനും പഞ്ചവാദ്യത്തിനും  വിട്ടുകൊടുക്കും .  

തരിശായിക്കിടന്നിരുന്ന മതിലകത്ത്  തെങ്ങിന്‍തൈ നടുവാന്‍ അമ്പലക്കമിറ്റിക്കാര്‍ തീരുമാനിച്ച കാലമായിരുന്നു അത് .  ജോലി കഴിഞ്ഞു മടങ്ങിവരുന്ന ഒരു സായാഹ്നത്തില്‍ അമ്പലക്കമ്മിറ്റി സെക്രട്ടറി മേനോന്‍റെ നേതൃത്വത്തില്‍  മതില്‍ക്കകത്തേക്ക്  നിരനിരയായി തെങ്ങിന്‍ തൈകള്‍ നീങ്ങുന്നത്‌ കണ്ടപ്പോള്‍ ജോണിയുടെ ഔത്സുക്യം ഉണര്‍ന്നു..

"അയ്‌ മേനോന്‍, ദെന്താ പരിപാടി ?."

"ഒന്നൂല്ല്യ ജോണ്യേ, മതില്‍ക്കകത്ത് നാല് തെങ്ങ്ന്തയ്യ് നടാന്ന് വെച്ചു.  അത് കാച്ചൊടങ്ങ്യാ ഒരു  വരുമാനായീലോ." 

ഇന്നത്തപോലെയല്ല; ക്ഷേത്രത്തിലെ നിത്യനിദാനങ്ങള്‍ക്ക് വരുമാനം കണ്ടെത്താന്‍ കമ്മിറ്റിക്കാര്‍ നാടോടിയിരുന്ന കാലമായിരുന്നു അത്. 

" അയ് , അതുഷാറായീലോ മേന്‍ന്നേ!. എത്ര തെങ്ങ് വെക്ക്ണ്ട്?"

"ചുറ്റില്വായിട്ട് ഒരു പത്തിരുപതെണ്ണം."

"ഔ നല്ല ചെലവാവൂലോ?."

"ആവും!.  പത്തെണ്ണത്തിന് ആള്‍ക്കാരായീണ്ട്. ബാക്കീള്ളേന് ചെലവ്  കണ്ടെത്ത്യാ മതി ."

കേട്ടപ്പോള്‍ ഒരു തൈ സഹായിച്ച് യജ്ഞത്തില്‍ പങ്കാളിയാവാന്‍ ജോണിക്കും പൂതിയായി.

"ഒന്നിനെന്തു ചെലവ് വരും മേന്‍ന്നേ?."

"തയ്യിനും പനിക്കൂ ലിക്ക്വായി അമ്പത് രൂപ്യാ വാങ്ങണ്."

"ഒരെണ്ണം ജോണ്യായാ എങ്ങന്യാ വെഷമാവോ?"

"അയ്‌ എന്ത് വെഷമാ  ജോണ്യേ?. അസ്സലായി!.  തേവര്‍ക്കെല്ലാരും  സമല്ലേ?."

"ന്നാ  ജോണീടെ വകേം  കെടക്കട്ടെ മ്മടെ തേവരക്കൊരു തെങ്ങ്."

പിന്നെ താമസമുണ്ടായില്ല  പോക്കറ്റില്‍നിന്നും അമ്പത് രൂപ എടുത്തു കൊടുത്ത് മേനോനില്‍നിന്നും  ജോണി  രശീതിയും തേവരുടെ അ നുഗ്രഹത്തിനുള്ള ശുപാര്‍ശയും  കൈപ്പറ്റി. 

ക്ഷേത്രത്തിനും ചുറ്റും വരിവരിയായി തെങ്ങിന്‍ തൈകള്‍ തലയുയര്‍ത്തി. തെക്കേ നടക്കു നേരെ മതിലരികത്തായി  മറ്റുള്ളവക്കൊപ്പം  തന്‍റെ തെങ്ങും മുറ്റി വളര്‍ന്നു വരുന്നത്‌  ഇടക്കിടെ പടിഞ്ഞാറേ  മതിലിനു വെളിയില്‍ നിന്ന് നിര്‍ന്നിമേഷനായി നോക്കിനില്‍ക്കാറുണ്ട് ജോണി.  ചെറുപ്പക്കാരും പുരോഗമന ചിന്താഗതിക്കാരുമായ ചില കമ്മിറ്റിക്കാര്‍  ക്ഷണിച്ചിരുന്നുവെങ്കിലും  ക്ഷേത്രവിശ്വാസങ്ങളെ കണക്കിലെടുത്ത്  ജോണി മതില്‍ക്കകത്തു കടന്നിരുന്നില്ല.

"അയ്യയ്യോ! ഒന്നും വേണ്ട കുട്ട്യേ, തേവരടെ വേല്യാവട്ടെ."

അതെ,   തന്‍റെ തയ്യിനെ ഒന്ന് തൊട്ടു തലോടി താലോലിക്കുവാനും  നിര്‍വൃതി കൊള്ളുവാനുമുളള മോഹത്തെ മതില്‍ക്കകത്തേക്ക് ആര്‍ക്കും പ്രവേശിക്കാമായിരുന്ന  ധനുമാസത്തിലെ  തേവരുടെ വേല നാളിലേക്ക്  അടക്കി  നിര്‍ത്തി ജോണി. പൂരത്തിന് രാവിലെ കിഴക്കേ നടയില്‍ ശിവേലിപ്പഞ്ചാരി  തീറു കലാശിച്ചാല്‍      അമ്പലക്കുളത്തില്‍നിന്നും മുക്കിയെടുത്ത ഒരു കുടം വെള്ളവുമായി തെങ്ങിനടുത്തെക്ക് നടക്കുന്ന  ജോണിയെ കണ്ടു കോരിത്തരിച്ചു നില്‍ക്കാറുണ്ട് തട്ടകം. 

കാലം നീങ്ങി. തെങ്ങുകളൊക്കെ ഒന്നിനൊക്കണം വളര്‍ന്നു ഫലം നല്‍കിത്തുടങ്ങി. ആദ്യം കായ്ച്ചതില്‍നിന്നും ഒരെണ്ണം ഇരുകയ്യും നീട്ടി വാങ്ങാനും  കുരിശു വരയ്ക്കുവാനും  വിളവെടുപ്പ്‌ ദിവസം ജോണിയും നേരത്തെ സന്നിഹിതനായിരുന്നു. തുടര്‍ന്നുള്ള വിളവെടുപ്പുകള്‍ക്കൊക്കെ  ജോണി തന്‍റെ സ്നേഹസാന്നിദ്ധ്യം നല്‍കിപ്പോന്നു.  

അങ്ങിനെയിരിക്കെയാണ്‌ രംഗചര്യകള്‍ പൂര്‍ത്തിയാക്കും മുമ്പേ മരണം ഹൃദ്രോഗവേഷം കെട്ടി അരങ്ങില്‍നിന്നും ജോണിയെ നിര്‍ദ്ദയം  വലിച്ചിറക്കിക്കൊണ്ടു പോയത്.   അധികമാരാലും  ശ്രദ്ധിക്കപ്പെടാതെ പോയ ആ   മരണം പക്ഷെ  ശ്രദ്ധിക്കപ്പെട്ടതും   പുതിയ മാനം കൈവരിച്ചതും ഒരാഴ്ച കഴിഞ്ഞാണ്!.

വേലയോടനുബന്ധിച്ചു   നടക്കാറുള്ള   നിത്യശിവേലി കാണാൻ    ഒരു മണ്ഡലകാല  സായാഹ്നത്തില്‍ ക്ഷേത്ര നടയിലെത്തിയതായിരുന്നു ഞാന്‍. കമ്മിറ്റിയിലെ ചെറുപ്പക്കാരായ ഉത്സാഹികള്‍ ചുറ്റുവിളക്കുകളില്‍ തിരിയിടുന്നതും എണ്ണയൊഴിക്കുന്നതും നോക്കി നില്‍ക്കുമ്പോഴാണ് പെട്ടെന്നത്‌ കണ്ണില്‍ പെട്ടത്. തെക്കേ നടയില്‍ മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന തെങ്ങുകളിലൊന്നിന്‍റെ തല ഉണങ്ങി നില്‍ക്കുന്നു. നല്ല ആരോഗ്യമുള്ള തെങ്ങായിരുന്നു. പെട്ടെന്നിങ്ങനെ ഉണങ്ങിയതെങ്ങിനെ?.

" കുട്ടാ, ആ തെങ്ങെന്തേ ഇങ്ങനൊണങ്ങീത്?."

"അതിടിവെട്ടീട്ട്!."

"അതെപ്പോ?"

"കഴിഞ്ഞ ത്ലാമാസത്തില്. മ്മടെ ജോണി മരിച്ചില്ല്യേ, അന്ന് രാത്രി!."

" ഓഹോ."

"ഒരു കാര്യം  കേക്കണോ ചേട്ടന്; ആ തെങ്ങ് ജോണീട്യാര്‍ന്നു!."















വിഷുഫലം

/////// വിഷുഫലം ///////

പടക്കപ്പേടി പാരമ്പര്യ സിദ്ധമാണെന്നു തോന്നുന്നു. വിഷുവടുത്താൽ ബാഹ്യലോകവുമായുള്ള സമ്പർക്കമുപേക്ഷിച്ച്‌ വീട്ടിലൊരു മൂലയിൽ ചെവി പൊത്തി അതീന്ദ്രിയത്തിൽ മുഴുകിയിരുന്ന ഒരു ചേച്ചിയെക്കുറിച്ച് ഇതിനു മുമ്പ് എഴുതിയിട്ടുണ്ട്. സ്ഫോടനാത്മകമായ അന്തരീക്ഷത്തില്‍ കൈകൊള്ളേണ്ടുന്ന സമാശ്വാസനടപടിയെന്ന നിലക്ക് അനുജന്മാർക്കുള്ള പടക്കസാമഗ്രികൾക്കൊപ്പം അച്ഛൻ കരുതുമായിരുന്ന തനിക്കുള്ള രണ്ടു ജിലേബിയുടെ സവിശേഷാവകാശം സഹോദരചിന്താലേശമന്യേ രുചിച്ചനുഭവിച്ചിരുന്ന ഒരു ചേച്ചിയുടെ കഥ. പേടിയുടെ ജനിതകം സഹോദരപുത്രിയിലേക്ക് പകർന്നുകൊണ്ടാണ് ആ ചേച്ചി കണ്ണടച്ചത്. തലമുറയുടെ സുകൃതമെന്നേ പറയേണ്ടൂ അന്നുമുതൽ വിഷുവിനു പടക്കം ഇനത്തില്‍ ഈയുള്ളവന് കാര്യമായ പണച്ചിലവുണ്ടായിട്ടില്ല. കമ്പിത്തിരി, മത്താപ്പ്, തലച്ചക്രം, പൂത്തിരി, പാമ്പുഗുളിക ഇത്യാദി സൌമ്യപ്രകൃതികളെ മാത്രമേ പടക്കവൈരിയായ മകള്‍ വിഷുപ്പടി ഇങ്ങോട്ടു കടത്താന്‍ സമ്മതിക്കാറുള്ളു . എന്നാൽപ്പോലും ഏപ്രില്‍ പതിമൂന്നിന് ഉച്ചതിരിഞ്ഞു ചെവിയില്‍ തിരുകുന്ന ചെറുവിരലുകള്‍ പുറത്തു വരണമെങ്കില്‍ ഏപ്രില്‍ പതിനാറെങ്കിലും കഴിയണം.
പണ്ടൊരു തൃശ്ശൂര്‍ പൂരപ്പിറ്റേന്ന് തിരുവമ്പാടിയും പാറമേക്കാവും മുഖാമുഖം പാണ്ടി കൊട്ടുന്നതിനിടയില്‍ ശ്രീമൂലസ്ഥാനത്ത് മോളെയും കൊണ്ടുചെന്നു നിന്ന മേളക്കമ്പക്കാരന്‍ അച്ഛന്‍ മടങ്ങിയത് മോഹാലസ്യത്തിൽ വീണുപോയവളെ തോളത്തിട്ടുകൊണ്ടാണ്. പെരുവനത്തെയും കിഴക്കൂട്ടിനെയും മൂച്ചു കേറ്റി ഇരുദേവസ്വങ്ങളും മത്സരിച്ച് ചൂട്ടു കുത്തുന്ന വെടിത്തറകൾക്കിടയിലായിരുന്നു പാണ്ടിയുടെ ഇടക്കലാശങ്ങളിലെ താളസ്ഥാനങ്ങളിൽ പൊട്ടുന്ന കതിനയുടെ സൌന്ദര്യം നുകരാനായി അച്ഛൻ നിലപാടുതറ കെട്ടിയിരുന്നത് !.
കഴിഞ്ഞില്ല; തൊണ്ണൂറുകളിലെ ഒരു ശബരിമല യാത്രക്കിടയില്‍ ശബരിപീഠത്തിലെത്തിയപ്പോള്‍ എന്നെപ്പോലെതന്നെ രണ്ട് ഇരുമുടിക്കെട്ടുകൾ താങ്ങി മലചവിട്ടി തളർന്ന ഒരാള്‍ അടുത്തു വന്നു കിതപ്പണച്ചുകൊണ്ടു ചോദിച്ചു.

"മകളാണല്ലേ?"

"അതെ?."

"എപ്പം തിരുകി?"

"എന്ത്, മനസ്സിലായില്ലിലോ ?"

"അല്ല; മകള് ചെവിയില്‍ എപ്പം വിരല്‍ തിരുകിയെന്ന് ?"

"ഓ അത് ശരി!. പമ്പ.....പമ്പ."

"സമാധാനമുണ്ട് കേട്ടോ. പുള്ളിക്കാരി ചാലക്കയത്തു വെച്ചേ ഫിറ്റാക്കി!."

"ആര്?."

" ദാ കണ്ടാട്ടെ !"

ചെറുവിരൽ രണ്ടും കട വരെ ചെവിക്കുഴിയിൽ തുളച്ചു കയറ്റി തന്നോടൊട്ടിനിന്ന ഒരാളെ കാണാമറയത്തുനിന്നും അയാൾ മുന്നിലേക്ക് പിടിച്ചു നിർത്തി. വിരണ്ട മാൻ പേടയുടെ കണ്ണുകളുമായി ഒരെട്ടുവയസ്സുകാരി!.

തത്സമയം ഇപ്പുറത്ത് ഒമ്പത് വയസ്സുകാരിക്ക് സമാശ്വാസം. തുല്യദുഃഖിതരുടെ ഐക്യദാർഢ്യം സന്നിധാനം വരെ അഭംഗുരം നീണ്ടു. ആ കരുത്ത് ശബരിമലയിൽ കാൽപ്പാന്തകാലം സ്ത്രീപ്രവേശനം അനുവദിക്കരുതെന്ന ഉറച്ച അഭിപ്രായരൂപീകരണത്തിലെത്തിനിൽക്കുന്നു ഇപ്പോൾ.

നക്ഷത്രം പൊട്ടി വീഴുന്നത് കണ്ടാൽ ദോഷമാണെന്നൊരു വിശ്വാസം പണ്ട് നാട്ടിലുണ്ടായിരുന്നു. തൽക്ഷണം നാല് കഷണ്ടിത്തലകൾ ഓർത്തെടുക്കുന്നത് നോക്കുദോഷത്തിനു പരിഹാരമായും വിധിയുണ്ടായിരുന്നു. പെട്ടെന്ന് നാല് കഷണ്ടിത്തലകൾ ഓർത്തെടുക്കുക എന്നത് ശ്രമകരമായിരുന്ന സാഹചര്യങ്ങളിൽ ദോഷദൃക്കുകൾക്കു പണിയെളുപ്പം നൽകിയിരുന്നത് നാട്ടിലെ ഒരു കുടുംബമായിരുന്നുവെന്ന് അകാലത്തിൽ മരിച്ചു പോയ എൻ്റെ ചങ്ങാതി ഉണ്ണി എപ്പോഴും പറയാറുണ്ട് . കൊട്ടാപ്പുറത്ത് നാരായണൻ നായരേയും മൂന്ന് ആൺ മക്കളെയും മനസാ സ്മരാമി എന്നു നിമിഷാർദ്ധം കൊണ്ട് പൂർത്തീകരിക്കാമായിരുന്ന അഷ്ടപദമന്ത്രം മതിയായിരുന്നുവത്രെ അന്നൊക്കെ നക്ഷത്രപതനദർശനദോഷം അകറ്റാൻ. നാരായണൻ നായർ എന്നു പറഞ്ഞാൽ ഈയുള്ളവൻ്റെ അച്ഛൻ എന്നാരെങ്കിലും ഇത്തരുണത്തിൽ വായിച്ചെടുത്താൽ അയാളെ കുറ്റം പറയാനാവില്ല!.

എന്നതുപോലെ കേരളത്തിലെ മഹാക്ഷേത്രങ്ങളിൽ വെടിവഴിപാടുള്ളവ ഏതൊക്കെയെന്നു ബാലേന്ദ്രൻ്റെ മകളോട് ചോദിച്ചാല്‍ അറിയാമെന്നു നാട്ടില്‍ വിശ്വാസികൾക്കിടയിൽ ഒരു പാട്ടുണ്ട്. ശ്രമകരമായ ഗവേഷണംകൊണ്ടു തേടിപ്പിടിച്ച ക്ഷേത്രനാമങ്ങൾ അതീവരഹസ്യമായി പകർത്തിയ ഒരു താളിയോല മകളുടെ കൈവശമുണ്ടെന്ന കാര്യം എനിക്കുമറിയാം. ഓലയിൽ ഒന്നാമൻ കതിനാവെടിയുടെ തമ്പുരാനായ സാക്ഷാൽ തൃപ്രയാര്‍ രാമചന്ദ്രൻ തന്നെ. രണ്ടാമൻ ശബരിമലയിലെ ഗിരീശൻ. അങ്ങിനെ മകളുടെ കൂപ്പിയ കൈകൾ ദർശിക്കാൻ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത ശ്രീരാമ, അയ്യപ്പ, ഭഗവതീ ക്ഷേത്രങ്ങൾ നിരവധിയുണ്ട് ഭൂമി മലയാളത്തിൽ.

മകൾ വിവാഹിതയായി ആദ്യത്തെ വിഷുവാണ്. ആയതിന് 'കുടീന്ന് ജോലി' (Work from home ) സൗകര്യമെടുത്ത് കെട്ടിയോനുമൊത്തു നാട്ടില്‍ വരുന്നുണ്ട്. എന്നാണ് ഇവിടേക്ക് ; വിഷുവിനോ തലേന്നോ എന്ന ഞങ്ങളുടെ സംശയം ദൂരീകരിച്ചുകൊണ്ട് ഇന്നലെ മകളുടെ വിളി. നല്ല ഉറച്ച, ആത്മവിശ്വാസത്തിൻ്റെ സ്വരം.

" വിഷുത്തലേന്ന് ഞങ്ങള് ഒളരീലാണ് ട്ടാ അച്ഛാ. അവടക്ക് വിഷൂന്."

"അത്യോ. ശരി ശരി."

സന്ദേഹമെല്ലാം പമ്പ കടന്നിരിക്കുന്നു. അച്ഛനെങ്ങാനും വാങ്ങി വെച്ചിട്ടുള്ള പടക്കം പൊട്ടിയേക്കാവുന്ന ജന്മഗൃഹത്തേക്കാള്‍ മുത്തശ്ശി മരിച്ചു വാലായ്മയുള്ള ഭര്‍തൃഗൃഹം തന്നെ വിഷുത്തലേന്നിന് ഉത്തമം എന്ന് മകൾ പ്രശ്നവശാൽ കണ്ടെത്തിയിരിക്കുന്നു.

" ഇവൾടെ പടക്കപ്പേടി മാറ്റിയിട്ടു തന്നെ കാര്യം!."

മേടമാസമടുത്തതോടെ തകർക്കാൻ പറ്റാത്ത വിശ്വാസം മരുമകൻ്റെ മനസ്സിൽ സെറ്റായിട്ടുണ്ട്. പൂരക്കമ്പക്കാരൻ കമ്പപ്പേടിക്കാരിയെയും കൂട്ടി ആദ്യത്തെ തൃശ്ശൂപ്പൂരം കൂടാൻ നിശ്ചയിച്ചിരിക്കുന്നു.

പൂരങ്ങളുടെ പൂരം കാണിക്കുന്നത് ഗാർഹിക പീഡനനിയമത്തിൻ്റെ പരിധിയിൽ വരുമോ എന്ന അന്വേഷണത്തിലാണിപ്പോൾ കുട്ടീടച്ഛൻ. വേറൊന്നുകൊണ്ടുമല്ല; പരിധിയിൽ വരുമെങ്കിൽ അതിനു പൂർവ്വകാലപ്രാബല്യമുണ്ടാകുമോ എന്നൊന്നറിയാനാണ്. കാലമൊക്കെ മാറിയില്ലേ കരുതിയിരിക്കണമല്ലോ!.

LikeShow More Reactions
Comment

2018 ഏപ്രിൽ 9, തിങ്കളാഴ്‌ച

ആംഗികം വാചികം സാത്വികം



ആംഗികം വാചികം സാത്വികം 

രംഗചേതന നാടകോത്സവത്തിന്‍റെ സമാപന സമ്മേളനവും നാടകാവതരണവും കഴിഞ്ഞു രാത്രി സ്കൂട്ടറില്‍ മടങ്ങുകയായിരുന്നു. പൂങ്കുന്നത്തെത്തിയപ്പോള്‍ വഴിയില്‍ നാരങ്ങ വില്‍ക്കുന്ന പെട്ടി ഓട്ടോ കണ്ടു. സീസണാണ്. മധുരനാരങ്ങക്കൊക്കെ നല്ല വിലകുറവുണ്ട്. വീട്ടിലെ സ്റ്റോക്ക് തിന്നഴിഞ്ഞിരിക്കുന്നു. കുറച്ചു വാങ്ങണം. വണ്ടി നിര്‍ത്തി ‘പെട്ടി’ക്കരികിലേക്ക് നടന്നു.

“നാരങ്ങെന്താ വെല?”

“രണ്ടു കിലോ അമ്പതുര്‍പ്പ്യേള്ളു സാര്‍. എടുക്കട്ടെ രണ്ടീലോ?”

അയാള്‍ കച്ചവടം അവസാനിപ്പിച്ചു പോകാനുള്ള തിരക്കിലാണെന്ന് മനസ്സിലായി.

“എടുത്തോളൂ. നല്ലത് വേണം ട്ടാ.”

“നല്ലതേള്ളു സാര്‍. ഇന്ന് കാലത്ത് വന്നതാ.”

നാരങ്ങക്കാരന്‍ മോശപ്പെട്ടവ എടുക്കുന്നത് തടഞ്ഞും അക്ഷമയും എതിര്‍പ്പും അവഗണിച്ചു നല്ലത് സ്വയം തെരഞ്ഞെടുത്തു കൊടുത്തും രണ്ടു കിലോ തികക്കാന്‍ ഏറെ സമയം എടുത്തു. അയാള്‍ നാരങ്ങ പ്ലാസ്റ്റിക്ക് ബാഗിലാക്കുന്ന സമയം പണം എടുക്കാന്‍ നോക്കിയപ്പോഴാണ് മനസ്സില്‍ ഇടിവെട്ടിയത്!. പേഴ്സില്ല! വൈകീട്ട് തിരക്കുപിടിച്ച് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പേഴ്സ് എടുക്കാന്‍ മറന്ന കാര്യം നാട്യഗൃഹത്തിലെ ആദരണ സമ്മേളനത്തിലിരിക്കുമ്പോള്‍ വെറുതെ ഓര്‍ത്തിരുന്നു. ആ കാര്യം ഓര്‍ക്കാതെ അക്കിടിയില്‍ ചെന്നു പെട്ടിരിക്കുകയാണിപ്പോള്‍!. വല്ലാത്ത നാണക്കേടായല്ലോ!. ഇനി എന്തു ചെയ്യും! കയ്യില്‍ വേറെ കാക്കാശില്ല .പേഴ്സെടുക്കാന്‍ മറന്നു എന്നൊക്കെ ഇയാളോടെങ്ങിനെ പറയും? പറഞ്ഞാല്‍ തന്നെ പറയുന്നവനെ മൊത്തത്തിലൊന്നു കണ്ണുഴിഞ്ഞു വിലയിരുത്തിയല്ലേ അയാള്‍ പ്രതികരിക്കുക? രണ്ടു കിലോ നാരങ്ങ തൂക്കാന്‍ ചെലവഴിച്ച അധികസമയം കണക്ക് കൂട്ടി നീരസം പൂണ്ടു നില്‍ക്കുന്നവന്‍റെ സരസ്വതീസ്തവം മുക്തകണ്ഠം കേള്‍ക്കേണ്ടി വരുമെന്നതോര്‍ത്തപ്പോള്‍ മേലാകെ പൊട്ടിത്തരിച്ചു. പെട്ടെന്നൊരു നമ്പര്‍ മനസ്സില്‍ തെളിഞ്ഞു.

കാല്‍ നൂറ്റാണ്ടു കാലത്തെ അഭിനയജീവിതത്തിന് സമാദരമായി രംഗചേതന സമ്മാനിച്ച വേഷ്ടിയും ഫലകവും സ്കൂട്ടറിന്‍റെ ഡിക്കിയില്‍ ഇരിപ്പുണ്ട്. അതിന്‍റെ പ്രോത്സാഹനത്തില്‍ രണ്ടും കല്‍പ്പിച്ചങ്ങു തുടങ്ങി:

"ചതിച്ചു! പേഴ്സ് കാണാല്ല്യ!”

“അയ്യയ്യോ എന്താ പറ്റ്യേ സാറേ! പോക്കറ്റടിച്ചോ? ദേപ്പോ സാറേ? ദേവടെവെച്ച്?”

“അതൊന്ന്വറീല്ല്യ ചങ്ങാതീ! ഇപ്പഴല്ലെ അറിഞ്ഞേ! വീട്ടീന്നെറങ്ങുമ്പോ സാധനം എടുത്തിരുന്നു.”

“പാന്‍റിന്‍റെ പോക്കറ്റിലാ ഇട്ടേര്‍ന്നേ?”

“അതേ! പിന്നിലെ പോക്കറ്റില്”

“ബെസ്റ്റ്!. സാനം ഇപ്പൊ എത്തണ്ടോടത്ത് എത്തീണ്ടാവും! സാറെവടന്നാ വരണത്?”

“ഒരു സിനിമ കണ്ടു വര്വാ.” ഡയലോഗില്‍ പതിരില്ല.

“ഇനീപ്പോ എന്താ ചെയ്യ്വ? വേറെ പൈസയൊന്നും കയ്യിലില്ലിലോ. സോറീട്ടാ.... നാരങ്ങ വേണ്ട. ബുദ്ധിമുട്ടിച്ചേല് ക്ഷമിക്കണം.”

“എയ്....! അത് കൊഴപ്പല്ല്യ സാറേ. രണ്ടീലോ നാരങ്ങയല്ലേ.”

“അപ്പോ ശരി.“

“ശരി സാറേ. ഇന്നത്തെ ലാസ്റ്റ് കച്ചോടായിരുന്നു സാറിന്‍റെ. കയ്യോണ്ട്. അതിങ്ങന്യായീ! ഉം പോട്ടെ!”

കച്ചവടക്കാരന്‍ ദീര്‍ഘനിശ്വാസമിട്ടുകൊണ്ട് പ്ലാസ്റ്റിക്ക് ബാഗ് വണ്ടിയിലേക്ക് കുടഞ്ഞു. പാവം അയാളുണ്ടോ ഈ നടനെ അറിയുന്നു!.

"പിടിച്ചു നില്‍ക്കണ്ടേ ചങ്ങാതീ! " മനസാ ഒരിക്കല്‍ക്കൂടി ക്ഷമാപണം ചെയ്തു.

വീട്ടിലെത്തി വണ്ടി സ്റ്റാന്‍റിലിട്ടിട്ടും ചമ്മല്‍ ഓഫായില്ല. ഹാന്‍ഡില്‍ ലോക്ക് ചെയ്തു ഡിക്കിയില്‍നിന്നും ഷീല്‍ഡും ഷാളുo എടുക്കുമ്പോള്‍ കണ്ടു!
ഡിക്കിയുടെ മൂലയില്‍ പേഴ്സ് കിടന്നു കൊഞ്ഞനം കുത്തുന്നു!