2018 ഏപ്രിൽ 9, തിങ്കളാഴ്‌ച

ആംഗികം വാചികം സാത്വികം



ആംഗികം വാചികം സാത്വികം 

രംഗചേതന നാടകോത്സവത്തിന്‍റെ സമാപന സമ്മേളനവും നാടകാവതരണവും കഴിഞ്ഞു രാത്രി സ്കൂട്ടറില്‍ മടങ്ങുകയായിരുന്നു. പൂങ്കുന്നത്തെത്തിയപ്പോള്‍ വഴിയില്‍ നാരങ്ങ വില്‍ക്കുന്ന പെട്ടി ഓട്ടോ കണ്ടു. സീസണാണ്. മധുരനാരങ്ങക്കൊക്കെ നല്ല വിലകുറവുണ്ട്. വീട്ടിലെ സ്റ്റോക്ക് തിന്നഴിഞ്ഞിരിക്കുന്നു. കുറച്ചു വാങ്ങണം. വണ്ടി നിര്‍ത്തി ‘പെട്ടി’ക്കരികിലേക്ക് നടന്നു.

“നാരങ്ങെന്താ വെല?”

“രണ്ടു കിലോ അമ്പതുര്‍പ്പ്യേള്ളു സാര്‍. എടുക്കട്ടെ രണ്ടീലോ?”

അയാള്‍ കച്ചവടം അവസാനിപ്പിച്ചു പോകാനുള്ള തിരക്കിലാണെന്ന് മനസ്സിലായി.

“എടുത്തോളൂ. നല്ലത് വേണം ട്ടാ.”

“നല്ലതേള്ളു സാര്‍. ഇന്ന് കാലത്ത് വന്നതാ.”

നാരങ്ങക്കാരന്‍ മോശപ്പെട്ടവ എടുക്കുന്നത് തടഞ്ഞും അക്ഷമയും എതിര്‍പ്പും അവഗണിച്ചു നല്ലത് സ്വയം തെരഞ്ഞെടുത്തു കൊടുത്തും രണ്ടു കിലോ തികക്കാന്‍ ഏറെ സമയം എടുത്തു. അയാള്‍ നാരങ്ങ പ്ലാസ്റ്റിക്ക് ബാഗിലാക്കുന്ന സമയം പണം എടുക്കാന്‍ നോക്കിയപ്പോഴാണ് മനസ്സില്‍ ഇടിവെട്ടിയത്!. പേഴ്സില്ല! വൈകീട്ട് തിരക്കുപിടിച്ച് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പേഴ്സ് എടുക്കാന്‍ മറന്ന കാര്യം നാട്യഗൃഹത്തിലെ ആദരണ സമ്മേളനത്തിലിരിക്കുമ്പോള്‍ വെറുതെ ഓര്‍ത്തിരുന്നു. ആ കാര്യം ഓര്‍ക്കാതെ അക്കിടിയില്‍ ചെന്നു പെട്ടിരിക്കുകയാണിപ്പോള്‍!. വല്ലാത്ത നാണക്കേടായല്ലോ!. ഇനി എന്തു ചെയ്യും! കയ്യില്‍ വേറെ കാക്കാശില്ല .പേഴ്സെടുക്കാന്‍ മറന്നു എന്നൊക്കെ ഇയാളോടെങ്ങിനെ പറയും? പറഞ്ഞാല്‍ തന്നെ പറയുന്നവനെ മൊത്തത്തിലൊന്നു കണ്ണുഴിഞ്ഞു വിലയിരുത്തിയല്ലേ അയാള്‍ പ്രതികരിക്കുക? രണ്ടു കിലോ നാരങ്ങ തൂക്കാന്‍ ചെലവഴിച്ച അധികസമയം കണക്ക് കൂട്ടി നീരസം പൂണ്ടു നില്‍ക്കുന്നവന്‍റെ സരസ്വതീസ്തവം മുക്തകണ്ഠം കേള്‍ക്കേണ്ടി വരുമെന്നതോര്‍ത്തപ്പോള്‍ മേലാകെ പൊട്ടിത്തരിച്ചു. പെട്ടെന്നൊരു നമ്പര്‍ മനസ്സില്‍ തെളിഞ്ഞു.

കാല്‍ നൂറ്റാണ്ടു കാലത്തെ അഭിനയജീവിതത്തിന് സമാദരമായി രംഗചേതന സമ്മാനിച്ച വേഷ്ടിയും ഫലകവും സ്കൂട്ടറിന്‍റെ ഡിക്കിയില്‍ ഇരിപ്പുണ്ട്. അതിന്‍റെ പ്രോത്സാഹനത്തില്‍ രണ്ടും കല്‍പ്പിച്ചങ്ങു തുടങ്ങി:

"ചതിച്ചു! പേഴ്സ് കാണാല്ല്യ!”

“അയ്യയ്യോ എന്താ പറ്റ്യേ സാറേ! പോക്കറ്റടിച്ചോ? ദേപ്പോ സാറേ? ദേവടെവെച്ച്?”

“അതൊന്ന്വറീല്ല്യ ചങ്ങാതീ! ഇപ്പഴല്ലെ അറിഞ്ഞേ! വീട്ടീന്നെറങ്ങുമ്പോ സാധനം എടുത്തിരുന്നു.”

“പാന്‍റിന്‍റെ പോക്കറ്റിലാ ഇട്ടേര്‍ന്നേ?”

“അതേ! പിന്നിലെ പോക്കറ്റില്”

“ബെസ്റ്റ്!. സാനം ഇപ്പൊ എത്തണ്ടോടത്ത് എത്തീണ്ടാവും! സാറെവടന്നാ വരണത്?”

“ഒരു സിനിമ കണ്ടു വര്വാ.” ഡയലോഗില്‍ പതിരില്ല.

“ഇനീപ്പോ എന്താ ചെയ്യ്വ? വേറെ പൈസയൊന്നും കയ്യിലില്ലിലോ. സോറീട്ടാ.... നാരങ്ങ വേണ്ട. ബുദ്ധിമുട്ടിച്ചേല് ക്ഷമിക്കണം.”

“എയ്....! അത് കൊഴപ്പല്ല്യ സാറേ. രണ്ടീലോ നാരങ്ങയല്ലേ.”

“അപ്പോ ശരി.“

“ശരി സാറേ. ഇന്നത്തെ ലാസ്റ്റ് കച്ചോടായിരുന്നു സാറിന്‍റെ. കയ്യോണ്ട്. അതിങ്ങന്യായീ! ഉം പോട്ടെ!”

കച്ചവടക്കാരന്‍ ദീര്‍ഘനിശ്വാസമിട്ടുകൊണ്ട് പ്ലാസ്റ്റിക്ക് ബാഗ് വണ്ടിയിലേക്ക് കുടഞ്ഞു. പാവം അയാളുണ്ടോ ഈ നടനെ അറിയുന്നു!.

"പിടിച്ചു നില്‍ക്കണ്ടേ ചങ്ങാതീ! " മനസാ ഒരിക്കല്‍ക്കൂടി ക്ഷമാപണം ചെയ്തു.

വീട്ടിലെത്തി വണ്ടി സ്റ്റാന്‍റിലിട്ടിട്ടും ചമ്മല്‍ ഓഫായില്ല. ഹാന്‍ഡില്‍ ലോക്ക് ചെയ്തു ഡിക്കിയില്‍നിന്നും ഷീല്‍ഡും ഷാളുo എടുക്കുമ്പോള്‍ കണ്ടു!
ഡിക്കിയുടെ മൂലയില്‍ പേഴ്സ് കിടന്നു കൊഞ്ഞനം കുത്തുന്നു!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ