2019 മാർച്ച് 21, വ്യാഴാഴ്‌ച

മേളം ജനപ്രിയമാവുമ്പോള്‍

മേളം ജനപ്രിയമാവുമ്പോള്‍

മേളാസ്വാദനസമ്പ്രദായങ്ങളിലെ സംസ്ക്കാരച്യുതിയെച്ചൊല്ലിയുള്ള ആവലാതികൾ ഏറുകയാണ്. തിരക്ക് കൂടുന്നു. അച്ചടക്കം നഷ്ടപ്പെടുന്നു. കൂക്കിവിളിയും ആർപ്പു വിളിയും മേളത്തെ ഭരിക്കുന്നു. പൈപ്പ് ബലൂണുകൾ ആനക്കാഴ്ചകളുടെ മാറ്റു കുറയ്ക്കുന്നു. കാവടിയിലെന്ന പോലെ കായിക സംഘട്ടനങ്ങൾ പെരുകുന്നു. (പറയുന്നതിലെ 'കാവടിയിലാവാം'എന്ന ധ്വനി ശ്രദ്ധേയമാണ്!.)
പാരമ്പര്യപ്രിയരായ മേളാസ്വാദകർ അനാശാസ്യങ്ങളിൽ അരിശം മൂത്ത് പൂരപ്പറമ്പിൽ ബലൂൺ കച്ചവടം നിരോധിക്കണമെന്നു വരെ ആവശ്യപ്പെടുന്നുണ്ട്!. 'സംസ്കാര ശോഷണ'ത്തിന് പാതി ശമനം കിട്ടുമത്രേ അങ്ങിനെ ചെയ്യുന്ന പക്ഷം!.
ആ പാവങ്ങളുടെ കച്ചവടം പൂട്ടി കുടുംബത്തിന്‍റെ കഞ്ഞികുടി മുട്ടിച്ചാൽ മേളാസ്വാദനത്തിന്റെ 'നഷ്ടസൌന്ദര്യം' വീണ്ടെടുക്കാനാവുമെങ്കിൽ നല്ലതു തന്നെ!!. കൂടാതെ പൂരപ്പറമ്പിലേക്കുള്ള വഴികളെല്ലാം കെട്ടിമറച്ച് ടിക്കറ്റ് കൗണ്ടറിട്ട് ഉത്തമരായ ആസ്വാദകരെ മാത്രം പൂരപ്പറമ്പിലേക്ക് കടത്തി വിടുന്ന പുതിയൊരു സമ്പ്രദായവും പരീക്ഷിക്കാവുന്നതാണു്. ആയതിന് പേരുകേട്ട മേള പ്രമാണിമാരുടെ സാക്ഷ്യപത്രം നിഷ്കർഷിക്കാം!. കൈ വീശാതെ വിരലിൽ എണ്ണമിട്ട് താളം പിടിക്കണം. വേഷ്ടിയാവാം പക്ഷെ വീശരുത്. വെറ്റില മുറുക്കാം തലയാട്ടാം പക്ഷേ വാ തുറക്കരുത്. കാലിന്റെ ഉപ്പുറ്റി ഒരു മില്ലിമീറ്ററിൽ കൂടുതൽ പൊങ്ങരുത് തുടങ്ങിയ ആംഗിക വാചിക സാത്വികാഹാര്യാദി പെരുമാറ്റച്ചട്ടങ്ങളും ആസ്വാദകർക്കിടയിൽ ഏർപ്പെടുത്താവുന്നതാണ്!.
'മഠത്തിൽ വരവ് പഞ്ചാരി കർണ്ണാമൃതമായി' എന്നൊക്കെ വെച്ചു കാച്ചുന്ന മാധ്യമങ്ങളാണ് ഇന്ന് വ്യക്തികളുടേയും സംഭവങ്ങളുടേയും താരമൂല്യം നിർണ്ണയിക്കുന്നത്. അങ്ങിനെയാണ് സിനിമാ താരങ്ങൾക്കെന്ന പോലെ വാദ്യക്കാര്‍ക്കും പൊക്കം വെച്ചത്. സിനിമയിൽ മോഹൻ ലാലിന്റെയും മമ്മുട്ടിയുടെയും സ്ഥാനമാണ് മേളത്തിലിന്ന് പെരുവനത്തിനും കിഴക്കൂട്ടിനും. ഫാൻസ് അസോസിയേഷൻ വരെ ഉണ്ടോയെന്ന് സംശയമുണ്ട്.
ആരാധകർ വർദ്ധിച്ചപ്പോൾ അവരുടെ ഇച്ഛക്കൊത്ത് വാദ്യക്കാര്‍ മേളത്തിന്റെ താള വിന്യാസങ്ങളിൽ ചില പൊടിക്കൈകൾ പ്രയോഗിക്കുവാൻ തുടങ്ങി. ആസ്വാദകരെ ചാടിക്കലും ആരവങ്ങൾക്ക് വ്യാപ്തിയും ആഴവും കൂട്ടലുമായി ചില പാണ്ടി പഞ്ചാരി വാദ്യക്കാരുടെ ലക്ഷ്യം. തൃപ്പേക്കുളം ചക്കുംകുളം പഞ്ചാരികളുടെ കരടില്ലാത്ത ശാലീന സൗന്ദര്യമൊക്കെ ഇന്ന് പഞ്ചതന്ത്ര കഥകള്‍ മാത്രമാണ്. സ്പീഡാണ് മുഖ്യം. സൂപ്പർ സോണിക്ക് കലാശങ്ങൾക്കാണ് മാർക്കറ്റ്. കലാശ താളവട്ടങ്ങളുടെ എണ്ണം നാലിരട്ടിയാക്കിയാൽ എരമ്പി. പഞ്ചാരി അഞ്ചാം കാലം മുറുകുമ്പോൾ താള സ്ഥാനങ്ങളിൽ കൌശലം കാണിച്ച് ശിങ്കാരി സമാനമാക്കുന്നത് ട്രെൻഡായി. തായമ്പകയിൽ പോലും വട്ടം പിടിക്കുന്നവർ ഉരുളുകോൽ കൊട്ടിയും വകക്കാരൻ മൂന്നടി ഉയരത്തിൽ ചാടി നേർക്കോലിട്ടും ഇലത്താളക്കാരൻ കോമരം തുള്ളിയും ശിങ്കാരിമേളത്തെ നാണിപ്പിക്കുന്നതു കീഴ്വഴക്കമായിട്ടുണ്ട്. ഈ 'പരിഷ്ക്കാര'ത്തിലൊന്നും ആർക്കും ഒരു പരിഭവമോ പരാതിയോ രോഷമോ കാണുന്നില്ല. ബലൂണാണ് വില്ലൻ. ആരവങ്ങളും!.
മേളാസ്വാദന മേഖല 'സംവാദഭരിത'മാണിന്ന്. ഉത്തരാധുനിക വിന്യാസങ്ങൾ തിരുകിക്കയറ്റി ഇടക്കലാശങ്ങളും കലാശങ്ങളും അഡാറാക്കിയപ്പോൾ ആരവക്കാരും ബലൂൺ കച്ചവടവും വർദ്ധിച്ചതാണോ മൂല്യച്യുതിക്ക് കാരണം അതോ തിരിച്ചോ എന്ന തരത്തിൽ അണ്ടി-മാങ്ങാ ശങ്ക സ്ഥാനം പിടിച്ചിട്ടുണ്ട് തർക്ക വിതർക്കങ്ങളിൽ!. അക്കാര്യമൊക്കെ ഇക്കണോമിസ്റ്റുകൾ പഠനവിധേയമാട്ടെ!.
മാറും. എല്ലാം മാറും. കടലിലെ തിരകളെ നിരോധിക്കാനാവുമോ?. ആവുമെങ്കിൽ മേളത്തിലെ തിക്കും തിരക്കും ആരവവും പുളയുന്ന ബലൂണുകളും ഈസിയായി നിയന്ത്രിക്കാം. നിവൃത്തിയില്ലാത്ത പക്ഷം കളിക്കാരൻ പോയിന്റ് നേടുമ്പോൾ സ്റ്റേഡിയത്തിൽ ഉയരുന്ന കയ്യടിയും മർമ്മരങ്ങളുമെല്ലാം റഫറിയുടെ ഒരൊറ്റ "സൈലൻസ്‌......!!!.'' ആഹ്വാനത്തോടെ നിശ്ശബ്ദമാക്കി കോർട്ടിൽ കളിക്കാരന്റെ നെറ്റിയിലെ വിയർപ്പു വീഴുന്ന ശബ്ദം പോലും കേൾക്കുമാറാക്കുന്ന വിംബിൾഡൺ ടെന്നീസ് സംഘാടന മാതൃക പരീക്ഷിക്കാവുന്നതാണ്!.
ആയതിന് തിടമ്പേറ്റിയ കോലം പിടിക്കുന്നയാൾക്ക് കോഡ് ലസ് മൈക്രഫോൺ നൽകി ചട്ടം കെട്ടാവുന്നതുമാണു്!.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ