2020 ഒക്‌ടോബർ 21, ബുധനാഴ്‌ച

ലക്ഷ്മിയേടത്തി

  

ലക്ഷ്മിയേടത്തി

പേരക്കുട്ടിക്ക് വിരശല്ല്യത്തിനു മരുന്നു വാങ്ങുവാനായി വൈദ്യൻ മാഷെ കാണാൻ പോകുന്ന വഴി ആൽത്തറയിൽ നിന്ന് പൊങ്ങിയ വലിയ കൂട്ടച്ചിരിയിൽ ലക്ഷ്മ്യേടത്തി ഒന്നു ഞെട്ടി. കൌമാരക്കാരും യുവാക്കളുമായി ഞങ്ങൾ പത്തുപന്ത്രണ്ട് പിള്ളേരുണ്ട് വായനശാലയ്ക്കു മുന്നിലുള്ള ആൽത്തറയിൽ. മുപ്പതിനു മുകളിലെത്തിയ സുന്ദരൻ മാഷാണ് ഞങ്ങൾക്കിടയിൽ മുതിർന്നയാൾ. മാഷ് പൊട്ടിച്ച കുഴിമിന്നലിലാണ് ആൽത്തറ കുലുങ്ങിയതെന്ന് ലക്ഷ്മ്യേടത്തി ഊഹിച്ചെടുത്തു.

വായിലെ നാവിലും നേരമ്പോക്ക് പറയുന്നതിലും ഡോക്റ്ററേറ്റുള്ള പ്രതിഭയാണ് ലക്ഷ്മ്യേട്ത്തി. ധാരാളം ശിഷ്യ സമ്പത്ത്. ഞങ്ങക്കിടയിൽ ധാരാളം ശിഷ്യന്മാരും ആരാധകരുമുണ്ട്. വാത്സല്യം കലർന്ന ഒരടുപ്പമായിരുന്നു ലക്ഷ്മ്യേടത്തിക്ക് ഞങ്ങളോട്. പരസ്പരമുള്ള സ്നേഹ ബഹുമാനങ്ങളുടെ ഒരു രസതന്ത്രം നമുക്കിടയിലുണ്ടായിരുന്നു. ഏതു സമയമായാലും ആൽത്തറയ്ക്കു മുന്നിലുടെ പോവുന്നതു കണ്ടാൽ ലക്ഷ്മ്യേടത്തിയെ ആൽത്തറയിലേക്ക് വിളിച്ചുവരുത്തും ഞങ്ങൾ. ഇല്ലെങ്കിൽ ലക്ഷ്മ്യേടത്തി തന്നെ വരും. സോഫ്റ്റ് ഏയും യൂയും കലർന്ന പൊടിപ്പുകൾ വിട്ട് എല്ലാവരേയും ചിരിപ്പിച്ച് കണ്ണീരു വരുത്തിയേ ഷഷ്ഠിപൂർത്തി കഴിഞ്ഞ അവർ മടങ്ങൂ.

ആൽത്തറയിലെ ചിരി ഒന്നടങ്ങിയപ്പോൾ ലക്ഷ്മ്യേടത്തി ബ്രേക്കിട്ടു. വിരലുകൾ മടക്കി രണ്ടു കയ്യും എളിയിൽ കുത്തി അവർ ആൽത്തറയിലേക്ക് തിരിഞ്ഞു. വായിൽ നിറഞ്ഞ മുറുക്കാൻ ചാറ് നീട്ടി തുപ്പി.

"ലക്ഷ്മ്യേടത്ത്യേ, വരൂന്നേയ്!.''

സുന്ദരൻ മാഷക്ക് ആവേശമായി.

"ൻ്റെ പിള്ളേരടട്ത്ത് വരാൻ ഇക്ക് നെന്റെ ക്ഷണൊന്നും വേണ്ട്ര മുത്തൻ വാദ്ധ്യാരേ!."

ലക്ഷ്മ്യേടത്തി ആൽത്തറയിലേക്ക് നീങ്ങി. നീക്കത്തിൻ്റെ ഉന്നം ക്ഷണിച്ചവൻ തന്നെയായിരുന്നു. സുന്ദരൻ മാഷടെ അടുത്തുചെന്ന് രണ്ട് നിമിഷം കണ്ണിലേക്ക് ചുഴിഞ്ഞു നോക്കിയ ശേഷം ലക്ഷ്മ്യേടത്തി ചോദിച്ചു:

"ടാ, പത്തു മുപ്പത്തഞ്ച് വയസ്സായില്ല്യേ നെനക്ക്?. ഊരേലെ ചോപ്പ് മാറാത്ത പിള്ളേരടെ കൂടെ കളിച്ച് ചിരിച്ചിരുന്ന് ആൽത്തറേല് വേരെറക്കാൻ തന്ന്യാ നെന്റെ ഭാവം?. വീട്ടില് വാതില് സാക്ഷേട്ടിര്ന്ന് കിക്കിള്യാക്കാനും ചിരിപ്പിക്കാനും ഒരെണ്ണത്തിനെ കൊണ്ടരണ്ട്രാ നെനക്ക്!."

"എന്താ ചെയ്യാ ലക്ഷ്മ്യേടത്തി, എഴില് ചൊവ്വ വേരെറക്കി നിക്ക്വല്ലേ?."

"ന്നാ ആ പനോലേട്ത്ത് അടുപ്പിലിട്ടിട്ട് നല്ലതൊന്നിനെ വശ്യം ചീത് വീട്ടില് കേറ്ററാ നിയ്യ്!."

"വരട്ടെ സമയണ്ട്."

"ന്റെ തേവരേ!. മുപ്പത്തഞ്ച് കഴിഞ്ഞു; ന്നട്ടും സമയായിട്ടില്ല്യാന്ന് ഇള്ളക്കുട്ടിക്ക്!."

വായിൽ വീണ്ടും കൊഴുത്തു നിറഞ്ഞ മുറുക്കാൻ ചാറ് ആൽത്തറക്ക് കുറച്ചകലെ ചെന്ന് പാറ്റിച്ച് തുപ്പിയ ശേഷം തിരിച്ചു വന്നു് ലക്ഷ്മ്യേടത്തി പറഞ്ഞു:

"ടാ.....നോക്ക്യേൻ, മൂപ്പെത്തീട്ടും വെട്ടാത്ത നേന്ത്രക്കായ വിള്ളും. കിളി കൊത്തും. കണ്ടിട്ടില്ല്യേ നിയ്യ്?. നല്ലണോർമ്മച്ചോ!."
Image may contain: tree, house, plant and outdoor
Anandan Parangodath, Raman Mundanad and 99 others
35 comments
2 shares
Like
Comment
Share

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ