2015 ജൂൺ 29, തിങ്കളാഴ്‌ച

ബലാബലം

ബലാബലം 


'ട്രങ്ക്പെട്ടി’യും തൂക്കി സഹോദരിയോടോപ്പം ബസ്‌ സ്റ്റോപ്പിലേക്ക് ധൃതിയില്‍ നടന്നുപോവുകയായിരുന്നു പൈലപ്പന്‍. ആല്‍ത്തറയില്‍ പുകവലിച്ചിരുന്നു വെടിപറയുന്ന കൂട്ടുകാരെകണ്ടപ്പോള്‍ ഗഡിക്ക് ബീടിശങ്ക ഉണര്‍ന്നു.

“നിയ്യ്‌ നടന്നോ ഞാന്‍ ദേ വരുണൂ.” 

എന്നു പെങ്ങളോടു പറഞ്ഞു കൊച്ചപ്പന്‍ ആല്‍ത്തറയിലേക്ക് നീങ്ങി.  ഭാരമുള്ള പെട്ടി നിലത്തു വെച്ച് കള്ളിമുണ്ടു പൊക്കി വരയന്‍ വള്ളിഡ്രോയറിലെ ബീടിക്കെട്ടില്‍നിന്നൊരെണ്ണം എടുത്തു ചുണ്ടില്‍വെച്ചു .


“ ബാലഷ്ണാ ആ തീയൊന്നു തന്നേന്‍.”


ആഞ്ഞെടുത്ത പുകയില്‍നിന്നും വേണ്ടത്ര ഉള്ളിലേക്കെടുത്ത് ശേഷിപ്പ് കറ പിടിച്ച പല്ലുകളുടെ വിടവുകളിലൂടെ ഊതിപ്പറപ്പിച്ചുകൊണ്ട് പൈലപ്പന്‍ പറഞ്ഞു:


"പോട്ടെ. വൈക്യാ ബസ്‌ തെറ്റും."


പെട്ടിയെടുത്തു  നടക്കാന്‍ തുടങ്ങിയ പൈലപ്പനോട് ജോര്‍ജ് ചോദിച്ചു.


" എങ്ങടാണ്ടാ യാത്ര?."


“റേല്‍വേ സ്റ്റേഷന്‍ലിക്ക്. പെങ്ങളെ വെല്ലൂര്‍ക്ക് കേറ്റി  അയക്കണം."


പൈലപ്പന്‍റെ സഹോദരി വെല്ലൂര്‍ ആസ്പത്രിയില്‍ നേഴ്സായിരുന്നു.


“പൈലപ്പാ സൂക്ഷിക്കണം ട്ടാ. ഇന്നാളത്തെ പോല്യാവണ്ട!  ഓര്‍മേണ്ടലോ?"

"എന്താദ് ?" പൈലപ്പൻ കാര്യം പിടികിട്ടാതെ ഒരു നിമിഷം നിന്നു. കാര്യം പിടികിട്ടിയപ്പോൾ നെറ്റിയിൽ കയ്യടിച്ചുകൊണ്ട് തുടർന്നു :

“ഉവ്വുവ്വ്! ഹെന്‍റെ കര്‍ത്താവേ! ഇന്യങ്ങനെ ഒരക്കിടി പറ്റില്ല്യ!.”

ജോര്‍ജിന്‍റെ ഓര്‍മപ്പെടുത്തലിനോട് തികഞ്ഞ ഗൌരവത്തോടെ പൈലപ്പന്‍ പ്രതികരിച്ചു. പെട്ടി തൂക്കി പെങ്ങള്‍ക്കൊപ്പം എത്താന്‍ ഓടിയ പൈലപ്പനെ നോക്കി ആല്‍ത്തറക്കൂട്ടം അടക്കിച്ചിരിച്ചു.


രണ്ടാഴ്ച മുമ്പുണ്ടായതാണ് സംഭവം. മിലിട്ടറി ക്കാരന്‍ സുഹൃത്ത് വിശ്വപ്പന്‍ രണ്ടു മാസം ലീവ് കഴിഞ്ഞു ജോധ്പൂരിലേക്കു മടങ്ങുകയായിരുന്നു. അന്നത്തെ സമ്പ്രദായമനുസരിച്ച് കൂട്ടുകാര്‍ ഒന്നൊഴിയാതെ യാത്രയയക്കാന്‍ സ്റ്റേഷനില്‍ പോയി. പത്തിരുപതു പേരുണ്ടായിരുന്നു. കഴിഞ്ഞുപോയ അവധിദിനങ്ങളിലെ അര്‍മാദങ്ങളും രണ്ടുമാസം കടന്നു പോയതിന്‍റെ വേഗതയുമൊക്കെ എല്ലാവരും വട്ടംകൂടി അയവിറക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍ വിശ്വപ്പനു പോകാനുള്ള വണ്ടി പ്ലാറ്റ്ഫോമില്‍ വന്നു നിന്നു. ചങ്ങാതിമാര്‍ അവസാന നിമിഷങ്ങളിലെ ഗദ്ഗദങ്ങള്‍ മാറിക്കൊണ്ടിരുന്നപ്പോള്‍ വണ്ടിക്കു പുറപ്പെടാനുള്ള വിസിലടി മുഴങ്ങി.



"അപ്പ ശരീഡാ ! ഇന്യടുത്തൊല്ലം കാണാം!."


വണ്ടിയില്‍ കയറിനിന്ന് വിശ്വപ്പന്‍ കൈവീശി. പക്ഷെ മിനിട്ടുകള്‍ കഴിഞ്ഞിട്ടും വണ്ടിനീങ്ങുന്നില്ല. രണ്ടുമൂന്നു വിസിലടികള്‍ ആവര്‍ത്തിച്ചിട്ടും വണ്ടി ക്കനക്കമില്ല. കാര്യമറിയാതെ എല്ലാവരും തീവണ്ടിയുടെ മുന്നിലേക്കും പിന്നിലേക്കും നോക്കി. അഞ്ചു മിനിറ്റു കഴിഞ്ഞു. ഒന്നും സംഭവിക്കുന്നില്ല!. ഇതെന്തു പറ്റീ!?

പെട്ടെന്നാണ് കംപാര്‍ട്ടുമെന്‍റിന്‍റെ ജനല്‍കമ്പിയില്‍ പിടിച്ചുകൊണ്ട് എഞ്ചിന്‍റെ ഭാഗത്തേക്കു ഏന്തിവലിഞ്ഞു നോക്കി നിന്ന പൈലപ്പനെ ഉണ്ണി ശ്രദ്ധിച്ചത്.


“അ:അ: അത് ശരി! പിന്നെങ്ങന്യാ വണ്ടി പൂവ്വാ! ഡാ പൈലപ്പാ കമ്പീന്നു കയ്യെടുക്ക്!”


എന്നു പറഞ്ഞു ആളെ സൂപ്പാക്കുന്നതിൽ അഗ്രഗണ്യനായ  ഉണ്ണി പൈലപ്പന്‍റെ കൈ ജനല്‍ക്കമ്പിയില്‍നിന്നും ബലമായി പിടിച്ചുവലിച്ചതും വണ്ടി നീങ്ങിത്തുടങ്ങിയതും ഒപ്പമായിരുന്നു.  കൂട്ടച്ചിരി ഉയര്‍ന്നപ്പോള്‍ പൈലപ്പന്‍ അന്തംവിട്ടു നിന്നു.


"ദെന്തേ പൈലപ്പാ നിയ്യ്‌ കാട്ടീത്! പൊറപ്പെടാന്‍ നിക്കണ തീവണ്ടീമെ പിടിക്കാന്‍ പാട്വോ? വണ്ടീപ്പോ അഞ്ചു മിനിട്ട് ലേറ്റായില്ല്യെ? ഇങ്ങനെ വിവരല്ല്യാണ്ടായാ നെനക്ക്!"


പ്ലാറ്റ്ഫോമില്‍നിന്നും പുറത്തു കടക്കുമ്പോള്‍ വേണു ചോദിച്ചതു കേട്ട് കുറ്റബോധത്തോടെ പൈലപ്പന്‍ പറഞ്ഞു:


“അയ്‌! അതെനിക്കറിയ്വോ!. അങ്ങന്യാച്ചാ നിങ്ങളത്  നേർത്തെ   പറേണ്ടേ?"

നാട്ടില്‍ ബസ്സിറങ്ങുമ്പോഴും കൊച്ചപ്പന്‍റെ കണ്ണുകളിലെ വിസ്മയം മാഞ്ഞുപോയിരുന്നില്ല!. 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ