2016 ഡിസംബർ 5, തിങ്കളാഴ്‌ച

തത്ത

  തത്ത 

നട്ടുച്ച നേരത്ത് വിസ്തരിച്ചൊന്നു തേച്ചു കുളിക്കണമെന്ന് മോഹം തോന്നി ആസകലം എണ്ണ തേച്ച് അമ്പലക്കുളത്തിലേക്ക് ഇറങ്ങിയതാണ് അദ്ധ്യാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കുറുപ്പുമാഷ്. കുളക്കരയിലെത്തിയപ്പോൾ തന്‍റെ തോട്ടത്തിലെ 
തെങ്ങിൽ നിന്ന് വെപ്രാളം പിടിച്ചിറങ്ങി ഓടുന്ന രാമനെ കണ്ടു.



"ആരാദ്?. ഒന്നവടെ നിക്ക്വാ, ചോദിക്കട്ടെ!."

തല ചൊറിഞ്ഞു മുന്നിൽ വന്നു നിന്ന രാമനോട് മാഷ് ശാന്തമായി ചോദിച്ചു:

" അ: രാമനോ! എന്താ രാമാ തെങ്ങില്?."

" ഒന്നൂല്ല്യ മാഷേ!."

"ഒന്നൂല്ല്യാണ്ട് വെറുതെ തെങ്ങില് കേറ്വോ?."

"തത്തേ പിടിക്കാൻ കേറീതാ."

"തത്തേ പിടിക്കാനോ?."

"അതെ മാഷെ, നല്ല പച്ചത്തത്ത!."

"ന്ന്ട്ട് തത്തെവടേ?. ഇയാൾടെ കയ്യിലൊന്നും കാണാല്ലിലോ?."

" തത്ത പറന്ന് പോയി മാഷേ!."

ഉത്തരം മുട്ടി ഉള്ളിൽ കുമിഞ്ഞു കുമിഞ്ഞു പൊന്തിയ ചിരിയടക്കാൻ മാഷ് പാടുപെട്ടു.

" തത്തയല്ലേ ആ കെടക്കണത്?."

രാമന്‍റെ കാൽച്ചുവട്ടിലേക്ക് വിരൽ ചൂണ്ടി മാഷ് ചോദിച്ചു.

ഒന്നു പിടഞ്ഞു ചാടി രാമൻ താഴോട്ട് നോക്കിയപ്പോൾ കണ്ടത് താൻ പിരിച്ചിട്ട തേങ്ങയാണ്. ഗത്യന്തരമില്ലെന്നു കണ്ടപ്പോള്‍ രാമനും കുറുപ്പിന്‍റെ കളരിയില്‍ കൂടാൻ തീരുമാനിച്ചു.

" എവടെ മാഷേ?."

"അയ്!. ദേ കെടക്കണൂടോ കാണാല്ല്യേ?."

" ഇല്ലിലോ മാഷേ?."

" അത് ശരി!. അപ്പൊ ഇയാൾക്ക് തത്തേ കണ്ടാ അറീല്ല്യാല്ലേ?. ന്ന്ട്ടാ തെങ്ങ്മ്മെ കേറീത്?."

രാമന്‍ ഒന്നും മിണ്ടാതെ മണ്ടനായി നില്‍ക്കുന്നതു കണ്ടപ്പോൾ മാഷ് തുടർന്നു ':

" ശരി എന്തായാലും ഇയാള് തത്തേ പിടിക്കാൻ വന്നതല്ലേ വെറും കയ്യോടെ മടങ്ങണ്ട.!. കാൽക്കല് കെടക്കണതെടുത്ത് പൊക്കോള്വാ."

വിശ്വാസം വരാതെ രാമൻ അന്തിച്ചു നിന്നു!.

" അതേടോ!. ആ തത്ത തനിക്ക്. ഇനി പക്ഷെ തെങ്ങ്മ്മെ കേറുമ്പോ ഒന്നു പറഞ്ഞാ നന്ന്!. തത്തക്കൊക്കെ ഇപ്പൊ നല്ല വെല്യാണേയ്!."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ