പ്രതി ഭീമന്‍ തന്നെ
ബാങ്കില്‍ ജോലി ചെയ്തിരുന്ന കാലത്തെ ചിലത് പറയാം. അത് മാത്രമോ?. എന്നു പറഞ്ഞുടാ അല്‍പ്പം കാലികവും ആവാം. എന്തേ അങ്ങനെ തോന്നാന്‍?. ഒന്നൂല്ല്യ അങ്ങനെ തോന്നി അത്രന്നെ. .
മറ്റു ബാങ്കുകളുടെ ചെക്കും ഡ്രാഫ്റ്റുമായി കൌണ്ടറില്‍ വന്നിരുന്നവരുടെ കഥയില്‍ തുടങ്ങാം.
"എന്തേ?"
"ഇത് മാറണം."
നോക്കി. ബാങ്ക് ഓഫ് ഇന്ത്യയുടെ ചെക്കാണ്. ക്രോസ് ചെയ്തിരിക്കുന്നു.
"ഇവടെ അക്കൌണ്ടുണ്ടോ?"
"ഇണ്ട്."
"പാസ് ബൂക്കുണ്ടോ കയ്യില്‍?"
"ഇണ്ട്."
"തരൂ."
പാസ് ബുക്കും ബാങ്ക് ഓഫ് ഇന്ത്യയുടെ തന്നെ.
"അയ്യോ ഇത് ബാങ്ക് ഓഫ് ഇന്ത്യേട്യാണല്ലോ."
"അതന്ന്യല്ലേ ഇത്?"
"അല്ല. ഇത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്."
"അപ്പൊ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാന്ന് അതിലെഴുതീണ്ടലോ?. പൊറത്ത് ബോര്‍ഡിലും അങ്ങന്യന്ന്യാ കണ്ടേ."
"അല്ല ബാങ്ക് ഓഫ് ഇന്ത്യാന്നാ. ദേ നോക്ക്വോ ബാ............ങ്കോ.............ഫി..............ന്ത്യാ..........കണ്ടില്ല്യേ?."
" അ: അ: അപ്പൊ ബാങ്ക് ഓഫ് ഇന്ത്യ എവട്യാ?."
" ഈ വഴീലന്നെ കൊറച്ചൂടി പടിഞ്ഞാട്ട് പോണം ട്ടാ. "
സെന്‍ട്രല്‍ ബാങ്ക് , യൂണിയന്‍ ബാങ്ക്, യുനൈറ്റഡ് ബാങ്ക് , അങ്ങിനെ ഏതു ബാങ്കായാലും അവരുടെ ചെക്കും ഡ്രാഫ്റ്റുമായി അക്കൌണ്ടില്ലാതെ ബ്രാഞ്ചില്‍ വരുന്നവരെ തിരുത്താനും ശരിയായ സ്ഥലം പറഞ്ഞു കൊടുക്കാനുമായി തന്നെ ദിവസേന നല്ലൊരു ഭാഗം സമയം ചെലവഴിക്കേണ്ടി വന്നിരുന്നു. ഇന്നും വലിയ വ്യത്യാസമൊന്നുമില്ല എന്നു കേള്‍ക്കുന്നുമുണ്ട്. പറഞ്ഞു വന്നതില്‍നിന്ന് ആ ' ....ബാങ്ക് ഓഫ് ഇന്ത്യ' യാണ് കുഴപ്പക്കാരന്‍ എന്നു മനസ്സിലാക്കാന്‍ വലിയ വിഷമമില്ല.
പക്ഷെ രസമതല്ല. പഠിപ്പും വിവരവുമില്ലാത്തവരുടെ കാര്യം മനസ്സിലാക്കാം. അതുള്ളവര്‍ക്കു പോലും ഇത്തരം അബദ്ധങ്ങള്‍ പറ്റുന്നതോ?. ബാങ്ക് പരീക്ഷ എഴുതാന്‍ പോകുന്ന ബിരുദ ബിരുദാനന്തര ബിരുദധാരികളായവരില്‍പോലും അത്തരക്കാരുണ്ടായിരുന്നു എന്നത് അത്ഭുതപ്പെടുത്തിയിരുന്നു.
മറ്റൊരു തമാശ മലയാളികള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ആയിരുന്നു.
"എവട്യാ വര്‍ക്കീയണേ?"
"സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ "
"ഓ എസ്ബീട്ടി. എവടെ?"
"എസ്ബീട്ട്യല്ല. എസ്ബീഐ. കുന്നംകുളം"
"ങ്ങ്ഹാ രണ്ടും ഒന്നന്നെ."
അങ്ങനെയെങ്കില്‍ അങ്ങനെ; എന്തായാലും തറവാട്ടുകാരാണല്ലോ എന്ന് കരുതി സമാധാനിച്ചു പോന്നു .
പത്രക്കാരും മോശമായിരുന്നില്ല.
സ്റ്റേറ്റ് ബാങ്ക് പെന്‍ഷണറായിരുന്ന അച്ഛന്‍ മരിച്ചപ്പോള്‍ പത്രമാപ്പീസിലേക്ക് വിവരങ്ങള്‍ വൃത്തിയായി എഴുതിക്കൊടുത്തു. പക്ഷെ ചരമക്കോളത്തില്‍ അച്ചടിച്ചു വന്നത് ഇങ്ങിനെ:
കൊട്ടാപ്പുറത്ത് നാരാരായണന്‍ നായര്‍ മരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ജീവനക്കാരനായിരുന്നു.
മകന്‍ ബാലചന്ദ്രന്‍ എസ്ബീട്ടിയില്‍ ഉദ്യോഗസ്ഥന്‍.
അമ്മ മരിച്ചപ്പോളും ഇത് തന്നെ കഥ.
ചേച്ചിയുടെ മക്കള്‍ രണ്ടു പേര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കാര്‍. ചേച്ചിയും അളിയനും മരിച്ചപ്പോള്‍ വാർത്തയിൽ അവർ എസ്‌ബീട്ടിക്കാരായി . ഭാഗ്യം മകളുടെ സിണ്ടിക്കേറ്റ് ബാങ്കിനെ എസ്ബീട്ടിയാക്കിയില്ല!. പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ ആ വഴിക്കും നീങ്ങാന്‍ തുടങ്ങിയിട്ടുണ്ടെന്നു തോന്നുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ച് ജീവാത്മാ പരമാത്മാ സംയോഗം പൂര്‍ത്തിയായപ്പോള്‍ കേരളത്തിൽ തങ്ങളുടെ സ്വത്വപ്രതിസന്ധി തീർന്നെന്നു സമാധാനിച്ചിരിക്കയാണല്ലോ എസ്‌ബീഐക്കാർ?. പക്ഷെ മാധ്യമങ്ങളും പൊതുബോധവും അന്യത്ര കരുതയേൽ!.
മിനിമം ബാലൻസിൻ്റെ പേരിൽ ഇടപാടുകാരെ ഉടച്ചു ചിരകി പിഴിഞ്ഞ് തേങ്ങാപ്പീരയാക്കുന്നതില്‍ മറ്റു ബാങ്കുകളും സ്തുത്യര്‍ഹമായ പങ്കു വഹിക്കുന്നുണ്ടെന്നിരിക്കേ പത്രവാര്‍ത്ത വായിക്കുമ്പോഴും ഫേസ് ബുക്കില്‍ ചിലരുടെ ട്രോളുകള്‍ കാണുമ്പോഴും തോന്നുക അവയുടെ പാപഭാരങ്ങളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തലയിലാണെന്നാണ്!.
സ്റ്റേറ്റ് ബാങ്കിൽ മിനിമം ബാലൻസ് കൊള്ള എന്നു വെണ്ടക്കയിൽ പേരെഴുതി നിരന്തരം വാർത്തയാക്കുന്ന യജ്ഞത്തില്‍ സമര്‍പ്പിതരായവര്‍ മിനിമം ബാലന്‍സ് ഇല്ലെന്നതിന്‍റെ പേരില്‍ കര്‍ഷക തൊഴിലാളിയുടെ പെന്‍ഷന്‍ ബാങ്ക് കവര്‍ന്നു എന്ന വാര്‍ത്തയില്‍ സംശയത്തിന്‍റെ കുന്തമുന ബാങ്ക് ഭീമന്‍റെ നേരെയിരിക്കട്ടെ എന്ന മട്ടിൽ കൊച്ചുകള്ളന്‍റെ പേര് കൊടുക്കാതിരുന്നതില്‍നിന്നും മറ്റെന്താണ് വായിച്ചെടുക്കേണ്ടത്?.
മിനിമം ബാലന്‍സ് പീഡനക്കേസുകളില്‍ പ്രതിസ്ഥാനത്ത് നിറഞ്ഞു നില്‍ക്കുന്നത് സ്റ്റേറ്റ് ബാങ്കല്ലേ. ഇതും അവര്‍ തന്നെ എന്നു ജനം ധരിച്ചോട്ടെ എന്നാവുമോ കൌടില്ല്യം?.
എന്തരോയെന്തോ!.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ