2018 നവംബർ 7, ബുധനാഴ്‌ച

പ്രണയഭീരു





                                                    പ്രണയഭീരു

ഒരു വൃശ്ചികമാസം.

സുഹൃത്തിന്‍റെ വീട്ടുമുറ്റത്തെ വിളക്കുപന്തലില്‍ അയ്യപ്പൻ പാട്ട്. പാടാനറിയില്ലെങ്കിലും കേളികേട്ട പാട്ടുകാർക്കൊപ്പം ഉടുക്കിൽ കരുതലോടെ താളമിട്ടിരിക്കുമ്പോൾ സുഹൃത്ത് പിന്നിൽനിന്ന് തട്ടി വിളിച്ചു .
"വാ!."
യോഗ്യന്മാര്‍ക്കൊപ്പമിരുന്നു കൊട്ടാൻ കിട്ടിയ അവസരം കൈവിട്ടു പോവുന്നതിലുള്ള നീരസത്തോടെ ചോദിച്ചു:
“എന്തേ?.”
“നിയ്യ് വാടാ, കാര്യണ്ട്‌.”
ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി അടക്കിയ സ്വരത്തില്‍ സുഹൃത്ത് പറഞ്ഞു:
“മോളില് എന്‍റെ മുറീല്‍ക്ക് ചെല്ല്!. കാത്തിരിക്ക്ണ്ട്!.”
“ആര്?.”
“നിന്റമ്മ!. ഡാ ശവീ അവള്. നെന്‍റെ മറ്റോള്!.”
നെഞ്ചില്‍ ഒരായിരം ഉടുക്കുകള്‍‍ ചെമ്പട കൊട്ടി.
“അയ്യോ ഡാ!.”
“എന്തേ?. ചെല്ല്. അന്യേത്തി ഏർപ്പാടാക്കീതാ. ഞാൻ പറഞ്ഞ്!.”
സുഹൃത്തിന്റെ മുഖത്ത് വിജയീ ഭാവം.
“ആര് നിന്‍റെ അനീത്ത്യാ?.”
“പിന്നെ നെനക്ക് എത്രന്യേത്തീണ്ട്!.”
“നശിപ്പിച്ചു!. നിയ്യെന്തൂട്ട്...;”
“ വല്ല്യേ വര്‍ത്താനൊന്നും പറേണ്ടാ!. നീ വേം വീടിന്‍റെ പിന്നിലെ കോണി കേറി ചെല്ല്!.”
“ഏയ്‌!. അതൊന്നും വേണ്ട്രാ.”
“വേണ്ടാന്നാ?. എത്ര പണീട്ത്ത്ട്ടാ സംഗതി ഒപ്പിച്ചേന്നറ്യോ!. വൈകിട്ട് എഴുന്നളിപ്പിന് താലം പിടിച്ച് നിക്കുമ്പഴാ അന്യേത്തി പറഞ്ഞൊപ്പിച്ചത്.”
“ശര്യാവില്ല്യ; വല്ലോരും കാണും!.”
“ആരും കാണില്ല്യ. നിയ്യെന്തിനാ പേടിക്കണേ?. അവള്‍ക്കൊരു പേടീണ്ടായില്ലിലോ!.”
“ന്നാലും.”
“കളിക്കാന്‍ നിക്കാണ്ട് ചെല്ലടാ പോത്തേ!. ഇന്യൊരവസരം കിട്ടില്ല്യ. പറയാള്ളതൊക്കെ പറഞ്ഞ് അഷ്ടബന്ധട്ടൊറപ്പിക്ക്. പിന്നൊരു കാര്യണ്ട്‌; പരമാവധി ഉമ്മയിലൊതുക്കണം!.”
“ഏയ് അയ്യേ!. ഇപ്പ വേണ്ടടാ. പിന്ന്യാവാം!. എന്തോ എനിക്കൊരു...”
“ഫ! തെണ്ടി!. നെനക്കൊന്നും പറഞ്ഞിട്ട്ള്ളതല്ലട പ്രേമം. ഒരു കാമുകന്‍ വന്നേക്കണു!. സമയം കളയാണ്ട് വീട്ടീപ്പോയി അമ്മേടെ മടീല് കെടന്നൊറങ്ങട കഴുതേ!. ബാക്കീള്ളോരെക്കൂടി വഷളാക്കാന്‍!.”

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ