2018 നവംബർ 7, ബുധനാഴ്‌ച

വകതിരിവ്

വകതിരിവ്



അതിരാവിലെയുള്ള ഏറണാകുളം യാത്രകൾക്കൊക്കെ ഓപ്‌ഷൻ ബി ബസ്സാണ് പൊതുവെ തെരഞ്ഞെടുക്കാറ്. വെളുപ്പിന് ട്രാഫിക്ക് കുറവായതുകൊണ്ട് വണ്ടിക്കു നല്ല വേഗതയുണ്ടാവും. കണ്ടാൽ ലുക്കില്ലെങ്കിലും പതിഞ്ഞമർന്നു പറക്കുന്ന തമിഴ്‌നാട് ബസ്സുകളുണ്ടാവും ട്രാൻസ്‌പോർട്ട് സ്റ്റേഷനിൽ. ഇഷ്ടംപോലെ സീറ്റും. ആറു മണിക്ക് കയറിയിരുന്നാൽ പുതുക്കാട്, ചാലക്കുടി, അങ്കമാലി സ്റ്റേഷനുകളില്‍ പ്രദക്ഷിണവും തേങ്ങയുടക്കലും ഒന്നുമില്ലാതെ ഏഴേകാലിന് നേരെ കച്ചേരിപ്പടി. നേരും നെറിയുമില്ലാത്ത തീവണ്ടിയാണെങ്കിൽ ഇതൊക്കെ വെറും സ്വപ്നം.
അത്ര നേരത്തെ എത്തേണ്ട ആവശ്യമില്ലാതിരുന്നതുകൊണ്ട് ഇത്തവണ തീവണ്ടി തന്നെ ആവാമെന്നു വെച്ചു. ലേശം വൈകിയാലും കുഴപ്പമില്ല. ഒരു മാറ്റം എപ്പോഴും രസകരമാണല്ലോ. ഏഴു മണിയുടെ ചെന്നൈ - ആലപ്പി, എട്ടേമുക്കാലിന് എറണാകുളം സൗത്ത്, ഒമ്പതരയ്ക്ക് ഡബ്ബിങ്ങ് സ്റ്റുഡിയോ അതായിരുന്നു പദ്ധതി. തൃശ്ശൂർ സ്റ്റേഷനിൽ എത്തിയപ്പോൾ വണ്ടി എൻക്വയറി കൗണ്ടറിലെ ബോർഡിൽ കൃത്യസമയത്ത് വന്നു നിൽപ്പുണ്ട്. ടിക്കറ്റ് കൗണ്ടറിൽ ഗുമസ്തന്മാർ ഇരുന്നു ഈച്ചയാട്ടുന്ന അപൂർവമായ കാഴ്ച!. ആദ്യത്തെ കൗണ്ടറിൽ ചെന്ന് പണദ്വാരത്തിലൂടെ ഇരുനൂറു രൂപയുടെ കയ്യിട്ടുകൊണ്ടു പറഞ്ഞു:
"ഒരെർണാളം സൗത്ത്. "
"ഏതാ?."
"ച്ചാൽ?."
"അല്ല; പാസഞ്ചറോ എസ്പ്രസ്സോ?."
"ഓ ഓക്കേ. ചെന്നൈ - ആലപ്പി. സ്ലീപ്പർ ക്‌ളാസ്."
നൂറ്റിയഞ്ചു രൂപയുടെ ടിക്കറ്റും ഇരുനൂറിൻ്റെ ബാക്കിയുമായി പ്ലാറ്റ് ഫോമിൽ കടന്നതും സൂപ്പർ ഫാസ്റ്റ് കൃതചക്രനായി വന്നു നിശ്ചലനായതും ഒപ്പം. മുന്നിൽ കണ്ട ബോഗിയിൽതന്നെ കയറി. നാലഞ്ച് ആളുകൾ മാത്രമായി ഒഴിഞ്ഞ കമ്പാർട്ട്മെന്റ്. പോരുമ്പോൾ ഒരു പന്തെടുക്കാഞ്ഞതിൽ നഷ്ടബോധം തോന്നി.
വണ്ടി ഇരിഞ്ഞാലക്കുട എത്തിയപ്പോൾ ടിക്കറ്റ് എക്‌സാമിനർ വന്നു. ഇതെന്താ ഇന്നെല്ലാം പതിവിന്‌ വിപരീതമാണല്ലോ?. തിരക്കില്ലാത്ത ടിക്കറ്റു കൗണ്ടർ, മനുഷ്യഗന്ധമില്ലാത്ത കമ്പാർട്ട്മെന്റ്. ഇന്നേവരെ കണ്ടിട്ടില്ലാത്ത ടിക്കറ്റ് പരിശോധന. എന്നോടൊപ്പം കയറി മുന്നിലിരുന്ന മധ്യവയസ്സു തോന്നിച്ച ഒരാളിൽ നിന്നും ടിക്കറ്റും ഐഡി കാർഡും വാങ്ങി പരിശോധിക്കുന്നത് കണ്ടപ്പോൾ സംശയമായി. ഇതെന്തിനാണ് ഐഡി പരിശോധന?.
പരിശോധകൻ എനിക്ക് നേരേ തിരിഞ്ഞു . ഞാൻ ടിക്കറ്റെടുത്തു നീട്ടി. അദ്ദേഹം അത് തിരിച്ചും മറിച്ചും നോക്കികൊണ്ട് നിന്നപ്പോൾ ഞാൻ പറഞ്ഞു:
"സർ ഐഡിയില്ല."
"ഇറ്റ്‌സോൾ റൈറ്റ്."
അത്രയും പറഞ്ഞു ടിക്കറ്റ് മടക്കിയേൽപ്പിച്ച് എന്നെ നോക്കിയൊരു പുഞ്ചിരിയും പാസ്സാക്കി കോട്ടിട്ടയാൾ കടന്നു പോയി.
സംശയം പൂർണമായും വിട്ടു മാറാത്ത മനസ്സുമായി ഇരുന്നപ്പോൾ എതിരെയിരുന്നയാൾ ചോദിച്ചു.
"സാർ ടിക്കറ്റിനു ഫുൾ ചാർജ് കൊടുത്തോ?. അല്ല; ഐഡി ചോദിച്ചു കണ്ടില്ല അതോണ്ട് ചോദിച്ചതാ."
"ഫുൾ ചാർജ് കൊടുത്തൂലോ?."
"എത്ര രൂപ കൊടുത്തു?."
"നൂറ്റിയഞ്ച്."
"എവടക്കാ ടിക്കറ്റ്?."
"സൗത്തിൽക്ക് ?."
"ങ്ഹാ അപ്പോ കൺസഷൻ തന്നെ. "
"ഏത് സീനിയർ സിറ്റിസണോ?."
"അതേ. ആക്ച്വൽ ചാർജ് നൂറ്റി എഴുപതാ."
"പക്ഷെ ഞാൻ കൺസഷൻ ചോദിച്ചിരുന്നില്ലല്ലോ!"
"ഹ ഹ സാറിനെ കണ്ടു തന്നതാവും."
ടിക്കറ്റ് സൂക്ഷ്മ പരിശോധന നടത്തിയപ്പോൾ അയാൾ പറഞ്ഞത് ശരി തന്നെ. വ്യക്തമായി മുദ്രണം ചെയ്തിരിക്കുന്നു SRCTZN .
ഞാൻ അത്ഭുതപ്പെട്ടു. ആവശ്യപ്പെട്ടില്ലെങ്കിലും സീനിയർ സിറ്റിസൺ കൺസഷൻ തന്നിരിക്കുന്നു ഉദാരമതിയായ ചീട്ടാളൻ. ആളെ കണ്ടു മുതിർന്ന പൗരത്വം തീരുമാനിക്കാനുള്ള ഭാരതീയ റേൽ ഗുമസ്തൻ്റെയും പരിശോധകൻ്റെയും കഴിവിൽ മതിപ്പുതോന്നി. എങ്കിലും ഒരു സൂചന പോലും നൽകാതെ കൺസഷൻ ടിക്കറ്റ് തന്ന് ഐഡിയില്ലാതെ ഫൈനടച്ചു നാണം കെടേണ്ടി വരുമായിരുന്ന സാദ്ധ്യതാസാഹചര്യം സൃഷ്‌ടിച്ച കൗണ്ടർ ക്ലർക്കിൻ്റെ മണ്ടയ്ക്ക് മനസാ ഒന്നു കിഴുക്കാതിരിക്കാനും കഴിഞ്ഞില്ല ലോകവിവരമില്ലാത്തവന്!.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ