2020 ജൂലൈ 1, ബുധനാഴ്‌ച

വിലക്ക്



വിലക്ക്

മകൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലത്തൊരുനാൾ പി.ടി.എ യുമായി ബന്ധപ്പെട്ട വിഷയം ഹെഡ്മിസ്ട്രസുമായി സംസാരിക്കാനായി രാവിലെ സ്കൂളിലേക്ക് സ്കൂട്ടർ സ്റ്റാർട്ടാക്കിയ എന്നെ ബാക്ക് പാക്കെടുത്ത് ഓടിവന്നുകൊണ്ട് മകൾ തടഞ്ഞു.
"അച്ഛൻ എവടക്കാ?."
"സ്കൂളിലിക്ക്?."
"എന്തിനാ?."
"ഹെഡ് മിസ്ട്രസിനെ കാണാൻ?."
"അച്ഛൻ ക്ലാസ് തൊടങ്ങീട്ട് വന്നാ മതി. ഇപ്പ വരണ്ട."
"ങ്ഹും?. അതെന്താ?. "
"കുട്ട്യോള് കാണും."
"കുട്ട്യോള് കണ്ടാന്താ?."
"കള്യാക്കും!."
"ദെന്തിന്?. അച്ഛന് ഗ്ലാമറില്ല്യേ?."
"അതല്ലച്ഛാ!."
"പിന്നെ?."
"അവർക്കതച്ഛനാന്ന് മനസ്സിലാവും."
"ഏത്?."
"ഈസ്റ്റേണിൻ്റെ പരസ്യത്തിലിള്ളാള്!."
"ഹ ഹ ഹ! മനസ്സിലായാലെന്താടീ; അത് നെനക്കൊരു ഗമ്യല്ലെ?."
"അല്ലല്ല!. സാമ്പാറ്, താലീന്നൊക്കെ വിളിച്ച് കുട്ട്യോള് കള്യാക്കും!. അച്ഛനിപ്പ വരണ്ട!."
"അസ്സലായി!. ഇനീപ്പൊ ഞാൻ ശന്യാഴ്ച്ച പീടിഎ ജനറൽ ബോഡിക്കെങ്ങനെ പൂവും?."
"അതിനച്ഛൻ പൊയ്ക്കോ. കൊഴപ്പല്ല്യ."
"അയ്?."
"അന്ന് ക്ലാസ്സ്ണ്ടാവില്ലിലോ!."
അപ്പൊ അദ്ദാണ്!. "ഊണിന് സാമ്പാറില്ല്യാച്ചാ കെട്ടിന് താലീല്ല്യാത്ത പോല്യാ."
ആദ്യമായി ക്യാമറയ്ക്കു മുന്നിൽ നിൽക്കാൻ അവസരം ലഭിച്ച പരസ്യത്തിലെ ആ ടാഗ് ലൈനിനെ ചുറ്റിപ്പറ്റിയായിരുന്നു മകളുടെ ആശങ്കകൾ!.
ചില കുട്ടികൾ അങ്ങിനെയാണ്. അച്ഛനമ്മമാരോ സഹോദരങ്ങളോ അവർ പഠിക്കുന്ന സ്കൂളിലേക്ക് മറ്റു കുട്ടികൾ കാണെ വരുന്നതിഷ്ടമല്ല. വരുന്നവരുടെ ഗ്ലാമർ, വസ്ത്രധാരണരീതി, ശാരീരിക ചേഷ്ടകൾ, സംസാരരീതികൾ തുടങ്ങിയവയായിരിക്കും പൊതുവെ അവർക്ക് അഹിതങ്ങൾ. അകാരണമായി കോംപ്ളക്സടിക്കുന്ന പ്രകൃതക്കാരുമുണ്ട് അവരിൽ.
.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ