ലോക് ഡൌണ്‍
"പൊറത്തെറങ്ങി നടക്കുമ്പൊ മാസ്ക്ക് നിർബന്ധാന്നറീല്ല്യേ?."
"ഉവ്വ്."
"പിന്നെന്താ അതിടാണ്ടെറങ്ങ്യേ?."
".........."
"അപ്പൊ ഇരുനൂറ് എഴ്ത്വല്ലേ?."
"ഇപ്പൊ കയ്യിലൊന്നൂല്ല്യ സാർ!."
"അത് സാരല്ല്യ, അറിയിപ്പ് വരും. അതില് പറേണ സ്ഥലത്ത് പോയി അടച്ചാ മതി."
സായാഹ്നസവാരിക്കിടയിൽ കണ്ടതും കേട്ടതുമാണ്. കുറ്റവാളിയേയും പോലിസ് ജിപ്പിനേയും കടന്നു പോകുമ്പോൾ ഇൻസ്പെക്റ്റർ സൂക്ഷിച്ചു നോക്കി. ഉള്ളിൽ എന്തോ ഒന്ന് ആളി. പിടിച്ചാൽ പെട്ടു. മുഖത്തു ധരിച്ചിട്ടുള്ള മാസ്ക്ക് പോരാതെ വരും. അടുത്ത സെപ്തംബറില് അറുപത്തേഴാണ്!. തിരിഞ്ഞു നോക്കരുത്. നോക്കിയാൽ....
"ഹലോ, അവടെ നിക്കണം. ചോദിക്കട്ടെ."
"എന്താ സർ?."
"നടക്കാൻ എറങ്ങീതാവും?."
"അതെ."
"ഐഡി കാർഡെടുക്കൂ."
"സർ എടുത്തിട്ടില്ല്യ."
"എത്ര വയസ്സായി?."
"സർ അറുപത്തിമൂന്ന്."
"പോരല്ലോ?."
''അതെ സർ."
"വീട്ടില് ഐഡി കാർഡില്ല്യേ?."
"ഉണ്ട് സർ."
"വീടടുത്താണോ?."
"അതെ."
"എന്നാ കേറിക്കോളൂ ഞങ്ങള് വീട്ടിലിക്ക് വരാം."
"സർ!."
"കേറൂ വർത്താനം പറഞ്ഞ് നിക്കാൻ നേരല്ല്യ."
"വേണ്ട സർ."
"അതെന്താ?."
"അറുപത്താറാണ് സർ!."
"അദ്ദാണ്!. അപ്പൊ എഴുതട്ടെ?."
"ആയിക്കോട്ടെ സർ."
"മൂന്നു വയസ്സാ കൊറച്ചത്. അപ്പൊ ഇരുന്നൂറ് ഗുണം മൂന്ന്. അറുനൂറ് എഴുതാം അല്ലേ?."
"അയ്യോ സർ!."
"നാനൂറായാലോ?."
ഇതാരപ്പാ മിൽമ പരസ്യത്തിലെ ദിലീഷ് പോത്തനോ?.
"സർ പ്ലീസ്!."
"ഇരുനൂറിലും കൊറക്കാൻ പറ്റില്ലിലോ, എന്തു ചെയ്യും?."
"ഇരുനൂറായിക്കോട്ടെ സർ."
"ഗുഡ്."
:
:
:
അതു കൊണ്ട് തിരിഞ്ഞു നോക്കരുത്!. രക്ഷാപ്രസ്ഥാനമാണ്. മുന്നോട്ടു നടക്കുക...
:
:
:
:
കേസ് രശീതിയാക്കി ജീപ്പ് പിന്നിൽ നിന്നും കടന്നു പോയപ്പോൾ ഇൻസ്പെക്റ്റർ തല പുറത്തിട്ട് വീണ്ടും നോക്കി. ഉള്ളിൽ രണ്ടാം നമ്പർ ആളൽ!.
പതറരുത്!. മത്സ്യം വാങ്ങാൻ കരുതിയിട്ടുള്ള ഇരുനൂറ് രൂപയാണ്!.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ