ജോസേട്ടനും രാധേച്ചിയും ഞാനും
- ഒരു പരിരംഭണത്തിന്റെ കഥ
കോമഡിയായാലും സീരിയസ്സായാലും പ്രൊഫഷണൽ നാടകത്തിലെ രസനീയതയുടെ മർമ്മം തൊട്ടറിഞ്ഞവനാണ് പായമ്മൽ ജോസേട്ടൻ. സരസഭാഷി, പരമരസികൻ, ഓർമ്മകളുടെ തമ്പുരാൻ. പരിശീലനവേളയിൽ നാടകീയമായ സാഹചര്യങ്ങൾ സൃഷ്ടിച്ച് അഭിനേതാക്കളെ ടെൻഷനും നാണവും വെടിഞ്ഞ് നാട്യോന്മുഖരാക്കുന്ന കുശലൻ. കളിയേത് കാര്യമേത് എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള മാന്ത്രികവിദ്യകളാണ് ജോസേട്ടന്റെ റിഹേഴ്സൽ ടെക്നിക്കുകൾ.
വെപ്പുമുടിയും കണ്ണൻ ചിരട്ടകളും വെച്ചു കെട്ടി സുന്ദര പുരുഷന്മാരെ കോമളാംഗികളാക്കി നാട്ടിൽ വായനശാല വാർഷികത്തിന് നാടകം കളിച്ചിരുന്ന കാലം. നടികളെ വെച്ച് ആദ്യമായി പൊറാട്രയിൽ ഒരു നാടകം അരങ്ങേറുന്നത് എഴുപതുകളിലാണ്. സൂക്ഷ്മം പറഞ്ഞാൽ 1976 ൽ. ശ്രീരംഗം വിക്രമൻ നായരുടെ വിളക്കുകൾ നിഴലുകൾ എന്ന നാടകമാണ് അവതരിപ്പിച്ചത്.വാട്സൺ എന്ന ആംഗ്ലോ ഇന്ത്യൻ വംശജനായ എസ്റ്റേറ്റ് മുതലാളിയായി ഞാനും ഭാര്യ നീനയായി ജോസേട്ടന്റെ സഹധർമ്മിണി കലാലയം രാധേച്ചിയും. പരസ്പ്പരം വെറുക്കുകയും പൊരുതുകയും ചെയ്യുന്നവരാണ് വാട്സൺ ദമ്പതിമാർ. നാടകാന്ത്യത്തിൽ ഭാര്യ ഭർത്താവിനെ കഠാരിക്ക് കുത്തിക്കൊല്ലുന്നിടത്തല്ലാതെ നടീനടന്മാർ തമ്മിൽ തൊടലും തീണ്ടലും ഇല്ലാതിരുന്നതിനാൽ അരങ്ങിൽ എന്റെ ഭാഗം തട്ടും തടയുമില്ലാതെ കയിച്ചലാക്കി. ജോസേട്ടന്റെ സംവിധാനത്തിൽ നാടകം എരമ്പി.
പക്ഷേ പണി കിട്ടിയത് അടുത്ത വർഷമാണ്. നാടകം ഗോൾഡ് മെഡൽ. കടവൂർ ജി ചന്ദ്രൻ പിള്ളയുടെ പുത്രകാമേഷ്ടി എന്ന രചന അദ്ദേഹത്തിന്റെ അനുവാദത്തോടെ പേര് മാറ്റിയതാണ് ഗോൾഡ് മെഡൽ. എന്റെ വേഷം പോലീസ് സൂപ്രണ്ട് ജോണിന്റേത്. ജോണിന്റെ ജ്യേഷ്ഠ സഹോദരിയായി വീണ്ടും രാധേച്ചി. സംവിധാനവും ജോസേട്ടൻ തന്നെ.
സമൂഹത്തിലെ കൊമ്പന്മാരും ഉന്നതന്മാരുമായി അടുത്ത ബന്ധങ്ങളുള്ള സുന്ദരിയായ സാമൂഹ്യ പ്രവർത്തകയാണ് നീന. സ്വാഭാവികമായും ആ വകയിൽ മതിയായ ചീത്തപ്പേരുമുണ്ട് അവർക്ക്. സഹോദരൻ ജോൺ സത്യസന്ധനും നീതിമാനുമാണ്. നേരിൽ നിന്ന് കടുകിട വ്യതിചലിക്കാത്ത ഔദ്യോഗിക കൃത്യനിർവ്വഹണം. സമൂഹം ദുർവൃത്തയായി കണ്ടവളെങ്കിലും ചേച്ചിയുടെ മനസ്സിലെ സ്നേഹവും ആർദ്രതയും അറിയുന്നവനാണ് അനുജൻ. സഹോദരനെ ചേച്ചിയിലൂടെ ചതുരുപായങ്ങളും പ്രയോഗിച്ച് വശത്താക്കാൻ ശ്രമിച്ച് പരാജയപ്പെട്ടവരും മാധ്യമങ്ങളും ചേർന്നുണ്ടാക്കിയ അപവാദങ്ങൾ അവർക്കിടയിലുണ്ടാക്കിയ അകൽച്ചയത്രയും പരസ്പരം തിരിച്ചറിഞ്ഞ് ആലിംഗനം ചെയ്തില്ലാതാക്കുന്ന ഹൃദയസ്പർശിയായ ഒരു രംഗമുണ്ട് നാടകാന്ത്യത്തിൽ.
ഈയുള്ളവന് ഒടുക്കത്തെ പണി കിട്ടിയതവിടെയാണ്. ജോസേട്ടന്റെ കർശനമായ നിർദ്ദേശമനുസരിച്ച് ഡയലോഗ് കാണാപാഠമാക്കിയ ശേഷം മാത്രം രാധേച്ചിയുമൊത്തുള്ള റിഹേഴ്സൽ തുടങ്ങി. നാടകം മർമ്മത്തോടടുത്തപ്പോൾ എന്റെ ആത്മവിശ്വാസമൊക്കെ പുഴയ്ക്കൽ ചാൽ കടന്നു. പെൻസിലിൻ കുത്തിവെച്ച നേഴ്സ്മാരും ഹോം വർക്ക് ചെയ്യാത്തതിന് ചെവി തിരുമ്പിയ സ്കൂൾ ടീച്ചർമാരും അമ്മ പെങ്ങന്മാരിൽനിന്നുമല്ലാതെ നാരീസ്പർശമേറ്റിട്ടില്ലാത്ത അനാഘ്രാതകുസുമൻ ഒരന്യസ്ത്രീയെ കെട്ടിപ്പിടിക്കണമെന്നൊക്കെ പറഞ്ഞാൽ!. അതും അവരുടെ കെട്ടിയവന്റെ സവിധത്തിൽ വെച്ച്. മാത്രമോ, അച്ഛനമ്മമാരും ചേച്ചിയും നാട്ടുകാരുമടങ്ങുന്ന അമ്പലപ്പറമ്പിലെ സദാചാരസദസ്സിനു മുന്നിലും! ആൺകുട്ടി പെൺകുട്ടിയോട് ഒന്നു മിണ്ടിയാൽ വാർത്തയും വിവാദവുമാവുന്ന കാല ദേശങ്ങൾ. ഡിഗ്രി രണ്ടാം വർഷം ഇംഗ്ലീഷ് നോട്ട്ബുക്ക് പകർത്തിയെഴുതാനായി നാട്ടുകാരിയായ പെൺകുട്ടിക്ക് പെരുവഴിയിൽ വെച്ചു കൈമാറിയത് കേസായി ഫുൾ ബെഞ്ചിൽ വിചാരണ നടക്കുന്ന സമയവും! എന്ത് ചെയ്യും?
എന്തായാലും റിഹേഴ്സൽ തുടങ്ങി. മുഹൂർത്തമെത്തി. രാധേച്ചി കെട്ടിപ്പിടിക്കാൻ ആയുമ്പോൾ ഞാൻ വെച്ചൊരടി പിന്നിൽ. രാധേച്ചിയുടെ വെച്ചടി മുന്നും എന്റെ വെച്ചടി പിന്നുമല്ലാതെ കെട്ടിപ്പിടുത്തത്തിൽ കാര്യമായ മുന്നേറ്റമൊന്നുമില്ലാതെ റിഹേഴ്സൽ രണ്ടു ദിവസം കഴിഞ്ഞു. ജോസേട്ടൻ വെറും നിരീക്ഷകനായി ഇരുന്നതേയുള്ളു.
"നീയെന്താ കളിക്കാൻ നിക്ക്വാ? നാണം കളഞ്ഞ് അഭിനയിക്കാൻ നോക്ക് ട്ടാ ബാലന്ദ്രാ! നാടകം നടന്നാലും നടന്നില്ല്യെങ്കിലും രൂവ എണ്ണിക്കൊട്ക്കണം ജോസേട്ടന്."
കൺവീനർ പുഷ്ക്കരന്റെയും സഹനടന്മാരുടേയും സമ്മർദ്ദം മൂത്തപ്പോൾ മൂന്നാം ദിവസം ഞാൻ മുന്നടി തന്നെ വെച്ചു. പക്ഷേ രാധേച്ചിക്കടുത്തെത്തിയപ്പോൾ അവരുടെ രണ്ടു തോളിലും കൈ വെച്ച് ബുഫെ പാർട്ടികളിൽ കാണാറുള്ള ഐസ് വിഗ്രഹം പോലെ ഉരുകി നിൽക്കാനേ എനിക്കായുള്ളു. കൈകൾക്ക് തുടർചലനത്തിന് ശേഷിയില്ലാത്ത പോലെ! പെട്ടെന്നാണ് ജോസേട്ടന്റെ ശബ്ദമുയർന്നത്.
"നിർത്ത്! എന്താദ് മിസ്റ്റർ!"
പെട്ടെന്നു തന്നെ ഞാൻ രാധേച്ചിയുടെ തോളിൽ നിന്നും കയ്യെടുത്ത് പതിവിനോടൊന്നു കൂട്ടി രണ്ടടി പിന്നടിച്ചു.
തന്റെ തന്നെ വിശ്വരൂപം നാടകത്തിൽ ബാലഗോപാലന്റെ വേഷമിട്ട സുരാസുവിനെപ്പോലെ ജോസേട്ടൻ അടുത്തു വന്ന് എന്നെ ഭീഷണമായി നോക്കി നിന്നു. പിന്നെ കനത്തതും ചിലമ്പിച്ചതുമായ സ്വരത്തിൽ മുരണ്ടു.
"രണ്ടു ദിവസമായി കാണുന്നു! ഹേ മിസ്റ്റർ, രാധ എന്റെ ഭാര്യയാണ്....!"
എന്റെ വയറ്റിൽ വെടിമരുന്നു കത്തി. ദൈവമേ, അരുതാത്തതെന്തെങ്കിലും!? വായനശാലഹാളിൽ നിശ്ശബ്ദത തളം കെട്ടി. എവിടെയോ ഒരു മൊട്ടുസൂചി നിലത്തു വീണ ശബ്ദം കേട്ടു!
"ജോസേട്ടാ സോറി...."
എന്റെ സ്വരത്തിൽ ക്ഷണിക്കാതെകയറി വന്ന വിറയൽ.
"....ഇത് നാടകമാണ്. അതിൽ രാധ നിങ്ങളുടെ ചേച്ചിയാണ്..."
" സോറി... ഞാനൊന്നും;"
" .....ചെയ്തില്ല അല്ലേ?. അതന്ന്യാ നിങ്ങൾടെ പ്രശ്നം! നിങ്ങളൊന്നും ചെയ്യുന്നില്ല. അതേയ് മാഷേ, നാടകത്തിലെ ഏറ്റവും വികാരനിർഭരമായ രംഗമാണിത്. വൃത്തിയായി ചെയ്തില്ലെങ്കിൽ ആത്മാവ് നഷ്ടപ്പെട്ടുപോവുന്ന സീൻ. നിങ്ങളിങ്ങനെ കാൽനഖം കൊണ്ട് കളം വരച്ച് നിക്കാണ്ട് ചെന്ന് കെട്ടിപ്പിടിച്ചഭിനയിച്ച് കാണിക്ക് മിസ്റ്റർ! ന്നട്ട്ണ്ടാവണ കേസല്ലേ? അത് ഞാൻ തീർത്തോളാം! യ്യയ്യയ്യേ ഇതാര് ഋശ്യശൃംഗനോ!"
റിഹേഴ്സൽ ക്യാമ്പിലുള്ളവരെല്ലാം ചിരിച്ച് ചിരിച്ച് വായനശാലയിലെ പരുക്കനിട്ട നിലം കപ്പി. ജോസേട്ടനൊഴികെ.
"ടേക്കിറ്റീസി. കമോൺ മാൻ, ഉഷാറാവട്ടെ! രാധേ റെഡി!"
:
:
:
ആ നീന്തൽ പഠിച്ചതങ്ങിനെയാണ്. ജോസേട്ടന്റെ കൈത്തണ്ടയിൽ കിടന്ന്....അല്ല; ജോസേട്ടൻ വെള്ളത്തിലേക്ക് വലിച്ചിട്ടതാണ്! അങ്ങിനെയുമുണ്ടല്ലോ ചില പഠിപ്പുകൾ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ