2022 സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

 

പൊറാട്ര എന്ന രസികൻ പുസ്തകവും
ബാലചന്ദ്രൻ പറങ്ങോടത്തിന്റെ തൃശൂര് ഭാഷയും

ഇ .ഡി. ഡേവിസ്

ബാലചന്ദ്രൻ പറങ്ങോടത്ത് എന്ന നടനെ ഞാൻ മനസ്സിൽ കുടിയിരുത്തീത് എന്നാ? ഓർമ്മീണ്ട്.... ഓർമ്മീണ്ടേ.... അതായത് എം.ടി.വാസുദേവൻനായരുടെ നാലുകെട്ട് എന്ന നോവലിന്റെ അമ്പതാം വാർഷികാഘോഷത്തിന്. അതായത് 2008 ൽ തൃശൂര് സാഹിത്യ അക്കാദമീല് നാല് നാളത്തെ സാഹിത്യ പൂരം തന്നെ നടന്നു. അന്ന് നാലുകെട്ട് നോവൽ നാടകമാക്കി തൃശൂർ നാടകസൗഹൃദം ടീം അക്കാദമിയിലെ ബഷീർ വേദിയിൽ അവതരിപ്പിച്ചു. അന്നതിൽ വല്യമ്മാവനായി വേഷമിട്ടത് ഈ സാക്ഷാൽ പറങ്ങോടൻ ആയിരുന്നു.
പിന്നേ , പിന്നെ, ഞാൻ കണ്ട വേഷം വൈശാഖൻ മാഷുടെ സൈലൻസറിലെ ഈ നാശു ട്ടി എന്ന കഥാപാത്രമായതാണ്. രംഗചേതനയ്ക്കു വേണ്ടി കെ.വി.ഗണേശ് സംവിധാനിച്ചത്. അങ്ങനെ അങ്ങനെ ഉള്ള ബാലേന്ദ്രേട്ടൻ FB യിൽ ചിലതെല്ലാം എഴുതിയ കാലത്തേ അതിലെ ഭാഷയും രചനാകൗശലവും കേമാണെന്ന് നന്നേ ബോധ്യായിരുന്നു. കോവിഡ് കാലത്ത് എഴുതിയ ആ അനുഭവക്കുറിപ്പുകൾക്ക് വായനക്കാര് കൂടി. ഇപ്പോൾ അതെല്ലാം പുസ്തകമായിരിക്കുന്നു. പൊറാട്ര എന്ന പേരിൽ.
പൊറാട്ര എന്നു വെച്ചാൽ ജന്മനാടായ പുറനാട്ടുകര തന്നെ. തൃശൂർ ശ്രീ കേരളവർമ്മയിൽ പഠിച്ച കാലത്തേ കഥയെഴുതിയ പയ്യനാണ് ഇതിയാൻ. അന്ന് നാടകോം ക്രിക്കറ്റും ഉക്കെ കളിച്ച് തിളങ്ങീതാ. പിന്നെന്തുപറ്റി? തുടർച്ച ഉണ്ടായില്ല. ജോലീം കുടുമ്പോം. ഓരോരോ അവസ്ഥാന്തരങ്ങള് തന്നെ. അല്ലാതെന്താ പറയാ...
പൊറാട്ര എന്ന പുസ്തകത്തിലെ ഓർമ്മക്കുറികൾ വായിക്കുമ്പോൾ ഈ ചെങ്ങാതീ എഴുതാതിരുന്നത് കഷ്ടായീ ലോ എന്നു തോന്നാതിരി ക്കീലാ. അത്രയ്ക്കുണ്ട് അനുഭവസാന്ദ്രമായ തൃശൂര് മലയാളം. നല്ല നോവൽ തന്നെ എഴുതാനുള്ള ആരോഗ്യവും ഈ നല്ല നടനുണ്ട്. അനുഭവങ്ങളുടെ വലിയ ശേഖരവുമുണ്ട്. ആഖ്യാനഘടനയുമറിയാം. പ്രശ്നോത്തരി എന്ന ഓർമ്മക്കുറിപ്പ് ചില ചില കാര്യങ്ങളിലോ /നേരമ്പോക്കുകളിലോ ഇടപെടുമ്പോൾ അതിനുണ്ടാകുന്ന വിചിത്രമായ പരിണതികളുടെ പ്രതിഫലനമാണ്. മകനോട് കളിയായി പറഞ്ഞ വാക്ക് അപ്രതീക്ഷിതമായി ബോംബായി മാറുന്ന അവസ്ഥ വളരെ ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു.
അമ്മയും മകനും മാസങ്ങൾക്കു ശേഷം കണ്ടുമുട്ടുന്നതിന്റെ കിരുകിരുപ്പും സ്നേഹവായ്പും അത് തരാതരം പോലെ കൈകാര്യം ചെയ്യുന്നതിലെ മരുമകളുടെ വൈദഗ്ദ്ധ്യവും ചെറുമകനിൽ ഉണ്ടാക്കുന്ന പ്രതിഫലനങ്ങൾ വിളഞ്ഞുണ്ടായതാണ് അമ്മയും മകനും എന്ന ഹാ സാക്ഷരങ്ങൾ.
നാട്ടിലെ വാസു വേഴ്ശന്റെ വിടൽസ് ഉണ്ടാക്കുന്ന പൊട്ടിച്ചിരിമരുന്നാണ് അബ്ഡ ക് ക്ഷൻ എന്ന കുറിപ്പ്. അഹമ്മതി എന്ന കുറിപ്പ് രമണകാവ്യത്തെ ഓർമ്മപ്പെടുത്തും. ചരിത്രപരമായ മണ്ടത്തരം എന്ന പ്രയോഗത്തിന്റെ പെരുക്കങ്ങൾ പലതലമൂർച്ചയുള്ളതാണല്ലോ.
അഭിമാനം, ഡെമോക്രാറ്റ്, പ്രതിച്ഛായയുടെ തടവുകാർ എന്നീ കുറിപ്പുകളിലെല്ലാം മനുഷ്യരുടെ പൊങ്ങച്ചങ്ങളും , ഇരട്ട വ്യക്തിത്വവുമെല്ലാം സംവാദ വിഷയമാകുന്നു. സാമൂഹിക വിമർശനത്തിന്റെ കലാത്മകമായ ദൃശ്യങ്ങൾ നിരവധി ഈ രചനകളിലുണ്ട്. കലാകാരനായ ഒരാളുടെ ദൃശ്യബോധം എഴുത്തിൽ ഉടനീളമുണ്ട്. വിഷുഫലം, ഡയലോഗ് ഇൻ ദ ഡാർക്ക്, ബീർ ബഹാദൂർ ഇങ്ങനെയിങ്ങനെ എന്തെല്ലാം തലത്തിൽ സഞ്ചരിക്കുന്നു പൊറാടക്കാരന്റെ ശൈലി വിശേഷങ്ങൾ.
പ്രസിദ്ധ കഥാകൃത്ത് അഷ്ടമൂർത്തിയുടെ താണ് അവതാരിക. അദ്ദേഹം അതിൽ നിരീക്ഷിച്ചത് ഇങ്ങനെ ... ബാലചന്ദ്രൻ എന്ന എഴുത്തുകാരന്റെ കയ്യൊപ്പ് ഓരോ കഥയിലും പതിഞ്ഞു കിടപ്പുണ്ട്. കഥ എന്നു പറഞ്ഞത് ഇതിനെ മറ്റെന്തു വിളിക്കണം എന്നു അറിയാഞ്ഞിട്ടാണ്. ലേഖനം എന്നു വിളിച്ചൂ കൂടാ. കഥയ്ക്കും ലേഖനത്തിനും ഇടയ്ക്ക് എവിടെയോ ആണ് ഇതിന്റെ സ്ഥാനം. പക്ഷേ, കൂടുതൽ അടുപ്പം കഥയോടായതു കൊണ്ട് കഥ എന്നു തന്നെ തൽക്കാലം വിളിയ്ക്കാം. കറ കളഞ്ഞ തൃശൂർ ഭാഷ നമുക്ക് ഈ പുസ്തകത്തിൽ ആസ്വദിക്കാം."തൃശൂർ കറന്റ് /കോസ് മോ ബുക്സ് ആണ് പ്രസാധകർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ